Wednesday, December 12, 2007

മാര്‍ പവ്വത്തില്‍ എന്ന മാരക വിപത്ത്

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷവിത്തു വിതയ്ക്കുന്ന മതനേതാക്കളില്‍ ക്രൈസ്തവ സഭയുടെ പ്രതിനിധി - മാര്‍ ജോസഫ് പവ്വത്തില്‍ , ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്.

ക്രിസ്ത്യാനികള്‍ തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കുട്ടികള്‍ ക്രിസ്തീയ മൂല്യങ്ങളും വിശ്വാസങ്ങളും പഠിച്ചു വളരാന്‍ വേണ്ടിയാണത്രെ ഇത്. സര്‍ക്കാര്‍ നിയമിക്കുന്ന അദ്ധ്യാപകരെ, കുട്ടികളെ നിരീശ്വരവാദം പഠിപ്പിക്കും എന്ന കാരണത്താല്‍ തങ്ങളുടെ സ്കൂളുകളില്‍ പഠിപ്പിക്കാനനുവദിക്കുകയില്ല എന്ന പ്രഖ്യാപനം നടത്തി അധികം വൈകാതെയാണ്, വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായമയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയായ ബിഷപ്പിന്റെ ഈ 'ഉപദേശം'.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സര്‍ക്കാറുമായി നടത്തിയ നിയമ യുദ്ധവും, നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കവും, അങ്ങനെ വന്നാല്‍ വിദ്യാഭ്യാസ 'കച്ചവടം' ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്ന ഭയവുമാകണം വിശ്വാസത്തിന്റെ പേരു പറഞ്ഞ് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ ഇത്തരം 'ലൊടുക്കു' പ്രസ്താവനകളുമായി ഇറങ്ങാന്‍ ബിഷപ്പിനു പ്രേരണയായ ചേതോവികാരം.

തങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കാനും, ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനും ആത്മീയതയുടെ വെള്ളക്കുപ്പായമിട്ട അച്ചന്‍ നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകള്‍ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ദു:ഖത്തോടെയാണ് വായിച്ചത്. നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ പിന്‍ഗാമികളാണെന്ന് ഇനിയും പറഞ്ഞു നടക്കാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

ആറാം ക്ലാസ്സുവരെ, വീടിനടുത്തുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്കൂളില്‍ പഠിച്ച ആളാണ് ഞാന്‍. അച്ചന്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ഒരു ക്രിസ്തീയ മൂല്യവും ആ ആറു വര്‍ഷക്കാലം ഞാന്‍ പഠിച്ചിട്ടില്ല; ആരും പഠിപ്പിച്ചിട്ടില്ല. എന്നിട്ടും 15 കൊല്ലത്തെ ബൈബിള്‍ പഠനം കൊണ്ടും, ഈ പ്രായം വരെയുള്ള ജീവിതം കൊണ്ടും അച്ചനു കിട്ടാതെ പോയ പല മൂല്യങ്ങളും അന്ന് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഫാത്തിമ ടീച്ചറും രമണന്‍ സാറും സ്കറിയാ മാഷുമെല്ലാം ഇന്നും ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല അദ്ധ്യാപകരായതിനു കാരണം അവരുടെ ജാതിയോ മതമോ ആയിരുന്നില്ല. അവരാരും നിരീശ്വര വാദമോ ഇതര മത വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. പുസ്തകത്തിലെ പാഠങ്ങള്‍‍ക്കൊപ്പം നല്ല വ്യക്തികളാകാനും സമൂഹത്തിന് നന്മ ചെയ്യാനുമാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്.

