Wednesday, December 12, 2007

മാര്‍ പവ്വത്തില്‍ എന്ന മാരക വിപത്ത്

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷവിത്തു വിതയ്ക്കുന്ന മതനേതാക്കളില്‍ ക്രൈസ്തവ സഭയുടെ പ്രതിനിധി - മാര്‍ ജോസഫ് പവ്വത്തില്‍ , ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്.

ക്രിസ്ത്യാനികള്‍ തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കുട്ടികള്‍ ക്രിസ്തീയ മൂല്യങ്ങളും വിശ്വാസങ്ങളും പഠിച്ചു വളരാന്‍ വേണ്ടിയാണത്രെ ഇത്. സര്‍ക്കാര്‍ നിയമിക്കുന്ന അദ്ധ്യാപകരെ, കുട്ടികളെ നിരീശ്വരവാദം പഠിപ്പിക്കും എന്ന കാരണത്താല്‍ തങ്ങളുടെ സ്കൂളുകളില്‍ പഠിപ്പിക്കാനനുവദിക്കുകയില്ല എന്ന പ്രഖ്യാപനം നടത്തി അധികം വൈകാതെയാണ്, വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായമയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയായ ബിഷപ്പിന്റെ ഈ 'ഉപദേശം'.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സര്‍ക്കാറുമായി നടത്തിയ നിയമ യുദ്ധവും, നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കവും, അങ്ങനെ വന്നാല്‍ വിദ്യാഭ്യാസ 'കച്ചവടം' ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്ന ഭയവുമാകണം വിശ്വാസത്തിന്റെ പേരു പറഞ്ഞ് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ ഇത്തരം 'ലൊടുക്കു' പ്രസ്താവനകളുമായി ഇറങ്ങാന്‍ ബിഷപ്പിനു പ്രേരണയായ ചേതോവികാരം.

തങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കാനും, ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനും ആത്മീയതയുടെ വെള്ളക്കുപ്പായമിട്ട അച്ചന്‍ നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകള്‍ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ദു:ഖത്തോടെയാണ് വായിച്ചത്. നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ പിന്‍ഗാമികളാണെന്ന് ഇനിയും പറഞ്ഞു നടക്കാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

ആറാം ക്ലാസ്സുവരെ, വീടിനടുത്തുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്കൂളില്‍ പഠിച്ച ആളാണ് ഞാന്‍. അച്ചന്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ഒരു ക്രിസ്തീയ മൂല്യവും ആ ആറു വര്‍ഷക്കാലം ഞാന്‍ പഠിച്ചിട്ടില്ല; ആരും പഠിപ്പിച്ചിട്ടില്ല. എന്നിട്ടും 15 കൊല്ലത്തെ ബൈബിള്‍ പഠനം കൊണ്ടും, ഈ പ്രായം വരെയുള്ള ജീവിതം കൊണ്ടും അച്ചനു കിട്ടാതെ പോയ പല മൂല്യങ്ങളും അന്ന് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഫാത്തിമ ടീച്ചറും രമണന്‍ സാറും സ്കറിയാ മാഷുമെല്ലാം ഇന്നും ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല അദ്ധ്യാപകരായതിനു കാരണം അവരുടെ ജാതിയോ മതമോ ആയിരുന്നില്ല. അവരാരും നിരീശ്വര വാദമോ ഇതര മത വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. പുസ്തകത്തിലെ പാഠങ്ങള്‍‍ക്കൊപ്പം നല്ല വ്യക്തികളാകാനും സമൂഹത്തിന് നന്മ ചെയ്യാനുമാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്.

കൊന്ത നമസ്കാരത്തിന് പള്ളിയില്‍ പോകുന്ന എന്നേയും, വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് നിസ്കരിക്കാന്‍ പോകുന്ന നൗഫലിനേയും തിരിച്ചു വരുന്നതുവരെ ഉണ്ണാതെ കാത്തിരുന്ന സുജിത്തും പ്രദീപനുമെല്ലാം അങ്ങനെ ചെയ്തത് ഞങ്ങളുടെ വിശ്വാസത്തെ അവര്‍ അംഗീകരിച്ചിരുന്നതു കൊണ്ടല്ലേ? ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദമുണ്ടായി. ഉത്സവവും പെരുന്നാളുമല്ലാം ഒരുമിച്ചാഘോഷിക്കുമ്പോഴും മനസ്സില്‍ ജാതിചിന്തകളുണ്ടായിരുന്നില്ല.

താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ ദൈവ വചനങ്ങള്‍ പഠിപ്പിച്ച്, നന്മയില്‍ വളര്‍‍ത്താന്‍ കടപ്പെട്ടവനാണ് ഒരു വൈദികന്‍. ഇതര വിശ്വാസങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്. അതിനു പകരം മത വൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന, വൈദികരുടെ വൈദികനായ ഈ ബിഷപ്പ് ക്രിസ്ത്യന്‍ സഭയുടെ വക്താവായി ഇനിയും ആ സ്ഥാനത്തു തുടരാന്‍ യോഗ്യനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ക്രിസ്തുവിന്റെ അനുയായികളാണ് ക്രിസ്ത്യാനികള്‍ - യേശുക്രിസ്തുവിന്റെ ഉത്ബോധനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍; അല്ലാതെ ക്രിസ്തുവിന്റെ നാമത്തില്‍ കച്ചവടം നടത്തുന്നവരല്ല.

ചില്ലുമേടകളിലിരുന്ന് തല്ലാനും കൊല്ലാനും അണികളെ ആഹ്വാനം ചെയ്ത്, അവന്റെ രക്തത്തുള്ളികള്‍ നാണയത്തുട്ടുകളായി പെട്ടിയില്‍ വീഴുന്നതു കണ്ട് ആഹ്ലാദിക്കുന്ന, വിശ്വാസത്തിന്റെ വെള്ള ളോഹയിട്ട കള്ള 'തിരുമേനി' മാരെ തിരിഞ്ഞു നിന്ന് കല്ലെറിയാന്‍ സമയമായിരിക്കുന്നു.

പോഴന്‍ മന്ത്രി‍മാരുടെ സ്വന്തം കേരളം

പോഴന്‍ എന്ന വാക്കിന് വിഡ്ഢി എന്നാണ് അര്‍ത്ഥം. വനം മന്ത്രി ബിനോയ് വിശ്വത്തെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ആ വാക്കിനെ ഇത്ര ജനപ്രിയമാക്കിയത്. മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമി ഇടപാടില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിടത്തൊക്കെ കണ്ണുമടച്ച് ഒപ്പിട്ട്, സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയെ ഏല്‍പ്പിച്ച് അവസാനം ഞാനൊനുമറിഞ്ഞില്ലേ എന്ന് കരഞ്ഞു നടന്ന ബിനോയിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്ക് വേറേ ഇല്ലായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി.

പക്ഷേ ഇപ്പോള്‍ സ്ഥിതി അതല്ല. പോഴന്മാരുടെ സംസ്ഥാന സമ്മേളനമാണ് ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത്. ആരാണ് വലിയ പോഴന്‍ എന്നു പരസ്പരം മത്സരിക്കുകയാണ് കേരളത്തിലെ മന്ത്രിമാര്‍. ദിവസവും പുതിയ പോഴത്തങ്ങള്‍ ചെയ്യുകയും വിഡ്ഢിത്തങ്ങള്‍ വിളമ്പുകയും ചെയ്യുന്നു. ആസ്ഥാന പോഴന്‍ പട്ടത്തിനു മത്സരിക്കുന്ന ഇവരുടെ പോഴത്തങ്ങളില്‍ അവസാനത്തേതാണ് ഭക് ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്റെ കണ്ടുപിടുത്തം. അരിവില നിയന്ത്രിക്കാന്‍ കേരളീയര്‍ ഭക്ഷണശീലം മാറ്റണമെന്നാണ് മന്ത്രി കണ്ടെത്തിയത്. മൂന്നു നേരവും ചോറുണ്ണണമെന്ന വാശി ഉപേക്ഷിച്ച് പകരം ചിക്കന്‍ ഫ്രൈയും പുഴുങ്ങിയ മുട്ടയും കഴിക്കണമത്രേ. തീര്‍ന്നില്ല, ഓരോ ഗ്ലാസ്സ് പാലും കുടിക്കണം. സസ്യഭോജികള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്കായി മന്ത്രി കണ്ടെത്തിയ പുതിയ ഭക്ഷണക്രമം ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ഇതേ ദിവസം തന്നെ മറ്റൊരു വേദിയില്‍ മന്ത്രി മറ്റൊരു പ്രഖ്യാപനവും നടത്തി. കേരളത്തില്‍ യഥാര്‍‍ത്ഥത്തില്‍ വിലക്കയറ്റം എന്നൊന്നില്ലത്രേ. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് വെറുതേ പണം കൂടുതല്‍ നല്‍കി വിലക്കയറ്റമെന്ന് മുറവിളികൂട്ടുകയാണെന്നല്ലേ ഇതിനര്‍‍ത്ഥം? ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ഒരു മന്ത്രിയെ ലഭിച്ചത് നമ്മുടെയൊക്കെ മുജ്ജന്മ സുകൃതം.

സഹകരണ-ദേവസ്വം മന്ത്രി ജി സുധാകരനാണ് അടുത്തത്. ചേകവന്‍ വാളെടുത്താല്‍ ആരെയെങ്കിലും വെട്ടിയിട്ടേ വാള്‍ ഉറയിലിടൂ എന്നു പറയുന്നതുപോലെ, വായ തുറന്നാല്‍ ആരെയെങ്കിലും നാലു തെറി പറയാതെ നാവ് തിരിച്ച് വായിലിടാന്‍ ഈ മന്ത്രിക്കാവില്ല. പട്ടി, പൂച്ച, നായ, കൊഞ്ഞാണന്‍, തെമ്മാടി, വെടക്കുകള്‍ - അങ്ങനെ മലയാള ഭാഷക്കു മുതല്‍ക്കൂട്ടാകുന്ന പല പുതിയ പദങ്ങളും സമ്മാനിച്ചിട്ടുള്ള സംസ്കാരസമ്പന്നനായ ഈ മന്ത്രിക്ക് സാംസ്കാരിക വകുപ്പിന്റെ ചുമതലകൂടി നല്‍കേണ്ടതായിരുന്നു. ഇദ്ദേഹം മന്ത്രിയായ ശേഷം സഹകരണ ദേവസ്വം വകുപ്പുകളില്‍ ഏതെങ്കിലും കാര്യം ഭംഗിയായി നടന്നതായി അറിവില്ല. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അരവണയില്ലാതെ ഇത്തവണ മലയിറങ്ങുമ്പോള്‍, അമ്പലങ്ങളിലെ പൂജാരിമാരുടെ വസ്ത്രധാരണരീതി പരിഷ്കരിക്കാനുള്ള പദ്ധതിയുമായും, എഴുത്തുകാരി സാറാ ജോസഫിനെ സംസ്കാരം പഠിപ്പിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ മന്ത്രിപുംഗവന്‍.

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ഇതറിയാതെ പോയ ഒരു പാവം പോഴനുണ്ട്-ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. വ്യാജ സി ഡി നിര്‍മ്മിച്ചുകൊണ്ടിരുന്ന ടോമിന്‍ തച്ചങ്കരിയെ പിടിക്കാന്‍ പോയ ഋഷിരാജ് സിംഗിനെ തച്ചങ്കരിയുടെ വീട്ടുമുറ്റത്തു നില്‍കുമ്പോഴാണത്രെ ഫോണ്‍ വഴി സ്ഥലം മാറ്റിയതായി അറിയിച്ചത്. പിന്നീട് സംഭവം വിവാദമായി മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ ആ ഉത്തരവു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താനറിയാതെയാണ് ഐ ജി ഉത്തരവിറക്കിയതെന്നു പറഞ്ഞ്, കുറ്റം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച് മന്ത്രി കൈ കഴുകി. തന്നോടാലോചിക്കാതെ ഉത്തരവു പിന്‍വലിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയോട് രണ്ടാഴ്ച മന്ത്രി പിണക്കമായിരുന്നത്രെ; എന്നാല്‍ സിംഗിനെ മാറ്റാന്‍ സ്വയം തീരുമാനമെടുത്ത(എന്നു മന്ത്രി പറഞ്ഞ) ഐ ജി യോട് പിണക്കമൊന്നും ഇല്ലതാനും. ഇതൊക്കെ മന്ത്രി ഇപ്പോള്‍ മറന്നുകാണും; പക്ഷേ ജനം ഇതൊന്നും ഒരുകാലവും മറക്കില്ല.

വിദ്യഭ്യാസത്തെ തന്റെ പോഴത്തം കൊണ്ട് കുളം തോണ്ടിയ മന്ത്രിയാണ് എം എ ബേബി. സ്വാശ്രയ പ്രശ്നത്തില്‍ തുടക്കത്തില്‍ കാണിച്ച തിടുക്കത്തിനൊടുവില്‍ എങ്ങുമെത്താത്ത കുറേ പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായി. ഇതിനെല്ലാം പുറമേയാണ് പാഠപുസ്തകങ്ങളുടെ ദൗര്‍ലഭ്യവും, ഉത്തരവാദിത്തം തീരെയില്ലാത്ത പരീക്ഷാ നടത്തിപ്പുകളും. SSLC പരീക്ഷക്ക് ലോകത്തില്‍ ഒരു പരീക്ഷക്കുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോഴുള്ളതെന്നും ഈ പ്രവണത കുറച്ചു കൊണ്ടുവരണമെന്നും മന്ത്രി കുറച്ചുനാള്‍ മുന്‍പ് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു തന്നെ വലിയ പ്രാധാന്യം ആവശ്യമില്ല എന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍.

ആരോഗ്യ മേഖല അടിമുടി ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ശ്രീമതി ടീച്ചര്‍. പക്ഷേ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുറയ്ക്കു വരുമ്പോഴും, കേരള ജനതയുടെ ആരോഗ്യം ക്ഷയിക്കുന്നു. പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും പടര്‍ന്നു പിടിക്കുന്നു, ഡോക്ടര്‍മാര്‍ മാസങ്ങളായി സമരം ചെയ്യുന്നു, മരുന്നു മാഫിയ അരങ്ങു വാഴുന്നു, ആശുപത്രികളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു;അപ്പോഴതാ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കിയ മന്ത്രി ഡല്‍‍ഹിയില്‍ പാര്‍ട്ടി സമ്മേളനത്തിനു പോകുന്നു.

ഇങ്ങനെ എത്ര പോഴന്മാര്‍ വേറേ!

സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെയും പേരുപറഞ്ഞ് കൃഷി മന്ത്രിയും ധനമന്ത്രിയും പരസ്യമായി പോരടിക്കുന്നു. പദ്ദതികള്‍ ഇങ്ങനെ പലതുണ്ടെങ്കിലും, കേരളത്തില്‍ കര്‍ഷക ആത്മഹത്യക്കുമാത്രം കുറവൊന്നും കാണാനുമില്ല.

മണ്ണിന്റേയും പെണ്ണിന്റേയും പേരില്‍ രണ്ടു പോഴന്മാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായതും ചരിത്രത്തിന്റെ ഭാഗം.

ചുരുക്കത്തില്‍, ഈ പോഴരെ ഇങ്ങനെ പോഴത്തം കാട്ടാന്‍ പറഞ്ഞുവിട്ട നാം തന്നെയല്ലേ ഏറ്റവും വലിയ പോഴര്‍?

Wednesday, November 28, 2007

വെളിയത്തിന്റെ വീരകൃത്യങ്ങള്‍

മിക്ക ഷാജി കൈലാസ് ചിത്രങ്ങളിലും നായകന്‍ പോലീസ് സ്റ്റേഷനിലെത്തി, അവിടെയുള്ള SI/CI/കമ്മീഷണര്‍ തുടങ്ങിയവരെ ഇടിവെട്ട് ഡയലോഗുകള്‍ കൊണ്ടും മസില്‍ പവറുകൊണ്ടും വിറപ്പിച്ച്, അറസ്റ്റിലായ തന്റെ സ്വന്തക്കാരെയും കൂട്ടുകാരെയുമൊക്കെ പുല്ലുപോലെ ഇറക്കിക്കൊണ്ടുവരുന്ന സീനുകള്‍ കാണുമ്പോള്‍ പുളകം തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരാള്‍ ശരിക്കും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നിപ്പോയിട്ടുണ്ട്. ഇപ്പോഴിതാ വെള്ളിത്തിരയില്‍ മാത്രം കണ്ടിരുന്ന ഇത്തരം സീനുകള്‍ നേരില്‍ കാണാന്‍ നമുക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.

സിനിമാ നായകനെ കടത്തിവെട്ടുന്ന ഈ പ്രകടനം കാഴ്ചവെച്ചത് CPI സംസ്ഥാന സെക്രട്ടറി ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍. നായകന്റെ ഇടപെടല്‍ വഴി മോചിക്കപ്പെട്ടത് AIYF ന്റെ രണ്ട് വനിതാ പ്രവര്‍ത്തകര്‍; ഇതിനൊക്കെ വേദിയാകാന്‍ ഭാഗ്യം ലഭിച്ചത് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷന്‍. നായകന്റെ വീരകൃത്യത്തിന് പിന്തുണയുമായി സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും!

സംഭവം ഇങ്ങനെ : CPI യുടെ യുവജന സംഘടനയായ AIYF ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകളുടെ കടന്നുവരവിനെതിരെ നവംബര്‍ 20ന് സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബിഗ് ബസാറിലേക്കു നടത്തിയ പ്രകടനം അക്രമാസക്തമായി. പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചില വനിതാ പ്രവര്‍ത്തകര്‍ വനിതാ പോലീസുകാരെ കൈയേറ്റം ചെയ്തു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കന്റോണ്മെന്റ് സ്റ്റേഷനിലേക്കു മാറ്റി. എന്നാല്‍ പോലീസിനെ കൈയേറ്റം ചെയ്ത രാഖി രവീന്ദ്രനടക്കമുള്ളവരെ ജാമ്യത്തില്‍ വിടാന്‍ പോലീസ് തയ്യാറായില്ല. ഇതിനെതിരെയായിരുന്നു വെളിയത്തിന്റെ പ്രകടനം. 'പുരുഷന്മാരെ വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളൂ, പക്ഷേ വനിതകളെ വിട്ടുതരണ'മെന്നായിരുന്നു വെളിയം ആവശ്യപ്പെട്ടത്. പോലീസ് വഴങ്ങാതിരുന്നപ്പോള്‍, നാട്ടുകാര്‍ നോക്കി നില്‍കെ പോലീസിനോട് കയര്‍ക്കുകയും ഭീക്ഷണി മുഴക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും ഫോണില്‍ വിളിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ മുണ്ടും മടക്കിക്കുത്തി കുറേനേരം സ്റ്റേഷനു മുന്നില്‍ ഉറഞ്ഞു തുള്ളി. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും അടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ അറ്റ കൈ പ്രയോഗമായിരുന്നു. തന്റെ പാര്‍ട്ടിക്കാരായ സംസ്ഥാനത്തെ രണ്ടു മന്ത്രിമാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി, കെ പി രാജേന്ദ്രനേയും സി ദിവാകരനേയും. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ പറഞ്ഞാല്‍ പിന്നെ പോലീസെന്തു ചെയ്യാന്‍? അങ്ങനെ പ്രവര്‍ത്തകരെ മോചിപ്പിച്ച് നേതാവും സംഘവും മടങ്ങി.

രാഷ്ട്രീയ ഇടപെടലുകളിലൂടെ പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. പണ്ടൊക്കെ അത് രഹസ്യമായി ഫോണില്‍ വിളിച്ചും, പോലീസ് ഉന്നതന്മാരില്‍ സമ്മര്‍ദ്ദം ചെലുത്തിയുമൊക്കെയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവും രണ്ടു മന്ത്രിമാരും ചേര്‍ന്ന് സ്റ്റേഷനിലെത്തി ചാനലുകളും നാട്ടുകാരും നോക്കിനില്‍കെ പരസ്യമായി പ്രതികളെ മോചിപ്പിക്കുന്നത് ഇത് ആദ്യമാണെന്നു തോന്നുന്നു. ഖജനാവില്‍ എത്ര കൈയിട്ടു വാരിയാലും എന്തൊക്കെ അഴിമതി നടത്തിയാലും അത് ജനങ്ങളറിയാതിരിക്കാന്‍ പണ്ടൊക്കെ നേതാക്കന്മാര്‍ ശ്രദ്ധിക്കുമായിരുന്നു. പുറത്തറിഞ്ഞാല്‍ മാനക്കേടാണെന്നും അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നുമൊക്കെ അവര്‍ക്ക് തോന്നിയിരിക്കണം. ഇന്നത്തെ നേതാക്കള്‍ക്ക് പൊതുജനത്തെ പേടിയില്ല. പരിണാമ ഫലമായായിരിക്കണം, നേതാക്കളുടെ 'തൊലിക്കട്ടി' ഇപ്പോള്‍ അനുദിനം കൂടിവരികയാണ്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ പ്രധാന അംഗമായ പാര്‍ട്ടിയുടെ നേതാവിന് ഇത്രയെങ്കിലും ചെയ്യാനുള്ള 'പവറി'ല്ലെങ്കില്‍ പിന്നെ ഇതെന്തോന്ന് ജനാധിപത്യം അല്ലേ? വെളിയം കാണിച്ച മാതൃക പിന്തുടര്‍ന്ന് കേരളമെമ്പാടും നേതാക്കള്‍ സ്റ്റേഷനിലെത്തി പ്രവര്‍ത്തകരെ പരസ്യമായി മോചിപ്പിക്കുന്ന ജനാധിപത്യത്തിന്റെ നല്ല നാളെകള്‍ക്കായി കാത്തിരിക്കാം!

Wednesday, November 07, 2007

നന്ദിഗ്രാമും സിംഗൂരും അങ്ങനെ പലതും

കൊല്‍ക്കത്തയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ, പൂര്‍വ്വ് മിഡ്നാപുര്‍ ജില്ലയുടെ ഭാഗമാണ് നന്ദിഗ്രാം. ഇവിടെയാണ് വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്‍ഡോനേഷ്യയിലെ സുഡോനോ സാലിം കമ്പനിയുമായി ചേര്‍ന്ന് ഒരു കെമിക്കല്‍ സിറ്റിയും സ്പെഷ്യല്‍ എക്കണോമിക് സോണും സ്ഥാപിക്കാന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇതിനുവേണ്ടി അക്ക്വയര്‍ ചെയ്യേണ്ടത് 14,000 ഏക്കര്‍ സ്ഥലം. കുടിയൊഴിപ്പിക്കേണ്ടത് കൃഷി മാത്രം ഉപജീവനമാര്‍‍ഗ്ഗമാക്കിയ 40,000 ത്തോളം ഗ്രാമീണ കര്‍ഷകരെ.

ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് കുടിയിറക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍, തങ്ങള്‍ തെരഞ്ഞെടുത്തയച്ച സര്‍ക്കാരിനെതിരെ, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വക്താക്കളായി അധികാരത്തിലേറിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ജനം തിരിഞ്ഞു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ അവര്‍ സംഘം ചേര്‍ന്നു. അതാണ് ഭൂമി ഉച്ഛദ് പ്രതിരോധ് കമ്മറ്റി അഥവാ BUPC. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, ചില നക്സല്‍ ഗ്രൂപ്പുകളും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. 2007 മാര്‍ച്ച് 14 ന് മൂവായിരത്തോളം പോലീസുകാരും പോലീസ് വേഷത്തിലെത്തിയ CPM ഗുണ്ടകളും ചേര്‍ന്ന് നടത്തിയ അക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; ധാരാളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.

സംസ്ഥാനത്ത് ഏകദേശം 55 ലക്ഷം ഏക്കര്‍ ഭൂമി ആര്‍ക്കും വേണ്ടാതെ കിടക്കുമ്പോഴാണ് കൃഷിക്കനുയോജ്യമായ, ആയിരക്കണക്കിന് കര്‍ഷകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഈ ബലം പ്രയോഗിച്ചുള്ള ഏറ്റെടുക്കലെന്ന് ഓര്‍ക്കണം. ഈ പ്രൊജക്ടിന് ഇതിലും അനുയോജ്യമായ സ്ഥലം ബംഗാളില്‍ വേറെയില്ലത്രെ. ഇപ്പോള്‍ കെമിക്കല്‍ സിറ്റി മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും, തോക്കും ബോംബും ഉപയോഗിച്ച് CPM ഉം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന BUPC യും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ ദിവസം 3 CPM അനുഭാവികള്‍ കൊല്ലപ്പെട്ടതും ഇതിന്റെ ഭാഗമായാണ്. BUPC അക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് CPM ആരോപിക്കുമ്പോള്‍, ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാണെന്ന് BUPC യും പറയുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സിംഗൂരിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെ വരുന്നത് ടാറ്റയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിയായിരുന്നു. അവര്‍ക്കും വേണ്ടത് കൃഷിഭൂമി തന്നെ -1000 ഏക്കര്‍. സാറ്റലൈറ്റ് ഇമേജിംഗ് ഒക്കെ നടത്തി കണ്ടെത്തിയതാണത്രെ ഈ സ്ഥലം. കര്‍ഷകര്‍ ഇവിടെയും പ്രതിഷേധവുമായി രംഗത്തെത്തി. മാരുതി കമ്പനി പണംകൊടുത്ത് ഗ്രാമീണരെക്കൊണ്ട് തങ്ങള്‍ക്കെതിരെ സമരം ചെയ്യിപ്പിക്കുകയാണെന്നാണത്രെ ടാറ്റയുടെ ചെയര്‍മാന്‍ ഇതിനെപ്പറ്റി പറഞ്ഞത്.

വികസനത്തിന്റെ പേരില്‍ പാവങ്ങളെ കുടിയിറക്കുകയും, നഷ്ടപരിഹാരമെന്നു പറഞ്ഞ് നക്കാപ്പിച്ച നല്‍കി അവരെ തെരുവിലിറക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയല്ല. ഭാരതത്തിന്റെ ഭക് ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ച് വാചാലരാവുകയും, അതിന്റെ പേരില്‍ വെട്ടിനിരത്തലുകള്‍ക്കായി മുന്നിട്ടിറങ്ങുകയും ചെയ്യുന്നവര്‍ തന്നെയാണ് തോക്കും ബോംബും കൊടുത്ത് പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി പിടിച്ചെടുക്കാന്‍ സഖാക്കളെ അയക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാം.

