Monday, June 02, 2008

ഹൈക്കോടതിയുടെ ഗോള്‍ഫ് കളി

കോടതി കയറിയിറങ്ങി ചെരിപ്പു തേഞ്ഞ കാലമൊക്കെ പഴങ്കഥ. നമ്മുടെ കോടതികള്‍ക്കിപ്പോള്‍ കേസിനു തീര്‍‍പ്പുണ്ടാക്കാന്‍ നിമിഷങ്ങള്‍ മതി; വേണമെങ്കില്‍ കേസ് കോടതിയില്‍ വരും മുന്‍പ് ഫോണ്‍ വഴിയും വിധി പറഞ്ഞു കളയും ഈ അത്യാധുനിക കേരള ഹൈക്കോടതി. 'എന്തൊരു ശുഷ്കാന്തി' എന്നു തോന്നുന്നുണ്ടെങ്കില്‍ തെറ്റി - ഇതൊക്കെ നടക്കണമെങ്കില്‍ പരാതിക്കാരന്‍ ജഡ്ജിക്ക് വേണ്ടപ്പെട്ടവനായിരിക്കണം എന്നു മാത്രം.

കോടതികളുടെ താന്തോന്നിത്തതിന്, എന്തുമാകാമെന്നുള്ള ധാര്‍‍ഷ്ട്യത്തിന് ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കാന്‍, ഗോള്‍ഫ് ക്ലബ്ബ് മാനേജ്മെന്റിന്റെ ഹരജി കോടതി പരിഗണിക്കും മുന്‍പ്, അവധി ദിനത്തില്‍ ഫോണ്‍ വിളിച്ച് ജസ്റ്റിസ് സിരിജഗന്‍ അഡ്വക്കറ്റ് ജനറല്‍ വഴി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതു വക വെക്കാതെ ഏറ്റെടുക്കലുമായി മുന്നോട്ടു പോയ സര്‍ക്കാരിനോട്, ഇന്ന് ഹരജി പരിഗണിച്ച കോടതി, ഏറ്റെടുക്കല്‍ സാങ്കേതികമായി തെറ്റാണെന്നും അതിനാല്‍ ക്ലബ്ബ് നാളെത്തന്നെ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.

വിവിധ മാധ്യമങ്ങളില്‍ ഇതുവരെ വന്ന വിവരങ്ങള്‍ വെച്ച് 1967 ലോ മറ്റോ ഗോള്‍ഫ് കളി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കേരള ഗവണ്മെന്റ് പാട്ട വ്യവസ്ഥയില്‍ നല്‍കിയതാണത്രെ 26 ഏക്കറോളം വരുന്ന കോടികള്‍ വിലമതിക്കുന്ന ക്ലബ്ബ് ഉള്‍പ്പെടുന്ന ഈ ഭൂമി. പാട്ടക്കുടിശ്ശികയിനത്തില്‍ സര്‍ക്കാരിലേക്ക് ധാരാളം പണമടക്കാനുള്ളതിനാലും, ഗോള്‍ഫ് കളിക്ക് മാത്രമായി ഉപയോഗിക്കേണ്ട സ്ഥലം വ്യവസ്ഥകള്‍ക്ക് വിപരീതമായി, മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനാലും‍ 1997 ലും, 2005 ലും, 2007 ലും സര്‍ക്കാര്‍ ക്ലബ്ബിന് നോട്ടീസ് നല്‍കിയിട്ടുണ്ടത്രെ. വ്യവസ്ഥയനുസരിച്ച് മുപ്പതു വര്‍ഷത്തെ പാട്ടക്കാലാവധിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാമെന്നും, മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു കണ്ടാല്‍ നോട്ടീസ് പോലും നല്‍കാതെ തിരിച്ചെടുക്കാമെന്നും പറയപ്പെടുന്നു.

കാര്യങ്ങള്‍ ഈവിധമൊക്കെയാണെങ്കില്‍ പിന്നെ എവിടെയാണ് സാങ്കേതികത്തകരാര്‍ എന്നറിയില്ല. എന്തായാലും, കാര്യങ്ങള്‍ അധികം പഠിക്കാനൊന്നും മെനക്കെടാതെ കോടതി വിധി പറഞ്ഞു. മറ്റു പല കാര്യങ്ങളിലും മുന്‍പ് വിധിച്ചിട്ടുള്ളതു പോലെ കണ്ണുമടച്ചൊരു വിധി.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളൊന്നും സത്യമാകണമെന്നുമില്ല. എങ്കിലും കോടതി ഇക്കാര്യത്തില്‍ കാണിച്ച തിടുക്കവും, കേസ് പരിഗണിക്കും മുന്‍പ് ഫോണ്‍ വിളിച്ച് സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടതുമൊക്കെ, കോടതിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയിലും, നീതി നടപ്പാക്കാനുള്ള കടമയിലും കൂടുതല്‍, ഹരജിക്കാരനോടുള്ള കൂറാണല്ലോ വെളിപ്പെടുത്തുന്നത്.

അതല്ലാതെ അവധി ദിനത്തില്‍ വീട്ടിലിരിപ്പുറക്കാതെ ഫോണ്‍ വഴി പരിഹാരം കാണാന്‍‍ മാത്രം അടിയന്തര സ്വഭാവമുള്ള ഒരു കാര്യമാണോ ഇത്? കുറച്ചു പേരുടെ ഗോള്‍ഫ് കളി കുറച്ചു ദിവസത്തേക്കു മുടങ്ങുമെന്നും, കളി കഴിഞ്ഞ് രണ്ടെണ്ണം വിടാന്‍ സൗകര്യമൊക്കില്ലെന്നതുമൊഴിച്ചാല്‍ മറ്റൊരു അടിയന്തര സ്വഭാവവും ഇക്കാര്യത്തിനുണ്ടെന്ന് തോന്നുന്നുമില്ല.