കൊന്ത നമസ്കാരത്തിന് പള്ളിയില്‍ പോകുന്ന എന്നേയും, വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് നിസ്കരിക്കാന്‍ പോകുന്ന നൗഫലിനേയും തിരിച്ചു വരുന്നതുവരെ ഉണ്ണാതെ കാത്തിരുന്ന സുജിത്തും പ്രദീപനുമെല്ലാം അങ്ങനെ ചെയ്തത് ഞങ്ങളുടെ വിശ്വാസത്തെ അവര്‍ അംഗീകരിച്ചിരുന്നതു കൊണ്ടല്ലേ? ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദമുണ്ടായി. ഉത്സവവും പെരുന്നാളുമല്ലാം ഒരുമിച്ചാഘോഷിക്കുമ്പോഴും മനസ്സില്‍ ജാതിചിന്തകളുണ്ടായിരുന്നില്ല.

താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ ദൈവ വചനങ്ങള്‍ പഠിപ്പിച്ച്, നന്മയില്‍ വളര്‍‍ത്താന്‍ കടപ്പെട്ടവനാണ് ഒരു വൈദികന്‍. ഇതര വിശ്വാസങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്. അതിനു പകരം മത വൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന, വൈദികരുടെ വൈദികനായ ഈ ബിഷപ്പ് ക്രിസ്ത്യന്‍ സഭയുടെ വക്താവായി ഇനിയും ആ സ്ഥാനത്തു തുടരാന്‍ യോഗ്യനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ക്രിസ്തുവിന്റെ അനുയായികളാണ് ക്രിസ്ത്യാനികള്‍ - യേശുക്രിസ്തുവിന്റെ ഉത്ബോധനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍; അല്ലാതെ ക്രിസ്തുവിന്റെ നാമത്തില്‍ കച്ചവടം നടത്തുന്നവരല്ല.

ചില്ലുമേടകളിലിരുന്ന് തല്ലാനും കൊല്ലാനും അണികളെ ആഹ്വാനം ചെയ്ത്, അവന്റെ രക്തത്തുള്ളികള്‍ നാണയത്തുട്ടുകളായി പെട്ടിയില്‍ വീഴുന്നതു കണ്ട് ആഹ്ലാദിക്കുന്ന, വിശ്വാസത്തിന്റെ വെള്ള ളോഹയിട്ട കള്ള 'തിരുമേനി' മാരെ തിരിഞ്ഞു നിന്ന് കല്ലെറിയാന്‍ സമയമായിരിക്കുന്നു.

പോഴന്‍ മന്ത്രി‍മാരുടെ സ്വന്തം കേരളം

പോഴന്‍ എന്ന വാക്കിന് വിഡ്ഢി എന്നാണ് അര്‍ത്ഥം. വനം മന്ത്രി ബിനോയ് വിശ്വത്തെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ആ വാക്കിനെ ഇത്ര ജനപ്രിയമാക്കിയത്. മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമി ഇടപാടില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിടത്തൊക്കെ കണ്ണുമടച്ച് ഒപ്പിട്ട്, സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയെ ഏല്‍പ്പിച്ച് അവസാനം ഞാനൊനുമറിഞ്ഞില്ലേ എന്ന് കരഞ്ഞു നടന്ന ബിനോയിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്ക് വേറേ ഇല്ലായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി.