കേരളത്തിലും ഉണ്ടായി വികസനത്തിന്റെ പേരിലുള്ള ധാരാളം കുടിയിറക്കലുകള്‍. ഗോശ്രീ, വല്ലാര്‍പാടം പദ്ധതികള്‍ക്കായി സ്ഥലം കൊടുക്കേണ്ടി വന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല എന്ന് പരാതികളുയര്‍ന്നിരുന്നു. വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായ ഒരു റെയില്‍ പാതയ്ക്കായി സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് സെന്റിന് ഒരു ലക്ഷം രൂപയാണത്രേ. സെന്റിന് പത്തും പതിനഞ്ചും ലക്ഷം രൂപ മാര്‍ക്കറ്റ് വില ഉള്ളപ്പോഴാണ് ഇതെന്നോര്‍ക്കണം. ഒരു ലക്ഷം രൂപക്ക് എറണാകുളം ജില്ലയിലെവിടെയും ഒരു സെന്റു ഭൂമി വാങ്ങാന്‍ കിട്ടാത്ത അവസ്ഥയില്‍ സ്ഥലം ഒഴിയാന്‍ ആളുകള്‍ വിമുഖത കാണിക്കും. പിന്നെ ബലപ്രയോഗവും, സമരവും അക്രമങ്ങളുമൊക്കെയായി അതു മാറുന്നു.

വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ ജനിച്ച മണ്ണു വിട്ടു പോകേണ്ടി വരുന്നവര്‍ക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, മറിച്ച് സമഗ്രമായ പുനരധിവാസ പദ്ധതികളാണ്. പക്ഷേ എങ്ങനെയും ആളുകളെ ഇറക്കിവിട്ട് പൈലിംഗ് തുടങ്ങാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് ഇതിനൊക്കെ എവിടെ സമയം? വാഗ്ദാനം ചെയ്ത പുനരധിവാസപദ്ധതികളാവട്ടെ വാക്കിലും കടലാസിലും ഒതുങ്ങുന്നു.

നമ്മുടെ യഥാര്‍ത്ഥ പ്രശ്നം, കാര്യങ്ങള്‍ വിശദമായി പഠിക്കാനും സമ്പൂര്‍ണ്ണമായ പരിഹാരങ്ങള്‍ കാണാനും കഴിവില്ലാത്ത, അല്ലെങ്കില്‍ അതിനു മനസ്സു വെക്കാത്ത ഒരു രാഷ്ട്രീയ നേതൃത്വമാണ്.

വ്യവസായങ്ങളും വിദേശ നിക്ഷേപങ്ങളുമൊക്കെ രാജ്യപുരോഗതിക്ക് അത്യാവശ്യം തന്നെയാണ്. പക്ഷേ, അത് കുറേ പാവങ്ങളുടെ കിടപ്പാടവും ജീവിതവും ചവിട്ടിമെതിച്ചുകൊണ്ടാവരുത് എന്നു മാത്രം.

ബാംഗ്ലൂരിലായിരുന്നപ്പോള്‍ ഒരു ദിവസം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റിക്കാര്‍ ഗേറ്റിനരികില്‍ നിന്ന ഒരു വൃദ്ധനെ തള്ളിമാറ്റുന്നതു കണ്ടു - കമ്പനിയിലേക്കു വന്ന ഏതോ വാഹനത്തിനു വഴിയൊരുക്കാന്‍. താന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ മഹാസൗധങ്ങള്‍ വളര്‍ന്ന കാഴ്ച നോക്കിനിന്ന ഒരു നിസ്സഹായനായ കൃഷിക്കാരനായിരുന്നോ അയാള്‍?

Monday, October 15, 2007

വിശ്വാസം ലേലം ചെയ്യപ്പെടുമ്പോള്‍

താമരശ്ശേരി രൂപത തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളൊക്കെ ഈ വരുന്ന ബുധനാഴ്ച അടച്ചിട്ട് പ്രതിഷേധ ദിനമായി ആചരിക്കുന്നു. CPM സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരെ നടത്തിയ "നികൃഷ്ട ജീവി" പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു നീക്കം. പ്രസ്താവന പിന്‍വലിച്ച് പിണറായി മാപ്പു പറയണമെന്നും സഭ ആവശ്യപ്പെടുന്നു. ലത്തീന്‍ അടക്കമുള്ള ഇതര സഭാ മേലദ്ധ്യക്ഷന്മാരും താമരശ്ശേരി രൂപതയുടെ ഈ നീക്കത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു.

തിരുവാമ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന മുന്‍ MLA മത്തായി ചാക്കോ അനുസ്മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവര്‍ നികൃഷ്ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്. ഇത് കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തില്‍, മത്തായി ചാക്കോ MLA മരിക്കുന്നതിനു മുന്‍പ് സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്ന ചിറ്റിലപ്പള്ളി പിതാവിന്റെ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു. പിണറായിയുടെ "നികൃഷ്ടജീവി" പ്രയോഗം കുറിക്കു കൊണ്ടു എന്നതിന്റെ തെളിവാണ് സഭാമേലദ്ധ്യക്ഷന്മാര്‍ ഇതിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന കോലാഹലങ്ങള്‍.

മത്തായി ചാക്കോ എന്ന കമ്യൂണിസ്റ്റുകാരന്‍ ഒരു ദൈവ വിശ്വാസിയായിരുന്നോ എന്നറിയില്ല. അദ്ദേഹം പള്ളിയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റേയും മക്കളെ മാമോദീസ മുക്കിയതിന്റേയുമൊക്കെ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ ചാനലുകളില്‍ കാണിച്ചിരുന്നു. മത്തായി ചാക്കോ ഇനി അവസാനകാലത്ത് വിശ്വാസത്തിലേക്ക് തിരിഞ്ഞിരുന്നോ എന്ന് പറയാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമേ സാധിക്കൂ. അവരാകട്ടെ, സഭയേയും പാര്‍ട്ടിയേയും തള്ളിപ്പറയാനാവാത്ത വിഷമവൃത്തത്തിലാണ് ഇപ്പോള്‍. മണ്മറഞ്ഞ മത്തായി ചാക്കോയേയും, ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും നമുക്ക് വെറുതേ വിടാം. അകാലത്തില്‍ പൊലിഞ്ഞ നല്ലവനായ ആ പൊതുപ്രവര്‍ത്തകനോട് കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും ഇത്തരത്തിലൊരു വിവാദം.

പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രമുഖന്‍ ദൈവവിശ്വാസിയായിരുന്നുവെന്ന പ്രചാരണം, അതു സത്യമാണെങ്കില്‍ കൂടി എന്തു വിലയും കൊടുത്ത് എതിര്‍ക്കും; അത് പ്രചരിപ്പിക്കുന്നവര്‍ നുണ പറയുകയാണെന്ന് പറയും - അത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ടാക്റ്റിക്സ് - നിലനില്പിന്റെ പ്രശ്നം. പിന്നെ പിണറായി ബിഷപ്പിനെ വിശേഷിപ്പിച്ച നികൃഷ്ടജീവി പ്രയോഗം അണികളെ ആവേശം കൊള്ളിക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണേണ്ടതുള്ളൂ. ഇതിനു മുന്‍പും പിണറായിയില്‍ നിന്ന് ഇത്തരം പല പ്രയോഗങ്ങളും ഉണ്ടായിട്ടുള്ള സ്ഥിതിക്ക് ഇതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.

ഇനി ചിറ്റിലപ്പള്ളി ബിഷപ്പിന്റെ പ്രസ്താവനയിലേക്ക്. സര്‍ക്കാരിനെതിരെ സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്താവന നടത്തിയത്. ബിഷപ്പിനേക്കൊണ്ട് ഇത് പറയിപ്പിച്ച ചേതോവികാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയിട്ടുണ്ടെന്നു തന്നെ കരുതുക - അതിങ്ങനെ വിളിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ? ഇക്കണക്കിനുപോയാല്‍ അച്ചന്മാര്‍ കുമ്പസാര രഹസ്യങ്ങള്‍ വരെ വിളിച്ചു പറയുന്ന കാലം വിദൂരത്തല്ല എന്നു തോന്നിപ്പോകുന്നു. മത്തായി ചാക്കോ മരിച്ച് മാസങ്ങള്‍ക്കു ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പിതാവിനെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, അതിലൂടെയുള്ള മുതലെടുപ്പു തന്നെ. തങ്ങളുടെ ഒരു MLA വിശ്വാസിയായിരുന്നു എന്നറിയുമ്പോള്‍ ഭരണ നേതൃത്വത്തിനുണ്ടാവുന്ന അങ്കലാപ്പും, അതുവഴി സ്വാശ്രയ പ്രശ്നത്തിലുള്ള സമവായമുമായിരുന്നിരിക്കണം ബിഷപ്പ് ലക്ഷ്യമിട്ടത്. അതോ, എത്ര വലിയ കമ്യൂണിസ്റ്റുകാരനായാലും നീയൊക്കെ അവസാനം ഞങ്ങളുടെയടുത്തു തന്നെ വരും എന്നൊരു ഭീക്ഷണിയോ?

എന്തായാലും പിണറായിയുടെ പ്രസ്താവന വന്നതോടെ വിവാദങ്ങള്‍ക്കായി കാത്തിരിക്കുന്ന ചാനലുകാര്‍ കാര്യങ്ങള്‍ ഏറ്റെടുത്തു. മത്തായി ചാക്കോയുടെ സഹോദരന്‍ അന്ത്യകൂദാശ നടന്നിട്ടില്ല എന്നു പറയുന്നത് ജനങ്ങള്‍ ചാനലുകളില്‍ നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ, താന്‍ അവസാനം വരെ മത്തായി ചാക്കോ ജീവിതത്തിലേക്ക് മടങ്ങി വരും എന്നാണ് കരുതിയിരുന്നതെന്നും, അതുകൊണ്ട് അന്ത്യകൂദാശയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അറിയിച്ചു.
ബിഷപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ അന്ത്യകൂദാശ നല്‍കിയെന്ന് അവകാശപ്പെടുന്ന ഫാദര്‍ ജോസ് കോട്ടയില്‍ പറഞ്ഞത് ആ സമയത്ത് ഒരു ഡോക്ടറും ഒരു നേഴ്സും മാത്രമേ ആശൂപത്രി മുറിയിലുണ്ടായിരുന്നുള്ളൂ എന്നും ആ സമയത്ത് മത്തായി ചാക്കോയ്ക്ക് സ്വബോധമുണ്ടായിരുന്നോ എന്ന് അറിയില്ല എന്നുമാണ്.

ഇങ്ങനെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെ കൈരളി ടി വി പുറത്തുവിട്ട ബിഷപ്പിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട പ്രസംഗത്തിന്റെ വീഡിയോ ചിത്രങ്ങള്‍ കണ്ട് വിശ്വാസികള്‍ അവിശ്വാസികളായി മാറിയെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനില്ല. പ്രസംഗത്തില്‍ ബിഷപ്പ് പറയുന്നത് മത്തായി ചാക്കോ തന്നെ ഫോണില്‍ വിളിച്ച് കൂദാശ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും സ്വബോധത്തോടെ അദ്ദേഹം കൂദാശ സ്വീകരിച്ചുവെന്നുമാണ്. എന്നാല്‍ പിണറായിയുടെ പരാമര്‍ശം വന്നശേഷം ബിഷപ്പ് പറഞ്ഞത്, മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു. ബിഷപ്പ് ഇക്കാര്യത്തിലെങ്കിലും കള്ളം പറഞ്ഞു എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവ് ആവശ്യമില്ല.

കള്ളം പറയുന്നത് പാപമാണെന്നു പഠിപ്പിക്കുകയും, കുമ്പസാരത്തില്‍ വിശ്വാസികളുടെ പാപങ്ങള്‍ കേട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന, താമരശ്ശേരി രൂപതയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആത്മീയ നേതാവായ ഒരാള്‍ ചെറുതെങ്കിലും ഇത്തരമൊരു കളവു പറയാന്‍ പാടില്ലായിരുന്നു. പിണറായി സഭയോടല്ല, മറിച്ച് ബിഷപ്പ് വിശ്വാസികളോടും മത്തായി ചാക്കോയുടെ കുടുംബാംഗങ്ങളോടുമാണ് മാപ്പു പറയേണ്ടത്. ഇതിന്റെ പേരില്‍ സഭ ഇപ്പോള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമര പരിപാടികള്‍ വെറും പ്രഹസനമാണെന്ന് ഓരോ ക്രിസ്ത്യാനിയും തിരിച്ചറിയണം.

പിണറായിയുടെ പദപ്രയോഗമാണോ സഭയെ ഇത്രയധികം ചൊടിപ്പിച്ചത്? ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ മനുഷ്യനായി അവതരിച്ച് ക്രൂശിക്കപ്പെട്ട് മരിച്ച യേശു നാഥന്‍ സഹിച്ച നിന്ദകളും ശാരീരിക പീഢനങ്ങളും സഭാമേലദ്ധ്യക്ഷന്മാര്‍ മറന്നു പോയോ? യേശുക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമികളായ നിങ്ങള്‍ക്ക് പിണറായിയുടെ ഈ ചെറിയ അവഹേളനം പോലും സഹിക്കാനുള്ള ശക്തിയില്ലേ?

കുതന്ത്രങ്ങള്‍ മെനയാനും വിശ്വാസത്തേയും വിശ്വാസികളേയും ലേലം ചെയ്തു വിറ്റു നേട്ടങ്ങളുണ്ടാക്കാനും തങ്ങളും മോശക്കാരല്ല എന്ന് സഭാ മേലദ്ധ്യക്ഷന്മാരും ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

Tuesday, October 02, 2007

P J ജോസഫിന്റെ അപഹാസ്യ രാഷ്ട്രീയം

പി ജെ ജോസഫ്. കേരളം ഭരിക്കുന്ന LDF ന്റെ ഭാഗമായ, നാല് MLA മാരുള്ള കേരള കോണ്‍ഗ്രസ്സ് ജെ യുടെ ചെയര്‍മാന്‍. ജൈവ കൃഷി രീതികള്‍ കര്‍ഷകരെ പഠിപ്പിക്കുകയും അതുവഴി ഉല്പാദനം വര്‍ദ്ധിപ്പിക്കാനും പ്രവര്‍ത്തിക്കുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെയും ചെയര്‍മാന്‍. പതിവായി കാര്‍ഷികമേളയും ഗജമേളയും നടത്തി തൊടുപുഴക്കാരുടെ കൈയ്യടി വാങ്ങുന്ന കര്‍ഷകപുത്രന്‍. ഗായകന്‍. ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്റെ അദ്ധ്യക്ഷന്‍. മുന്‍ വിദ്യാഭാസമന്ത്രി, പൊതുമരാമത്തു മന്ത്രി. പി. ജെ ജോസഫിന് വിശേഷണങ്ങള്‍ ഏറെയാണ്.

എന്നാല്‍ ഈ വിശേഷണങ്ങളെയൊക്കെ കടത്തിവെട്ടും വിധമാണ് കുറച്ചുനാളുകളായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക സേവനങ്ങള്‍.

എക്സ്പ്രസ്സ് ഹൈവേ പ്രശ്നത്തില്‍ UDFനെതിരെ ശക്തമായ ജനവികാരം ഇളക്കിവിട്ട് അധികാരത്തില്‍ വന്ന LDF മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായ ജോസഫ് , മൈക്ക് കിട്ടിയിടത്തൊക്കെ ഹൈവേ സര്‍ക്കാറിന്റെ പരിഗണനയിലാണെന്നു പറഞ്ഞുകൊണ്ടിരുന്നു. അവസാനം ജോസഫിനെക്കൊണ്ട് സഹികെട്ട് അങ്ങനെയൊന്ന് മുന്നണി ആലോചിച്ചിട്ടേയില്ലെന്ന് LDF കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിക്കുന്നതുവരെ ഇതു തുടര്‍ന്നു.

ഇതിനുശേഷമായിരുന്നു മൈത്രി വിവാദം. പാവപ്പെട്ടവര്‍ക്ക് വീടുവെച്ചു നല്‍കുന്ന മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയില്‍ 340 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്നാണ് അക്കൗണ്ട്സ് ജനറല്‍ കണ്ടെത്തിയത്. അന്നത്തെ നായനാര്‍ മന്ത്രി സഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജോസഫ് . സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഇതില്‍ ജോസഫിന്റെ പങ്കിനെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്ന് അറിയിച്ചു. ജോസഫ് ക്ലീന്‍. എങ്കില്‍ 340 കോടി എവിടെ? അതന്വേഷിക്കാന്‍ ആരും മെനക്കെട്ടില്ല എന്നു മാത്രം.

ജോസഫിനു നേരേ അടുത്തെ വെടി P C ജോര്‍ജ്ജിന്റെ തോക്കില്‍ നിന്നായിരുന്നു. ജോര്‍ജ്ജ് അദ്ധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തിയത് , ജോസഫ് അദ്ധ്യക്ഷനായ ഇന്ത്യന്‍ ഫ്ലോറികള്‍ചറിസ്റ്റ്സ് അസോസിയേഷന്‍ പൂകൃഷിക്കായി സര്‍ക്കാറില്‍ നിന്ന് വാങ്ങിയ 41 ലക്ഷം രൂപ ദുര്‍ വിനിയോഗം ചെയ്തു എന്നായിരുന്നു. വിജിലന്‍സ് അന്വേഷണത്തിനുശേഷം കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

പിന്നീട് വന്നതാണ് യഥാര്‍ത്ഥ വിവാദം. വിമാനത്തില്‍ അടുത്തിരുന്നു യാത്ര ചെയ്ത സ്ത്രീയുടെ ദേഹത്ത് ജോസഫ് കയറിപ്പിടിച്ചുവെന്ന് അവര്‍ തന്നെ പരാതികൊടുത്ത സംഭവത്തില്‍ ഐ ജി B സന്ധ്യയാണ് പ്രാഥമികാന്വേഷണം നടത്തിയത്. ആ സംഭവത്തില്‍ ജോസഫിന് മന്ത്രി സ്ഥാനം നഷ്ടമായി. കേസ് ഇപ്പോഴും ചെന്നൈ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ജോസഫ് രാജി വെച്ച ഒഴിവില്‍ പൊതുമരാമത്ത് മന്ത്രിയായത് കോതമംഗലം MLA ആയ ഷെവലിയര്‍ T U കുരുവിള. ജോസഫ് രാജിവെച്ച് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ കുവൈത്തിലെ മലയാളിയായ ബിസിനസ്സ് കാരനെ മൂന്നാറില്‍ സ്ഥലം വില്പന സംബന്ധിച്ച് പണം വാങ്ങി പറ്റിച്ചു എന്ന പരാതിയില്‍ നിന്നുണ്ടായ വിവാദത്തില്‍ കുരുവിളക്കും രാജിവെച്ചൊഴിയേണ്ടി വന്നു.

മൈത്രി, സ്ത്രീ, പൂ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് ജോസഫിനും, സ്ഥലക്കച്ചവടത്തിന്റെ തിരക്കുകളൊഴിഞ്ഞ് കുരുവിളക്കും കേരളത്തിലെ മരാമത്തുപണികള്‍ക്ക് സമയം കണ്ടെത്താനായില്ല എന്നു വേണം മനസ്സിലാക്കാന്‍. മഴയ്ക്കു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കേണ്ട റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നു. റോഡിലെ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നു, ആളുകള്‍ക്ക് പരിക്കു പറ്റുന്നു, ചിലര്‍ വലിയ വാഹനങ്ങള്‍ക്കിടയില്പ്പെട്ട് മരിക്കുന്നു. ബസ്സ് ഗട്ടറില്‍ വീണ ആഘാതത്തില്‍ സീറ്റില്‍ നിന്ന് തെറിച്ചു വീണവര്‍ നട്ടെല്ലൊടിഞ്ഞ് ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നു. വാഹനങ്ങള്‍ക്ക് നിത്യേന വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ സാധാരണ ഇരുചക്രവാഹനക്കാരന്റേയും ഓട്ടോ ടാക്സി തൊഴിലാളികളുടേയും കഞ്ഞികുടി മുട്ടിക്കുന്നു. KSRTC ക്ക് ഈയിനത്തില്‍ നഷ്ടം കോടികള്‍. കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരെ ഒന്നിലധികം തവണ രൂക്ഷ വിമര്‍ശനം നടത്തിയെങ്കിലും കാര്യങ്ങള്‍ തഥൈവ.

കേരളത്തില്‍ പൊതുമരാമത്ത് കൈകാര്യം ചെയ്യാന്‍ മന്ത്രിയില്ലാത്തതാണോ റോഡുകളുടെ ഈ അവസ്ഥയ്ക്കു കാരണം. ഇനി അഥവാ അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് പുതിയൊരു മന്ത്രി ഈ സ്ഥാനത്തേക്കു വരുന്നില്ല? കുരുവിളയും പോയപ്പോള്‍ അടുത്ത മന്ത്രി ആര് എന്ന ചോദ്യത്തിന് രണ്ട് ഓപ്ഷനുകളാണ് ബാക്കി ഉണ്ടായിരുന്നത്. കടുത്തുരുത്തി MLA മോന്‍സ് ജോസഫും, തിരുവനന്തപുരം വെസ്റ്റ് MLA സുരേന്ദ്രന്‍ പിള്ളയും. കുരുവിള രാജിവെച്ച സെപ്റ്റംബര്‍ 2 മുതല്‍ രണ്ടുപേരും പാര്‍ട്ടി ചെയര്‍മാന്‍ P J ജോസഫിനെ വിടാതെ പിന്തുടരുന്നുണ്ട്. ജോസഫാകട്ടെ, മന്ത്രിയെ ഇന്നു പ്രഖ്യാപിക്കും, നാളെ പ്രഖ്യാപിക്കും എന്നു പറയാന്‍ തുടങ്ങിയിട്ട് മാസം ഒന്നു തികഞ്ഞു.

എന്തുകൊണ്ട് പ്രഖ്യാപനം വരുന്നില്ല? ഇവിടെയാണ് ജോസഫിന്റെ മന്ത്രിക്കസേരയോടുള്ള കൊതി വ്യക്തമാകുന്നത്. "പാര്‍ട്ടി അണികള്‍ക്കിടയില്‍ ജോസഫ് തന്നെ മന്ത്രിയാകണം എന്ന ആവശ്യം ശക്തമാണെ" ന്നൊക്കെ വരുത്തിത്തീര്‍ത്താല്‍ തന്നെയും കസേര കിട്ടണമെങ്കില്‍ സ്ത്രീ പീഢനക്കേസില്‍ കുറ്റക്കാരനല്ലെന്നു തെളിയണം. അതിനായി ദിവസമെണ്ണി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഓരോ പാര്‍ട്ടി മീറ്റിംഗുകളിലും ഈയൊരു വിശ്വാസത്തിലാണ് "മന്ത്രിയെ അടുത്ത മീറ്റിംഗില്‍ പ്രഖ്യാപിക്കുന്നതാണ്" എന്ന് പറയുന്നത്. ഏറ്റവും പുതിയ പ്രസ്താവന പ്രകാരം ആ സുദിനം ഈ വരുന്ന ഒക്ടോബര്‍ 10 ആണ്.

ഇനി കസേരയുറപ്പിക്കാന്‍ പെടുന്ന പാടിന്റെ മറ്റു ചില മുഹൂര്‍ത്തങ്ങളിലേക്ക്.

മൂന്നാര്‍ ദൗത്യത്തിന് മുഖ്യമന്ത്രി നിയമിച്ച പൂച്ചകളില്‍ പ്രമുഖനായിരുന്നു ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി. കേരളത്തിലെ ജനങ്ങള്‍ക്കൊക്കെ അറിയുന്നതാണ് സ്വാമിയുടെ പ്രവര്‍ത്തനശൈലിയും കറപുരളാത്ത ഔദ്യോഗിക ജീവിതവും. മുഖ്യമന്ത്രി ഏറ്റവും മിടുക്കനെന്ന് വിശേഷിപ്പിച്ച് ആനയിച്ച സ്വാമിയെ അദ്ദേഹം തന്നെ അശക്തന്‍ എന്നു പറഞ്ഞുകൊണ്ട് പടിയിറക്കി. കാരണം പകല്‍ പോലെ വ്യക്തം. ഭൂമി കയ്യേറ്റങ്ങള്‍ കണ്ടെത്താനയച്ച സ്വാമി കൈയേറിയവന്റെ മുഖം നോക്കാതെ കൈയേറ്റങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു P J ജോസഫ് നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ അദിവാസി ഭൂമി കൈയേറി കെട്ടിടം പണി നടത്തുന്നുവെന്ന കണ്ടെത്തല്‍. ഇതിന് ജോസഫിനെതിരെ കേസെടുക്കാന്‍ സ്വാമി പോലീസിനോടാവശ്യപ്പെട്ടിരുന്നു. ആദിവാസി ഭൂമി കൈയേറ്റം ജാമ്യമനുവദിക്കാത്ത കുറ്റമാണ്. അതുകൊണ്ട് അറസ്റ്റിലായാല്‍ പിന്നെ മന്ത്രിക്കസേരയില്‍ ഇരിക്കുന്നതു പോയിട്ട് നിയമസഭയില്‍ കാലുകുത്താന്‍ പോലും കഴിയില്ല. ഇതുമാത്രമല്ല, ജോസഫിന്റെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിനെതിരെ നടപടിയെടുത്തതിലും ജോസഫിന് സ്വാമിയോട് നീരസമുണ്ട്. അറസ്റ്റ് വരിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴി കളക്ടര്‍ക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. കളക്ട്രേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും, സ്വാമി തന്റെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നുമൊക്കെയായിരുന്നു ആരോപണങ്ങള്‍. ജോസഫ് പറയുന്നത് ശുദ്ധനുണയാണെന്ന് മനസ്സിലാക്കാന്‍ ഏതൊരു സാധാരണക്കാരനും കഴിയുമ്പോള്‍, എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സ്വാമിയെ അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് സ്ഥലം മാറ്റേണ്ടി വന്നത്?

അവിടെയാണ് ജോസഫ് ഗ്രൂപ്പിന്റെ സാമുദായിക ശക്തി. ജോസഫ്, കുരുവിള, മോന്‍സ് ജോസഫ് - മൂന്നു പേരും കൃസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ വിവിധ സഭകളിലെ ഉന്നതര്‍. സമുദായവും സഭകളും സ്വാശ്രയ പ്രശ്നത്തില്‍ ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്നു. അതിനൊപ്പം, ഈ മൂന്നു വോട്ടുബാങ്കുകള്‍ കൂടി LDF ന് നഷ്ടപ്പെടുത്താനാവില്ല. മാത്രമല്ല, ഇന്നത്തെ നിലയില്‍ സഭകളെല്ലാം ചേര്‍ന്ന് LDF നെതിരെ ഒരു സംയുക്ത ഇടയലേഖനം ഇറക്കിക്കൂടെന്നും ഇല്ല.