കോടതികള്‍ നീതിയുക്തമായ വിധികള്‍ പുറപ്പെടുവിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയിരിക്കുന്നു. അധികാരം കൈയിലുള്ള, വിമര്‍ശനാതീതരായ കുറെപ്പേര്‍, അവര്‍ക്ക് എന്ത് തോന്ന്യാസവും കാണിക്കാനുള്ള വേദികളായി മാറിയിരിക്കുന്നു കോടതികള്‍. കണ്ണും കെട്ടി കൈയില്‍ തുലാസു ബാലന്‍സ് ചെയ്ത് പിടിച്ച് നിന്ന് നീതി ദേവതക്ക് ബോറടിച്ചു തുടങ്ങിക്കാണും. എല്ലാം കച്ചവടമായി മാറുമ്പോള്‍ എന്തിന് നീതി മാത്രം അങ്ങനെ അല്ലാതാവണം? കാശു വെക്കുന്നവര്‍ക്ക് നീതി തൂക്കി നല്‍കാനാണ് ഇപ്പോള്‍ ആ തുലാസ് ഉപയോഗിക്കപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നാട്ടിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍, വേറെ ഇഷ്ടം പോലെ സ്ഥലമുണ്ടായിട്ടും ഞങ്ങളുടെ കളി നിര്‍ത്താന്‍ വേണ്ടി മാത്രം സ്ഥലമുടമസ്ഥന്‍ കപ്പ നട്ടപ്പോള്‍, ദേഷ്യം തീര്‍ക്കാന്‍ കൂട്ടുകാര്‍ ചേര്‍ന്ന് രാത്രിയില്‍ പോയി നട്ട കപ്പത്തണ്ടു മുഴുവന്‍ വലിച്ചു പറിച്ചു കളഞ്ഞതാണ് ഓര്‍മ്മ വരുന്നത്.

ജസ്റ്റിസ് സിരിജഗനും ഇതുപോലൊരവസ്ഥയിലായിരുന്നിരിക്കുമോ എന്തോ! ഗോള്‍ഫ് കളിക്കാന്‍ ബാറ്റും ബോളും കിറ്റുമൊക്കെ വാങ്ങിവെച്ചിരുന്നപ്പോഴായിരിക്കും നാശം പിടിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കലുമായി വന്നത്. സത്യം പറയാമല്ലോ, അങ്ങനെയാണെങ്കില്‍ ആരായാലും ഇതൊക്കെത്തന്നെ ചെയ്തു പോകും.

14 comments:

മൂര്‍ത്തി said...

കാശുള്ളവനോട് കളിക്കുമ്പോള്‍ സൂക്ഷിച്ച് വേണം എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പ്രസക്തമായ പോസ്റ്റ്...അവസാന രണ്ട് പാരയിലെ പരിഹാസം ശരിക്കും രസിച്ചു.

ഇന്നു വായിച്ച ഒരു വാര്‍ത്ത ..

“ഗോള്‍ഫ് ക്ളബ് തിരിച്ചു നല്‍കണമെന്ന ഹൈക്കോടതിവിധി പഠിച്ചശേഷം അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാലക്കാട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ക്ളബിലെ ഗോള്‍ഫ് കളി മുടക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇത് മുമ്പും വ്യക്തമാക്കിയതാണ്“

Manikandan said...

ഈ വിഷയത്തില്‍ കോടതിയുടെ മുന്‍പിലുള്ള നിയമപ്രശ്നത്തിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ല. ഈ വിഷയം തിങ്കളാഴ്ച് ഹൈക്കോടതി പരിഗണിക്കുന്നതാണെന്നും അതിനാല്‍ ഈ വിഷയത്തിലുള്ള സര്‍‌ക്കാര്‍‌നടപടികള്‍‌ തിങ്കളാഴ്ചവരെ നിറുത്തിവെക്കണമെന്നും അഭ്യര്‍‌ത്ഥിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ അറിയിപ്പ്‌ നിയമ സെക്രട്ടറി റവന്യു സെക്രട്ടറിയെ കത്തുമുഖാന്തരം അറിയിച്ചിരുന്നതാണ്. അഡ്വക്കേറ്റ്‌ ജനറലിന്റെ ഈ അഭ്യര്‍‌ത്ഥന തള്ളിക്കളഞ്ഞ റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയുടെ നിലപാടാണ് ഇന്നത്തെ ഈ ഉത്തരവിനു കാരണം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടു കാട്ടിയ ഈ അവഗണന ആണ് ഹൈക്കോടതി വിമര്‍‌ശിച്ചതിനും റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു നേരിട്ടു ഹാജരാവാന്‍‌ ഉത്തരവിറക്കിയതിനും കാരണം. ഇത്തരം ഒരു അറിയിപ്പു അഡ്വക്കേറ്റ്‌ ജനറലില്‍‌ നിന്നും ഉണ്ടായകാര്യം ഹൈക്കോടതിയെ അറിയിച്ചതും സര്‍ക്കാര്‍‌ അഭിഭാഷകന്‍‌ തന്നെയാണ്. സാധരണ ഇത്തരം കേസുകളില്‍ ഇടക്കാ‍ല ഉത്തരവുകള്‍‌ ഉണ്ടാവുക സാധരണമാണ്. കരാറിലെ വ്യവസ്ഥകളും രണ്ടു കക്ഷികളുടേയും വാദങ്ങളും കേട്ടശേഷം ആവും അന്തിമവിധിവരുക. അഡ്വക്കേറ്റ് ജനറലിന്റെ ഇത്തരം അറിയിപ്പുകള്‍‌ സ്വീകരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനും സെക്രട്ടറിമാര്‍ക്കും ഉണ്ടെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ചര്‍ച്ചയില്‍‌നിന്നും ഞാന്‍‌ മനസ്സിലാക്കുന്നത്‌.

