Thursday, February 14, 2008

നീതി നിര്‍വ്വഹണമോ നീതി നിഷേധമോ?

"നീതി നിര്‍വ്വഹണത്തിനാധാരം നിയമപുസ്തകങ്ങളല്ല, മറിച്ച് രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്"

മുന്‍ അമേരിക്കന്‍ പ്രസിഡന്റും, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടറുടേതാണ് ഈ വാക്കുകള്‍. നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്ന ചില വിധികള്‍ കേള്‍ക്കുമ്പോള്‍ നീതിപീഢത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ രാഹിത്യത്തെക്കുറിച്ച് നാം ചിന്തിച്ചു പോകുന്നു. നീതി നടപ്പാക്കുകയല്ല, മറിച്ച് നിയമങ്ങളുടെ നൂലാമാലകളില്‍ കുരുക്കി, സധാരണക്കാരന് നീതി നിഷേധിക്കുകയാണ് പലപ്പോഴും നമ്മുടെ കോടതികള്‍ ചെയ്യുന്നത്.

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്സി ബോട്ട്ലിംഗ് പ്ലാന്റിനനുകൂലമായി വന്ന സുപ്രീം കോടതി വിധി. പുതുശ്ശേരി പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷ്മായ കുടിവെള്ള ക്ഷാമം കാരണം, ദിനം പ്രതി 18 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തന ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പെപ്സി നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുകൂല വിധി. ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന് അത് റദ്ദാക്കാനുള്ള അധികാരമില്ലെന്നാണ്, പഴയ ഒരു ഹൈക്കോടതി വിധിയെ ആധാരമാക്കി സുപ്രീം കോടതി കണ്ടെത്തിയത്. കാര്യങ്ങള്‍ അവിടെ കഴിഞ്ഞു.

ഈ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ആര്‍ക്കാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചാല്‍..? അത് കോടതിയെ സംബന്ധിക്കുന്ന കാര്യമല്ല. That's none of our business എന്നു പറഞ്ഞ് കൈ കഴുകും കോടതികള്‍. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നു പറയപ്പെടുന്ന fundamental rights എവിടെ? അതു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന കോടതികള്‍ എവിടെ? ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പുതുശ്ശേരി പഞ്ചായത്തുകാര്‍ ഇനി എവിടെയാണ് പരാതി നല്‍കേണ്ടത്?

ഈ വിധിയുടെ ആനുകൂല്യത്തില്‍, 2004 ല്‍ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കോ കോള പ്ലാന്റും തുറന്നു പ്രവര്‍ത്തിക്കട്ടെ. നമ്മുടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്ന, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാന്‍ ഒരുതുള്ളി വെള്ളം പോലും ബാക്കിവെക്കാതെ കുപ്പിയിലാക്കി വിറ്റ് കാശുവാരുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പിണിയാളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറുന്ന ദു:ഖകരമായ അവസ്ഥ.

പരമോന്നത നീതിപീഢത്തിന്റെ വിശ്വാസ്യതയെത്തന്നെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് കുറെ നാളുകളായി കോടതികളുടെ ചില വിധികളും ഇടപെടലുകളും. സ്വാശ്രയ കോളേജ് പ്രവേശനവും, ജസീക്ക ലാല്‍ വധക്കേസും, തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതും, പൊതു താല്പര്യ ഹര്‍ജികള്‍ നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമൊക്കെ അവയില്‍ ചിലതു മാത്രം. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ സര്‍ക്കാരുകള്‍ക്കും, ഭരണ വ്യവസ്ഥിതികള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന ജഡ്ജിമാര്‍ പക്ഷേ, തങ്ങളുടെ ന്യായവിധികളില്‍ പലതും കണ്ടില്ലെന്നു നടിക്കുന്നു; ചിലത് സൗകര്യപൂര്‍വ്വം സാങ്കേതികത്വത്തിന്റെ മറയ്ക്കുള്ളിലാക്കുന്നു. വിമര്‍ശിക്കുന്നവരെ 'കോടതിയലക്‌ഷ്യം' എന്ന് പറഞ്ഞ് വിരട്ടുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ലേഖനമെഴുതി‍യ, മിഡ് ഡേ പത്രത്തിന്റെ നാല് ലേഖകര്‍ക്കാണ് കോടതിയലക്‌ഷ്യത്തിന് അഴിയെണ്ണേണ്ടി വന്നത്.