സ്വാമിയെ മാറ്റി കൂടുതല്‍ ശക്തനായ അരുണ്‍ കുമാര്‍ സിന്‍ഹ യെ കൊണ്ടുവന്നപ്പോള്‍ ജോസഫിന് സമാധാനമായിക്കാണണം. ശക്തന്‍ ഏതായാലും ജോസഫിന്റെ കൈയേറ്റത്തിന്റെ ഫയലില്‍ ഇതുവരെ കൈ വെച്ചിട്ടില്ല.

സ്വമിയെ സ്ഥലം മാറ്റിയ ദിവസം പത്രക്കാര്‍ ചോദിച്ചപ്പോള്‍, കളക്ടറെ മാറ്റണമെന്ന് തന്റെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അതിലും വിചിത്രമായിരുന്നു ജോസഫിന്റെ മറ്റൊരു പ്രസ്താവന. രാജു നാരായണ സ്വാമി പലതവണ തന്നെ ഫോണില്‍ വിളിച്ച് എങ്ങനെയെങ്കിലും ഇടുക്കിയില്‍ നിന്ന് മാറ്റം വാങ്ങിത്തരണമെന്നു ജോസഫിനോട് പറഞ്ഞിട്ടുണ്ടത്രേ!

വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന, കേവലം 4 MLA മാരുടെയും 2 MP മാരുടേയും പിന്‍ബലമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്, കേരളത്തിന്റെ ഭരണയന്ത്രത്തില്‍ ഇപ്പോഴും ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് ജോസഫ് കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൈത്രി മുതല്‍ ഭൂമി കൈയേറ്റം വരെയുള്ള ആരോപണങ്ങള്‍ക്കിടയിലും വീണ്ടും മന്ത്രിക്കസേരയിലേക്ക് പിടിച്ചുകയുറുന്ന ജോസഫിന്റെ ഈ തട്ടിപ്പു രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും, "ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല" എന്നമട്ടില്‍ മറന്നുകളയുന്ന മലയാളിയുടെ മാനസികാവസ്ഥയാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. ഇതു മാറിയാലേ നാടു നന്നാവൂ
വാല്‍ക്കഷ്ണം
ഞാന്‍ ഇങ്ങനെ എഴുതിയാലും ഇല്ലെങ്കിലും ജോസഫ് എല്ലാ കേസുകളില്‍ നിന്നും തടിയൂരും, വീണ്ടും മന്ത്രിയുമാകും. ഛേ...വെറുതെ കുറേ സമയം കളഞ്ഞു...!!

Sunday, September 30, 2007

20 ട്വന്റി ജയവും ഗുജറാത്ത് രാഷ്ട്രീയവും

ആദ്യ 20 ട്വന്റി ലോകകപ്പ് വിജയത്തിന് എല്ലാ സ്റ്റേറ്റ് ഗവണ്മെന്റുകളും തങ്ങളുടെ താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരളം ശ്രീശാന്തിന് 5 ലക്ഷം പ്രഖ്യാപിച്ചപ്പോള്‍, ഹരിയാന ജോഗിന്ദര്‍ ശര്‍മ്മക്ക് കൊടുത്തതാവട്ടെ 20 ലക്ഷം. വ്യക്തികളുടേയും സഹാറ പരിവാര്‍ പോലെയുള്ള ഗ്രൂപ്പുകളുടെ വക സമ്മാനങ്ങള്‍ വേറെയും. സമ്മാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഗവണ്മെന്റുകള്‍ മത്സരിക്കുന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ഇതിനുദാഹരണമാണ് കേരളം റോബിന്‍ ഉത്തപ്പക്കു നല്‍കിയ 3 ലക്ഷം. ഉത്തപ്പയുടെ അമ്മ മലയാളിയാണ് എന്നതായിരുന്നു കാരണം.

ഈ പ്രഖ്യാപനങ്ങളൊക്കെ വരുമ്പോഴും മൗനം പാലിക്കുകയായിരുന്നു ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍. ഗുജറാത്ത് സര്‍ക്കാര്‍ പതാന്‍ സഹോദരന്മാരെ അവഗണിക്കുന്നതിനെതിരെ പലരും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തി. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ആയ ഇര്‍ഫാനേയും സഹോദരന്‍ യൂസഫിനേയും അവഗണിക്കുകവഴി നരേന്ദ്ര മോഡി തന്റെ തനി സ്വഭാവം കാണിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ്സ് പ്രചാരണം.

ഇതിനിടെയാണ് ഫൈനലില്‍ തോറ്റ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയബ് മാലികിന്റെ വിവാദ പ്രസ്ഥാവന. തോറ്റതിന് പാകിസ്ഥാന്‍ ജനതയും ലോകത്തിലെ മുസ്ലിം സമുദായവും തനിക്ക് മാപ്പ് നല്‍കണമെന്നായിരുന്നു അവാര്‍ഡ് സെറിമണിക്കിടയില്‍ മാലിക് പറഞ്ഞത്.

ഇതിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും BJP യുടെ ഭാഗത്തുനിന്ന് വിവാദ പരാമര്‍ശങ്ങളൊന്നും ഉണ്ടായിക്കണ്ടില്ല. VHP യും RSS ഉം ബജ്റംഗ് ദളും നടത്തിയ വിക്ടറി മാര്‍ച്ചിനിടെ ഉണ്ടായ അക്രമണങ്ങളില്‍ ചിലര്‍ക്ക് പരിക്കു പറ്റി. BJP യുടെ മൗനം വാചാലമായത് ഇര്‍ഫാന്‍ പതാന്റെ അമ്മ ഷമിം ബാനു ഇതിനോട് പ്രതികരിച്ചപ്പോഴാണ്. മാലിക്ക് ലോകത്തിലെ എല്ലാ മുസ്ലിങ്ങളുടെയും വക്താവാകേണ്ടെന്നും, തന്റെ മക്കള്‍ ഇന്ത്യക്കു വേണ്ടി കളിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഷമിം ബാനുവിന്റെ ഈ വാക്കുകള്‍ കേട്ടയുടനെ നരേന്ദ്ര മോഡി അവരെ അനുമോദിച്ചുകൊണ്ട് പ്രസ്ഥാവനയിറക്കി. മാലിക്കിന്റെ വാക്കുകള്‍ക്കെതിരെ പ്രതികരിച്ച ബാനു തികച്ചും അഭിനന്ദനീയാര്‍ഹയാണെന്ന് മോഡി വിലയിരുത്തി. ഇതോടൊപ്പം 5 ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ വകയായി പതാന്‍ സഹോദരന്മാര്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തു.

പതാന്‍ സഹോദരന്മാരോടുള്ള അവഗണനക്കെതിരെ രംഗത്തെത്തി കോണ്‍ഗ്രസ്സും, ഷമിം ബാനുവിനെ അഭിനന്ദിച്ച് മോഡിയും രാഷ്ട്രീയമായ മുതലെടുപ്പാണ് നടത്തിയത്. ചുരുക്കത്തില്‍, വര്‍ഗ്ഗീയതയും അതു മുതലെടുക്കുന്ന രാഷ്ട്രീയ നേതൃത്വവും, രാജ്യമൊറ്റക്കെട്ടായി ആഘോഷിക്കുന്ന ഈ വിജയത്തിലും കല്ലുകടിയാവുന്നു.

Tuesday, September 25, 2007

ഔട്ട്സോഴ്സിംഗിന്റെ പുതിയ മുഖം

ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന ഐ ടി മേഖലയിലേതടക്കമുള്ള ജോലികള്‍ ബ്രസീല്‍, ചിലി, ചെക്ക് റിപ്പബ്ലിക്ക്, തായ് ലന്റ്, ഉറുഗ്വേ, ചൈന മുതലായ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും ഔട്ട്സോഴ്സ് ചെയ്യുന്നു.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഔട്ട്സോഴ്സിംഗിന്റെ ഈ പുതിയ ട്രെന്റിനെക്കുറിച്ച് പറയുന്നത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. വാര്‍ത്ത ഇവിടെ

ഇന്ത്യയിലെ കൂടിയ ശമ്പളനിരക്കും, രൂപയുടെ മൂല്യ വര്‍ദ്ധനവും, സാമ്പത്തിക വളര്‍ച്ചയും, ചൈനയും മെക്സിക്കോയും പോലെയുള്ള രാജ്യങ്ങളുമായി ഔട്ട്സോഴ്സിംഗ് മേഖലയില്‍ ഇപ്പോഴുള്ള മത്സരവുമാണത്രേ ഇന്ത്യന്‍ കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഇതിനായി മറ്റു വികസ്വര രാജ്യങ്ങളിലും, അമേരിക്കയിലെയും യൂറോപ്പിലെയും താരതമ്യേന ചെലവുകുറഞ്ഞ സ്ഥലങ്ങളിലും ഓഫീസുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണെന്ന് പത്രം പറയുന്നു. ഇതില്‍ പ്രമുഖര്‍ ഐ ടി ഭീമന്മാരായ ഇന്‍ഫോസിസും, വിപ്രോയും, ടി സി എസ്സും ഒക്കെയാണ്. ഇപ്പോള്‍ തീരെ ചെറിയ തോതിലാണെങ്കിലും, ഈ ട്രെന്റ് വളരുകതന്നെയാണെന്ന് പത്രം വിലയിരുത്തുന്നു.

ഇതിനായി മൈസൂറിലെ ഇന്‍ഫോസിസ് കാമ്പസില്‍ പ്രോഗ്രാമിംഗ് പോലെയുള്ള മേഖലകളില്‍ പ്രാവീണ്യം നേടാനെത്തുന്നവരില്‍ അമേരിക്കക്കാരടക്കമുള്ള വിദേശികള്‍ ധാരാളമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

ചുരുക്കത്തില്‍, ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്തുവരുന്ന ജോലികള്‍ ഇതിലും ചെലവുകുറഞ്ഞ ലോകത്തിന്റെ മറ്റു കോണുകളിലേക്ക് വീണ്ടും ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചക്ക് ഇങ്ങനെയും ഒരു മറുവശമുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് ചിന്തിക്കുന്നത്.

Sunday, September 23, 2007

വനിതാ കമ്മീഷനംഗത്തിനെതിരെ പരാതിയുമായി കൊച്ചുമകള്‍

കേരള വനിതാ കമ്മീഷനിനംഗമായ ടി ദേവിയെക്കുറിച്ചാണ് പരാതി. പരാതിക്കാരി മറ്റാരുമല്ല, കൊച്ചുമകള്‍ സജന തന്നെ. അമ്മൂമ്മയായ ദേവിയും അമ്മ പ്രഭയും ചേര്‍ന്ന് ക്യാന്‍സര്‍ രോഗിയായ, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തന്റെ അച്ഛനായ ജയരാജനെയും തന്നെയും പീഢിപ്പിക്കുകയും, സ്വത്തുവകകളിലുള്ള അവകാശം നിഷേധിക്കുകയുമാണ് എന്നാണ് പരാതി.

ഇതിനു മുന്‍പ് പ്രഭ എന്ന ജയരാജന്റെ ഭാര്യ, അഥവാ ടി ദേവിയുടെ മകള്‍, തന്റെ ഭര്‍ത്താവിനെ മറ്റൊരു മകളായ സുധയും സഹോദരനായ മുരളിയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് കോഴിക്കോട് പോലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാമാണ് മകള്‍ക്കൊപ്പം വന്നതെന്നും ജയരാജന്‍ അറിയിച്ചത്രേ.

ഇതൊക്കെ കൂട്ടിവായിക്കുമ്പോഴും, പരാതി ഉയര്‍ന്നിരിക്കുന്നത് സ്വന്തം കുടുംബത്തില്‍നിന്നായതിനാലും, ഇവര്‍ക്കിടയില്‍ ഒരു സ്വത്ത് തര്‍ക്കം ശക്തമായി നിലനില്‍ക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍.

പരാതികളുടെ സത്യാവസ്ഥ മനസ്സിലാക്കി നടപടിയെടുക്കേണ്ടത് കോടതിയാണ്. അതല്ല ഇവിടെ വിഷയം.

സ്വന്തം വീട്ടിലെ സ്വത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത ശ്രീമതി ദേവി ഇപ്പോഴും വനിതാ കമ്മീഷനില്‍ പരാതികള്‍ കേള്‍ക്കുകയും, പരിഹാരം കണ്ടെത്തുകയും, വിധി പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വന്തം കണ്ണിലെ തടിയെടുത്തുമാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തുമാറ്റുകയാണ് ദേവി ഇപ്പോള്‍.

ഈ കഥയറിയുന്ന, വനിതാ കമ്മീഷനില്‍ പരാതിയുമായി വരുന്ന പാവപ്പെട്ട പരാതിക്കാര്‍, തങ്ങള്‍ക്ക് നീതിയുക്തമായ പരിഹാരം കാണാന്‍ ദേവിക്കു കഴിയുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികം.

മന്ത്രിമാരുടെ പേരില്‍ ആരോപണങ്ങള്‍ വരുമ്പോള്‍, ധാര്‍മ്മികതയുടെ പേരില്‍ അവര്‍ മാറിനിന്ന് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ശഠിക്കുന്നതുപോലെ, ഇക്കാര്യത്തില്‍ ഇങ്ങനെയൊരു ആവശ്യം ആരും ഉന്നയിച്ചതായി അറിയില്ല.

വനിതകളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സമൂഹത്തിലെ സര്‍വ്വസമ്മതരായ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണെന്ന് കമ്മീഷന്റെ വെബ് സൈറ്റ് അവകാശപ്പെടുന്നു. ഇത്തരം വിശേഷണങ്ങള്‍ക്ക് തങ്ങള്‍ യോഗ്യരാണോ എന്ന് ഓരോ കമ്മീഷനംഗവും സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും.

Thursday, September 20, 2007

ആണവ കരാറും ഇറാന്‍ ബന്ധവും

ഇറാനുമായുള്ള സൈനിക ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കണമെന്ന് "ദക്ഷിണേഷ്യയുടെ ചുമതലക്കാരനായ" അമേരിക്കന്‍ സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നു.

മറ്റു രാജ്യങ്ങളുമായുള്ള സൈനികമോ സൈനികേതരമോ ആയ ഇന്ത്യന്‍ സഹകരണത്തെ ഇതിനു മുന്‍പ് അമേരിക്ക ചോദ്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല. അതെന്തുതന്നെയായാലും, ഇത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ. ബന്ധം തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ബൗച്ചര്‍ പറഞ്ഞിട്ടില്ല എന്നാണറിയുന്നത്.

ഇന്ത്യക്ക് ആ രാജ്യവുമായി സൗഹൃദ ബന്ധമാണുള്ളതെന്നും, ഇതു തുടരുമെന്നും ഈ സൗഹൃദം മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നുമായിരുന്നു പ്രതിരോധമന്ത്രി ഏ കെ ആന്റണിയുടെ മറുപടി.

അമേരിക്കയും സഖ്യരാജ്യങ്ങളും, അമേരിക്ക നയിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ കമ്മീഷനും ആണവ നിര്‍വ്യാപനത്തിന്റെ പേരില്‍ ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ഉപരോധങ്ങളും ഭീക്ഷണികളും വഴി ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇതെന്നോര്‍ക്കണം.

ഇന്ത്യയോട് അമേരിക്ക ഇത്തരമൊരാവശ്യം ഇതിനു മുന്‍പ് ഉന്നയിച്ചിട്ടില്ലെങ്കില്‍, അതിനു കാരണം കാലങ്ങളായി നാം പിന്തുടരുന്ന വിദേശനയവും, ചേരിചേരായ്മയും ആയിരിക്കണം.

ഇന്ത്യാ അമേരിക്ക ആണവ കരാര്‍ വഴി ഇന്ത്യയും അമേരിക്കന്‍ പാളയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇനി ഇന്ത്യയുടെ പഴയ വിദേശ നയങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കേണ്ട കാര്യമില്ല എന്ന് അമേരിക്കക്കു തോന്നിക്കാണണം.

ഇതു മാത്രമല്ല, രണ്ടു വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി അതുവരെയുള്ള വിദേശനയം അമേരിക്കക്ക് അടിയറ വെച്ച് ഇന്ത്യ ഇറാനെതിരായി വോട്ട് രേഖപ്പെടുത്തി. ഇറാനുമായി കാലങ്ങളായി തുടരുന്ന സാംസ്കാരിക, സാമ്പത്തിക, ഊര്‍ജ്ജ മേഖലകളിലെ സഹകരണം മറന്നായിരുന്നു, മന്മോഹന്‍ സിംഗ് അമേരിക്കന്‍ പാര്‍ട്ണറാവാന്‍ വേണ്ടിയുള്ള ഇത്തരമൊരു നീക്കം നടത്തിയത്. ഹിന്ദുവില്‍ ഇതെക്കുറിച്ച് വന്ന എഡിറ്റോറിയല്‍ ഇവിടെ

ആണവകരാറിനെക്കുറിച്ച് എത്രയും വേഗം അന്തിമതീരുമാനമെടുക്കാന്‍ അമേരിക്ക ഇന്ത്യയുടെ മേല്‍ ഇപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കരാര്‍ ഒപ്പിട്ടാല്‍ നാം ഏതൊക്കെ രാജ്യങ്ങളുമായി സഹകരിക്കണമെന്നും ആരൊക്കെയായി സൈനിക ബന്ധങ്ങളിലേര്‍പ്പെടണമെന്നും അമേരിക്ക തീരുമാനിക്കും. എന്തിനും ഏതിനും, ഇപ്പോള്‍ ഇറാനില്‍ ചെയ്യുന്നതുപോലെ "ആണ്വായുധത്തിനു വേണ്ടിയുള്ളത്" എന്നൊരു ലേബലിട്ടാല്‍ മതിയാകും, നമ്മുടെ താല്പര്യങ്ങള്‍ക്കും പരമാധികാരത്തിനും മേല്‍ കടന്നുകയറാന്‍.

ഇപ്പോള്‍ അമേരിക്ക നല്‍കിയിരിക്കുന്നത് ഒരു സൂചന മാത്രമാണ്. വരാനിരിക്കുന്ന പലതിലേക്കുമുള്ള ഒരു വിരല്‍ ചൂണ്ടല്‍. ഇതു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍, ആണവ കരാറില്‍ നിന്ന് പിന്മാറാനായാല്‍, വരും തലമുറകളെ വീണ്ടുമൊരു അടിമത്തത്തില്‍നിന്നും രക്ഷിക്കാനായേക്കും.

Friday, September 14, 2007

രാമ സേതുവും സേതു സമുദ്രം പ്രോജക്ടും

രാമേശ്വരത്തെ ധനുഷ്കോടി മുതല്‍ തലൈമാന്നാര്‍ വരെ ഏകദേശം 48 കിലോമീറ്റര്‍ നീളത്തില്‍, പാക് സ്റ്റ്റൈറ്റിനും ഗള്‍ഫ് ഓഫ് മാന്നാറിനും ഇടയില്‍ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ലൈംസ്റ്റോണ്‍ ശൃംഖലയാണ് ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന രാമ സേതു.

രാമരാവണ യുദ്ധത്തില്‍ വാനരസേന കടലില്‍ കല്ലിട്ട് പാലം നിര്‍മ്മിച്ചുവെന്നും അതുവഴി ലങ്കയിലെത്തി രാവണനുമായി യുദ്ധം ചെയ്ത് സീതാദേവിയെ മോചിപ്പിച്ചതായും വിശ്വസിക്കപ്പെടുന്നു. നാസ പ്രസിദ്ധീകരിച്ച ചില സാറ്റലൈറ്റ് ചിത്രങ്ങളിലും ഈ ചെറുദ്വീപ് ശൃംഖല വ്യക്തമാണ്.




ഈ ഭാഗത്ത് സമുദ്രത്തിന് ആഴം മൂന്നു മുതല്‍ പത്തു മീറ്റര്‍ വരെ മാത്രമാണ്. ഇക്കാരണത്താല്‍ ഇതിലൂടെയുള്ള കപ്പല്‍ ഗതാഗതം അസാദ്ധ്യമാണ്. ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തു നിന്ന് കിഴക്ക് ഭാഗത്തേക്ക് കടല്‍ വഴിയുള്ള ചരക്കു ഗതാഗതം (ഉദാ: ബോംബെ, ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈ, വിശാഖപട്ടണം, കല്‍ക്കട്ട, ബംഗ്ലാദേശ്, ബര്‍മ്മ എന്നിവിടങ്ങളിലേക്ക്) ശ്രീലങ്കയെ പ്രദക്ഷിണം വെച്ചു വേണം പോകേണ്ടത്. ഇത് ഏകദേശം 800 കിലോമീറ്ററിന്റെ അധിക ദൂരവും 30 മണിക്കൂറിന്റെ അധിക സമയവും അപഹരിക്കുന്നു.

ഇതിനൊരു പരിഹാരമായാണ് സേതു സമുദ്രം ഷിപ്പിംഗ് കനാല്‍ പ്രോജക്ട് [SCCP] കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനക്കു വന്നത്. രാമസേതു ഉള്‍പ്പെടുന്ന ഈ ഭാഗം ഏകദേശം 83 കിലോമീറ്റര്‍ ദൂരത്തില്‍ കുഴിച്ച് തടസ്സങ്ങള്‍ നീക്കി ഗതാഗതയോഗ്യമാക്കി പാക് കടലിടുക്കിനേയും മാന്നാര്‍ ഗള്‍ഫിനേയും ബന്ധിപ്പിക്കുന്നതാണ് പ്രോജക്ട്. ഇതുവഴി ഈ പ്രദേശത്ത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടിരിക്കുന്നു. തമിഴ് നാട്ടിലെ തൂത്തുക്കുടിയെ ഒരു പ്രധാന പോര്‍ട്ടായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.

മന്മോഹന്‍ സര്‍ക്കാര്‍ 2005 ല്‍ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ ഇതിനെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്.

പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന രാമസേതു സംരക്ഷിക്കപ്പെടേണമെന്ന് ഹിന്ദു മത വിശ്വാസികള്‍ ആവശ്യപ്പെടുന്നു. ബി ജെ പി യും ഇതര ഹിന്ദു സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്. അതിനിടെ പ്രോജക്ടിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാമസേതു മനുഷ്യനിര്‍മ്മിതമല്ലെന്ന പ്രസ്ഥാവനയും ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

വിശ്വാസത്തെ തൊട്ടുകളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പ്രതിഷേധത്തിനു കാരണമായ മറ്റു ചില കാരണങ്ങളിലേക്ക്.

ഇതില്‍ പ്രധാനം പരിസ്ഥിതിവാദികളില്‍ നിന്നാണ്. ഏതു പ്രോജക്ടിനെതിരെയും പരിസ്ഥിതിവാദികള്‍ മുറവിളി കൂട്ടുന്ന കാലമാണ്. എങ്കിലും അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം, ഇത്തരത്തില്‍ ഒരു കുഴിക്കല്‍ നടത്തുമ്പോള്‍ അത് ഇപ്പോഴത്തെ ഇക്കോ സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ഈ പ്രദേശത്തെ മത്സ്യസമ്പത്തും വിവിധങ്ങളായ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യവും ഈ പ്രോജക്ട് മൂലം നാമാവശേഷമായേക്കും. രാമസേതു ഒരു പരിധിവരെ തടഞ്ഞിരുന്ന വന്‍ തിരകള്‍ ഇനി ഇന്ത്യയുടേയും ശ്രീലങ്കയുടേയും തീരങ്ങളെ കൂടുതല്‍ കവര്‍ന്നെടുത്തേക്കാം. കഴിഞ്ഞ സുനാമിക്കാലത്ത് വന്‍തിരകളെ കേരളതീരത്ത് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതെ തടഞ്ഞത് രാമസേതുവിന്റെ സാന്നിദ്ധ്യമാണെന്ന് കരുതപ്പെടുന്നു. ശ്രീലങ്കയില്‍ നടത്തിയ ഒരു പഠനത്തില്‍ ഈ പ്രോജക്ട് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് മാന്നാര്‍ ഗള്‍ഫിലേക്കുള്ള നീരൊഴുക്ക് കൂട്ടുമെന്നും ഇക്കോ സിസ്റ്റം തകരാറിലാക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയിലാവട്ടെ, ഇംപാക്റ്റ് അനാലിസിസ് നടത്താന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ ഒരു പഠനവും നടത്താതെ പ്രോജക്ടിന് ക്ലീന്‍ ചിറ്റും നല്‍കിക്കഴിഞ്ഞു.

കപ്പല്‍ ഗതാഗതം സാദ്ധ്യമായാല്‍ കപ്പലുകളില്‍ നിന്ന് പുറംതള്ളുന്ന എണ്ണയും മറ്റ് മാലിന്യ പദാര്‍ത്ഥങ്ങളും ഈ മേഖലയിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.

മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇന്ത്യയിലെയും ശ്രീലങ്കയിലെയും പതിനായിരങ്ങള്‍ക്ക് ദാരിദ്ര്യം സമ്മാനിക്കാനും ഒരു പക്ഷേ ഇതുവഴി കഴിഞ്ഞേക്കും.

ശ്രീലങ്ക ഈ പ്രോജക്ടിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇതുമായി മുന്നോട്ടു പോകുമ്പോള്‍ അത് ഇന്ത്യാ ശ്രീലങ്കാ ബന്ധത്തെ എത്രത്തോളം ബാധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്ത്യയുടൊരു വശത്തുനിന്ന് മറുവശത്തേക്കുള്ള ഗതാഗതത്തിനുള്ള സമയലാഭം ഒഴിച്ചു നിര്‍ത്തിയാല്‍ ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള കപ്പലുകള്‍ ഈ വഴി തെരഞ്ഞെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. കാരണം, അവയ്ക്ക് ഇപ്പോഴുള്ള റൂട്ടിനേക്കാള്‍ 8 മണിക്കൂര്‍ ലാഭം മാത്രമാണ് ഇതിലൂടെ കൈവരുന്നത്. അതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടം ഉണ്ടാകുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഏതായാലും ഒന്നുറപ്പാണ്. പാരിസ്ഥിതിക സാമ്പത്തിക കണക്കുകളാവില്ല, മറിച്ച് പുരാണവും വിശ്വാസങ്ങളുമാവും ഈ പ്രോജക്ടിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്.

Tuesday, September 04, 2007

മലബാര്‍ 2007 : എന്ത് ? എന്തിന്?

പേരു കേള്‍ക്കുമ്പോള്‍ മലബാര്‍ മഹോത്സവം ഓര്‍മ്മ വരുമെങ്കിലും, ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ജപ്പാന്‍ സിംഗപ്പൂര്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 4 മുതല്‍ നടത്തുന്ന അഞ്ചു ദിവസം നീണ്ട നാവികാഭ്യാസ പ്രകടനമാണ് മലബാര്‍ 2007.