വീണ്ടുവിചാരം ഇല്ലാത്ത ഇത്തരം എടുത്തുചാട്ടങ്ങളാണ് സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തുന്നത്‌. നാം ധന്യശ്രീയിലും, എം ജി റോഡിലും, മൂലമ്പള്ളിയിലും കണ്ടതു തന്നെയാണ് ഇന്നു ഗോള്‍‌ഫ്‌ക്ലബ്ബിന്റെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാരയതുകൊണ്ട്‌ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല.

Radheyan said...

1.അഡ്വ ജനറലിന്റെ ഫോണ്‍ സന്ദേശം സര്‍ക്കാര്‍ സ്വീകരിക്കണോ?
2.എല്ലാ കേസുകളിലും സിരിജഗന്‍ ഇങ്ങനെ അഡ്വ ജനറല്‍ വഴി ശുഷ്ക്കാന്തി കാട്ടുമോ?
3.അഡ്വ.ജനറലിന്റെ ഉപദേശത്തിന് അഡൈസറി അല്ലാതെ മാന്‍ഡേറ്ററി സ്വഭാവമുണ്ടോ?
4.എന്തു കൊണ്ട് സിരിജഗന്‍ ഒരു സിഗരറ്റ് കവറിനു മുകളില്‍ പോലും ഉത്തരവ് എഴുതി നല്‍കിയില്ല?
5.ഹൈക്കോടതി ജഡ്ജിയുടെ വിടുവായ്ത്തരം പോലും ജഡ്ജ്മെന്റായി പരിഗണിക്കണമോ?

sreeni sreedharan said...

കോടതിയുടെ പരിഗണന്നയിലിരിക്കുന്ന സംഗതി ആയതു കൊണ്ട് ഒന്നും പറയാന്‍ നിവൃത്തിയില്ല എന്നു ടീവീലും മറ്റും ധാരാളം കേട്ടിട്ടുണ്ട്.

അപ്പൊ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് രേഖാമൂലം അറിയിപ്പുണ്ടായിട്ടും തിടുക്കം കാട്ടണമാരുന്നോ?

Anonymous said...

രാധേയന്‍ ചോദിച്ച ചോദ്യങ്ങള്‍ ഒക്കെ ആണ് എനിക്കും ചോദിയ്ക്കാന്‍ ഉള്ളത്. പ്രത്യേകിച്ചും മൂന്നാമത്തെ ചോദ്യം.

(ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കാന്‍ ഉള്ള മടി കാരണം അനോണി ആയി കമന്റ്റ് ഇടുന്നത് ക്ഷമിക്കൂ)
ജോണ്‍

Suvi Nadakuzhackal said...

ശനിയാഴ്ച രാത്രി 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാന്‍ വരുന്ന സര്ക്കാരിന്റെ നടപടിയും ചെറ്റ്ത്തരം അല്ലാതെന്തുവാണ്. അവിടം ബാര്‍ ആയി ഉപയോഗിച്ചുവെന്നാണ് ഒരു പരാതി. ഇന്റര്‍നാഷണല്‍ ടൂരിസ്ടുകളെയും ഗോള്‍ഫ് കളിക്കാരെയും ഉദ്ദേശിച്ചു നടത്തുന്ന ഒരു സ്ഥാപനത്തില്‍ ബാര്‍ ഇല്ലാതെ എങ്ങനെ പ്രവര്‍ത്തിക്കുമെന്നു ഇവര്‍ ഒന്നു പറഞ്ഞു തരട്ടെ. ഇതൊരു ക്ലബ്ബ് ആണ്. ഒരു ആശ്രമമോ ധ്യാന കേന്ദ്രമോ അല്ല!!

Manikandan said...

സങ്കീര്‍‌ണ്ണമായ ഇത്തരം നിയമപ്രശ്നങ്ങള്‍‌ക്കു നിയമപരിഞ്ജാനം ഉള്ള ആരെയെങ്കിലും നമുക്കു സമീപിക്കേണ്ടതായി വരും. എന്നാലും എന്റെ അഭിപ്രായത്തെപ്പറ്റിവന്ന ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലക്കിയിട്ടുള്ള ചില വസ്തുതകള്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. “സ്വാര്‍ത്ഥം” അനുവദിക്കുമന്നു കരുതുന്നു.

1. അഡ്വക്കേറ്റ് ജനറല്‍‌ എന്നതു ഭരണഘടന 165, 177 എന്നീ ഖണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്ന ഒരു പദവിയാണ്‍. അദ്ദേഹത്തെ നിയമിക്കുന്നത്‌ ഗവര്‍‌ണ്ണര്‍ ആണ്‍` ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനു തുല്യമായ യോഗ്യതകള്‍ ഉള്ള ഒരാളെയാണ് അഡ്വക്കേറ്റ്‌ ജനറല്‍ ആയി നിയമിക്കുന്നത്‌. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമ‌ഉദ്യോഗസ്ഥന്‍‌ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (വാക്കല്‍‌ ഉള്ളവപോലും) അനുസരിക്കന്‍‌ മറ്റു ഉദ്യോഗസ്ഥര്‍‌ ബാദ്ധ്യസ്ഥരാണ്.