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"

മലയാളത്തിന്റെ പ്രിയകവി വയലാറിന്റെ ഈ വാക്കുകള്‍, ശുഷ്ക നിയമങ്ങളുടെ പേരില്‍ സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നമ്മുടെ നീതിപീഢങ്ങളിലെ വിധികര്‍ത്താക്കള്‍ കേള്‍ക്കാന്‍ വഴിയില്ല. കേട്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു!

Tuesday, February 05, 2008

INS ജലാശ്വ - കോടികള്‍ മുടക്കി വാങ്ങിയ ദുരിതം

2008 ഫെബ്രുവരി 1 ന്, വിശാഖപട്ടണത്തിനടുത്ത് ഇന്ത്യന്‍ നേവിയുടെ പുതിയ യുദ്ധക്കപ്പലായ INS ജലാശ്വ നടത്തിയ നാവികാഭ്യാസത്തിനിടെ അഞ്ച് നാവികര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി.

കപ്പലില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ചാണത്രെ മരണം സംഭവിച്ചത്. പക്ഷേ, 2007 സെപ്റ്റംബറില്‍ ഇന്ത്യന്‍ നേവി സ്വന്തമാക്കിയ, വെറും 4 മാസം പ്രായമുള്ള കപ്പലില്‍ എന്ത് അറ്റകുറ്റപ്പണി എന്ന് ആരും സംശയിച്ചു പോകും.

സത്യത്തില്‍, 5 കോടി ഡോളര്‍ നല്‍കി ഇന്ത്യന്‍ നേവി അമേരിക്കയില്‍ നിന്ന് വാങ്ങിയ INS ജലാശ്വ എന്ന പടക്കപ്പല്‍ അത്ര ചെറുപ്പമല്ല; വയസ്സ് 40 കഴിഞ്ഞിരിക്കുന്നു ഈ കപ്പല്‍ മുത്തശ്ശിക്ക്. 1968 ല്‍ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച്, അമേരിക്കന്‍ നാവികസേന 1971 ല്‍ USS Trenton എന്ന പേരില്‍ കമ്മീഷന്‍ ചെയ്ത്, 35 വര്‍‍ഷത്തെ ഉപയോഗത്തിനു ശേഷം 2006 ല്‍ ഡീകമ്മീഷന്‍ ചെയ്ത് പൊളിച്ചു വില്‍ക്കാനിരുന്ന കപ്പലാണ് കോടികള്‍ നല്‍കി സര്‍ക്കാര്‍ വാങ്ങി INS ജലാശ്വ(നീര്‍ക്കുതിര) എന്ന് നാമകരണം ചെയ്ത്, നേവിക്ക് കൈമാറിയത്.

ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആദ്യത്തെ യുദ്ധക്കപ്പലാണിത്. ഇന്ത്യ അമേരിക്ക ആണവ കരാറിന്റെ മറവില്‍, അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന് ന്യൂക്ലിയര്‍, ആയുധ ചവറുകളില്‍ വെറും ഒരെണ്ണം മാത്രമാണ് ഇത്. ഇനിയും 3 തവണകളായി മറ്റു പല 'ചവര്‍' യുദ്ധോപകരണങ്ങളും ഇന്ത്യയിലേക്ക് വരാനൊരുങ്ങിയിരിക്കുന്നു എന്നും കേള്‍ക്കുന്നു.

അമേരിക്കയുടെ ലക്ഷ്യം ഈ ചവര്‍ എങ്ങനെയും നിര്‍മ്മാര്‍ജ്ജനം ചെയ്യണം എന്നു മാത്രമായിരുന്നു. കാശ് അങ്ങോട്ടു കൊടുത്ത് ചവറു കളയാന്‍ സ്ഥലം നോക്കി നടന്ന അമേരിക്കക്ക്, കോടികള്‍ നല്‍കി ഇന്ത്യ അത് വാങ്ങിക്കൊണ്ടു പോന്നു.