മലബാര്‍ സീരീസ് എന്ന പേരില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നാവികാഭ്യാസം നടത്താറുണ്ടായിരുന്നെങ്കിലും ഇത്തവണത്തേതിന് പ്രത്യേകതകളേറെയാണ്. അതില്‍ പ്രധാനം, ഇതുവരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്നാണ് അഭ്യാസങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ഇത്തവണ മറ്റു മൂന്നു രാജ്യങ്ങള്‍ കൂടി ഇതില്‍ ഭാഗമാവുന്നു എന്നതാണ്.

രണ്ടാമത്തെ കാര്യം, ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരമൊരു പ്രകടനം നടക്കുന്നത്. വിശാഖ പട്ടണം മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ വരെയുള്ള ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലായിരിക്കും ഇത്. ഇതുവരെ നടന്നത് അറബിക്കടലിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലുമായായിരുന്നു. ചൈനയുടെ അപ്രീതി ഭയന്നാവണം, ഇതുവരെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇതിനു നാം മുതിരാതിരുന്നത്.

ഇടതുകക്ഷികളുടെ എതിര്‍പ്പാണ് മറ്റൊരു വസ്തുത. ഇന്ത്യാ യു എസ് ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു നടക്കുന്ന ഈ സമയത്ത് അമേരിക്കയും, മറ്റ് സാമ്രാജ്യത്ത രാഷ്ട്രങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ഈ നാവികാഭ്യാസ പ്രകടനം, ഇന്ത്യയുടെ നാളിതു വരെ തുടര്‍ന്നു പോന്ന ചേരിചേരാ നയത്തില്‍ നിന്നുള്ള അകല്‍ച്ചയായും, അമേരിക്കയുടെ ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായും ഇടതു കക്ഷികള്‍ ന്യായീകരിക്കുന്നു. ചൈനക്ക് ഇതിലുള്ള അതൃപ്തി ഏഷ്യയില്‍ പുതിയ സൈനിക കൂട്ടായ്മകള്‍ക്ക് വഴി തെളിക്കുമെന്നും അവര്‍ പറയുന്നു.

അമേരിക്കയുടെ 13 യുദ്ധക്കപ്പലുകളാണ് ഇതിനായി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു കൂടാതെ ന്യൂക്ലിയാര്‍ സബ് മറൈനുകളും, മിസൈല്‍ ക്രൂയിസറുകളും ഉണ്ട്.

ഇന്ത്യയുടെ വിമാന വാഹിനിയായ INS വിക്രാന്ത് അടക്കം ഏഴ് കപ്പലുകള്‍ പങ്കെടുക്കുന്നു. അസ്ട്രേലിയയുടെയും ജപ്പാന്റെയും രണ്ടു വീതവും, സിംഗപ്പൂരിന്റെ ഒന്നും യുദ്ധക്കപ്പലുകളാണ് ഇതില്‍ പങ്കെടുക്കുക.

ഈ അഭ്യാസ പ്രകടനങ്ങളിലൂടെ ഉദ്ദേശിക്കുന്നത് സൈനിക സഹകരണമല്ലെന്നും മറിച്ച് , നമ്മുടെ നാവിക ക്ഷമത തെളിയിക്കലും പരസ്പരമുള്ള വിലയിരുത്തലുകളും പഠനവുമാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഏ കെ ആന്റണി പറയുന്നു.

എന്തുകൊണ്ട് ഇത്തവണ ബംഗാള്‍ ഉള്‍ക്കടല്‍? എന്തുകൊണ്ട് അമേരിക്കക്കൊപ്പം മറ്റു രാജ്യങ്ങള്‍?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വളരെയധികം തന്ത്രപ്രധാനമായ മേഖലയാണ് ഇപ്പോള്‍ നാവികാഭ്യാസത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ഈ പ്രദേശം. ലോകത്തിലെ തന്നെ തിരക്കേറിയ കപ്പല്‍ ചാനലായ മലാക്ക സ്ട്രൈറ്റ് സ്ഥിതി ചെയ്യുന്നത് ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്തായാണ്. പെട്രോളിയം ഉല്പന്നങ്ങളും മറ്റു ചരക്കു ഗതാഗതവും വളരെയധികം നടക്കുന്ന ഈ മേഖലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതു മാത്രമല്ല, നമ്മുടെ സുരക്ഷക്കു ഭീക്ഷണിയായേക്കാവുന്ന തരത്തില്‍ ശ്രീലങ്കയിലേക്കും പാകിസ്ഥാനിലേക്കുമുള്ള ആയുധ വ്യാപാരവും, കള്ളക്കടത്തും ഈ മേഖലയില്‍ ശക്തിപ്രാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതു കൂടാതെ ചൈന അടുത്തിടെയായി ബംഗ്ലാദേശും ബര്‍മ്മയുമായി ഏര്‍പ്പെട്ട നാവിക കരാറുകളും, ശ്രീലങ്കയുമായി സൈനിക മേഖലയില്‍ വളര്‍ത്തുന്ന ബന്ധവും ഈ മേഖലയില്‍ നാം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സൈനികബലമുണ്ടെങ്കിലും, പരിചയക്കുറവ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ബലഹീനതയാണ്. ഒരു അടിയന്തിര സാഹചര്യത്തില്‍ ഒരു പക്ഷേ നാം പരാജയപ്പെട്ടേക്കാം. അത്തരം ഒരു സന്ദര്‍ഭത്തില്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഇന്ത്യക്കു കൂടിയേ തീരൂ. അതിനായി ഇതര രാജ്യങ്ങളുമായി നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഫലത്തില്‍ സൈനികാഭ്യാസം എന്നു പറയുമ്പോഴും ഇതൊരു ശക്തിപ്രഖ്യാപനവും ആവശ്യമായാല്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കലും കൂടിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ചേരിചേരാ നയത്തില്‍ നിന്നുള്ള വ്യതിചലനത്തിനും, ഏഷ്യയിലെ അമേരിക്കന്‍ ആധിപത്യത്തിനുമെതിരെയുള്ള ഇടതു കക്ഷികളുടെ സമീപനത്തോട് യോജിക്കുന്നുവെങ്കിലും, രാജ്യ സുരക്ഷയെ സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവരുതെന്നാണ് എന്റെ അഭിപ്രായം.

Tuesday, August 28, 2007

ബീഹാറിലെ പോലീസ് കാടത്തം

ബീഹാറിലെ ഭഗത്പൂരില്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് സലിം എന്നൊരു യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ കൈരളി വാര്‍ത്തയില്‍ കണ്ടു. ഈ സമയമത്രയും ക്രമസമാധാന പാലകനായ ഒരു പോലീസുകാരന്‍ കൈയും കെട്ടി ഇതു നോക്കി നിന്നു എന്നു മാത്രമല്ല, നാട്ടുകാരുടെ അടിയും തൊഴിയും കൊണ്ട് അവശനായ യുവാവിനെ സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കയറുകെട്ടി റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോ

വാര്‍ത്ത ഇവിടെ


മാസങ്ങള്‍ക്കു മുന്‍പ് ഇറാക്കില്‍ കുര്‍ദ്ദ് വംശജയായ ഒരു യുവതിയെ അന്യ വിഭാഗക്കാരനായ യുവാവിനെ പ്രണയിച്ചു എന്ന കുറ്റത്തിന് തെരുവില്‍ നഗ്നയാക്കി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍, ഇത്തരം കാടത്തം ഇറാക്കിലേ നടക്കൂ എന്നു കരുതിയിരുന്നത് ഇപ്പോള്‍ തിരുത്തേണ്ടിവന്നിരിക്കുന്നു.

Friday, August 24, 2007

ഓര്‍മ്മയില്‍ ഒരു ബാംഗ്ലൂര്‍ ഓണം

"എടീ തിങ്കളാഴ്ച ഇവിടെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷമുണ്ട്. നമുക്ക് പോയാലോ?" ചോദിച്ചത് ഞാന്‍, എന്റെ സ്വന്തം ഭാര്യയോട്.

"അതു വേണോ? ഞാന്‍ കൂടി വന്നാല്‍ ബുദ്ധിമുട്ടാവില്ലേ..അതോ ഇത്തവണ ഉര്‍വശീം മേനകേം ഒന്നും ഇല്ലേ.." തമാശയായാണ് അവള്‍ അതു പറഞ്ഞതെങ്കിലും, എന്റെ ഓര്‍മ്മകളില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ഓണക്കാലം നിറഞ്ഞു.

ബാഗ്ലൂരിലെ അന്നത്തെ എന്റെ ഓഫീസില്‍ ഞങ്ങളുടെ ടീമിലെ എല്ലാവരും ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങുകയായിരുന്നു. ഞാനുള്‍പ്പെട്ട കോര്‍ ടെക്നോളജി ടീം ഒരു മേജര്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്ന സമയം. എല്ലാ ടീമുകള്‍ക്കും മാസത്തില്‍ ഒരു തവണ കമ്പനി അനുവദിച്ചിട്ടുള്ള ഔട്ടിംഗിന് തിരക്കു കാരണം കഴിഞ്ഞ മാസങ്ങളില്‍ ഞങ്ങള്‍ പോയിരുന്നില്ല. അതുകൊണ്ട്, അത്തവണ കമ്പനി ചെലവില്‍ തന്നെ ഓണം കാര്യമായി ആഘോഷിച്ചു കളയാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഓണം എന്താണെന്നറിയാത്ത അന്യ ഭാഷക്കാരും സാരിയും മുണ്ടുമൊക്കെ ഉടുത്ത് നല്ല മലയാളി മങ്കമാരും മങ്കന്മാരും ആയി.

താജ് ഹോട്ടലിലായിരുന്നു ഞങ്ങള്‍ പരിപാടി അറേഞ്ച് ചെയ്തത്. അന്യ നാട്ടിലാണെങ്കിലും ഓണം അതിന്റെ തനിമയോടെ തന്നെ വേണമല്ലോ. ചെറിയൊരു പൂക്കളമൊരുക്കാനും, പിന്നെ നിലവിളക്ക്, പറ, നെല്ല്, പൂക്കുല എന്നിവക്കൊക്കെയായി രാവിലെ മുതല്‍ ഓടി നടക്കുകയായിരുന്നു ഞങ്ങള്‍ . മലയാളികളായ പെണ്‍കുട്ടികളാവട്ടെ, മറ്റു ടീമുകളില്‍ നിന്നും ഹോസ്റ്റലില്‍ നിന്നുമൊക്കെ കൂട്ടുകാരെ സംഘടിപ്പിച്ച് തിരുവാതിര കളി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ഇടക്കെപ്പോഴോ ദീപ വിളിച്ചു. അവള്‍ക്ക് ഹോസ്പിറ്റലില്‍ പൂക്കളമിടാന്‍ ശിവാജി നഗറില്‍ പോയി കുറച്ച് പൂക്കള്‍ വാങ്ങിക്കൊടുക്കണം. അന്ന് കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഞാന്‍ അത് ചെയ്തു കൊടുക്കുമായിരുന്നു.

"എടീ ഇന്ന് ഞങ്ങള്‍ക്കിവിടെ ഓണപ്പരിപാടികളാ.. വൈകുന്നേരം ഞാന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ മതിയോ..?" ഞാന്‍ ചോദിച്ചു.

"രാവിലെയാ ഇവിടെയും പരിപാടികള്‍. സാരമില്ല, ഞങ്ങള്‍ പോയി വാങ്ങിച്ചോളാം."

എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ഫോണ്‍ കട്ടു ചെയ്ത്, ഓണത്തിനിടക്കാണോ പൂ കച്ചോടം എന്ന് ആത്മഗതം ചെയ്ത് ഞാന്‍ തിരുവാതിര പ്രാക്ടീസ് ചെയ്യുന്നിടത്ത് പോയി വായി നോക്കി നിന്നു.

എല്ലാവരും തയ്യാറായി, താജിലേക്കു പോകാന്‍ തുടങ്ങുമ്പോള്‍ ദാ മൊബൈല്‍ അടിക്കുന്നു. ശ്രീറാം - ഞങ്ങളുടെ പ്രോജക്ട് മാനേജറാണ്. ഓണപ്പരിപാടിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമായിരിക്കുമെന്നു കരുതിയാണ് ഫോണെടുത്തത്.

"ജിം, ഹാവ് യു റിപ്ലൈഡ് റ്റു മത്ത്യാസ്?"

മത്ത്യാസ് അന്നത്തെ ഞങ്ങളുടെ ഓണ്‍സൈറ്റ് പ്രോജക്ട് കോര്‍ഡിനേറ്ററായിരുന്നു. അമേരിക്കയിലുള്ള ഞങ്ങളുടെ ക്ലയന്റുമായി 6 മാസത്തെ ഒരു സപ്പോര്‍ട്ട് കോണ്‍ട്രാക്റ്റിനായുള്ള ശ്രമത്തിലായിരുന്നു മത്ത്യാസ്. ഈ പുതിയ കോണ്‍ട്രാക്റ്റു കൊണ്ട് കസ്റ്റമര്‍ കമ്പനിക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍ വിവരിക്കുന്ന ഒരു പ്രോജക്ട് പ്രപ്പോസല്‍ ഡോക്യുമെന്റ് ഉണ്ടാക്കി അയക്കാന്‍ രണ്ടു ദിവസം മുന്‍പ് മത്ത്യാസിന്റെ ഒരു മെയില്‍ വന്നിരുന്നു. ഓണപ്പരിപാടികള്‍ അറേഞ്ച് ചെയ്യുന്ന തിരക്കില്‍ അത് ഞാന്‍ മറന്നു പോയിരുന്നു.

"ജിം, വീ മസ്റ്റ് സെന്‍ഡ് ഇറ്റ് റ്റുഡേ ഇറ്റ്സെല്‍ഫ്. ഈഫ് യു ഹാവിന്റ് സ്റ്റാര്‍ട്ടഡ് യെറ്റ്, പ്ലീസ് ഡൂ ഇറ്റ് ബിഫോര്‍ യു ഗോ ഫോര്‍ ദ പാര്‍ട്ടി.." - ശ്രീറാം മാനേജറുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി.

സമ്മതിക്കാതെ എനിക്കു വേറെ വഴിയില്ലായിരുന്നു. എല്ലാവരും താജിലേക്ക് പോയി. ഞാന്‍ മുണ്ടും ജുബ്ബയുമൊക്കെയിട്ട് വിധിയെ പഴിച്ചുകൊണ്ട് ഓഫീസിലിരുന്ന് ഡോക്യുമെന്റ് നിര്‍മ്മാണവും തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ അങ്ങനെയിരുന്നു കാണും. പഴയ ഒരു ഡോക്യുമെന്റ് ഇരുന്നതില്‍ അത്യാവശ്യം മാറ്റങ്ങളൊക്കെ വരുത്തി ഞാന്‍ മത്ത്യാസിനയച്ചു കൊടുത്തു. ഓഫീസില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു. ഭാഗ്യം ഇത്തവണ ശ്രീറാമല്ല, ടീമിലുള്ള ഗായത്രിയാണ്.

ഇവള്‍ക്കേ ഉള്ളൂ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം, ഞാന്‍ ഇതുവരെ ചെല്ലാത്ത വിഷമത്തില്‍ വിളിക്കുന്നതായിരിക്കും എന്നൊക്കെ മനസ്സിലോര്‍ത്ത് ഞാന്‍ ഫോണെടുത്തു.

"ജിമ്മേ താന്‍ സ്റ്റാര്‍ട്ട് ചെയ്തില്ലല്ലോ..നന്നായി..ഫസ്റ്റ് ഫ്ലോറില്‍ നമ്മുടെ കാമിനി ഉണ്ട്...അതെ ഫ്രഷറായി കഴിഞ്ഞ മാസം ചേര്‍ന്ന...വരുമ്പോള്‍ അവളെക്കൂടി ഒന്നു പിക്ക് ചെയ്യണേ...മറക്കരുതേ.."
അവള്‍ ഫോണ്‍ കട്ട് ചെയ്തു.

കാമിനി! പഴുത്തു തുടുത്ത ചാമ്പക്ക പോലിരിക്കുന്ന ഡ്ല്‍ഹിക്കാരി സുന്ദരി. അവളുമായി ഞാനിതാ ബൈക്കില്‍ ബാഗ്ലൂര്‍ നഗരം ചുറ്റാന്‍ പോകുന്നു. നേരത്തെ പോകാന്‍ പറ്റാത്തതിലുള്ള എന്റെ വിഷമമൊക്കെ എവിടെയോ പോയൊളിച്ചു. ഞാന്‍ മുടിയൊക്കെ ഒന്നുകൂടി ചീകിയൊതുക്കി, മുണ്ട് മുറുക്കിയുടുത്ത് , ഇന്നു കണി കണ്ടവനെ എന്നും കാണണേ എന്നു മനസ്സില്‍ പറഞ്ഞ് താഴേക്കു ചെന്നു.

സെറ്റു സാരിയൊക്കെ ഉടുത്ത് മലയാളി ലുക്കിലായിരുന്നു അവളും. അവളോട് ബൈക്കിന് പോകാം എന്ന് എങ്ങനെ പറയും എന്നായിരുന്നു എന്റെ വിഷമം. ഇതുവരെ ഒരു പെണ്ണിനും ഞാന്‍ അങ്ങോട്ടു കേറി ലിഫ്റ്റ് ഓഫര്‍ ചെയ്തിട്ടില്ല. ഇനി വരുന്നില്ല എന്നെങ്ങാനും അവള്‍ പറഞ്ഞാല്‍ ആകെ നാണക്കേടാകും.

ഏതായാലും ദൈവം എന്റെ കൂടെയായിരുന്നു. എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവള്‍. ഗായത്രി വിളിച്ചു പറഞ്ഞിട്ടുണ്ടാവണം. ഞാന്‍ എന്തെങ്കിലും ചോദിക്കും മുന്‍പേ അവളുടെ ചോദ്യമെത്തി.

"ജിം, ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു. ആപ്കാ കാം ഹോഗയാ ക്യാ...?"

"യെസ്.. ആര്‍ യു കമിംഗ് വിത് മീ..? യു നോ, ഐ ആം ഗോയിംഗ് ബൈ ബൈക്..ഈഫ് യു വാണ്ട്, ഐ ക്യാന്‍ അറേഞ്ച് യു എ കാബ്.." ഞാന്‍ മാന്യനായി.

"ആപ് കേ സാത് കോയീ ഓര്‍ തോ നഹീ ന...ദെന്‍ ഐ വില്‍ കം വിത് യു.."

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ എന്റെ ടീ വീ എസ് വിക്ടര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്കോടി. ബൈക്കില്‍ വെച്ചിരുന്ന, എപ്പോഴും തലയില്‍ വെക്കാറുള്ള ഹെല്‍മറ്റെടുത്ത് അടുത്തുകിടന്ന വേറൊരു വണ്ടിയുടെ മേലേക്കിട്ട്, ഒരിക്കലും ഉപയോഗിക്കാറില്ലാത്ത ഒരു കൂളിഗ് ഗ്ലാസ്സെടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് വണ്ടി അവളുടെ മുന്‍പില്‍ കൊണ്ടുവന്ന് നിര്‍ത്തി. എപ്പോഴും എന്തെങ്കിലും കുശലം പറയാറുള്ള പാര്‍ക്കിംഗിലെ സെക്യൂരിറ്റിക്കാരനെ അന്ന് ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവള്‍ വന്ന് ബൈക്കില്‍ കയറി ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. പിന്നെ സാരി നേരെയാക്കി ഒരു കൈ എന്റെ ചുമലില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

"ലെറ്റ്സ് ഗോ..!"

ഞാന്‍ വണ്ടി വിട്ടു. ബൈക്കില്‍ കയറിയാല്‍ ഞാന്‍ നൂറിലേ പോകൂ. അന്നും അങ്ങനെ തന്നെ. ഫോറം മാളിനടുത്തെത്തിയപ്പോള്‍ ഒരു ഓട്ടോ കുറുകെ ചാടി. ഞാന്‍ ബ്രേക്ക് ആഞ്ഞു ചവിട്ടി. അതിന്റെ ആഘാതത്തില്‍ പിന്നിലിരുന്ന കാമിനി മൊത്തമായി എന്റെ പുറത്തേക്കു ചാരി. എന്റെ തലക്കകത്ത് ഒരു ഇടിവാള്‍ മിന്നി. ന്യൂട്ടന്റേതു പോലെ ഒരു ചലന നിയമം ഞാനും കണ്ടുപിടിക്കുകയായിരുന്നു. അല്ലെങ്കിലും ശാസ്ത്ര സത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഇങ്ങനെ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാവണം. ന്യൂട്ടന്റെ കാര്യത്തില്‍ അത് ഒരു ആപ്പിളിന്റെ രൂപത്തില്‍ വന്നുവെങ്കില്‍, ഇവിടെ കാമിനിയുടെ രൂപത്തിലായെന്നു മാത്രം.

ആവശ്യത്തിനും അനാവശ്യത്തിനും ബ്രേക്ക് ചവിട്ടി വളരെ പതുക്കെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. അതുവരെ മിണ്ടാതിരുന്ന കാമിനി പതുക്കെ സംസാരിച്ചു തുടങ്ങി. പഠിച്ച ഡല്‍ഹിയിലെ കോളേജിലുണ്ടായിരുന്ന മലയാളി കൂട്ടുകാരെക്കുറിച്ചും, ഓഫീസില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിനെക്കുറിച്ചും ഒക്കെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തേക്കാളുപരി എഫക്ടീവായി ബൈക്ക് ഓടിക്കുന്നതിലായിരുന്നു അപ്പോഴത്തെ എന്റെ ശ്രദ്ധയത്രയും.

ട്രിനിറ്റി സര്‍ക്കിളിലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്തു കിടന്ന ബീയെംടീസി ബസ്സിലെ ആളുകള്‍ എന്നേയും കാമിനിയേയും മാറിമാറി നോക്കുന്നതു കണ്ടു. ഞങ്ങളു തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കണ്ടിട്ടാവും. അതുവരെഅല്പം പുറകോട്ടു ചാഞ്ഞിരുന്ന ഞാന്‍ അതുകണ്ട് തല നേരെ പിടിച്ച് നിവര്‍‍ന്നിരുന്നു. കാമിനി അതൊന്നും ശ്രദ്ധിച്ചു പോലുമില്ല. വരുന്ന ആഴ്ച അവളെക്കാണാന്‍ മാബാപ്പ് വരുന്നതിനെക്കുറിച്ച് പറയുകയായിരുന്നു അപ്പോഴവള്‍.

ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:

"ഓ..ഐ ഫോര്‍ഗോട്ട് സംതിംഗ്.."

എന്താണെന്നു ചോദിച്ചുകൊണ്ട് ഞാന്‍ വണ്ടി സൈഡിലേക്കൊതുക്കി.

"ഐ ഫോര്‍ഗോട്ട് റ്റു റ്റേക് ദാറ്റ് ജാസ്മിന്‍ ഗാര്‍ലന്റ് ഫ്രം ഓഫീസ്.."

"ഓ റിയലി.? നോ പ്രോബ്സ്..വീ വില്‍ ഗോ ബാക്ക്.."

വീണ്ടും ഓഫീസിലേക്കും തിരിച്ചും വരാന്‍ ഏകദേശം അര മണിക്കൂര്‍ കൂടി ഇങ്ങനെ ബൈക്കില്‍...എന്റെ ചിന്തകള്‍ കാടുകയറി. അതു മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ ചോദിച്ചു.

"ആര്‍ ദേര്‍ എനി ഫ്ലവര്‍ ഷോപ്സ് നിയര്‍ബൈ..?"

എനിക്കറിയാവുന്ന പൂക്കടകള്‍ ശിവാജി നഗറിലായിരുന്നു. അവിടെ പോകണമെങ്കിലും കുറച്ചു ദൂരം വണ്ടി ഓടിക്കണം. അത്രയെങ്കിലുമായല്ലോ എന്നൊര്‍ത്ത് ഞാന്‍ വണ്ടി ശിവാജി നഗറിലേക്കു വിട്ടു. കഴിഞ്ഞ ദിവസം പൂക്കളത്തിനായി ഞങ്ങള്‍ പൂ വാങ്ങിച്ച കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവള്‍ കടയിലേക്കു കയറി. അവള്‍ തിരിച്ചിറങ്ങി വന്ന് മുല്ലപ്പൂ ചൂടിത്തരാന്‍ പറഞ്ഞേക്കുമോ എന്നൊക്കെ ആലോചിച്ച് വണ്ടിയിലിരിക്കുമ്പോള്‍ അതാ കടയില്‍ നിന്ന് ഇറങ്ങിവരുന്നു, ദീപ. സാരിയുടുത്ത് കടയിലേക്കു കയറിപ്പോയ കാമിനിയിതാ ചുരിദാറിട്ട് ദീപയായി ഇറങ്ങിവരുന്നു. കാണുന്നത് സത്യം തന്നെയാണോ എന്നറിയാന്‍ ഞാനൊന്ന് കണ്ണു തിരുമ്മി വീണ്ടും നോക്കി. അതെ ദീപ തന്നെ. അവിടെ നിന്ന് മുങ്ങാനുള്ള പഴുതു കിട്ടുന്നതിനു മുന്‍പേ അവള്‍ അടുത്തെത്തി.

"വലിയ തിരക്കാണന്നൊക്കെ പറഞ്ഞിട്ട് ഇവിടെക്കിടന്ന് കറങ്ങുവാണോ..നിങ്ങളുടെ പരിപാടി തുടങ്ങിയില്ലേ..പൂവിനൊക്കെ ഇപ്പോള്‍ എന്താ വില.."

"ഞാന്‍..അത്..പിന്നെ..." എന്തുപറയണമെന്നറിയാതെ ഞാനിരുന്ന് വിക്കുമ്പോള്‍ മുല്ലപ്പൂവും വാങ്ങി ചിരിച്ചുംകൊണ്ട് ദാ വരുന്നു കാമിനി. ഭാഗ്യത്തിന് അവള്‍ കടയില്‍ വെച്ചു തന്നെ പൂ ചൂടിയിരുന്നു. ദീപയുടെ മുഖം മങ്ങി. രാവിലെ അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ തിരക്കഭിനയിച്ചത് ഇതാ ഈ പെണ്ണിനേയും കൊണ്ട് കറങ്ങാനായിരുന്നെന്ന് സ്വാഭാവികമായും അവളൂഹിച്ചു കാണണം.

ചെകുത്താനും കടലിനും നടുവില്‍ പെട്ടപോലായി എന്റെ അവസ്ഥ. പരിഭ്രമം മറച്ചുവെച്ച് ഞാന്‍ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തി ഒരു വിധത്തില്‍ അവിടെ നിന്ന് തടിയൂരി.