2. ജസ്റ്റിസ്‌ ശിരി ജഗന് ഈക്കേസില്‍ പ്രത്യേകതാത്പര്യം ഉള്ളതായി ഞാന്‍‌ കരുതുനില്ല. ഗോള്‍‌ഫ്‌ ക്ലബ്ബ്‌ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി അവധിദിവസമായ ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി പരിഗണിക്കുന്നതിനേപ്പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രാ‍യം രജിസ്ട്രാര്‍ മുഖാന്തരം ആരയുകമാത്രമാണ് അദ്ദേഹം ചെയ്തത്‌. ഇത്തരം ആശയവിനിമയങ്ങള്‍ ജഡ്ജിമാരും അഡ്വക്കേറ്റ്ജനറലും തമ്മില്‍ നടക്കാറുള്ളതണെന്നും ഞാന്‍‌ വിശ്വസിക്കുന്നു. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ അവധി ദിവനങ്ങളില്‍ വീട്ടില്‍ വെച്ചുപോലും ജഡ്ജിമാര്‍‌ വാദം കേള്‍ക്കറുണ്ട്‌. ഇതിനു മറുപടിയായി തിങ്കളാഴ്ച വാദം കേട്ടാല്‍ മതിയാവും എന്നു അഡ്വക്കേറ്റ് ജനറല്‍‌ രജിസ്ട്രാറെ അറിയിക്കുകയും അതു റജിസ്ട്രാര്‍ ജസ്റ്റിസ്‌ ശിരി ജഗന് കൈമാറുകയും ആണ് ചെയ്തിട്ടുള്ളത്‌. ഇതില്‍ ഞാന് മനസ്സിലക്കുന്നതു തിങ്കളാഴ്ച കോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അഡ്വക്കേറ്റ് ജനറല്‍‌ ഹൈക്കോടതിക്കു ഉറപ്പുനല്‍കി എന്നാണ്. ഇതു അദ്ദേഹം നിയമവകുപ്പ്‌ സെക്രട്ടറിയേയും, റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയേയും അറിയിച്ചിട്ടുള്ളതാണ്. ഇപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത സെക്രട്ടറിമാര്‍‌ക്കുണ്ട്‌ എന്നും ഞാന്‍ കരുതുന്നു.

3. അഡ്വക്കേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാന്റേറ്ററി ആണെന്നാണ് ഞാന് വിശ്വസിക്കുന്നത്‌.

4. സാധരണഗതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതി മുഖവിലക്കെടുക്കുന്നതാണ്. ഇതു കൊണ്ടാവണം ഗോള്‍‌ഫ് ക്ലബ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ഹര്‍‌ജി പ്രത്യേകസിറ്റിങ്ങ് നടത്തി കോടതി പരിഗണിക്കാതിരുന്നത്‌.

5. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനങ്ങള്‍ അതിനു മുകളില്‍ ഉള്ള ഒരു നീതിന്യായപീഠം അസ്ഥിരപ്പെടുത്തുന്നതുവരെ അനുസരിക്കന്‍‌ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഈ വിഷയത്തെപ്പറ്റി ഞാന്‍‌ മനസ്സിലക്കിയ കാര്യങ്ങളാണ് മേല്പറഞ്ഞതു.

അതുപോലെ തന്നെ ഗോള്‍ഫ്ക്ലബ് ഒഴിപ്പിക്കുന്നതിനു 24 മണിക്കൂര്‍‌നോട്ടീസ്‌ ശനിയാഴ്ച നല്‍കിയത്‌ ഗോള്‍ഫ് ക്ലബ് അധികൃതര്‍‌ കോടതിയെ സമീപിക്കുന്നതു തടയാന്‍‌ വേണ്ടിയാണെന്നും സംശയിക്കുന്നതില്‍‌ തെറ്റില്ല.

ജിം said...

മണികണ്ഠനോട് - നിയമത്തിന്റെ ABCD അറിയുന്ന ആളല്ല ഞാന്‍. അതുകൊണ്ട് ഒരു 'നിയമ യുദ്ധ' ത്തിന് ഞാനാളല്ല. കമന്റ് വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ കുറിക്കുന്നു.

1. അഡ്വക്കറ്റ് ജനറലിന്റേയും, ജഡ്ജിയുടേയുമൊക്കെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നു പറയുന്നത് വിഡ്ഡിത്തമല്ലേ? ഇത് ഇന്ത്യന്‍ ഭരണഘടനയിലുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സുബോധമില്ലാതെ ഒരു ജഡ്ജി എന്തെങ്കിലുമൊക്കെ പുലമ്പിയാല്‍ അതു കോടതിവിധിയായി എങ്ങനെ പരിഗണിക്കും? ബോധം വരുമ്പോഴോ, അതല്ല വിധിച്ചത് തെറ്റാണെന്ന് പിന്നീട് തോന്നുമ്പോഴോ 'ഞാനങ്ങനെ പറഞ്ഞിട്ടേയില്ല' എന്നു ജഡ്ജി പറഞ്ഞാല്‍?