പക്ഷേ ഇപ്പോള്‍ സ്ഥിതി അതല്ല. പോഴന്മാരുടെ സംസ്ഥാന സമ്മേളനമാണ് ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത്. ആരാണ് വലിയ പോഴന്‍ എന്നു പരസ്പരം മത്സരിക്കുകയാണ് കേരളത്തിലെ മന്ത്രിമാര്‍. ദിവസവും പുതിയ പോഴത്തങ്ങള്‍ ചെയ്യുകയും വിഡ്ഢിത്തങ്ങള്‍ വിളമ്പുകയും ചെയ്യുന്നു. ആസ്ഥാന പോഴന്‍ പട്ടത്തിനു മത്സരിക്കുന്ന ഇവരുടെ പോഴത്തങ്ങളില്‍ അവസാനത്തേതാണ് ഭക് ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്റെ കണ്ടുപിടുത്തം. അരിവില നിയന്ത്രിക്കാന്‍ കേരളീയര്‍ ഭക്ഷണശീലം മാറ്റണമെന്നാണ് മന്ത്രി കണ്ടെത്തിയത്. മൂന്നു നേരവും ചോറുണ്ണണമെന്ന വാശി ഉപേക്ഷിച്ച് പകരം ചിക്കന്‍ ഫ്രൈയും പുഴുങ്ങിയ മുട്ടയും കഴിക്കണമത്രേ. തീര്‍ന്നില്ല, ഓരോ ഗ്ലാസ്സ് പാലും കുടിക്കണം. സസ്യഭോജികള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്കായി മന്ത്രി കണ്ടെത്തിയ പുതിയ ഭക്ഷണക്രമം ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ഇതേ ദിവസം തന്നെ മറ്റൊരു വേദിയില്‍ മന്ത്രി മറ്റൊരു പ്രഖ്യാപനവും നടത്തി. കേരളത്തില്‍ യഥാര്‍‍ത്ഥത്തില്‍ വിലക്കയറ്റം എന്നൊന്നില്ലത്രേ. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് വെറുതേ പണം കൂടുതല്‍ നല്‍കി വിലക്കയറ്റമെന്ന് മുറവിളികൂട്ടുകയാണെന്നല്ലേ ഇതിനര്‍‍ത്ഥം? ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ഒരു മന്ത്രിയെ ലഭിച്ചത് നമ്മുടെയൊക്കെ മുജ്ജന്മ സുകൃതം.

സഹകരണ-ദേവസ്വം മന്ത്രി ജി സുധാകരനാണ് അടുത്തത്. ചേകവന്‍ വാളെടുത്താല്‍ ആരെയെങ്കിലും വെട്ടിയിട്ടേ വാള്‍ ഉറയിലിടൂ എന്നു പറയുന്നതുപോലെ, വായ തുറന്നാല്‍ ആരെയെങ്കിലും നാലു തെറി പറയാതെ നാവ് തിരിച്ച് വായിലിടാന്‍ ഈ മന്ത്രിക്കാവില്ല. പട്ടി, പൂച്ച, നായ, കൊഞ്ഞാണന്‍, തെമ്മാടി, വെടക്കുകള്‍ - അങ്ങനെ മലയാള ഭാഷക്കു മുതല്‍ക്കൂട്ടാകുന്ന പല പുതിയ പദങ്ങളും സമ്മാനിച്ചിട്ടുള്ള സംസ്കാരസമ്പന്നനായ ഈ മന്ത്രിക്ക് സാംസ്കാരിക വകുപ്പിന്റെ ചുമതലകൂടി നല്‍കേണ്ടതായിരുന്നു. ഇദ്ദേഹം മന്ത്രിയായ ശേഷം സഹകരണ ദേവസ്വം വകുപ്പുകളില്‍ ഏതെങ്കിലും കാര്യം ഭംഗിയായി നടന്നതായി അറിവില്ല. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അരവണയില്ലാതെ ഇത്തവണ മലയിറങ്ങുമ്പോള്‍, അമ്പലങ്ങളിലെ പൂജാരിമാരുടെ വസ്ത്രധാരണരീതി പരിഷ്കരിക്കാനുള്ള പദ്ധതിയുമായും, എഴുത്തുകാരി സാറാ ജോസഫിനെ സംസ്കാരം പഠിപ്പിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ മന്ത്രിപുംഗവന്‍.