ശിവാജി നഗറില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍, പുറകിലിരുന്ന് കാമിനി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല; റോഡിലെ തിരക്കും ബഹളവും അറിഞ്ഞുമില്ല. ഞാന്‍ ചിന്തിക്കുകയായിരുന്നു - എന്നെ കെട്ടാന്‍ മനസ്സില്ലെന്നെങ്ങാനും ദീപ പറഞ്ഞു കളയുമോ? ഇനി അവളു വഴി ഇക്കാര്യം നാട്ടില്‍ പാട്ടായാല്‍ പിന്നെ ഈ ജന്മം എനിക്കാരെങ്കിലും പെണ്ണു തരുമോ? ദൈവമേ നീ എന്നോടീ ചതി ചെയ്തല്ലോ..!

ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ കോമ്പൗണ്ട് വാളില്‍ എഴുതിവെച്ചിരിക്കുന്ന ബൈബിള്‍ വാക്യത്തിലൂടെ ദൈവം എനിക്കതിനുള്ള ഉത്തരം നല്‍കി. അതിങ്ങനെയായിരുന്നു.

Do not covet your neighbor's wife [Mat 15:19]

വചനം പഠിപ്പിക്കാന്‍ ദൈവം കണ്ടുപിടിക്കുന്ന ഓരോ വഴികളേ!

ഹോട്ടലില്‍ ചെന്നിറങ്ങുമ്പോള്‍ കാമിനി പറഞ്ഞു: "ജിം, ലെറ്റ് മീ നോ വെന്‍ യു ലീവ്. ഐ വില്‍ കം വിത് യു ബാക്ക് ടു ഓഫിസ്"

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, പരിപാടി കഴിയുന്നതിനു മുന്‍പേ ഇറങ്ങി ഹോസ്റ്റലില്‍ ചെന്ന് ദീപയെ കണ്ട് എന്റെ ഭാഗം ക്ലിയര്‍ ചെയ്തു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്നും ഒരു 'ബാച്ചി'യായി നടന്നേനെ.

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!

Friday, August 10, 2007

ഇന്ത്യാ-യു എസ് ആണവ കരാര്‍

ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കാനൊരുങ്ങുന്ന ആണവ സഹകരണ കരാര്‍ ഈ മാസം 14,16 തീയതികളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

കരാറുമായി മുന്നോട്ടു പോയാല്‍ അതിന് രാഷ്ട്രീയമായ വില നല്‍കേണ്ടി വരുമെന്ന ഇടതു സഖ്യത്തിന്റെ മുന്നറിയിപ്പിനെ, പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ ആയിക്കോളൂ എന്നു പുച്ഛിച്ചു തള്ളി, "രാഷ്ട്രത്തിനു ഗുണകരമായ" ഈ കരാറുമായി മന്‍മോഹന്‍ സിംഗും, യു പി എ യും മുന്നോട്ടു പോകുമ്പോള്‍, എന്താണ് ഈ കരാറുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്ന അന്‍വേഷണത്തില്‍ ഞാന്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഈ കരാറിന്റെ വിശദാശങ്ങളിലേക്ക് പോകും മുന്‍പ് ചില വസ്തുതകള്‍.

അണ്വായുധ ശേഖരം( ഊര്‍ജ്ജാവശ്യത്തിനുള്ള അണുശക്തി അല്ല ഉദ്ദേശിച്ചത്) ഉണ്ടെന്നു പ്രഖ്യാപിച്ച രാജ്യങ്ങള്‍ ആകെ 8 ആണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍, വടക്കന്‍ കൊറിയ എന്നിവയാണ് അവ.

ഇസ്രായേലിനും അണ്വായുധങ്ങളുണ്ടെന്ന ചില വെളിപ്പെടുത്തലുകളുണ്ടെങ്കിലും ആ രാജ്യം ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല.

1968 ല്‍ നിലവില്‍ വന്ന, 189 രാജ്യങ്ങള്‍ അംഗങ്ങളായ ആണവ നിര്‍വ്യാപന കരാര്‍-Non Proliferation Treaty(NPT) പ്രകാരം, അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (International Atomic Energy Agency-IAEA) ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും, ഊര്‍ജ്ജാവശ്യത്തിനുള്ള ആണവ പ്രക്രിയകളെന്ന പേരില്‍ ആണവായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതുകൂടാതെ അണ്വായുധ ശേഖരം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ആയുധമോ സാങ്കേതിക വിദ്യയൊ ഇവര്‍ വില്‍ക്കാനും പാടില്ല.

ഇന്ത്യയും പാകിസ്താനും ആണവ നിര്‍വ്യാപന കരാറില്‍ അംഗങ്ങളല്ല.
വടക്കന്‍ കൊറിയ അംഗമായിരുന്നു. പിന്നീട് വിലക്ക് മറികടന്ന് പരീക്ഷണം നടത്തി പുറത്തായി;
ഇറാന്‍ അംഗമാണ്. കരാര്‍ മറികടന്ന് അവര്‍ ഒരു ആണവോര്‍ജ്ജ ഉല്പാദന ശാല ആയുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു എന്നതാണ് ഇപ്പോള്‍ അമേരിക്ക ഇറാന്റെ മേല്‍ നടത്തുന്ന കുറ്റാരോപണം.

തുടര്‍ന്നുണ്ടായ മറ്റൊരു കരാറായ CTBT-Comprehensive Test Ban Treaty പ്രകാരം അംഗരാജ്യങ്ങള്‍ സൈനികമോ, സൈനികേതരമോ ആയ എല്ലാ ആണവ വിസ്ഫോടനങ്ങളും ഉപേക്ഷിക്കണം.
ഇന്ത്യയും പാകിസ്താനും വടക്കന്‍ കൊറിയയും ഇതില്‍ ഒപ്പുവെച്ചിട്ടില്ല.

1975 ല്‍ NSG-Nuclear Suppliers Group നിലവില്‍ വന്നു. NPT അംഗരാജ്യങ്ങള്‍ക്കിടയിലെ സാങ്കേതിക വിദ്യാ കൈമാറ്റം മറ്റു രാജ്യങ്ങളില്‍ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ കലാശിക്കുന്നുവെന്ന കണ്ടെത്തലാണ് ഇതിനു പിന്നിലെ കാരണം. 45 രാജ്യങ്ങള്‍ അംഗങ്ങളായ ഈ കരാര്‍ പ്രകാരം അണ്വായുധ സാങ്കേതിക വിദ്യയുടെയും, ഉപകരണങ്ങളുടെയും കൈമാറ്റം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ കര്‍ശന നിരീക്ഷണത്തിനു വിധേയമാണ്. ഇതിലും ഇന്ത്യ അംഗമല്ല; പാകിസ്താനും.

ഈ കരാറുകളിലൊന്നും ഒപ്പുവെച്ചിട്ടില്ലെങ്കിലും, ഒരു യുദ്ധത്തിലും ആര്‍ക്കെതിരെയും ആദ്യം തങ്ങള്‍ അണ്വായുധം പ്രയോഗിക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല.

1974 മെയ് 18 നു തുടങ്ങിയ അണുപരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരുന്നു. തുടക്കത്തില്‍ ചില ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലെ റഷ്യന്‍, ഫ്രഞ്ച്, കനേഡിയന്‍ സഹകരണം ഒഴിവാക്കിയാല്‍ പരസഹായം കൂടാതെ തന്നെയാണ് ഇന്ത്യ അണ്വായുധം വികസിപ്പിച്ചത്. പത്തോളം ആണവ റിയാക്ടറുകളും, യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളും, നൂറില്പരം അണ്വായുധ മുനകളും ഉണ്ടെന്നാണ് അനൗദ്യോകിക കണക്ക്. ചുരുക്കത്തില്‍ അണുശക്തി മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു. പക്ഷേ, ആദ്യ പരീക്ഷണം നടത്തി 30 കൊല്ലങ്ങള്‍ക്കു ശേഷവും, മൊത്തം ആവശ്യകതയുടെ വെറും 3 ശതമാനം ഊര്‍ജ്ജം മാത്രമേ അണുശക്തിയിലൂടെ നാം ഉല്പാദിപ്പിക്കുന്നുള്ളൂ. ആണവ റിയക്ടറുകളുടെ പ്രധാന ഇന്ധനമായ യുറേനിയത്തിന്റെ ലഭ്യതക്കുറവാണ് ഇതിന്റെ പ്രധാന കാരണം. NPT കരാര്‍ നിലവിലുള്ളതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ധനമോ സാങ്കേതികവിദ്യയോ ഇന്ത്യക്ക് കൈമാറാനാവില്ല.

ഇനി ഇന്ത്യ അമേരിക്ക ആണവോര്‍ജ്ജ സമാധാന സഹകരണ കരാറിലേക്ക്:

ചുരുക്കത്തില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിബന്ധനകള്‍ക്കു വിധേയമായി, സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള ആണവോര്‍ജ്ജ ഉല്പാദനത്തിലും ഉപയോഗത്തിലും ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുകയും അതോടൊപ്പം ഇത് അണ്വായുധ ശേഖരണത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഈ കരാര്‍.

40 വര്‍ഷത്തേക്കുള്ള ഈ കരാറിന്റെ വിശദാശങ്ങളടങ്ങിയ 123 അഗ്രീമെന്റിന്റെ പൂര്‍ണ്ണരൂപം ഇവിടെ വിദേശ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.

ഈ കരാര്‍ പ്രകാരം നമ്മുടെ ആണവ റിയാക്ടറുകള്‍, പരീക്ഷണകേന്ദ്രങ്ങള്‍ എന്നിവ സൈനികം, സൈനികേതരം എന്ന് വ്യക്തമായി തരംതിരിക്കണം. സൈനികേതര കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍‍സിക്ക് പരിശോധനകള്‍ക്കായി തുറന്നു കൊടുക്കുകയും വേണം. ആണ്വായുധ സാങ്കേതിക വിദ്യ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ഇതു നല്‍കുന്നത് മേലില്‍ ഒഴിവാക്കുകയും, മറ്റ് NPT രാജ്യങ്ങളുമായി ആണവ നിര്‍വ്യാപനത്തില്‍ സഹകരിക്കുകയും വേണം.

ഈ കരാര്‍ വഴി, മുന്‍പു പറഞ്ഞ മറ്റ് കരാറുകളില്‍ ഒപ്പുവെക്കാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒരു ആണവശക്തിയായി അംഗീകരിക്കപ്പെടും. ഇതിനായുള്ള ബില്ല് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങളും, ആണവ നിര്‍വ്യാപനത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായ ഇന്ത്യയുടെ ഇതുവരെയുള്ള നിലപാടുമാണ് ഇന്ത്യയുമായി ഇങ്ങനെയൊരു സഹകരണത്തിന് കാരണമായി വൈറ്റ് ഹൗസ് പറയുന്നത്. ഇന്ത്യക്ക് മുടക്കമില്ലാതെ ഇന്ധനം നല്‍കാമെന്നും, മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനുള്ള സാഹചര്യമൊരുക്കാമെന്നും, ഇതിനായി മറ്റു NPT രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കരാര്‍ പറയുന്നു. NPT അംഗമല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യയും ഇന്ധനവും വാങ്ങാനാവില്ല എന്ന പ്രശ്നം ഇതോടെ ഇല്ലാതാവും.
(ഫലത്തില്‍ NPT യുടെ ഉദ്ധേശ്യ ലക്ഷ്യങ്ങള്‍ തന്നെ തകിടം മറിയുന്നു.)

ഇനി, ഇതുവരെ ഒരു ആണവ കരാറിലും ഒപ്പുവെക്കാത്ത ഇന്ത്യ എന്തിനിപ്പോള്‍ ഇങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടണം?

ഈ കരാറിന്റെ എടുത്തു പറയത്തക്ക ഗുണങ്ങള്‍ ഇവയാണ്:

1. ഈ കരാര്‍ വഴി ഇന്ത്യ ഒരു ആണവ ശക്തിയായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടും.
2. ഈ അംഗീകാരത്തിനൊപ്പം, ആസ്ട്രേലിയ
, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ നിന്ന് ആണവ റിയാക്ടറുകള്‍ക്കാവശ്യമായ യുറേനിയം പോലെയുള്ള ഇന്ധനങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്കു കഴിയും.
3. ഈ മേഖലയില്‍ അന്യമായിരുന്ന സാങ്കേതിക വിദ്യകളും ഇതു വഴി ഇന്ത്യക്കു ലഭിക്കും.

ഇന്ത്യയുടെ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാവണം, ഇതിനെ ശ്രേഷ്ഠമായ ഒരു കരാറായി മന്മോഹന്‍ സര്‍ക്കാര്‍ എടുത്തു പറയുന്നത്. ഇന്ത്യയില്‍ യുറേനിയം ഒരു നുള്ളു പോലും ഇല്ല തന്നെ പറയാം. ലോകത്തെ മൊത്തം ഉല്പാദനത്തിന്റെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇതില്‍ ഇന്ത്യയുടെ പങ്ക്. ഇപ്പോഴുള്ള സാങ്കേതിക വിദ്യ പ്രകാരം, യുറേനിയം വഴിയുള്ള ഊര്‍ജ്ജോല്പാദനമാണ് പ്രധാനം. ആ നിലക്ക് ഇന്ത്യയുടെ വളര്‍ന്നു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഈ കരാര്‍ വഴി കഴിഞ്ഞേക്കും.

ഇനി ഇതിന്റെ ദോഷങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്.

യുറേനിയം വാങ്ങാന്‍ അവസരമൊരുങ്ങുമെന്നല്ലാതെ വളരെ വിലപിടിപ്പുള്ള ഈ ഇന്ധനം വാങ്ങി ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ഇന്ത്യക്കാവുമോ എന്ന കാര്യം സംശയമാണ്. ഇന്ധനം മാത്രമല്ല, ഉല്പാദനവും ചിലവേറിയതാണ്; അപകടകരവും. ഇന്ത്യയേപ്പോലെ, 70 ശതമാനത്തിലധികം ജനങ്ങള്‍ ഗ്രാമങ്ങളില്‍ വസിക്കുകയും, കൃഷി ഒരു പ്രധാന ഉപജീവന മാര്‍ഗ്ഗവുമായ ഒരു രാജ്യം ചെയ്യേണ്ടത് , renewable energy resources ആയ കാറ്റ്, സൗരോര്‍ജ്ജം, ബയോമാസ് എന്നിവയില്‍ നിന്നും ഉല്പാദനത്തിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത് എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു

ഈ കരാര്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒരു ആണവ മത്സരത്തിന് വഴി വെച്ചേക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. ഉദാഹരണത്തിന് പാകിസ്താന്‍ വേറെ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കുകയും, കൂടുതല്‍ അണ്വായുധ ശേഖരം നടത്തുകയും ചെയ്യാന്‍ സാദ്ധ്യതകളുണ്ട്. ഈ കരാര്‍ വഴി NPT യുടെ നിബന്ധനകള്‍ അമേരിക്ക തന്നെ ലംഘിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളും അതു പിന്തുടരാം. പര്‍വേസ് മുഷാറഫ് ചൈനയുമായി ഇങ്ങനെയൊരു സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുമായും ഇറാനുമായുമുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാവാനും സാദ്ധ്യത കാണുന്നവരുണ്ട്. (ഇറാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അമേരിക്ക അനുകൂലമായ സമീപനമല്ല കൈക്കൊണ്ടിട്ടുള്ളത്.)

ഇന്ത്യയെ അവരുടെ ഒരു client ആക്കുക വഴി, അമേരിക്ക ഏഷ്യന്‍ മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരുണ്ട്. ആണവ മേഖലയിലെ കരാറിനൊപ്പം, സംയുക്തമായി നടത്തുന്ന നാവിക അഭ്യാസവും മറ്റും ഇങ്ങനെയൊരു ധാരണ ലോകരാജ്യങ്ങള്‍ക്കിടയില്‍ പരത്താന്‍ സഹായകമാകും. ഇത് ചൈന പോലെയുള്ള അയല്‍ രാജ്യങ്ങളുമായുള്ള സഹകരണം കുറയ്ക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

വികസിത രാജ്യങ്ങള്‍ ആണവ ഇന്ധനം എന്ന പേരില്‍ വില്‍ക്കുന്നത് അവരുടെ ആണവ റിയാക്ടറുകള്‍ പുറംതള്ളുന്ന waste ആണെന്നൊരു വാദവും നിലവിലുണ്ട്. ഈ waste പണം കൊടുത്തു വാങ്ങുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഈ രാജ്യങ്ങള്‍ക്കു വേണ്ടി സ്വയം ഒരു ആണവ ചവറുകൂന ആയി മാറുകയാണ്.

യുറേനിയം ഇല്ലെങ്കിലും, ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കാവുന്ന മറ്റൊരു ഇന്ധനമായ തോറിയം വലിയ അളവില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ലോകത്തിലെ മൊത്തം ഉല്പാദനത്തിന്റെ നാലിലൊന്നു വരും ഇത്. തോറിയം ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്പാദനം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഈ കരാര്‍ വഴി, യുറേനിയം മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങാനും, തോറിയം ഉപയോഗിച്ചുള്ള ഉല്പാദനത്തിന്റെ ഗവേഷണം ഉപേക്ഷിക്കാനുമുള്ള സമ്മര്‍ദ്ദം ഉണ്ടാകുമെന്നും കണക്കു കൂട്ടപ്പെടുന്നു.

കരാര്‍ പ്രകാരം, ആണവ മേഖലയിലെ എല്ലാ ഫെസിലിറ്റികളും നമ്മള്‍ സൈനികം, സൈനികേതരം എന്നിങ്ങനെ തരം തിരിക്കണം. ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ ഇങ്ങനെയൊരു classification ഇതിനു മുന്‍പുണ്ടായിട്ടില്ല. നമ്മുടെ റിയാക്ടറുകളും ആണവ ഗവേഷണങ്ങളും ഇങ്ങനെയൊരു തരംതിരിവില്ലാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനി ഇങ്ങനെയൊന്നുണ്ടാകുമ്പോള്‍, ഇവ രണ്ടിനുമായി വെവ്വേറെ റിയാക്ടറുകള്‍ സ്ഥാപിക്കേണ്ടതായി വരും. അത് ചെലവേറിയതാണ്. മാത്രമല്ല, പുതിയവ ഉണ്ടാക്കിയാല്‍ തന്നെ അവയെ ഇപ്പോള്‍ ഇറാനില്‍ സംഭവിച്ചതുപോലെ സൈനികാവശ്യപരം എന്ന് അന്താരാഷ്ട്ര ആവോര്‍ജ്ജ ഏജന്‍സി പ്രഖ്യാപിക്കാനുള്ള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. (കരാര്‍ പ്രകാരം സഹകരണം സൈനികേതര മേഖലയില്‍ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ഇന്ധനവും, സാങ്കേതിക വിദ്യകളും ഇതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ.)

നമ്മുടെ സൈനികേതര ആണവ കേന്ദ്രങ്ങള്‍ (പഴയതും പുതിയവയും) അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷനത്തില്‍ കൊണ്ടുവരണമെന്നതിനോടും വിയോജിപ്പുള്ളവരുണ്ട്. വന്‍ശക്തികളൊന്നും ഇങ്ങനെയൊരു നിരീക്ഷണത്തിന് വഴങ്ങിയിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള ആയിരത്തോളം റിയാക്ടറുകളില്‍ പത്തെണ്ണം മാത്രമാണ് ഈ രാജ്യങ്ങളിലെല്ലാം ചേര്‍ത്ത് ഉള്ളത്. നമ്മുടെ പരമാധികാരത്തിനു മേലുള്ള കൈകടത്തലായി ഇത് കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇപ്പോള്‍ ഇറാന്റെ മേല്‍ അമേരിക്കയും ഇതര രാജ്യങ്ങളും നടത്തുന്ന സമ്മര്‍ദ്ദത്തിനും, ഉപരോധങ്ങള്‍ക്കും ഭാവിയില്‍ നമ്മളും ഇതുവഴി വിധേയരാകേണ്ടി വന്നേക്കാം.


പ്രധാന മന്ത്രി പറയുന്നതു പോലെ അതിശ്രേഷ്ഠമായ ഒരു കരാറായി ഇതിനെ കാണാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. ഇന്ത്യക്ക് ഈ മേഖലയില്‍ സ്വയം പര്യാപ്തതയും,പുതിയ ശ്രമങ്ങള്‍ക്ക് വിജയ സാദ്ധ്യതയും ഉണ്ടെന്നിരിക്കെ, ചെലവു കുറഞ്ഞ ഊര്‍ജ്ജോല്പാദനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതിനു പകരം, രാജ്യത്തെ വന്‍ശക്തികള്‍ക്ക് അടിയറ വെച്ചുകൊണ്ട്, ചെലവേറിയ ആണവോര്‍ജ്ജം ഉല്പാദിപ്പിക്കാനായി ഇങ്ങനെയൊരു കരാറില്‍ ഒപ്പു വെക്കേണ്ടതുണ്ടോ എന്ന് ആരും ചിന്തിച്ചുപോകും.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 60 വയസ്സു തികയുന്ന ഈ വര്‍ഷത്തില്‍, സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നും പിന്നുമുള്ള ദിവസങ്ങളില്‍ പാര്‍ലിമെന്റ് ഇക്കാര്യം ചര്‍ച്ചക്കെടുക്കുന്നത് തികച്ചും യാദൃശ്ചികം മാത്രമാവാം. ഈ കരാര്‍ വഴി നമ്മുടെ സ്വാതന്ത്ര്യവും, പരമാധികാരവും മറ്റാര്‍ക്കും അടിയറ വെക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ ചര്‍ച്ചകള്‍ക്ക് കഴിയും എന്നു പ്രത്യാശിക്കാം. ഒരു കരാറിലും പെട്ട് ഞെരിയാതിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം!

Sunday, July 29, 2007

നമ്പൂരിക്കഥകള്‍

ഇത് എന്റെ സുഹൃത്തായ നമ്പൂരിക്കു പിണഞ്ഞ ചില അമളികള്‍..ചെയ്ത ചില മണ്ടത്തരങ്ങള്‍..
മനസ്സില്‍ നിന്ന് മായും മുന്‍പ് വെറുതെ ഇതൊക്കെ ഇവിടെ കുറിച്ചിടുന്നു.
പിന്നീടെപ്പോഴെങ്കിലും കടന്നുപോയ ആ നല്ല ദിനങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍..!!

സിഗരറ്റ് ലൈറ്റര്‍

ബാംഗ്ലൂരില്‍ ജോലിതപ്പി അലയുന്ന കാലത്താണ് സദ്ഗുണ സമ്പന്നനും സുശീലനുമായ നമ്പൂരിയെ അത്യാവശ്യം വേണ്ട ദുര്‍ഗുണങ്ങള്‍ പഠിപ്പിച്ച് ഒരു മനുഷ്യക്കോലം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ഓരോരുത്തരും തനിക്കുള്ള ഏതെങ്കിലും ഒരു ഗുണം അഥവാ കഴിവ് നമ്പൂരിക്കു പകര്‍ന്നു നല്‍കണം എന്നായിരുന്നു ഞങ്ങളുടെ അലിഖിത അജണ്ട.

പലരില്‍ നിന്നായി ചീട്ടുകളി, അല്പസ്വല്പം മദ്യസേവ, മദ്യം കുപ്പിയില്‍ നിന്ന് കൃത്യ അളവില്‍ ഗ്ലാസ്സുകളിലേക്ക് പകരുന്ന വിധം, സിഗരറ്റ് വലി, അങ്ങനെ നാനാവിധമായ കഴിവുകള്‍ നമ്പൂരി സ്വായത്തമാക്കി. എങ്കിലും, അവന്‍ ഏറ്റവും എളുപ്പത്തില്‍ പഠിച്ച വിദ്യ സിഗററ്റ് വലിയായിരുന്നു. ഗുരുക്കന്മാര്‍ പലരുണ്ടായിരുന്നു എന്നതാവാം ഒരുപക്ഷേ കാരണം.
ആദ്യമാദ്യം, ആരെങ്കിലും വലിക്കുമ്പോള്‍ ഒന്നോ രണ്ടോ പുകവിട്ടുകൊണ്ടു തുടങ്ങിയ നമ്പൂരി അതിവേഗം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറി ഗുരുക്കന്മാരേക്കാള്‍ മിടുക്കനായി.

സിഗററ്റ് വലി എന്തോ മഹത്തായ കാര്യമാണ്, ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള സാധനമാണ് സിഗരറ്റ് എന്നൊക്കെ ഏതൊരു തുടക്കക്കാരനെയും പോലെ നമ്പൂരിയും പതുക്കെ വിശ്വസിച്ചു തുടങ്ങി. പുറത്തേക്കിറങ്ങിയാല്‍ പുകവിട്ടില്ലെങ്കില്‍ ഒരു അസ്ക്യത എന്ന നിലയിലായി കാര്യങ്ങള്‍. ഏതെങ്കിലും കടയില്‍ കയറി 'ഗോള്‍ഡ് ', 'ഫില്‍റ്റര്‍', അങ്ങനെ വായില്‍ വരുന്നതെന്തെങ്കിലും ഒന്നു പറഞ്ഞ്, അത് വാങ്ങി നാലാള്‍ കാണ്‍കെ സ്റ്റൈലില്‍ കത്തിച്ച്, മുഖത്ത് ലോകത്തോടു തന്നെ ഒരു പുച്ഛഭാവം വരുത്തി പുകവിട്ട് അങ്ങനെ നില്‍ക്കുമായിരുന്നു നമ്പൂരി.

അങ്ങനെയിരിക്കെ ഒരു ദിവസം സത്യം കമ്പനിയുടെ വാക്കിന്‍ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ പോയതായിരുന്നു ഞങ്ങള്‍. ബസ്സിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ പതിവു പോലെ നമ്പൂരിക്ക് ഒരു സിഗരറ്റ് വേണം. റോഡിനപ്പുറത്തെ പെട്ടിക്കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വേഗം വരാമെന്നു പറഞ്ഞ് അവന്‍ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേക്കു പോയി. ഞാന്‍ കിട്ടിയ സമയം വേസ്റ്റ് ചെയ്യാതെ ഇന്റര്‍വ്യൂന് വരുന്ന പൈങ്കിളികളുടെ സൗന്ദര്യാസ്വാദനവും തുടങ്ങി.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു. നമ്പൂരി വരുന്ന ലക്ഷണമില്ല. ഞാന്‍ നോക്കുമ്പോള്‍ അവന്‍ പെട്ടിക്കടയുടെ ഒരു വശത്തേക്ക് അല്പം കുനിയുന്നു, പിന്നെ നിവര്‍ന്ന് കടക്കാരനെ നോക്കുന്നു. ഒന്നു രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍, കടക്കാരന്‍ ഇറങ്ങിവന്ന് അവിടെ എന്തോ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തു. പിന്നേയും ഒന്നു രണ്ടു തവണ നമ്പൂരി കുനിയുകയും നിവരുകയും കടക്കാരനെ നോക്കുകയും ചെയ്തു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം റോഡ് ക്രോസ് ചെയ്ത് അവനടുത്തേക്കു ചെന്നു.