2. ജസ്റ്റിസിന് ഇതില്‍ പ്രത്യേക താത്പര്യം ഇല്ല എന്നു കരുതാനാവില്ല. എന്റെയോ മണികണ്ഠന്റെയോ വീടോ സ്ഥലമോ ആരെങ്കിലും ഒഴിപ്പിക്കാന്‍ വന്നാല്‍, നമ്മള്‍ സങ്കടവുമായി ഒരു ശനിയാഴ്ച ദിവസം കോടതിയില്‍ ഹരജി കൊടുത്താല്‍‍, ജഡ്ജി അഡ്വക്കറ്റ് ജനറല്‍ വഴി നമുക്കു വേണ്ടിയും ഇങ്ങനെ തന്നെ ചെയ്തു തരുമോ? ഹര്‍ജി കോടതിയുടെ പരിഗണനക്കെത്തിയത് തിങ്കളാഴ്ചയാണ്. കോടതിയില്‍ ഇങ്ങനെയൊന്നു വരുമെന്നും, അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്നുമാണ് ജഡ്ജി മുന്‍‌കൂട്ടി ആവശ്യപ്പെട്ടത്. ചുരുക്കത്തില്‍, കേരളത്തിലെ ഒരു സാധാരണക്കാരന് കിട്ടുന്ന പരിഗണനയില്‍ കൂടുതല്‍ ഇവിടെ ക്ലബ്ബിന് അനുവദിക്കപ്പെട്ടു, അതിനു തക്ക ഒരു കാരണവുമില്ലാതെ. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വീടും സ്ഥലവും ബലമായി ഒഴിപ്പിക്കപ്പെട്ട് വഴിയാധാരമാകുന്ന നൂറുകണക്കിനാളുകളുടെ കൂടി നാടാണ് ഇതെന്നോര്‍ക്കണം.

3. അഡ്വക്കറ്റ് ജനറലിനെപ്പറ്റി സുപ്രീം കോടതിയുടെ സൈറ്റില്‍ ക്ണ്ടത്:

There is an Advocate General for each State, appointed by the Governor, who holds office during the pleasure of the Governor. He must be a person qualified to be appointed as a Judge of High Court. His duty is to give advice to State Governments upon such legal matters and to perform such other duties of legal character, as may be referred or assigned to him by the Governor. The Advocate General has the right to speak and take part in the proceedings of the State Legislature without the right to vote.

(http://supremecourtofindia.nic.in/new_s/juris.htm)

ഇതിലെവിടെയും, ജഡ്ജി ഫോണില്‍ വിളിച്ച് പറയുന്നതെന്തും ഗവണ്മെന്റിനെക്കോണ്ട് അനുസരിപ്പിക്കേണ്ട ആളാണ് ഇദ്ദേഹമെന്നു പറയുന്നില്ല.

Manikandan said...

പ്രിയസുഹൃത്തേ താങ്കളുടെ അത്രപോലും നിയമപരിഞ്ജാനം എനിക്കുണ്ടെന്ന്‌ ഞാന്‍ കരുതുന്നില്ല. എന്നാല്‍ ചില വിഷയങ്ങളില്‍ നമ്മുടെ സര്‍ക്കാര്‍

അനാവശ്യമായ തിടുക്കം കാണിക്കുന്നതായി തോന്നുന്നു. ഇവിടെ ഗോള്‍ഫ് ക്ലബ്‌ തിരിച്ചുപടിക്കാന്‍ സര്‍ക്കാര്‍‌ ഉത്തരവിറക്കുന്നതു ശനിയാഴ്ചയാണ്.

ഇതുസംബന്ധിച്ച ഉത്തരവു കിട്ടി 24 മണിക്കൂറിനകം ഒഴിയണം എന്ന നിര്‍‌ദ്ദേശമാണ് ക്ലബ്‌അധകൃതര്‍‌ക്കു സര്‍ക്കാര്‍ നല്‍കിയതു. ഇത്തരത്തില്‍ ഒരു

നിര്‍‌ദ്ദേശം കിട്ടിയാല്‍ അതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കുന്നതിനു ക്ലബ് അധകൃതര്‍ക്കുള്ള അവകാശം തള്ളിക്കളയാന്‍ സാധിക്കില്ല. ഈ

വിഷയത്തില്‍ കോടതിയെ സമീപിച്ചാല്‍ വാദിഭാഗത്തിനു സാമാന്യനീതി ലഭിക്കണമെങ്കില്‍ ഒന്നുകില്‍ ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ

പ്രത്യേക സിറ്റിങ് ഹൈക്കോടതിയിലെ ബന്ധപ്പെട്ട ബഞ്ച്‌ നടത്തേണ്ടിവരും. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍

മനസ്സിലക്കുന്നത്‌ ഇപ്രകാരം ആണ്. നോട്ടീസ്‌ ലഭിച്ച ക്ലബ് അധകൃതര്‍ ഇക്കാര്യത്തില്‍‌ ശനിയാഴ്ചതന്നെ ഹര്‍ജിയുമായി ഹൈക്കോടതിയിലെ

ജുഡീഷ്യല്‍‌ രജിസ്ട്രാരെ സമീപിക്കുകയും തിങ്കളാഴ്ചക്കു മുന്‍പേ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണമെന്നു അഭ്യര്‍‌ത്ഥിക്കുകയും ചെയ്യുന്നു. രജിസ്‌റ്റ്രാര്‍ ഇതു

ചീഫ് ജസ്റ്റീസിന്റെ ചുമതലവഹിക്കുന്ന ജസ്റ്റിസ് ജെ ബി കോശിയെ അറിയിക്കുന്നു. ജസ്റ്റിസ് ജെ ബി കോശി ഇതു ബന്ധപ്പെട്ട ബഞ്ചിന്റെ