കപ്പലുകളില്‍ ഉണ്ടാകുന്ന ആസ്ബസ്റ്റോസ്, ലെഡ്, മെര്‍ക്കുറി തുടങ്ങിയ രാസവസ്തുക്കളും, മറ്റ് ടോക്സിക് ദ്രാവകങ്ങളും പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന കാരണത്താല്‍ മിക്ക വികസിത രാജ്യങ്ങളും, ഇന്ത്യയും ബംഗ്ലാദേശും പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇതിലധികവും കയറ്റിയയക്കുന്നത്.

അന്ധമായ അമേരിക്കന്‍ വിധേയത്വത്തിന്റെ പേരിലും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി, രാജ്യത്തെയും ജനങ്ങളെയും ബലികൊടുക്കാന്‍ മടിയില്ലാതായിരിക്കുന്നു ഇന്നത്തെ ഭരണ നേതൃത്വങ്ങള്‍ക്ക്. റഷ്യയില്‍ നിന്ന് വാങ്ങിക്കൂട്ടിയ 'Flying Coffins' എന്നറിയപ്പെടുന്ന Mig-21 യുദ്ധവിമാനങ്ങള്‍ക്ക് പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 320 ഓളം അപകടങ്ങളില്‍ നമുക്കു നഷ്ടമായത് 160 എയര്‍ഫോഴ്സ് പൈലറ്റുമാരെ.

ഫ്രാന്‍സ് നേവി ഉപയോഗിച്ചിരുന്ന ക്ലമന്‍സ്യൂ എന്ന കപ്പല്‍ 40 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം പൊളിച്ചു കളയാന്‍ മംഗലാപുരത്ത് കൊണ്ടുവന്നതും, അവസാനം, ഗ്രീന്‍പീസ് തുടങ്ങിയ പരിസ്ഥിതി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചു കൊണ്ടുപോയതും മറക്കാന്‍ സമയമായിട്ടില്ല.

40 വര്‍ഷം പഴക്കമുള്ള ഈ കപ്പല്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകമെന്താണ്? സാങ്കേതികമായി എന്തെങ്കിലും പ്രത്യേകതയുള്ളതാണോ ഈ കപ്പല്‍? ഇത്തരമൊന്ന് ഇവിടെ നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ലേ? അതിനുള്ള ടെക്നോളജി നമുക്കില്ലേ? അഥവാ, നിര്‍മ്മിക്കുകയാണെങ്കില്‍ അതിനായി ഇതിലും കൂടുതല്‍ പണം ചെലവാക്കേണ്ടതുണ്ടോ? ബോംബേ, കല്‍ക്കട്ട, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ഇപ്പോള്‍ പണിയൊന്നും നടക്കുന്നില്ലേ?

ചോദ്യങ്ങള്‍ അനവധി. ഉത്തരങ്ങള്‍ ആരു പറയും?

Sunday, February 03, 2008

ആഗോള താപനവും അമേരിക്കയും

ആഗോള താപനം നിയന്ത്രിക്കാന്‍ ‍ തങ്ങള്‍ പുറംതള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കണമെന്ന് ഹോണോലുലുവില്‍ കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ വികസ്വര രാജ്യങ്ങളോട് അമേരിക്കയുടെ ആഹ്വാനം.

കേട്ടപ്പോള്‍ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.

അന്തരീക്ഷത്തിലെ ക്രമാതീതമായ താപ വര്‍ദ്ധനവിനും, മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പ് ഉയരാനും, അതുവഴി കൃഷി നാശവും ശുദ്ധജല ക്ഷാമവും മുതല്‍ ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായി തന്നെ വെള്ളത്തിനടിയിലായേക്കാവുന്നതു വരെയുള്ള ഭവിഷ്യത്തുകളാണ് ആഗോള താപനം എന്ന പ്രതിഭാസം വഴി അടുത്ത 30-50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കാണാന്‍ പോകുന്നത് എന്നാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇതിന് പ്രധാന കാരണം, വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഫോസില്‍ ജന്യ ഇന്ധനങ്ങള്‍ പുറം തള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതാണ്.