എന്നെ കണ്ട ആശ്വാസത്തില്‍ നമ്പൂരി പറഞ്ഞു. "എടാ ഇത് വര്‍ക്ക് ചെയ്യുന്നില്ല".

ഏത് എന്ന് എനിക്കു ചോദിക്കേണ്ടി വന്നില്ല. അപ്പോഴേക്കും സിഗരറ്റ് കത്തിക്കാന്‍ വേണ്ടി മാത്രം കടയുടെ വലതു വശത്തായി തൂക്കിയിട്ടിരിക്കുന്ന ഒരു കോയില്‍ ബോക്സ് എന്റെ കണ്ണില്‍ പെട്ടിരുന്നു. ഒരു ചെറിയ സ്വിച്ചും, സ്വിച്ചിട്ടാല്‍ ചൂടാവുന്ന ഒരു ചെറിയ ഹീറ്റിംഗ്കോയിലും, ഒരു ചുവന്ന LED യും ചേര്‍ന്നതായിരുന്നു ആ ബോക്സ്. എന്നത്തേയും പോലെ സിഗരറ്റ് വാങ്ങിയശേഷം തീപ്പെട്ടിക്കായി കൈ നീട്ടിയ നമ്പൂരിക്ക് കടക്കാരന്‍ അത് കാണിച്ചു കൊടുക്കുകയായിരുന്നു.

ഞാന്‍ അതിന്റെ സ്വിച്ച് ഒന്നു ഞെക്കി നോക്കി. LED കത്തി, കോയില്‍ പതുക്കെ ഓറഞ്ച് നിറമാവാന്‍ തുടങ്ങി. ഞാന്‍ അവനോടു പറഞ്ഞു : "ഇതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോടാ..നീ ഒന്നു കൂടി കത്തിച്ചു നോക്കിയേ.."

വിശ്വാസം വരാതെ അവന്‍ സിഗരറ്റിന്റെ ഒരറ്റം വായില്‍ വെച്ച്, മറ്റേ അറ്റം കോയില്‍ ബോക്സില്‍ മുട്ടിച്ച്, ശ്വാസം ആഞ്ഞു വലിച്ചു - കുറച്ചധികം നേരം. ഇത്ര നേരമായിട്ടും കത്തുന്നില്ലേ എന്നതിശയിച്ച് ഞാന്‍ നോക്കുമ്പോള്‍ സിഗരറ്റിന്റെ അറ്റം അവന്‍ മുട്ടിച്ചു വെച്ചിരിക്കുന്നത് LED യില്‍! അവന്റെ കൈയില്‍ നിന്ന് സിഗരറ്റ് വാങ്ങി കോയിലില്‍ വെച്ച് കത്തിച്ച് തിരിച്ചു നല്‍കുമ്പോള്‍, വാക്കിന്‍ കഴിഞ്ഞ് റൂമിലെത്തി എല്ലാവരോടും പറയാന്‍ പുതിയൊരു നമ്പൂരി ഫലിതം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍.

അനുബന്ധം:
അന്നാദ്യമായിരുന്നു നമ്പൂരി സിഗരറ്റ് കത്തിക്കാനുള്ള ആ കുന്ത്രാണ്ടം കാണുന്നത്.


വയറിളക്കം

നമ്പൂരി ഇന്‍ഫോസിസ് കമ്പനിയുടെ ടെസ്റ്റ് പാസ്സായി ഇന്റര്‍വ്യൂവിന് നാളെണ്ണിയിരിക്കുന്ന സമയം. ഇത്ര കാലം ജോലിതെണ്ടി നടന്ന് അവസാനം കിട്ടിയ ചാന്‍സ്. അതും ഇന്‍ഫോസിസ് . നമ്പൂരി കാര്യമായി പ്രിപ്പറേഷന്‍ തുടങ്ങി. ചോദിക്കാന്‍ സാദ്ധ്യതയുള്ള, സെല്‍ഫ് ഇന്റ്റോ മുതലായ ചോദ്യങ്ങള്‍ക്കുള്ള ഇംഗ്ലീഷ് മറുപടികള്‍ കാണാപ്പാഠം പഠിച്ചു. ഇന്റര്‍വ്യൂ ഹാളില്‍ പെരുമാറേണ്ട വിധവും ബോഡി ലാങ്വേജും കണ്ണാടി നോക്കി പ്രാക്ടീസ് ചെയ്തു. പുതിയ ഷര്‍ട്ടും പാന്റ്സും ടൈയും വാങ്ങി. അങ്ങനെ എല്ലാം റെഡിയായി. നമ്പൂരി ഇത്തവണ ഇന്‍ഫോസിസിന്റെ ഓഫര്‍ ലെറ്ററും കൊണ്ടേ തിരിച്ചു വരൂ എന്ന് ഞങ്ങളെല്ലാം ഉറപ്പിച്ചു.

ഇന്റര്‍വ്യൂവിന്റെ തലേ ദിവസം രാവിലെ എഴുന്നേറ്റ നമ്പൂരിക്ക് ഒരു വല്ലായ്മ. പ്രശ്നം വയറിനാണ്. ചെറിയൊരു വയറിളക്കം. ഞങ്ങള്‍ 7 പേര്‍ക്ക് ആകെക്കൂടിയുണ്ടായിരുന്ന ഒരേയൊരു ടോയ് ലെറ്റ് രാവിലെമുതല്‍ നമ്പൂരി തീറെഴുതിയെടുത്തു. കട്ടന്‍ ചായയില്‍ നാരങ്ങാ നീരു പിഴിഞ്ഞ് കുടിച്ചപ്പോള്‍ അവനു വന്ന ചെറിയ ആശ്വാസം കണ്ട്, കുറഞ്ഞോളും എന്നു കരുതിയാണ് അന്ന് ഞങ്ങള്‍ ജോലി തെണ്ടാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷേ, രാവിലെ ബിനു ഉണ്ടാക്കിവെച്ചിട്ടു പോയ ഉപ്പുമാവു കഴിച്ചതോടു കൂടി പ്രശ്നം ഗുരുതരമായി മാറുകയായിരുന്നു.

അടുത്തുള്ളത് മണിപ്പാല്‍ ഹോസ്പിറ്റലാണ്. അവിടെച്ചെന്നാല്‍ എയ് ഡ്സിനടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുമെന്നു മാത്രമല്ല, വൈകുന്നേരം വരെ അവിടെ ഒബ് സര്‍വേഷനില്‍ കിടത്തുകയും ചെയ്യും. നാളെ ഇന്റര്‍വ്യൂവിന് ഇനിയും എന്തെല്ലാം പ്രിപ്പേര്‍ ചെയ്യാന്‍ കിടക്കുന്നു. ചെലവു കുറവും സമയ ലാഭവും - ഇതു രണ്ടുമാണ് വിവരം പറഞ്ഞ് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങാമെന്ന് നമ്പൂരി തീരുമാനിച്ചത്.

നടന്ന് മെഡിക്കല്‍ ഷോപ്പിലെത്തിയ നമ്പൂരി കാണുന്നത് അവിടെ നില്‍ക്കുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ കന്നഡക്കാരി ഫാര്‍മസിസ്റ്റിനെ. എങ്ങനെ അവളോട് കാര്യം പറയും? എങ്ങനെ പറയാതിരിക്കും? ഏതായാലും, ഇന്‍ഫോസിസ് ജോലിയേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ഉള്‍വിളിയില്‍ നമ്പൂരി മറ്റെല്ലാം മറന്നു. മടിച്ചു മടിച്ച് അവളോട് കാര്യം പറഞ്ഞു:

"ഡൂ യു ഹാവ് മെഡിസിന്‍ ഫോര്‍ മോഷന്‍?"
(അവളുടെ മുന്‍പില്‍ വെയ്റ്റു പോകുമല്ലോ എന്നു കരുതിയാണത്രെ ലൂസ് മോഷന്‍ എന്നു മുഴുവന്‍ അവന്‍ പറയാതിരുന്നത്)

അവള്‍ ഗുളികയെടുത്ത് കവറിലിട്ട്, ഒപ്പം നല്ലൊരു പുഞ്ചിരിയും സമ്മാനിച്ച് നമ്പൂരിക്കു കൊടുത്തു. സന്തോഷവാനായി തിരിച്ച് വീട്ടിലെത്തിയ നമ്പൂരി ഗുളിക കഴിച്ച് ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ പുനരാരംഭിച്ചു. കുറച്ചു സമയത്തേക്ക് നല്ല ആശ്വാസം തോന്നിയെങ്കിലും, ആദ്യത്തേതിലും കഷ്ടമായി പിന്നീടങ്ങോട്ട് കാര്യങ്ങള്‍. ടോയ് ലെറ്റില്‍ നിന്ന് എണീക്കാനാവാത്ത അവസ്ഥ.

രക്ഷയില്ല എന്നായപ്പോള്‍ മണിപ്പാലില്‍ പോകാന്‍ തന്നെ തീരുമാനിച്ചു നമ്പൂരി. എമര്‍ജന്‍സിയിലെ ഡോക്ടറോട് വിവരം പറഞ്ഞു, ഒപ്പം മെഡിക്കല്‍ ഷോപ്പിലെ ഗുളിക കഴിച്ച ശേഷം കൂടുതലായ കാര്യവും. ഡോക്ടര്‍ ചോദിച്ചപ്പോള്‍, അവന്‍ പോക്കറ്റില്‍ നിന്ന് ആ ഗുളികയെടുത്തു കാണിച്ചു.

ഗുളികയുടെ പേരു വായിച്ചപ്പോള്‍ ഞെട്ടിയത് ഡോക്ടറാണ്.
അത് Dulcolax - മോഷനില്ലാത്തവന് മോഷന്‍ കിട്ടാന്‍ മെഡിക്കല്‍ ഷോപ്പിലെ സുന്ദരി കൊടുത്തത് വയറിളകാനുള്ള മരുന്നായിരുന്നു.

അര്‍ദ്ധരാത്രിയിലെ അമളി

കഥ നടക്കുമ്പോള്‍ ഏറ്റുമാനൂരിലെ അപ്പുവേട്ടന്റെ വീട്ടില്‍ ഒരു മുറി മാത്രം വാടകക്കെടുത്തു താമസിക്കുകയായിരുന്നു നമ്പൂരിയടക്കം ഞങ്ങള്‍ മൂന്നു പേര്‍. പഠിപ്പും കിടപ്പും വെപ്പും കഴിപ്പും 'കുടി'യുമെല്ലാം ആ ഒറ്റമുറിയില്‍. കുളിമുറിയും ടോയ് ലെറ്റും വെളിയില്‍ മുറ്റത്തിന്റെ ഒരു കോണിലായിരുന്നു. ചുറ്റും റബ്ബര്‍ തോട്ടമായതുകൊണ്ടും, അല്പം നടക്കാനുള്ളതുകൊണ്ടും രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മുറ്റത്തുതന്നെ നിര്‍വഹിക്കുകയായിരുന്നു അന്നത്തെ ഞങ്ങളുടെ പതിവ്.

അങ്ങനെയിരിക്കെ ഒരു രാത്രി, ഐശ്വര്യ റായിയെ സ്വപ്നവും കണ്ട് ഗാഢനിദ്രയിലാണ്ടു കിടന്ന എന്നെ നമ്പൂരി വിളിച്ചെണീപ്പിച്ചു.
"എടാ എനിക്കൊന്നു ടോയ് ലെറ്റില്‍ പോണം...നീയൊന്ന് പുറത്തിറങ്ങി നില്‍ക്ക്.." നമ്പൂരിയുടെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞിരുന്നു.
"നീയാ മുറ്റത്തേക്കു പിടിപ്പിക്കിഷ്ടാ.." കണ്ണു തുറക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു.
"എടാ ഇതതല്ല..കക്കൂസില്‍ പോകണം..നീ വേഗം വാ.."
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ക്ലോക്കിലെ രണ്ടു സൂചികളും അപ്പോള്‍ രണ്ടിനു മുകളിലായിരുന്നു.
"#$@##*..ഞാന്‍ വരാം..നീ നടന്നോ.."
ഞാന്‍ വരുന്നുണ്ടെന്നുള്ള ഉറപ്പും, വയറിന്റെ സമ്മര്‍ദ്ദവും മൂലം നമ്പൂരി എന്നെ കാത്തു നില്‍ക്കാതെ ടോയ് ലെറ്റിലേക്കൊടി.
എണീക്കാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും, ഉറക്കം എന്നെ കട്ടിലിലേക്കു തന്നെ പിടിച്ചു വലിച്ചു. നമ്പൂരിക്കു കൊടുത്ത വാക്കു മറന്ന് ഞാന്‍ വീണ്ടും ഐശ്വര്യക്കൊപ്പം നൃത്തം ചെയ്തു തുടങ്ങി.

പിന്നീട് സംഭവിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

നമ്പൂരി ടോയ് ലെറ്റില്‍ ചെല്ലുമ്പോള്‍ പൈപ്പിനു കീഴെ വെച്ചിരിക്കുന്ന ബക്കറ്റില്‍ നിറയെ വെള്ളം. പൈപ്പില്‍ നിന്ന് ചെറുതായി വെള്ളം ഇറ്റു വീഴുന്നുമുണ്ട്. എന്നും ചെയ്യുന്നതു പോലെ നമ്പൂരി ആ വെള്ളം മുഴുവന്‍ ക്ലോസെറ്റിലേക്കു മറിച്ച് കാര്യം സാധിച്ചു തുടങ്ങി, പിന്നെ മെല്ലെ പൈപ്പ് തിരിച്ചു. തിരി മാക്സിമത്തിലെത്തിയിട്ടും പൈപ്പില്‍ നിന്ന് വരുന്നത് അപ്പോഴും തുള്ളികള്‍ മാത്രം. നമ്പൂരിക്ക് അബദ്ധം മനസ്സിലായത് അപ്പോഴാണ്. ടാങ്ക് കാലിയായിരിക്കുന്നു. ഇനി വെള്ളം വരണമെങ്കില്‍ അപ്പുവേട്ടനെ വിളിച്ചുണര്‍ത്തി മോട്ടോര്‍ അടിപ്പിക്കണം. അപ്പുവേട്ടനുംമറ്റും കിടക്കുന്നത് വീടിന്റെ മറുവശത്തെ മുറിയിലും. എന്നേയും ദീപക്കിനേയും നമ്പൂരി പലതവണവിളിച്ചുനോക്കി. പക്ഷേ സുഖനിദ്രയിലായിരുന്ന ഞങ്ങളാരും നമ്പൂരിയുടെ ആ ദീനരോദനം കേട്ടില്ല. ചുറ്റുമുള്ള റബ്ബര്‍ മരങ്ങള്‍ പതിവില്ലാത്ത "ജിമ്മേ..ദീപക്കേ.." വിളികള്‍ കേട്ട് അന്തം വിട്ടു കാണണം.

രാവിലെ ആറു മണിക്ക് അപ്പുവേട്ടന്‍ റബ്ബര്‍ വെട്ടാനെഴുന്നേക്കും വരെ നമ്പൂരിക്ക് ആ ഇരുപ്പ് അങ്ങനെതന്നെ തുടരേണ്ടി വന്നു.

Friday, July 27, 2007

ചീഞ്ഞു നാറുന്ന കൊച്ചി

കൊച്ചി നഗരത്തില്‍ മാലിന്യസംസ്കരണം വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപണത്തിന് പറ്റിയ സ്ഥലം കണ്ടുപിടിക്കാനാവാത്തതിനാല്‍, മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ കുമിഞ്ഞുകൂടുന്നു. മൂക്കു പൊത്താതെ കൊച്ചി നഗരത്തിലെവിടെയും സഞ്ചരിക്കാനാവില്ല എന്നതാണത്രെ ഇപ്പോഴത്തെ സ്ഥിതി. അതിനിടെ മഴ കൂടിയായപ്പോഴത്തെ സ്ഥിതി പറയുകയും വേണ്ട. മാലിന്യങ്ങള്‍ റോഡുകളില്‍ പരന്നൊഴുകുന്നു. കൊതുകിനും എലിക്കുമെല്ലാം പെറ്റുപെരുകാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു, ഈ മാലിന്യക്കൂമ്പാരങ്ങള്‍.

കൊച്ചിയില്‍ പ്ലേഗ് ഭീക്ഷണി നിലനില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍.

മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലം 5 ദിവസത്തിനകം കണ്ടുപിടിക്കണമെന്ന് കോടതി ജില്ലാ കളക്ടര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് ഇന്ന് വാര്‍ത്തകളില്‍ കണ്ടു.

ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു. നമുക്ക് വേണ്ടത് മാലിന്യ നിക്ഷേപണമൊ അതോ മാലിന്യ സംസ്കരണമോ?

മാലിന്യങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഒരു സ്ഥലം കണ്ടുപിടിച്ചുവെന്നു തന്നെയിരിക്കട്ടെ. അനുദിനം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ എത്ര നാള്‍ ഇങ്ങനെയൊരു ഈ നിക്ഷേപണം തുടരാനാവും? അതു മാത്രമല്ല, നഗരം പുറംതള്ളുന്ന വിവിധങ്ങളായ മാലിന്യങ്ങള്‍ ഇവിടെനിന്ന് മഴയും, കാറ്റും, പക്ഷികളും വഴി വീണ്ടും നഗരത്തില്‍ തന്നെയെത്തുകയും ചെയ്യും. ഈ മാലിന്യങ്ങളില്‍ അത്യന്തം അപകടകാരികളായ സര്‍ജിക്കല്‍ വേസ്റ്റുകളും മറ്റ് കെമിക്കല്‍ വേസ്റ്റുകളും ഉള്‍പ്പെടും.(കേരളത്തില്‍ ഏതെങ്കിലും ആശുപത്രികള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ടോയെന്ന സംശയം എനിക്കുണ്ട്. - കോഴിക്കോട് നഗരത്തിലെ ചില ആശുപത്രികളെങ്കിലും, മാലിന്യങ്ങള്‍ കോര്‍പ്പറേഷന്‍ വെച്ചിട്ടുള്ള മാലിന്യ സംഭരണികളിലാണ് നിക്ഷേപിക്കുന്നത്).

യഥാര്‍ത്ഥത്തില്‍ നമുക്കു വേണ്ടത് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളാണ്. കൊച്ചി നഗരസഭക്ക് മാലിന്യനിക്ഷേപത്തിന് സ്ഥലമന്‍വേഷിച്ച് ഇപ്പോള്‍ നെട്ടോട്ടമോടേണ്ടി വരുമ്പോള്‍ ഇങ്ങനെയൊരു സംവിധാനം നിലവിലില്ല എന്നല്ലേ അതിനര്‍ത്ഥം?

സാക്ഷരരും, വിദ്യാസമ്പന്നരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, ധാരാളം അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ഇനിയും വളരെപ്പേര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുങ്ങിയിരിക്കുന്നതുമായ കൊച്ചിയില്‍ ഇങ്ങനെയൊരു പ്ലാന്റിന്റെ ആവശ്യകത ഇതുവരെ നമ്മുടെ ഭരണാധികാരികള്‍ക്ക് തോന്നിയില്ലേ? അതോ അതുണ്ടായിരുന്നോ? ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായതാണോ? കേരളത്തിലെ മറ്റു കോര്‍പ്പറേഷനുകളിലും ഇതു തന്നെയാണോ അവസ്ഥ? ഒരുപാട് ചോദ്യങ്ങള്‍. ആരോടു ചോദിക്കും ഇതൊക്കെ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂറത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച ശേഷമാണ് മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത അവിടുത്തുകാര്‍ക്ക് മനസ്സിലായത് എന്നു കേട്ടിട്ടുണ്ട്. ഏതായാലും അന്നത്തെ പ്ലേഗിനുശേഷം, ഏറ്റവും വൃത്തിഹീനമായിരുന്ന സൂറത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി മാറി.

കൊച്ചിയില്‍ ഒന്നും വരാതിരിക്കട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥന.
ഒപ്പം, മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ക്കും നമുക്കോരോരുത്തര്‍ക്കും മനസ്സിലാവട്ടെയെന്നും!

Wednesday, July 25, 2007

അമ്മ

സ്വര്‍ഗ്ഗത്തില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നു. എല്ലാവരുടേയും മുഖത്ത് സന്തോഷം. നിറയെ തോരണങ്ങള്‍, പൂക്കള്‍..ഒരു വലിയ വിശേഷം നടക്കാന്‍ പോകുന്നപോലെ!

കൂടെയുള്ളവരില്‍ ഏറ്റവും പിഞ്ചു കുഞ്ഞ് ദൈവത്തിന്റെ അടുത്തേക്ക് ഓടിവന്നു.ആവന്റെ മുഖത്തു മാത്രം ദു:ഖമായിരുന്നു. അവന്റെ ഭാവം കണ്ട് ദൈവം അവനോടു ചോദിച്ചു:
"എന്താ കുഞ്ഞൂ, എന്തു പറ്റി..?"
വളരെ സങ്കടത്തോടെ കുഞ്ഞു പറഞ്ഞു. "എല്ലാവരും പറയുന്നു, കുഞ്ഞൂനെ നാളെ ഭൂമിയിലേക്കു വിടുകയാണെന്ന്..നേരാണോ.?"
സങ്കടം കൊണ്ടോ, സന്തോഷം കൊണ്ടോ, ദൈവത്തിന്റെ കണ്ണുകളും ഈറനായി. ദൈവം പറഞ്ഞു. "അതേ..എന്താ കുഞ്ഞൂന് ഭൂമിയിലേക്കു പോകാന്‍ ഇഷ്ടമില്ലേ..?"

അവന് ആകെ സങ്കടമായി. നൂറു നൂറു ചോദ്യങ്ങള്‍ കുഞ്ഞുവിന്റെ കുഞ്ഞു മനസ്സില്‍ മുളപൊട്ടി. കുഞ്ഞുവിന്റെ മൗനം കണ്ട ദൈവം അവനെയെടുത്ത് മടിയിലിരുത്തിക്കൊണ്ട് ചോദിച്ചു.
"എന്താ കുഞ്ഞൂ ഇഷ്ടമില്ലേ..?"

അവന്‍ കുഞ്ഞിക്കൈകള്‍കൊണ്ട് ദൈവത്തിന്റെ മുഖത്ത് മെല്ലെ തൊട്ടു. ആ നെഞ്ചിലേക്ക് ചാഞ്ഞിരുന്നുകൊണ്ടു പറഞ്ഞു.
"അത് പിന്നെ...."
"പറയൂ, എന്തിനാ കുഞ്ഞു സങ്കടപ്പെടുന്നത്..?"
"അത്..ഞാന്‍ തീരെ കുഞ്ഞല്ലേ, കൂട്ടിനാരുമില്ലാതെ ഞാനെങ്ങനെയാ ഭൂമിയില്‍ തനിയെ..?"
ദൈവം പറഞ്ഞു:
"ഭൂമിയിലുള്ള മാലാഖമാരില്‍ ഒരാളെ ഞാന്‍ കുഞ്ഞുവിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അവള്‍ കുഞ്ഞൂനെ മാത്രം പ്രതീക്ഷിച്ചിരിക്കുകയാണു ഭൂമിയില്‍. കുഞ്ഞുവിന്റെ എല്ലാ കാര്യങ്ങളും അവള്‍ നോക്കിക്കൊള്ളും."

കുഞ്ഞുവിന്റെ മുഖത്തൊരു കുഞ്ഞുപ്രകാശം തെളിഞ്ഞു.

"പക്ഷേ ഇവിടെ സ്വര്‍ഗ്ഗത്തില്‍ എനിക്ക് പാട്ടുപാടിയും കളിച്ചും ചിരിച്ചും നടന്നാല്‍ മതിയായിരുന്നു. അതായിരുന്നു എനിക്കിഷ്ടം. ഭൂമിയില്‍ പോയാല്‍ ഇതൊക്കെ പറ്റുമോ..?"
ദൈവം പറഞ്ഞു:
"ഭൂമിയിലെ കുഞ്ഞുവിന്റെ മാലാഖ എല്ലാ ദിവസവും കുഞ്ഞൂനു വേണ്ടി പാട്ടു പാടും, അവള്‍ കുഞ്ഞൂന് ഒരുപാട് സ്നേഹം തരും. അങ്ങനെ കുഞ്ഞു ഭൂമിയില്‍ എപ്പോഴും സന്തോഷവാനായിരിക്കും".
കുഞ്ഞിക്കണ്ണുകള്‍ വിടര്‍ത്തി കുഞ്ഞു വീണ്ടും ചോദിച്ചു:
"പക്ഷേ, ഭൂമിയിലുള്ള ആളുകളോട് ഞാന്‍ എങ്ങനെ സംസാരിക്കും...? എനിക്കവരുടെ ഭാഷ അറിയില്ലല്ലോ..!"
ദൈവം പറഞ്ഞു: "അതാണോ കാര്യം? ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ഭൂമിയിലെ മാലാഖ അവളുടെ മധുരമുള്ള ശബ്ദത്താല്‍, ഒരുപാട് സ്നേഹത്തോടെ കുഞ്ഞുവിനെ സംസാരിക്കാന്‍ പഠിപ്പിച്ചു തരും."
കുഞ്ഞുവിന്റെ മുഖം കൂടുതല്‍ പ്രസന്നമായി. തന്റെ കുഞ്ഞിക്കണ്ണുകളുയര്‍ത്തി അവന്‍ വീണ്ടും ചോദിച്ചു.
"അപ്പോള്‍ ഇനി അങ്ങയോടു സംസാരിക്കാന്‍ ഞാന്‍ എന്തു ചെയ്യും?"
ദൈവം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. "ഭൂമിയിലെ കുഞ്ഞുവിന്റെ മാലാഖ കുഞ്ഞുവിന്റെ രണ്ടുകൈകളും കൂട്ടിപ്പിടിപ്പിച്ച് കുഞ്ഞുവിനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും. അങ്ങനെ കുഞ്ഞുവിന് എപ്പോള്‍ വേണമെങ്കിലും എന്നോട് സംസാരിക്കാന്‍ സാധിക്കും"
അവന്റെ കണ്ണുകളില്‍ വീണ്ടും സംശയഭാവം.
കുഞ്ഞു വീണ്ടും ചോദിച്ചു. "ഭൂമിയില്‍ ഒരുപാട് ചീത്ത മനുഷ്യരുണ്ടാവില്ലേ..അവരില്‍ നിന്നൊക്കെ എന്നെ ആരു സംരക്ഷിക്കും..?"
ദൈവം അവന്റെ നെറ്റിയിലൊരു മുത്തം നല്‍കിക്കൊണ്ടു പറഞ്ഞു:
"ഭൂമിയിലുള്ള മാലാഖ അവളുടെ ജീവന്‍ കളഞ്ഞും കുഞ്ഞൂനെ എപ്പോഴും കാത്തുകൊള്ളും."
കുഞ്ഞുവിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തു. അവന്റെയുള്ളില്‍ തന്നെ മാത്രം കാത്തിരിക്കുന്ന ആ മാലാഖയുടെ വര്‍ണ്ണചിത്രങ്ങള്‍ തെളിഞ്ഞു.
എന്നാലും ദൈവം സ്നേഹിക്കുന്നത്രയും തന്നെ സ്നേഹിക്കാന്‍ ആ മാലാഖക്കു കഴിയുമോ, അവനു വീണ്ടും സംശയം.
"എന്താ കുഞ്ഞൂ വീണ്ടും ആലോചിക്കുന്നത്?" ദൈവം ചോദിച്ചു.
"അങ്ങില്ലാതെ ഞാനെങ്ങനെ ഭൂമിയില്‍ ....?"
ദൈവം കുഞ്ഞുവിനെ കെട്ടിപ്പിടിച്ച് ഇടറിയ ശബ്ദ്ത്തോടെ പറഞ്ഞു. "കുഞ്ഞുവിന്റെ മാലാഖയിലൂടെ കുഞ്ഞുവിന് എപ്പോഴും എന്നെ കാണാം. തിരിച്ച് എന്റെയടുത്തെത്താനുള്ള വഴികളും അവള്‍ കുഞ്ഞുവിനെ പഠിപ്പിക്കും."