ശ്രദ്ധയില്‍‌പ്പെടുത്താന്‍ രജിസ്‌ട്രാരോടു ആവശ്യപ്പെടുന്നു. അദ്ദേഹം ജസ്റ്റിസ് സിരി ജഗനെ ഇതറിയിക്കുന്നു. ജസ്റ്റിസ് സിരി ജഗന്‍ ഞായറാഴ്ച ഈ

കേസിനായി പ്രത്യേക സിറ്റിങ്ങ് നടത്തുന്നതിനു തനിക്കു ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച സാധരണപോലെ ഈ കേസിന്റെ വാദം

കേള്‍ക്കുന്നതിനെ പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ആരാ‍യാ‍ന്‍ രജിസ്‌ട്രാരോടു ആവശ്യപ്പെടുന്നു. ഇതു പ്രകാരം തിങ്കളാഴ്ച

സാധാരണപോലെ വാദം കേട്ടാല്‍ മതിയെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ രജിസ്ട്രാരെ അറിയിക്കുകയും അദ്ദഹം ഇതു ജസ്റ്റിസ്‌ സിരി ജഗനെ

അറിയിക്കുകയും ചെയ്യുന്നു. തുടര്‍ന്നു താന്‍‌ ഇത്തരം ഒരു ഉറപ്പ്‌ ബന്ധപ്പെട്ട ജഡ്ജിക്കു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച ഈ കേസില്‍

നടപടികള്‍ ഉണ്ടാവരുതെന്നു റവന്യു പ്രിന്‍‌സിപ്പല്‍ സെക്രട്ടറിയെ അറിയിക്കാന്‍ ഗവണ്‍‌മെന്റെ പ്ലീഡറെ അദ്ദേഹം ചുമതലപ്പെടുത്തുന്നു. എന്നാല്‍

ഗവണ്‍‌മെന്റെ പ്ലീഡര്‍ റവന്യു സെക്രട്ടറിയില്‍‌ നിന്നും അനുകൂലമറുപടിയല്ല ലഭ്ച്ചതെന്നു പറയുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു നിയമവകുപ്പു

സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയേയും തന്റെ അഭിപ്രായം അറിയിക്കുകയും നിയമവകുപ്പു സെക്രട്ടറി തുടര്‍നടപടികള്‍ നിറുത്തിവെക്കണമെന്നു

കത്തു മുഖാന്തരം റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു അഭ്യര്‍‌ത്ഥിക്കുകയും ചെയ്യുന്നു. ഈ നിര്‍‌ദ്ദേശങ്ങള്‍‌ എല്ലാം അവഗണിച്ച റവന്യു പ്രിന്‍‌സിപ്പല്‍

സെക്രട്ടറി ക്ലബ്‌ ഏറ്റെടുക്കല്‍ നടപറ്റികളുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായത്‌. ഈ നടപടിയാണ് ഹൈക്കോടതിയുടെ വിമര്‍‌ശനത്തിനു

കാരണം ആയത്‌. കേസില്‍ തുടര്‍വാദം കേള്‍ക്കണമെങ്കില്‍ ഹര്‍ജി ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്ഥിതി പുന:സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്.

അതിനാലാവണം ഏറ്റെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍കാന്‍‌ കോടതി ആവശ്യപ്പെട്ടത്‌. ഒരു പക്ഷേ അഡ്വക്കേറ്റ് ജനറല്‍ ഞായറാഴ്ച തന്നെ വാദം

കേള്‍ക്കണം എന്നു പറഞ്ഞിരുന്നെങ്കില്‍ ജസ്റ്റിസ്‌ സിരി ജഗന്‍ അപ്രകാരം ചെയ്യുമായിരുന്നിരിക്കണം. എന്നാല്‍ ഇവിടെ അഡ്വക്കേറ്റ് ജനറല്‍

നല്‍‌കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അതു തിങ്കളാഴ്ചയിലേക്കു മറ്റുകയായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഈ ഉറപ്പു പാലിക്കേണ്ട

ഭരണഘടനാപരമായ ബധ്യത സര്‍ക്കാരിനുണ്ട്‌. ഇതു പെരിയാര്‍ & പരീക്കണ്ണി റബ്ബര്‍ എന്നസ്ഥാപനവും കേരള സര്‍ക്കാരും തമ്മിലുള്ള ഒരു

കേസിന്റെ (Periyar v State of Kerala, AIR 1990 SC 2192, paragraph 9.) വിധിന്യായത്തില്‍ സുപ്രീം‌കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. അത്

ഇപ്രകാരം ആണ്

Any concession made by the government pleader in the Trial Court cannot bind the Government as it is obviously, always, unsafe to rely

on the wrong or erroneous or wanton concession made by the counsel appearing for the State unless it is in writing on instructions from

the responsible officer. Otherwise it would place tindue and needless heavy burden on the public exchequer. But the same yardstick cannot be applied when the Advocate General has made a statement across the bar since the Advocate General makes the statement with all responsibility.

(അവലംബം:‌- http://www.rishabhdara.com/sc/view.php?case=10032)

അതുകൊണ്ട്‌ ഏറ്റെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍‌കണം എന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുള്ളതായി ഞാന്‍ കരുതുന്നില്ല.

ജിം said...

"ജസ്റ്റിസ് സിരി ജഗന്‍ ഞായറാഴ്ച ഈ കേസിനായി പ്രത്യേക സിറ്റിങ്ങ് നടത്തുന്നതിനു തനിക്കു ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച സാധരണപോലെ ഈ കേസിന്റെ വാദം കേള്‍ക്കുന്നതിനെ പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ആരാ‍യാ‍ന്‍ രജിസ്‌ട്രാരോടു ആവശ്യപ്പെടുന്നു."