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ഇതറിയാതെ പോയ ഒരു പാവം പോഴനുണ്ട്-ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. വ്യാജ സി ഡി നിര്‍മ്മിച്ചുകൊണ്ടിരുന്ന ടോമിന്‍ തച്ചങ്കരിയെ പിടിക്കാന്‍ പോയ ഋഷിരാജ് സിംഗിനെ തച്ചങ്കരിയുടെ വീട്ടുമുറ്റത്തു നില്‍കുമ്പോഴാണത്രെ ഫോണ്‍ വഴി സ്ഥലം മാറ്റിയതായി അറിയിച്ചത്. പിന്നീട് സംഭവം വിവാദമായി മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ ആ ഉത്തരവു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താനറിയാതെയാണ് ഐ ജി ഉത്തരവിറക്കിയതെന്നു പറഞ്ഞ്, കുറ്റം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച് മന്ത്രി കൈ കഴുകി. തന്നോടാലോചിക്കാതെ ഉത്തരവു പിന്‍വലിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയോട് രണ്ടാഴ്ച മന്ത്രി പിണക്കമായിരുന്നത്രെ; എന്നാല്‍ സിംഗിനെ മാറ്റാന്‍ സ്വയം തീരുമാനമെടുത്ത(എന്നു മന്ത്രി പറഞ്ഞ) ഐ ജി യോട് പിണക്കമൊന്നും ഇല്ലതാനും. ഇതൊക്കെ മന്ത്രി ഇപ്പോള്‍ മറന്നുകാണും; പക്ഷേ ജനം ഇതൊന്നും ഒരുകാലവും മറക്കില്ല.

വിദ്യഭ്യാസത്തെ തന്റെ പോഴത്തം കൊണ്ട് കുളം തോണ്ടിയ മന്ത്രിയാണ് എം എ ബേബി. സ്വാശ്രയ പ്രശ്നത്തില്‍ തുടക്കത്തില്‍ കാണിച്ച തിടുക്കത്തിനൊടുവില്‍ എങ്ങുമെത്താത്ത കുറേ പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായി. ഇതിനെല്ലാം പുറമേയാണ് പാഠപുസ്തകങ്ങളുടെ ദൗര്‍ലഭ്യവും, ഉത്തരവാദിത്തം തീരെയില്ലാത്ത പരീക്ഷാ നടത്തിപ്പുകളും. SSLC പരീക്ഷക്ക് ലോകത്തില്‍ ഒരു പരീക്ഷക്കുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോഴുള്ളതെന്നും ഈ പ്രവണത കുറച്ചു കൊണ്ടുവരണമെന്നും മന്ത്രി കുറച്ചുനാള്‍ മുന്‍പ് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു തന്നെ വലിയ പ്രാധാന്യം ആവശ്യമില്ല എന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍.

ആരോഗ്യ മേഖല അടിമുടി ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ശ്രീമതി ടീച്ചര്‍. പക്ഷേ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുറയ്ക്കു വരുമ്പോഴും, കേരള ജനതയുടെ ആരോഗ്യം ക്ഷയിക്കുന്നു. പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും പടര്‍ന്നു പിടിക്കുന്നു, ഡോക്ടര്‍മാര്‍ മാസങ്ങളായി സമരം ചെയ്യുന്നു, മരുന്നു മാഫിയ അരങ്ങു വാഴുന്നു, ആശുപത്രികളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു;അപ്പോഴതാ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കിയ മന്ത്രി ഡല്‍‍ഹിയില്‍ പാര്‍ട്ടി സമ്മേളനത്തിനു പോകുന്നു.

ഇങ്ങനെ എത്ര പോഴന്മാര്‍ വേറേ!

സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെയും പേരുപറഞ്ഞ് കൃഷി മന്ത്രിയും ധനമന്ത്രിയും പരസ്യമായി പോരടിക്കുന്നു. പദ്ദതികള്‍ ഇങ്ങനെ പലതുണ്ടെങ്കിലും, കേരളത്തില്‍ കര്‍ഷക ആത്മഹത്യക്കുമാത്രം കുറവൊന്നും കാണാനുമില്ല.

മണ്ണിന്റേയും പെണ്ണിന്റേയും പേരില്‍ രണ്ടു പോഴന്മാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായതും ചരിത്രത്തിന്റെ ഭാഗം.

ചുരുക്കത്തില്‍, ഈ പോഴരെ ഇങ്ങനെ പോഴത്തം കാട്ടാന്‍ പറഞ്ഞുവിട്ട നാം തന്നെയല്ലേ ഏറ്റവും വലിയ പോഴര്‍?