കുഞ്ഞുവിന്റെ മനസ്സില്‍ ഭൂമിയിലെ തന്റെ മാലാഖ, അവളുടെ സ്നേഹം, ഭാഷ, സംഗീതം, പ്രാര്‍ത്ഥന, സംരക്ഷണം ഇവയൊക്കെ പുതിയ സ്വപ്നങ്ങളായി നിറഞ്ഞു.

അങ്ങനെ ആ സമയം വന്നു ചേര്‍ന്നു. കുഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു. ഭൂമിയില്‍ നിന്ന് തന്റെ മാലാഖയുടെ തളര്‍ന്ന സ്വരം കുഞ്ഞു കേട്ടു. അവന് സങ്കടം തോന്നി. പാവം മാലാഖ! എത്ര നാളായി അവള്‍ കുഞ്ഞുവിനു വേണ്ടി കാത്തിരിക്കുന്നു. ഇനിയും അവളെ സങ്കടപ്പെടുത്തരുതെന്ന് അവന്‍ മനസ്സിലോര്‍ത്തു. കുഞ്ഞുവിന് ഭൂമിയിലെത്തി തന്റെ മാലാഖയെ കാണാന്‍ ധൃതിയായി. അപ്പോഴാണ് കുഞ്ഞു ആലോചിച്ചത് - ഭൂമിയിലുള്ള തന്റെ മാലാഖയെ താന്‍ എന്തു വിളിക്കും?

കുഞ്ഞു തിരിഞ്ഞ് ദൈവത്തോടു ചോദിച്ചു: "ദൈവമേ ഞാനിതാ ഭൂമിയിലേക്കു പോകാന്‍ തയ്യാറായിക്കഴിഞ്ഞു. അവിടെ എന്നെക്കാത്തിരിക്കുന്ന മാലാഖയെ ഞാന്‍ എന്താണ് വിളിക്കേണ്ടത്?"

ദൈവം പറഞ്ഞു : "വളരെ പരിശുദ്ധമാണ് അവളുടെ പേര്"
"എന്താണത്?" - അവന്‍ ആകാംഷയോടെ ചോദിച്ചു.
"നിനക്കവളെ അമ്മ എന്നു വിളിക്കാം!" - ദൈവം പറഞ്ഞു

അടുത്ത നിമിഷം കുഞ്ഞു ഭൂമിയിലെത്തി.
ഒന്നും കാണാന്‍ പറ്റുന്നില്ല. വല്ലാത്ത അസ്വസ്ഥത. ഇതാണോ ഭൂമി? എവിടെ ദൈവം പറഞ്ഞ തന്റെ മാലാഖ? കുഞ്ഞു ഉറക്കെ തന്റെ മാലാഖയെ വിളിച്ചു:
"അമ്മേ...മ്മേ..."
കുഞ്ഞുവിന്റെ മാലാഖ, കുഞ്ഞുവിന്റെ അമ്മ, അവന്റെ സ്വരം കേട്ട നിര്‍വൃതിയില്‍ മെല്ലെ കണ്ണുകളടച്ചു, എന്നിട്ട് മെല്ലെ മന്ത്രിച്ചു : "എന്റെ കുഞ്ഞൂ..!!"

ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഈ മെയിലിന്റെ സ്വതന്ത്ര പരിഭാഷ.

Friday, July 20, 2007

ഉമ്മന്‍ ചാണ്ടിയുടെ ജനസേവനം

ഇന്ന് ഏഷ്യാനെറ്റ് വാര്‍ത്തയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ വയനാട് സന്ദര്‍ശനവും, അതിനുശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനവും കാണിച്ചു. വയനാട്ടിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതിയാലും കൃഷി നാശത്താലും കഷ്ടപ്പെടുന്നെന്നും, അവര്‍ക്കിതുവരെ യാതൊരു വിധ ദുരിതാശ്വാസവും ലഭിച്ചിട്ടില്ല എന്നും, ഇത് സര്‍ക്കാറിന്റെ അലംഭാവമാണെന്നും വികാരഭരിതനായി അദ്ദേഹം പറയുന്നതു കണ്ടു.

ഉമ്മന്‍ ചാണ്ടി പറഞ്ഞത് കാര്യം. സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കില്‍ അവിടെ ജനങ്ങളുടെ വക്താവാകുകയെന്നത് ഒരു ജനസേവകന്റെ കടമയാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ടതു തന്നെയാണ് അദ്ദേഹം ചെയ്തത്.

പക്ഷെ, ഒരു ചെറിയ സംശയം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍, ഭരണ കഷിയുടെ പോരായ്മകള്‍ എടുത്തു പറഞ്ഞു കുറ്റപ്പെടുത്താന്‍ മാത്രം കാണിക്കേണ്ടതാണോ ഈ ജനസ്നേഹം?

ഇതിനേക്കാളൊക്കെ പതിന്മടങ്ങു വലിയ ഒരു പ്രകൃതിക്ഷോഭമുണ്ടായി 2004 ല്‍. കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 26 ന്. എന്റെ അറിവു ശരിയാണെങ്കില്‍ -കേരളം കണ്ട ഏറ്റവും വലിയ ദുരന്തം - സുനാമി. അന്ന് സുനാമിത്തിരകളില്‍ നമുക്ക് നഷ്ടമായത് 130 ഓളം ജീവന്‍, ആയിരക്കണക്കിന് വീടുകള്‍, മത്സ്യബന്ധന ബോട്ടുകള്‍. ആലപ്പുഴയിലും കൊല്ലത്തും തീരദേശങ്ങളില്‍ താമസിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലാത്തവരായി മാറി.


അന്നും നമുക്കിവിടെ ഒരു സര്‍ക്കാറുണ്ടായിരുന്നു. മുഖ്യന്‍ ഇന്നത്തെ പ്രതിപക്ഷ നേതാവു തന്നെ-ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസത്തിന് പണം സമാഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ടായി. അതിലേക്ക് നാട്ടില്‍ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് പണവുമത്തി. ഔദ്യോതിക കണക്കുകള്‍ പ്രകാരം ഏകദേശം 40 കോടി രൂപ. പക്ഷേ, ദുരിതാശ്വാസ പ്രവര്‍ത്തനം മാത്രം എങ്ങുമത്തിയില്ല.

അന്നു സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്കു നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രം. പുതിയ വല, ബോട്ട്, പാര്‍പ്പിടം, കിലോമീറ്ററുകളോളം കടല്‍ഭിത്തി. ഒന്നും നടന്നില്ല. അഴീക്കലും ആലപ്പാട്ടും സര്‍ക്കാര്‍ ഇവര്‍ക്കായി ഇരുമ്പു ഷീറ്റുകള്‍ കൊണ്ട് ഓരോ വലിയ ഷെഡ്ഡുകള്‍ ഉണ്ടാക്കി. പുതിയ വീടുകള്‍ ഇന്നു വരും നാളെ വരും എന്ന് സ്വപ്നം കണ്ട് ഈ പാവങ്ങള്‍, കടല്‍ കൊണ്ടുപോകാന്‍ മറന്ന ചട്ടിയും കലവും പെറുക്കി അവിടേക്കു പോയി. ഈ കാത്തിരിപ്പ് ഇന്നും തുടരുന്നു.

ദുരിതാശ്വാസത്തിന്റെ ഭാഗമായി, സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധി പോലെ പല സംഘടനകളും ധനസമാഹരണം നടത്തി. മലയാള മനോരമയടക്കം പല പ്രസ്ഥാനങ്ങളും വീടുകള്‍ വെച്ചു നല്‍കി. സന്നദ്ധരായി വന്ന മറ്റു ചില സംഘടനകളെ സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഉദാഹരണത്തിന് അമൃതാനന്ദ മയീ മഠം. കേരളത്തിന് വേണ്ടാത്ത മഠത്തിന്റെ സഹായം തമിഴ് നാടും ശ്രീലങ്കയും ഇരു കൈയും നീട്ടി സ്വീകരിച്ചു. അവിടെ കുറേ പാവങ്ങള്‍ക്കെങ്കിലും വീടുകള്‍ കിട്ടി.

ഉമ്മന്‍ ചാണ്ടി നയിച്ച കേരള സര്‍ക്കാര്‍ ഒരു വീടുപോലും വെച്ചില്ല - ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അധികാരത്തില്‍ നിന്നിറങ്ങുന്നതു വരെ. അന്നത്തെ പ്രതിപക്ഷം സഭയില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഈ പണം വകമാറ്റി മറ്റു ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിച്ചു എന്നാണത്രെ. ഇപ്പോള്‍ ഈ കേസ് കോടതിയിലാണെന്നാണ് അറിവ്. പക്ഷെ, എപ്പോഴത്തെയും പോലെ എങ്ങുമെത്താതെ പോകാനാണ് സാദ്ധ്യത.

മഴ പെയ്തപ്പോള്‍, ഉമ്മന്‍ ചാണ്ടി വയനാട്ടിലേക്കു പോയത് അവിടുത്തെ ജനങ്ങളോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടൊന്നുമല്ല, പുതിയ മേച്ചില്‍ പുറം തേടിയതാണെന്നു മാത്രം. സഹായിക്കാം എന്നു പറഞ്ഞ് കൊല്ലത്തേക്കോ, ആലപ്പുഴയിലേക്കോ ഇനി ചെല്ലാനാവില്ലല്ലോ!

ചുട്ടുപൊള്ളുന്ന വേനലില്‍, ഇരുമ്പു ഷീറ്റിനു കീഴേ രാവും പകലും മനസ്സും ശരീരവും ഉരുകിക്കഴിയുന്ന ആലപ്പാട്ടെ ആ പാവങ്ങളുടെ ദുരിതങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് അമൃത ടി വി യില്‍ വന്നതോര്‍ക്കുന്നു. ഈ പെരുമഴയില്‍ എന്തായിരിക്കും അവിടുത്തെ സ്ഥിതി എന്നോര്‍ത്ത് കണ്ണു നനയുന്നു!

Wednesday, July 18, 2007

നവോദയ ചരിതം

ക്ലാസ്സ് ടൈം ടേബിളില്‍ കുളിക്കാന്‍ ഒരു പീര്യഡ്, ഒരു പക്ഷേ നവോദയ വിദ്യാലയങ്ങളിലേ ഉണ്ടായിരിക്കൂ. അതും പഴയകാല നവോദയ വിദ്യാലയങ്ങളില്‍.

വടകരക്കടുത്ത് പാലയാട് നട എന്ന ഗ്രാമത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച ആശ്വാസ കേന്ദ്രത്തിലാണ് അന്നത്തെ കോഴിക്കോട് നവോദയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാലോ അഞ്ചോ വലിയ ഹാളുകളായിരുന്നു ആശ്വാസ കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഏകദേശം മുന്നൂറോളം വിദ്യാര്‍ത്ഥികളും മുപ്പതോളം അദ്ധ്യാപകരും താമസിച്ചിരുന്നതും, ക്ലാസ്സുകള്‍ നടത്തിയിരുന്നതും ഈ പരിമിതമായ സൗകര്യങ്ങളിലാണ്. ജലക്ഷാമമായിരുന്നു അന്നത്തെ വലിയൊരു പ്രശ്നം. പൈപ്പില്‍ വല്ലപ്പോഴുമേ വെള്ളം വന്നിരുന്നുള്ളു. പിന്നെയുള്ള ജലസ്രോതസ്സ് ഒരു കുഴല്‍ക്കിണറാണ്. അതും മിക്കപ്പോഴും പണിമുടക്കും, അതുമല്ലെങ്കില്‍ ഇരുമ്പു ചുവയുള്ള ചെളി കലങ്ങിയ വെള്ളം തരും. എന്നാലും ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നീണ്ട നിര എന്നും അതിനടുത്തുണ്ടാകുമായിരുന്നു.

വേനല്‍ക്കാലങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമ്പോള്‍ പുറത്തുനിന്ന് വണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് മെയിന്‍ ടാങ്കിലടിക്കും. അതു പക്ഷെ, മെസ്സ് ആവശ്യങ്ങള്‍ക്കു പോലും തികയാത്ത സ്ഥിതിയായിരുന്നു. കുളിയെ ദിനചര്യയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നു പലര്‍ക്കും. വരട്ടു ചൊറി പോലെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എല്ലാവരേയും എല്ലാ ദിവസവും കുളിപ്പിക്കാന്‍ ഒരു പീര്യഡ് മാറ്റിവെച്ചു തുടങ്ങിയത്. എല്ലാ ബാച്ചിനും ദിവസത്തില്‍ ഒരു തവണ കുളി പീര്യഡ്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ആ പീര്യഡില്‍ ചാര്‍ജ്ജുള്ള ഒരു സാറും ടീച്ചറും എവിടെയെങ്കിലും കൊണ്ടുപോയി കുളിപ്പിച്ചു കൊണ്ടുവരണം. അതു ചിലപ്പോള്‍ ടാങ്കറില്‍ വെള്ളമെത്തിച്ചായിരിക്കും, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും വീട്ടില്‍ കൊണ്ടുപോയി, അതുമല്ലെങ്കില്‍ അടുത്തുള്ള പുഴയിലോ കുളത്തിലോ അങ്ങനെ എവിടെയെങ്കിലും.

അങ്ങനെയൊരു കുളിപ്പീര്യഡിലാണ് ഇബ്രാഹിം കുട്ടി സാര്‍ ഞങ്ങള്‍ ഏഴു ബീയിലെ ആണ്‍‍കുട്ടികളെ മണിയൂരില്‍ ഞങ്ങളുടെ പുതിയ നവോദയ സൈറ്റിനടുത്തുള്ള കുഴല്‍ക്കിണറുകളില്‍ കുളിക്കാന്‍ കൊണ്ടുപോകാം എന്നു തീരുമാനിച്ചത്. നവോദയയുടെ വണ്ടിയില്‍ ഡ്രൈവര്‍ ശശിയേട്ടന്‍ ഞങ്ങളെ സാറിനൊപ്പാം സ്ഥലത്തെത്തിച്ചു. അന്നു ഞങ്ങളെല്ലാവരുടേയും സ്വഭാവം എന്തും ആദ്യം ചെയ്യാന്‍ മത്സരിച്ചോടുകയെന്നതാണ്. അസ്സംബ്ലി കഴിഞ്ഞ് ക്ലാസ്സിലേക്കായാലും, ക്ലാസ്സ് വിട്ട് ഡോര്‍മിറ്ററിയിലേക്കായാലും, എന്തിനും ഏതിനും ഓടും. ശശിയേട്ടന്‍ വണ്ടി നിര്‍ത്തിയതും ബക്കറ്റും സോപ്പുപെട്ടിയുമായി എല്ലാവരും ചാടിയിറങ്ങി. ബക്കറ്റ് ലൈനില്‍ വെക്കുന്നതിനനുസരിച്ചാണ് വെള്ളമെടുക്കാനുള്ള ക്രമം തീരുമാനിക്കപ്പെടുന്നത്. ആദ്യമാദ്യം ഇറങ്ങിയവര്‍ വെള്ളമെടുത്തു തുടങ്ങി. ചിലര്‍ കുഴല്‍ക്കിണറടിക്കുന്ന കൂട്ടുകാരുടെ അനുമതിയോടെ അല്പം വെള്ളം കടമെടുത്ത് അത്യാവശ്യം വേണ്ട ഡ്രസ്സുകള്‍ നനക്കാനും, മറ്റുള്ളവര്‍ കുളിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എണ്ണ തേച്ച് ട്രൗസറും ഷര്‍ട്ടും മാറ്റി തോര്‍ത്തുടുത്തും നിന്നു.

അപ്പോഴാണ് അല്പമകലെ, ഞങ്ങളപ്പോള്‍ നില്‍ക്കുന്ന കുന്നിന്റെ താഴെ വേറൊരു കുഴല്‍ക്കിണറുണ്ടെന്നും കുറച്ചുപേര്‍ക്ക് അങ്ങോട്ടു പോകാമെന്നും ഇബ്രാഹിം കുട്ടി സാര്‍ പറഞ്ഞത്. കേട്ടപാതി കേള്‍ക്കാത്ത പാതി, ലൈനില്‍ പുറകിലുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചുപേര്‍ ബക്കറ്റും, അഴിച്ചു വെച്ചിരിക്കുന്ന ഡ്രെസ്സുമെടുത്ത് താഴേക്ക് പറന്നു. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പിലോടിയ ആളായിരുന്നു നവീന്‍. കോഴിക്കോടുകാരന്‍. കുത്തനെയുള്ള ഇറക്കമായിരുന്നു അത്, പോരാത്തതിന് ചരല്‍ നിറഞ്ഞ മണ്‍റോഡും. സ്പീഡിലോടിയാല്‍ താഴെ കുഴല്‍ക്കിണറിനടുത്തു ചെന്നേ നില്‍ക്കാന്‍ പറ്റൂ. ഓടിത്തുടങ്ങിയപ്പോഴാണ് കഴിഞ്ഞ കുളിപ്പീര്യഡില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടികളേയും കൊണ്ട് ഗീത മിസ്സ് കയറ്റം കയറി വണ്ടിക്കടുത്തേക്കു വരുന്നതു കണ്ടത്. അപ്പോഴേക്കും ഞങ്ങളുടെ ആക്സിലറേഷന്‍ മാക്സിമത്തിലെത്തിയിരുന്നു. ആ പോക്കില്‍ ഏറ്റവും മുന്നിലോടുന്ന നവീന്റെ തോര്‍ത്തഴിഞ്ഞു റോഡില്‍ വീണു. നാണം മറക്കാന്‍ ഇനി ആ ശരീരത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഞങ്ങള്‍ നോക്കുമ്പോള്‍ നവീന്‍ പരിപൂര്‍ണ്ണ നഗ്നനായി അതേ സ്പീഡില്‍ താഴേക്ക്, എതിരെ വരുന്ന പെണ്‍കുട്ടികളുടെ മുന്നിലേക്ക് ഓടിയിറങ്ങുകയാണ്. റോഡു നിറഞ്ഞു നടന്നു വന്ന പെണ്‍കുട്ടികള്‍ നവീന്റെ വരവു കണ്ട് ഒരു വശത്തേക്ക് ഒതുങ്ങിക്കൊടുത്തു. അവരെ കടന്ന ശേഷമാണ് അവന് ഓട്ടം നിര്‍ത്താന്‍ പറ്റിയത്. കയറ്റം കയറി തോര്‍ത്തെടുത്തു തിരിച്ചു വന്നപ്പോഴേക്കും നവീന്‍ ലൈനില്‍ അവസാനക്കാരനായിരുന്നു; ഒപ്പം ആ പ്രകടനത്തിനുള്ള സമ്മാനമായി പുതിയ ചെല്ലപ്പേരും - ആര്‍‍ക്കിമെഡീസ്. പെണ്‍കുട്ടികള്‍ നവീന്റെ നഗ്നത കാണാന്‍ കെല്പില്ലാതെ ഗീതാ മിസ്സിനു പിന്നില്‍ മറഞ്ഞു നിന്നുവെന്നും, അതല്ല, എല്ലാം കണ്ടതിനു ശേഷമാണ് അവര്‍ മിസ്സിനു പുറകിലേക്കു മാറിയതെന്നും പല അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പിന്നീടുയര്‍ന്നു വന്നിരുന്നു. ഏതായാലും അതിനുശേഷം കുറെ നാള്‍ പെണ്‍കുട്ടികളെ കാണുമ്പോള്‍ നവീന്‍ വഴിമാറി നടക്കുമായിരുന്നു.

നവോദയ വിദ്യാലയങ്ങളെപ്പറ്റി

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പു കൈകാര്യം ചെയ്ത പി വി നരസിംഹറാവുവാണ് നവോദയ വിദ്യാലയം എന്ന ആശയം കൊണ്ടുവന്നത്. ഗ്രാമീണ മേഖലകളിലുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നതായിര്‍ന്നു ലക്ഷ്യം. എല്ലാ ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങള്‍. നൂറു ശതമാനം സൗജന്യമായ വിദ്യാഭ്യാസവും, താമസവും, ഭക്ഷണവും, വിദ്യാര്‍ത്ഥികളോടൊപ്പം ഒരേ കാമ്പസില്‍ തന്നെ താമസിക്കുന്ന അദ്ധ്യാപകര്‍, മൊത്തം സീറ്റില്‍ മൂന്നിലൊന്ന് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കണമെന്ന നിര്‍ബന്ധം, ഇംഗ്ലീഷ് മീഡിയത്തിനൊപ്പം മാതൃഭാഷക്കും ദേശീയ ഭാഷയ്ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിലബസ്, പഠനത്തോടൊപ്പം തന്നെ സ്പോര്‍ട്സിനും കലകള്‍ക്കും നല്‍കുന്ന പ്രാധാന്യം, രാജ്യത്തിന്റെ ഇതര കോണുകളലുള്ള മറ്റു നവോദയ വിദ്യാലയങ്ങളിലേക്കുള്ള മൈഗ്രേഷന്‍ സമ്പ്രദായം, അതുവഴി രൂപപ്പെടുന്ന ദേശീയോദ്ഗ്രഥനം എന്നിവയായിരുന്നു നവോദയ വിദ്യാലയങ്ങളെ മറ്റു സ്കൂളുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തിയ ഘടകങ്ങള്‍. (കൂടുതല്‍ വിവരങ്ങള്‍ ഇവിടെ)

1988 ല്‍ ആരംഭിച്ച, വടകരക്കടുത്ത് മണിയൂരിലുള്ള കോഴിക്കോട് ജില്ലയിലെ നവോദയ വിദ്യാലയത്തില്‍ രണ്ടാം ബാച്ചായി ആറു വര്‍ഷം പഠിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു.

Monday, July 16, 2007

അവകാശ സംരക്ഷണ സേന

സീറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ ആകെ പരിഭ്രാന്തരാണെന്നു തോന്നുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളിലും സ്കൂളുകളിലും സര്‍ക്കാര്‍ 50% അഡ്മിഷന്‍ നടത്തുമെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? വിശ്വാസികള്‍ കാണിക്കയിട്ട കാശുകൊണ്ടു കെട്ടിപ്പൊക്കിയ കോളേജുകളില്‍ അങ്ങനെ വഴിയേ പോകുന്നവനെയൊക്കെ വിളിച്ചു കയറ്റി പഠിപ്പിക്കാന്‍ പറ്റുമോ?

കാര്യങ്ങളിങ്ങനെ മുന്നോട്ടു പോകുമ്പോള്‍, സഭയുടെ അവകാശങ്ങള്‍ സം രക്ഷിക്കാന്‍ ഒരു സേന എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് പഴയാറ്റില്‍. ഇന്നലെ ഇടയന്‍ തന്റെ കുഞ്ഞാടുകള്‍ക്കയച്ച, കുര്‍ബാനക്കിടെ എല്ലാ പള്ളികളിലും വായിച്ച ഇടയലേഖനത്തിലാണ് ഇതു പരാമര്‍ശിച്ചിരിക്കുന്നത്. സേനയുടെ പേര് അവകാശ സംരക്ഷണ സേന, അഥവാ ഏ എസ് എസ്. (ആര്‍ എസ് എസ് എന്ന വാക്കുമായി തോന്നുന്ന സാമ്യം വെറും യാദൃശ്ചികം മാത്രം)

ഈ സേനയുടെ ലക്ഷ്യം സഭക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ ചെറുക്കുക എന്നതാണ്. എങ്ങനെ ചെറുക്കും എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആയുധങ്ങള്‍ ഉണ്ടാകുമോ, അതോ യേശു ക്രിസ്തു ചെയ്ത പോലെ സഹനസമരമാകുമോ ഇവര്‍ നടത്തുക എന്നത് വ്യക്തല്ല. രണ്ടായാലും സൈനികര്‍ വിശ്വാസികള്‍ തന്നെ. സമരം ചെയ്യാന്‍ മെത്രാന്‍മാരോ അതിനും മുകളിലേക്കുള്ളവരോ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇനി മുതല്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞ് പ്രതിരോധ പഠന ക്ലാസ്സുകളും, ആയുധ പരിശീലനവും ഉണ്ടാകുന്നതോര്‍ത്ത് ഉള്‍പ്പുളകം തോന്നുന്നു. സഭയുടെ കോളേജുകളിലും സ്കൂളുകളിലും സേനാംഗങ്ങളുടെ പട്റോളിംഗ്. സക്രാരിയില്‍ വിശുദ്ധ കുര്‍ബ്ബാനക്കൊപ്പം ബോംബും ഗ്രനേഡും. അമ്പത്തിമൂന്നു മണി ജപത്തിന് കൊന്ത പിടിക്കേണ്ട കൈകളില്‍ ഏ കെ നാല്പത്തേഴ്.

യേശുവേ, ഇതൊന്നും കാണാന്‍ നില്ക്കാ‍തെ നീ പോയതെത്ര നന്നായി!