1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള താപനം നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തൊടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട, ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറം തള്ളല്‍ കേവലം 6% കണ്ട് കുറക്കാന്‍ അമേരിക്കയടക്കം 36 സമ്പന്ന രാജ്യങ്ങളോടാവശ്യപ്പെടുന്ന ക്യോട്ടോ ഉടമ്പടി ഒപ്പുവെയ്ക്കാന്‍, ഉടമ്പടിയുണ്ടായി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്ക തയ്യാറായിട്ടില്ല. ലോക രാജ്യങ്ങളുടെ മൊത്തം ഗ്രീന്‍ ഹൗസ് വാതക നിര്‍ഗ്ഗമനത്തില്‍‍ 25 ശതമാനവും അമേരിക്കയില്‍ നിന്നാണ് എന്ന വസ്തുത നിലനില്‍ക്കെയാണിതെന്നോര്‍ക്കണം. ജര്‍മ്മനിയും ഫ്രാന്‍സുമടക്കം മിക്ക വികസിത രാജ്യങ്ങളും 6 മുതല്‍ 20 ശതമാനം വരെ ഇത് കുറച്ചപ്പോള്‍ അമേരിക്ക ഇത് 16 ശതമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ വ്യവസായ ഭീമന്മാരുടെ താല്പര്യങ്ങളും സമ്മര്‍ദ്ദവുമാണ് ഇതിനുള്ള കാരണം എന്നു വ്യക്തം.

2007 ഡിസംബറില്‍ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അമേരിക്ക ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്. ക്യോട്ടോ ഉടമ്പടി 2012 ല്‍ അവസാനിക്കുന്നതിനാല്‍ പുതിയ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറംതള്ളല്‍ 25 മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തെ അമേരിക്ക ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം ബാലിയില്‍അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയും ഉണ്ടായി.

ഹോണോലുലുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ അമേരിക്ക ആഗോള താപന പരിഹാരത്തിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും, എവിടെയുമെത്താതെ പോയ ക്യോട്ടോ ഉടമ്പടിക്ക് പകരമായി പുതിയ ഉടമ്പടിക്ക് 2009 ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തോടെ രൂപം നല്‍കാമെന്നുമാണ് പുതിയ അമേരിക്കന്‍ വാഗ്ദാനം. ബുഷ് ഇതു പറഞ്ഞ് കളമൊഴിയുമ്പോള്‍, പ്രസിഡന്റ് കസേര സ്വപ്നം കണ്ടിരിക്കുന്ന ഹിലാരിയും ഒബാമയും പറയുന്നത് തങ്ങള്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ നിര്‍ഗ്ഗമനം ഗണ്യമായി കുറയ്ക്കുമെന്നു തന്നെയാണ്. പക്ഷേ, ഇത് എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ബാലിയില്‍ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ അമേരിക്കന്‍ സംഘം പ്രമേയത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍, ബുഷിന്റെ പിന്തുണയോടെ IPCC(InterGovernmental Panel on Climate Change) ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രാജേന്ദ്ര പചൗരി, IPCC യ്ക്കു വേണ്ടി ഓസ്ലോയില്‍ നോബല്‍ സമ്മാനം ഏറ്റുവാങ്ങുകയായിരുന്നു; സമ്മാനം പങ്കിട്ടതാവട്ടെ, പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും, കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബുഷിനോട് മത്സരിച്ച് വെറും 5 വോട്ടിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ആല്‍ബര്‍ട്ട് അര്‍നോള്‍ഡ് അല്‍ഗോറും.

പചൗരിയെ IPCC ചെയര്‍മാനായി അവരോധിച്ചതിനെ അല്‍ഗോര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അല്‍ഗോറിന്റെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ പല IPCC റിപ്പോര്‍ട്ടുകളെക്കുറിച്ചും പരാതികളുമുണ്ടായി. വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവെക്കുകയും, ശസ്ത്രീയമായ അടിത്തറയില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിധേയമായി ശാസ്ത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് IPCC ക്കും, പചൗരിക്കുമെതിരായ ആരോപണങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :

Climate Change Science

Pachauri must Resign...

The UN IPPC's artful bias