==> ഞായറാഴ്ച കേസു നടത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സാധാരണ പോലെ തിങ്കളാഴ്ച നടത്തുന്നതല്ലേ അതിന്റെ ശരി? ഈ കേസില്‍ മാത്രമെന്തിനാ ഒരു പ്രത്യേക ആരായല്‍? അതാണ് മനസ്സിലാവാത്തത്.

"തുടര്‍ന്നു താന്‍‌ ഇത്തരം ഒരു ഉറപ്പ്‌ ബന്ധപ്പെട്ട ജഡ്ജിക്കു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച ഈ കേസില്‍ നടപടികള്‍ ഉണ്ടാവരുതെന്നു റവന്യു പ്രിന്‍‌സിപ്പല്‍ സെക്രട്ടറിയെ അറിയിക്കാന്‍ ഗവണ്‍‌മെന്റെ പ്ലീഡറെ അദ്ദേഹം ചുമതലപ്പെടുത്തുന്നു."

==> മന്ത്രി സഭ തീരുമാനിച്ച ഏറ്റെടുക്കല്‍ നടപടി സ്വന്തം ഇഷ്ടപ്രകാരം മാറ്റിവെക്കാന്‍ തീരുമാനിച്ച് ജഡ്ജിക്ക് ഉറപ്പു കൊടുക്കാന്‍ എ.ജി ക്ക് അധികാരമുണ്ടോ? എനിക്കറിയില്ല. ഗവണ്മെന്റിനും, കോടതിക്കും മുകളിലാണോ അപ്പോള്‍ എ. ജി യുടെ സ്ഥാനം?

"But the same yardstick cannot be applied when the Advocate General has made a statement across the bar since the Advocate General makes the statement with all responsibility."

==> എന്തു റെസ്പോണ്‍സിബിലിറ്റി? ജസ്റ്റിസിനില്ലാത്ത റെസ്പോണ്‍സിബിലിറ്റിയാണോ എ.ജി ക്ക്? കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വന്ന നമ്മുടെ ഹൈക്കോടതി വിധികള്‍ നോക്കിയാലറിയാം ഈ റെസ്പോണ്‍സിബിലിറ്റിയുടെ ആഴം.

ഇതുപോലെ പഴയ വിധിവാചകങ്ങളും കീഴ്വഴക്കവുമൊക്കെ ഉദ്ധരിച്ചാല്‍ കോടതിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായോ? പെപ്സിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പുതുശ്ശേരി പഞ്ചായത്തിന് അത് റദ്ദാക്കാനുള്ള അധികാരമില്ലെന്നു അന്നത്തെ ജഡ്ജി കണ്ടു ടിച്ചതും ഇതുപോലെ ഒരു പഴയ വിധിയിലെ വാചകത്തില്‍ നിന്നാണ്. നീതീകരണമില്ലാത്ത ഇത്തരം വിധികള്‍ ശരിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല.

പൂരം ഇനി നടക്കാനിരിക്കുന്നതല്ലേയുള്ളു. കാത്തിരുന്നു കാണാം. വായിച്ചതിനും ഒരുപാട് വിവരങ്ങള്‍ പങ്കു വെച്ചതിനും നന്ദി.

Manikandan said...

ഈ കേസില്‍‌ ഞായറാഴ്ച വാദം കേള്‍‌ക്കാതെ തിങ്കളാഴ്ചത്തേക്കുമാറ്റിയാല്‍ തിങ്കളാഴ്ച രാവിലെ ഏറ്റേടുക്കല്‍ നോട്ടീസിനു മറുപടിനല്‍‌കാന്‍‌ സര്‍ക്കാര്‍‌അനുവദിച്ച സമയം കഴിയും. അതുകൊണ്ട്‌ സര്‍‌ക്കാരിന് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍‌ സാധിക്കും. അത്‌ ഹര്‍‌ജിക്കാരന് കോടതിമുന്‍പാകെ തങ്ങളുടെ വാദം ഉന്നയിക്കുന്നതിനുള്ള അവസരം നഷ്ടമാക്കുകയും ചെയ്യും, അതുകൊണ്ടാവണം ഇത്തരത്തില്‍‌ കോടതി അഭിപ്രായം ആരാഞ്ഞത്‌.

ബാക്കിവിഷയങ്ങളില്‍ എന്തെങ്കിലും പറയാനുള്ള നിയമപരിഞ്ജാനം എനിക്കില്ല. എനിക്കും അത്തരം സംശയങ്ങള്‍ ഉണ്ട്‌. നിയമഞ്ജരായിട്ടുള്ള ആരെങ്കിലും ഇത്തരം സംശയങ്ങള്‍ക്ക്‌ മറുപടിതരും എന്നു കരുതാം.

ഒരുപാടു സങ്കീര്‍‌ണ്ണതകളും പഴുതുകളും നിറഞ്ഞതാണ് നമ്മുടെ നീതിന്യായവ്യവസ്ഥ. എത്ര ജനോപകാരപ്രദമായ വിഷയവും വേണ്ടരീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള വ്യക്തികളാവണം ഇത്തരം മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടേണ്ടത്‌. ഇത്തരം സ്ഥാനങ്ങളേയും രാഷ്‌ട്രീയടിസ്ഥാനത്തില്‍ വീതിച്ചെടുക്കുകയാണ് ഇന്നു നടക്കുന്നതു. അതെല്ലാം ആവണം ഇത്തരം തിരിച്ചടികള്‍‌ സംസ്ഥാനസര്‍ക്കാരിനു കിട്ടുന്നതിന്റെ കാരണം.