പണ്ട് ദേവാലയത്തെ കച്ചവടകേന്ദ്രമാക്കിയതിന് ചാട്ടവാറെടുത്ത നീ, ഇന്ന് നീ സ്ഥാപിച്ച സഭ നടത്തുന്ന കച്ചവടങ്ങള്‍ക്കെതിരെ എന്തു ചെയ്യുമായിരുന്നു?

സഭാധികാരികള്‍ പറയുന്നതനുസരിച്ച് വാളെടുക്കാനൊരുങ്ങുന്ന വിശ്വാസികളുടെ ശ്രദ്ധക്ക്:

സഭ പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ വിശ്വാസികളായ കുഞ്ഞാടുകളെ മാത്രമേ പ്രവേശിപ്പിക്കൂ എന്നല്ല; മറിച്ച്, അവര്‍ക്ക് തോന്നുന്നവര്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള അധികാരം വേണമെന്നാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങ ള്‍ക്ക് നൂറു ശതമാനം സീറ്റിലും അഡ്മിഷന്‍ നടത്താനുള്ള അനുവാദം കൊടുത്താലും, നിന്റെ മകനോ മകള്‍ക്കൊ ആ കോളെജുകളില്‍ അഡ്മിഷന്‍ വേണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. ഇനി മുടക്കാമെന്നാണെങ്കില്‍ തന്നെ നിന്നേക്കാള്‍ ആസ്തിയുള്ളവന്‍ വേറെ വന്നാല്‍ സീറ്റ് അവനേ കിട്ടൂ.

വാല്‍ക്കഷ്ണം:
എ എസ് എസ് ഇംഗ്ലീഷില്‍ കൂട്ടി വായിച്ചാല്‍ - ASS - കഴുത. സഭക്കുവേണ്ടി വാളെടുക്കുന്ന വിശ്വാസി സൈനികന് സഭ കല്പിച്ചിരിക്കുന്ന യത്ഥാര്‍ത്ഥ പരിവേഷം.

Sunday, July 15, 2007

പുര കത്തുമ്പോള്‍...

നാട്ടിലാകെ പനി പടരുന്നു.
പകര്‍ച്ചപ്പനി..ചിക്കുണ്‍ ഗുനിയ..ഡെങ്കി..
ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത മറ്റനേകം തരം പനികള്‍.
കേന്ദ്ര സംഘം വന്നു..പട്ടാളം വന്നു..ബോധവത്കരണവും മരുന്നു തളിയും തകൃതിയായി നടക്കുന്നു..

എന്നിട്ടും..

രോഗബാധിതര്‍ അന്‍പതിനായിരം കവിയുന്നു..
മരണ സംഖ്യ ഉയരുന്നു. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുന്നു..
മരുന്നില്ല..ആവശ്യത്തിനു ഡോക്ടര്‍മാരില്ല..കേരളം ഒരു വലിയ മാലിന്യക്കൂമ്പാരമായി മാറുന്നു.

അങ്ങനെ കേരളം പനിയാലും മാലിന്യങ്ങളാലും തളരുമ്പോള്‍...

16 ന് , നാളെ എ ഐ വൈ എഫിന്റെ ട്രെയിന്‍ തടയല്‍..സേലം ഡിവിഷന്‍ പ്രശ്നത്തില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ!
17 ന് കോട്ടയത്ത് ബി ജെ പി യുടെ ഹര്‍ത്താല്‍.!
18 ന് യു ഡി എഫിന്റെ കേരള ഹര്‍ത്താല്‍...പനിക്കെതിരെ!

(കൂടുതല്‍ ഹര്‍ത്താല്‍ ഷെഡ്യൂളുകള്‍ക്ക് ഹര്‍ത്താല്‍.കോം സന്ദര്‍‍ശിക്കുക.)

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു വേറെ ഉദാഹരണം തേടിപ്പോകണോ..?
ഇതു സമകാലിക രാഷ്ട്രീയം. ജനസേവനമല്ല..ലക്ഷ്യം സ്വയംസേവനം... അല്പം ജനദ്രോഹപരമായാലും.

പക്ഷെ..

ഹര്‍ത്താലായാലും ബന്ദായാലും ട്രെയിന്‍ തടയലായാലും നമ്മള്‍ കേരള ജനതക്ക് ഒരേ വികാരം.
നിസ്സംഗത.
ഇലക്ഷനാകുമ്പോള്‍, രാവിലെ എണീറ്റ് കുളിച്ച് കുറി തൊട്ട് നാം ഈ കപട ജനസേവകരെ വിജയിപ്പിക്കാന്‍
ബൂത്തുകളിലേക്ക് പരക്കം പായുന്നു.

വീടും പരിസരവും വൃത്തിയാക്കി, തലേന്നത്തെ വേസ്റ്റു മുഴുവന്‍ റോഡിലേക്കൊ, പുഴയിലേക്കോ, അയല്‍ക്കാരന്റെ പറമ്പിലേക്കോ ആരും കാണാതെ നിക്ഷേപിച്ച്, കുടുംബത്തോടൊപ്പം മറ്റൊരു ഹര്‍ത്താല്‍ ആഘോഷിക്കുന്നു.

കേരളമെന്നു കേട്ടാല്‍ തിളക്കണം, ചോര നമുക്കു ഞരമ്പുകളില്‍!

Sunday, July 08, 2007

കുടജാദ്രി

എം ടി യുടെ വാനപ്രസ്ഥം എന്ന ചെറുകഥ വായിച്ചതു മുതല്‍ മനസ്സില്‍ കുടിയേറിയിരുന്നു, കുടജാദ്രി. അദ്ധ്യാപകന്റെയും വിദ്യാര്‍ത്ഥിനിയുടെയും സഫലീകരിക്കാത്ത പ്രേമവും, ജീവിതസായന്തനത്തില്‍ ഇരുവരും മൂകാംബികയില്‍ വെച്ച് കണ്ടുമുട്ടുന്നതുമാണ് ഇതിവൃത്തം. ഈ കഥ പിന്നീട് തീര്‍ത്ഥാടനം എന്ന പേരില്‍ സിനിമയായി. അതില്‍ എം ജെ രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍‍ത്തിയ കുടജാദ്രിയുടെ ദൃശ്യഭംഗികൂടിയായപ്പോള്‍ കുടജാദ്രി ഒരു അഭിനിവേശമായി മാറിക്കഴിഞ്ഞിരുന്നു.

മോഹം പറഞ്ഞപ്പോള്‍ ശങ്കരന്‍ കൂടെവരാന്‍ തയ്യാര്‍.

ഒരു തയ്യാറെടുപ്പും കൂടാതെയായിരുന്നു യാത്ര. ആകെ അറിയാവുന്നത് കൊല്ലൂരേക്ക് ബംഗ്ലൂരില്‍ നിന്ന് എല്ലാ ദിവസവും രാത്രി ഒമ്പതിന് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി യുടെ ബസ്സ് പുറപ്പെടുമെന്നായിരുന്നു. മറ്റെല്ലാം ദേവി മൂകാംബികയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ച്, 2003 സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച രാത്രി ഞങ്ങള്‍ കൊല്ലൂരേക്ക് വണ്ടി കയറി.‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ആദ്യം പോകേണ്ടത്. അവിടെ ദര്‍ശനം കഴിഞ്ഞ് കുടജാദ്രി. ബസ്സിലിരുന്ന് ശങ്കരന്‍ മൂകാംബിക ദേവിയുടെ കഥ പറഞ്ഞു.

മൂകാസുരനെ വധിച്ച ആദി ശക്തി(പാര്‍വതി ദേവി) ഭക്തജനങ്ങള്‍ക്ക് ആരാധിക്കാനായി മൂകാംബിക എന്ന നാമത്തില്‍ സ്വയമേ കുടികൊണ്ടതാണ്(സ്വയംഭൂ) കുടജാദ്രിയില്‍. ശങ്കരാചാര്യര്‍ പിന്നീട് ഇവിടെയെത്തി ദേവിയെ കൊല്ലൂരില്‍ കൊണ്ടുവന്ന് അവിടെ മഹാലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം പ്രതിഷ്ഠിക്കുകയായിരുന്നുവത്രെ.

ഉണരുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ബസ് അപ്പോള്‍ ഒരു മലയിറങ്ങുകയായിരുന്നു. ചുറ്റും കനത്ത കാട്. നിട്ടൂര്‍ ആയിരുന്നു സ്ഥലം. ഈ സ്ഥലത്തുനിന്നാണ് കുടജാദ്രിയിലേക്കുള്ള വാഹനങ്ങള്‍ തിരിയേണ്ടത്. ദേവി മൂകാംബികയെ തൊഴുത ശേഷം കുടജാദ്രിയിലേക്ക് കാട്ടിലൂടെ നടക്കാനായിരുന്നൂ ഞങ്ങളുടെ പ്ലാന്‍.

കൊല്ലൂരില്‍ ബസ്സിറങ്ങി ആദ്യം കണ്ട അന്നപൂര്‍ണ്ണ ഹോട്ടലില്‍ മുറിയെടുത്തു. വേഗം കുളിച്ച്, വസ്ത്രം മാറി ക്ഷേത്രത്തിലേക്കു പോയി. ഞങ്ങള്‍ എത്തിയപ്പോഴേക്കും നിര്‍മ്മാല്യം കഴിഞ്ഞിരുന്നു. ശങ്കരനൊപ്പം ക്ഷേത്രം വലം വെച്ച്, സര്‍വൈശ്വര്യദായിനിയായ മൂകാംബികയെ തൊഴുതു. ഭക്തരില്‍ കൂടുതലും മലയാളികളാണെന്നു തോന്നി-എങ്ങും മലയാളം കേള്‍ക്കാമായിരുന്നു. നവരാത്രി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ പലയിടത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിരുന്നു. സരസ്വതി മണ്ടപം ശങ്കരന്‍ കാണിച്ചു തന്നു. ഇവിടെയിരുന്നാണ് നവരാത്രി നാളില്‍ യേശുദാസും മറ്റും പാടുന്നത്. അന്നും പലരും അവിടെ പാടുകയും, വിവിധ വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ അതു കണ്ടുനിന്നു. ഉപപ്രതിഷ്ഠകളും തൊഴുത് ഞങ്ങള്‍ മുറിയിലേക്കു മടങ്ങി.

റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ സൗപര്‍ണ്ണികയിലേക്കു പോയി. കുടജാദ്രിയില്‍ ഉദ്ഭവിച്ച്,മൂകാംബിക ദേവി ക്ഷേത്രത്തെ തുഴുകിയൊഴുകുന്ന പുണ്യ നദിയാണ് സൗപര്‍ണ്ണിക. കുടജാദ്രി മലയിലെ ഔഷധ സസ്യങ്ങളെ തഴുകിവരുന്ന സൗപര്‍ണ്ണികാതീര്‍ത്ഥം സര്‍വ്വരോഗ സംഹാരിയാണ് എന്നു പറയപ്പെടുന്നു. ഭരതം സിനിമയില്‍ മോഹന്‍ലാല്‍ മൂകാംബികയെക്കുറിച്ച് പാടുന്ന "സൗപര്‍ണ്ണികാമൃത വീചികള്‍ പാടും..നിന്റെ സഹസ്ര നാമങ്ങള്‍.." എന്ന ഗാനമായിരുന്നു നടക്കുമ്പോള്‍ മനസ്സുനിറയെ, പിന്നെ ഒരുപാടാഗ്രഹിച്ചതെന്തോ കാണാന്‍ പോകുന്നതിന്റെ ഒരു പിടച്ചിലും.

സ്വച്ഛമായി ഒഴുകുന്ന ഒരു കൊച്ചരുവിയായിരുന്നു ഞാന്‍ കണ്ട സൗപര്‍ണ്ണിക. തെളിനീര്‍. കുളിക്കാന്‍ പടവുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നു. പുഴയ്ക്ക് അവിടെ ആഴവും, ഒഴുക്കും കുറവായിരുന്നു-ഭക്തര്‍ക്ക് ദേഹശുദ്ധിവരുത്താന്‍ വേണ്ടിയെന്നപോലെ. തണുത്ത ജലം, ചുറ്റിലും പൂമരങ്ങള്‍, മന്ദമാരുതന്‍-മനസ്സിനും ശരീരത്തിനും കുളിര്‍മ്മ പകരുന്നതായിരുന്നു സൗപര്‍‍ണ്ണികയിലെ ആ കുളി. സമയം പോയതറിഞ്ഞില്ല. എത്ര കുളിച്ചിട്ടും മതിയാവാത്ത പോലെ. ഒടുവില്‍, ശങ്കരന്‍ വസ്ത്രം മാറി തിരിച്ചു നടന്നു തുടങ്ങിയ ശേഷമാണ്, ഞാന്‍ കരയ്ക്കു കയറിയത് - മനസ്സില്ലാ മനസ്സോടെ. ഇത്ര വേഗം മടങ്ങുകയാണോ എന്ന് സൗപര്‍ണ്ണികയിലെ ഓളങ്ങള്‍ എന്നോടു ചോദിക്കും പോലെ.

കൊല്ലൂരിലെ ഒരു ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുടജാദ്രിയിലേക്കു പോകാനുള്ള വഴിയന്വേഷിച്ചു. കൊലൂര് നിന്നും ജീപ്പുണ്ട്. 1500 രൂപക്ക് മല കയറ്റിയിറക്കും. ദൂരം 36 കിലോമീറ്റര്‍. നടന്നും പോകാം. കരഗട്ടെ എന്ന സ്ഥലം വരെ ബസ്സില്‍ പോയി അവിടെ നിന്ന് കാട്ടിലൂടെ 18 കിലോമീറ്റര്‍ നടക്കണം. കാശുചെലവില്ല എന്നു മാത്രമല്ല, കാഴ്ചകള്‍ കാണാം, വേണമെങ്കില്‍ രാത്രി അവിടെ താമസിക്കുകയും ചെയ്യാം. ജീപ്പിനു പോയാല്‍ അവര്‍ക്കൊപ്പം തിരിച്ചിറങ്ങണം. താമസിക്കാമെന്നു വെച്ചാല്‍ പിറ്റേദിവസം തിരിച്ചിറക്കാന്‍ 1500 വേറെ കൊടുക്കണം.

കരഗട്ടെയില്‍ ബസ്സിറങ്ങി, ഞങ്ങള്‍ കുടജാദ്രിയിലേക്ക് നടന്നു തുടങ്ങി. കുറേ ദൂരം ഒരുവിധം വീതിയുള്ള വഴിയുണ്ടായിരുന്നു, പക്ഷെ വാഹനങ്ങളൊന്നും കണ്ടില്ല. അങ്ങകലെ ഞങ്ങള്‍ക്കെത്തേണ്ട കുടജാദ്രിയുടെ ഗിരിശൃംഗങ്ങള്‍ കാണാമായിരുന്നു. തളരുമ്പോള്‍ അല്പം വിശ്രമിച്ചും, കൈയില്‍ കരുതിയ വെള്ളം കുടിച്ചും ഞങ്ങള്‍ ഏകദേശം 2 മണിക്കൂറോളം നടന്നു. ഇടക്കു വെച്ച് വഴി രണ്ടായി പിരിയുന്നു. കന്നഡയില്‍ അവിടെ ഒരു ബോര്‍ഡും ഉണ്ടായിരുന്നു. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന ആരോ ചൂണ്ടുന്ന ദിശയിലായിരിക്കണം കുടജാദ്രി എന്നൂഹിച്ച് ആ വഴി നടന്നു. അല്പം നടന്നപ്പോള്‍ ഇടതുവശത്തായി ഒരു ഹോട്ടല്‍. ഈ കാട്ടിലും ഹോട്ടലോ എന്നദ്ഭുതപ്പെടുമ്പോഴേക്കും മലയാളത്തില്‍ കുശലാന്വേഷണം. ആലപ്പുഴക്കാരന്‍ തങ്കപ്പന്‍ നായരാണ് കട നടത്തുന്നത്. ആ സ്ഥലത്തിന്റെ പേര് വല്ലൂര്‍. ചായ സമയമായിട്ടില്ല. ഞങ്ങള്‍ക്ക് വഴി തെറ്റിയിട്ടില്ല. കുടജാദ്രിയിലേക്കുള്ള യഥാര്‍‍ത്ഥ കയറ്റം തുടങ്ങുന്നത് അവിടെ നിന്നാണത്രെ. അവിടെ നിന്നും ഏകദേശം 8 കിലോമീറ്റര്‍. എം ടി യെക്കുറിച്ചും തീര്‍ത്ഥാടനം സിനിമയേപ്പറ്റിയുമൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഷൂട്ടിംഗിനു മുന്‍പ് ഒരു തവണ എം ടി അതുവഴി വന്നിരുന്നുവെന്നും, പിന്നീട് അസൗകര്യം നിമിത്തം സിനിമയില്‍ ജീപ്പില്‍ കുടജാദ്രിയിലേക്കു പോകുന്നതായി ചിത്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊറോട്ടയും സാമ്പാറും കഴിച്ച് കൈയിലുണ്ടായിരുന്ന ബോട്ടിലില്‍ മലയിടുക്കില്‍ നിന്ന് ഹോസിലൂടെ ഒഴുകിയെത്തുന്ന തണുത്ത വെള്ളവും നിറച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തങ്കപ്പന്‍ നായര്‍ പറഞ്ഞതിനേക്കാള്‍ കഠിനമായിരുന്നു പിന്നീടുള്ള യാത്ര. കുത്തനെയുള്ള കയറ്റം, ഒറ്റയടിപ്പാത, വഴുക്കലുള്ള പാറകള്‍, എത്ര പറിച്ചെറിഞ്ഞാലും ഷൂവിനിടയിലൂടെ കാലിലേക്ക് കുത്തിയിറങ്ങുന്ന അട്ടകള്‍. അട്ടകളെ പേടിച്ച് വിശ്രമം പോലും വേണ്ടെന്നു വെച്ച് നടക്കേണ്ടി വന്നു. ഞങ്ങള്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് സംരക്ഷിത വനമേഖലയായ മൂകാംബിക നാഷണല്‍ പാര്‍ക്കിലൂടെയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പുല്‍മേടുകളായി. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കുത്തനെയുള്ള പച്ചപ്പ്. ഒരു പരുന്ത് കുറെ നേരം ഞങ്ങള്‍ക്കു മുകളില്‍ വട്ടമിട്ടു പറന്നു. ആ പുല്‍മേടുകളും പരുന്തും നല്‍കിയ വ്യൂ പകര്‍ത്താന്‍ ഒരു ക്യാമറ അന്നില്ലാതെപോയതിന്റെ ദു:ഖം ഇന്നും മാറിയിട്ടില്ല.

വല്ലൂരില്‍ നിന്നു വീണ്ടും ഏകദേശം രണ്ടു മണിക്കൂറോളം നടക്കേണ്ടി വന്നു ഞങ്ങള്‍ക്ക് മൂലമൂകാംബിക ക്ഷേത്ര സമുച്ചയത്തിലെത്താന്‍. മൂലമൂകാംബിക എന്നറിയപ്പെടുന്ന ആദിശക്തി(ഉമ-പാര്‍വതി) യാണ് പ്രധാന പ്രതിഷ്ഠ. താമസ സൗകര്യത്തിനായി കെ എസ് റ്റി ഡി സി യുടെ ഒരു ചെറിയ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. ഞങ്ങള്‍ ചെന്നപ്പോള്‍ മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയുടെ (അഡിഗ) വീട്ടില്‍ താമസിക്കാന്‍ പറ്റിയേക്കുമെന്ന് ഗസ്റ്റ് ഹൗസിന്റെ വാച്മാനാണ് പറഞ്ഞത്. അന്വേഷിച്ചപ്പോള്‍ അവിടെ ഒരു മുറി തരാമെന്നു സമ്മതിച്ചു. ഭക്ഷണവും അവര്‍ തരും. തീരെ ചെറിയ ഒരു തുക കൊടുത്താല്‍ മതി.

ബാഗ് മുറിയിലെടുത്തു വെച്ച്, അഡിഗയുടെ ഭാര്യ തന്ന ചായ കുടിച്ച്, അവര്‍ പറഞ്ഞതനുസരിച്ച് ഇരുട്ടും മുന്‍പ് ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേക്കു പോയി. വഴിയില്‍ ഗണേശ ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയും, അഗസ്ത്യ തീര്‍ത്ഥം എന്ന ചെറിയൊരു ജലധാരയും കണ്ടു. ഔഷധ ഗുണമുള്ളതാണത്രെ ഈ ജലം. ഞാന്‍ ഒരല്പം കൈക്കുമ്പിളിലെടുത്ത് കുടിച്ചു.

ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു മണ്ടപമാണ് സര്‍വജ്ഞപീഠം. ഈ പുരാതന ക്ഷേത്രത്തിലാണത്രെ ശങ്കരാചാര്യര്‍ ദേവിയുടെ മൂലപ്രതിഷ്ഠ നടത്തിയത്. ശങ്കരപീഠമന്നും ഇതറിയപ്പെടുന്നു. ഒരു കുന്നിന്റെ നെറുകയിലാണ് സര്‍വജ്ഞപീഠം. ഇവിടെനിന്ന് കുന്നിറങ്ങി മറുവശത്തേക്ക് നടന്നാല്‍ പുരാതനമായ ചിത്രമൂല ഗുഹയിലെത്താം. പുരാണങ്ങളില്‍ പറയുന്ന കോലമഹര്‍ഷിയും, പിന്നീട് ശങ്കരാചാര്യരും തപസ്സനുഷ്ഠിച്ചത് ഇവിടെയാണ്. അപ്പോഴും അവിടെ ഒരു സന്യാസി തപസ്സു ചെയ്യുന്നുണ്ടെന്നാണ് ശങ്കരപീഠത്തില്‍ കണ്ട ആളുകള്‍ പറഞ്ഞത്. ചുറ്റും കാട്. ഇടക്കിടെ വഴുക്കലുള്ള പാറകള്‍. കീഴ്ക്കാംതൂകായ ഇറക്കം. മരങ്ങളുടെ വേരുകളില്‍ പിടിച്ചായിരുന്നു താഴേക്കിറങ്ങിയത്. എത്ര ദൂരം അങ്ങനെ പോയെന്നറിയില്ല. കുറെ ദൂരം ചെന്നപ്പോള്‍, പാറയിടുക്കില്‍ അല്പം ഉയരത്തില്‍ ചെത്തിയുണ്ടാക്കിയ ആ ഗുഹ ദൂരെ നിന്ന് ഞങ്ങള്‍ കണ്ടു. മുകളിലേക്ക് കയറാന്‍ രണ്ടു മരക്കഷ്ണങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ഗോവണിയും. ഇനി തിരിച്ചു പോകാമെന്നായി ശങ്കരന്‍. ഇത്ര ദൂരം വന്ന സ്ഥിതിക്ക് സന്യാസിയെ കാണാതെ മടങ്ങാന്‍ മനസ്സനുവദിച്ചില്ല. ശങ്കരന്‍ താഴെ നിന്നു. കുറച്ച് പേടിയോടെയാണെങ്കിലും ഞാന്‍ മുകളിലേക്കു കയറി. ഒരു കമണ്ടലുവും, കുറെ പൂജാസാധനങ്ങളുമല്ലാതെ സന്യാസിയെ കാണാന്‍ പറ്റിയില്ല. അദ്ദേഹം കുളിക്കാനോ മറ്റോ പോയതായിരിക്കുമെന്നൂഹിച്ചു‍. കുറച്ചു നേരം അവിടെ നിന്ന്, തിരിച്ച് മലകയറി ശങ്കരപീഠത്തിനടുത്തെത്തിയപ്പോഴേക്കും ചുറ്റും ഇരുട്ടു കനത്തിരുന്നു. കുറച്ചു മലയാളികള്‍ അവിടെയുണ്ടായിരുന്നു. അവരോടു സംസാരിച്ച് അല്പ സമയം കൂടി ശങ്കരപീഠത്തിനടുത്തിരുന്ന് ഞങ്ങള്‍ അഡിഗയുടെ വീട്ടിലേക്കു തിരിച്ചു പോയി.

കുളിച്ചു വന്ന ശേഷം അഡിഗ ഞങ്ങള്‍ക്കുവേണ്ടി ദേവീ വിഗ്രഹത്തില്‍ പ്രത്യേകം പുഷ്പാര്‍ച്ചന നടത്തി.
പിറ്റേന്നു രാവിലെ മടങ്ങാനായിരുന്നു പ്ലാന്‍. 18 കിലോമീറ്റര്‍ തിരിച്ചു നടക്കാന്‍ തോന്നിയില്ല. രാവിലെ സന്ദര്‍ശകരേയും കൊണ്ട് ഏതെങ്കിലും ജീപ്പ് വരുമെന്നും അതില്‍ മടങ്ങാമെന്നും അഡിഗ പറഞ്ഞു.

രാവിലെ കുളിച്ച്, ദര്‍ശനം നടത്തി, ഭക്ഷണം കഴിച്ച് ഞങ്ങള്‍ വാഹനം പ്രതീക്ഷിച്ചിരിപ്പു തുടങ്ങി. 9 മണിയായിട്ടും ഒന്നും വരുന്ന ലക്ഷണം കണ്ടില്ല. അവസാനം ജീപ്പ് വരുന്ന വഴിയിലൂടെ തിരിച്ചു നടക്കാമെന്നു തീരുമാനിച്ചു. അഥവ ഏതെങ്കിലും വാഹനം വരുകയാണെങ്കില്‍ അതില്‍ കയറാമല്ലൊ. അഡിഗയോടും, കുടുംബത്തോടും നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു നടന്നു. ഇടക്ക് ഒന്നുരണ്ടു ജീപ്പുകള്‍ ആളുകളേയും കൊണ്ട് ക്ഷേത്രത്തിലേക്കു പോകുന്നതു കണ്ടെങ്കിലും ഒന്നും മടങ്ങി വന്നില്ല. ഈ ദൂരമത്രയും ഞങ്ങളെ നടന്നത്തണമെന്നു തന്നെയായിരുന്നിരിക്കണം ദേവിയുടെ അഭീഷ്ടം.

നഗോഡിയിലെത്തിയപ്പോള്‍ ഉഡുപ്പിയിലേക്ക് ഒരു ഓട്ടോ കിട്ടി. അപ്പോഴേക്കും ഏകദേശം 20 കിലോമീറ്ററോളം ഞങ്ങള്‍ പിന്നിട്ടിരുന്നു. നടന്നു തളര്‍ന്നുവെങ്കിലും പ്രകൃതിയുടെ മനോഹാരിത ആവോളം ആസ്വദിച്ച മറ്റൊരു യാത്ര ഇന്നോളം വേറെ ഉണ്ടായിട്ടില്ല.

ഉഡുപ്പിയില്‍ വന്ന് മംഗലാപുരത്തേക്കും അവിടെ നിന്ന് രാത്രി ബാംഗ്ലൂരേക്കും ഞങ്ങള്‍ വണ്ടി കയറി.