നമ്മള്‍ ചര്‍ച്ചചെയ്ത വിഷയത്തില്‍ ഗോള്‍ഫ്‌ ക്ലബ്‌ ഭാരവാഹികള്‍‌ക്ക്‌ പ്രസ്തുത സ്ഥലത്തിലോ, കെട്ടിടങ്ങളിലോ യാതൊരവകാശ്ശവും ഇല്ല എന്നും അവര്‍ക്ക് കേവലം ഇതു നടത്താനുള്ള ലൈസന്‍സ്‌ മാത്രമാണുള്ളതെന്നതും ശെരിതന്നെ. അതുകൊണ്ടുതന്നെ ഈ വസ്തുവകകള്‍ സര്‍ക്കാരില്‍ എത്തിച്ചേരും എന്നു തന്നെ കരുതാം. എന്നാല്‍ അതു ശെരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പക്കല്‍‌ ഉണ്ടോഎന്നതും സംശയമാണ്.

Santosh said...

Actually I cant understand one thing... No media has raised the question. Can any body answer??
Why the golf club is taking over by the Govt? This matter has not been discussed by anybody yet. What is the next after taking over the club?? It will be distroyed time being and use by anti socials or will hand over to any real estate mafia.
Trivandrm city is developing very fastly and such open speces are very essential for a metro. Some times back the Mumbai Gove was tried to takeover the Mahalakshmi Race course and the residence of Mumbai protested against the decission only because of the open space reason and was droped.
We know the current situation of Kovalam Palace. Govt is silent about the future plans and it is very obevious that there is something fishy.

കിരണ്‍ തോമസ് തോമ്പില്‍ said...

ജിം പറഞ്ഞതില്‍ കാര്യമുണ്ട്‌ എന്ന് എനിക്ക്‌ തോന്നുന്നു. കാരണം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള ഒരു സ്റ്റേക്ക്‌ വേണ്ടി അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗവണമെന്റിന്‌ ഉറപ്പുണ്ടെങ്കില്‍ ഒഴിപ്പിക്കലുമായി മുന്നോട്ട്‌ പോകാം എന്നാണ്‌ കോടതി പറഞ്ഞത്‌. മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലഘട്ടം കോടതി അവധി ആയിരുന്നു അതിനാല്‍ അപ്പോള്‍ അവര്‍ക്കും ഈ സ്വഭാവിക നീതിക്ക്‌ അര്‍ഹതയുണ്ടായിരുന്നില്ലേ ?

നാളെ കേസെടുക്കും അതുവരെ നിര്‍ത്തൂ എന്നൊക്കെ പറയുന്നത്‌ ഉള്‍ക്കൊള്ളാന്‍ പ്രയാസം

ജിം said...

റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ റിവ്യൂ ഹര്‍ജി 'കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന്' ജസ്റ്റിസ് സിരി ജഗന്റെ വിലയിരുത്തല്‍. ഗവണ്മെന്റ് പ്ലീഡറാണെന്നു സ്വയം പരിചയപ്പെടുത്തിയ ആള്‍ ക്ലബ്ബിനെതിരായ നടപടി നിര്‍ത്തിവെക്കാനാവശ്യപ്പെടുകയയിരുന്നുവെന്നും, ഒരു ഫാക്സായെങ്കിലും രേഖാമൂലം ഇക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അങ്ങനെയൊന്നുണ്ടായില്ലെന്നും അതിനാല്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നെന്നും കാണിച്ച്, തനിക്കെതിരായ പരമര്‍ശം ഒഴിവാക്കാനും, നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് പുന:പരിശോധിക്കാനുമായി നിവേദിത പി ഹരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉന്നത പദവിയിലിരിക്കുന്ന ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരെ ജസ്റ്റിസിന്റെ ഇത്തരം വിലകുറഞ്ഞ പദപ്രയോഗം.

നടപടി നിര്‍ത്തിവെക്കാന്‍ ഫോണ്‍ വിളിച്ചു പറയുന്നയാള്‍, അത് രേഖാമൂലം അറിയിക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്യാതിരുന്നാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? പറഞ്ഞത് കളവാണെന്നല്ലേ? ഒരു ഫോണുള്ള ആര്‍ക്കും ഇതു ചെയ്യാമെന്നിരിക്കെ, തലയില്‍ ആള്‍ത്താമസമുള്ള ഒരാളും കേട്ടപാടെ അതങ്ങു വിശ്വസിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ജസ്റ്റിസിന് മാത്രം അതു തോന്നുന്നില്ല. എന്നു മാത്രമല്ല, രേഖ ആവശ്യപ്പെട്ടതിന് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ പരിഹസിക്കുകയും ചെയ്യുന്നു. ഒന്നുകില്‍ ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജസ്റ്റിസ് ശ്രമിക്കുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവരുടെ മേല്‍ കുറ്റാരോപണം നടത്തി താന്‍ നടത്തിയ അനാവശ്യ ഇടപെടല്‍ മറച്ചുവെക്കാന്‍ - കണ്ണില്‍ പൊടിയിടാന്‍ ജസ്റ്റിസ് ശ്രമിക്കുന്നു.

ഇത്തരം ജസ്റ്റിസുമാരിലൂടെ നഷ്ടമാകുന്നത് രാജ്യത്തെ പരമോന്നത നീതിപീഠത്തോട് സാധാരണക്കാരനുള്ള ബഹുമാനവും വിശ്വാസവുമാണെന്നു പറയാതെ വയ്യ.