Wednesday, December 12, 2007

മാര്‍ പവ്വത്തില്‍ എന്ന മാരക വിപത്ത്

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷവിത്തു വിതയ്ക്കുന്ന മതനേതാക്കളില്‍ ക്രൈസ്തവ സഭയുടെ പ്രതിനിധി - മാര്‍ ജോസഫ് പവ്വത്തില്‍ , ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്.

ക്രിസ്ത്യാനികള്‍ തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കുട്ടികള്‍ ക്രിസ്തീയ മൂല്യങ്ങളും വിശ്വാസങ്ങളും പഠിച്ചു വളരാന്‍ വേണ്ടിയാണത്രെ ഇത്. സര്‍ക്കാര്‍ നിയമിക്കുന്ന അദ്ധ്യാപകരെ, കുട്ടികളെ നിരീശ്വരവാദം പഠിപ്പിക്കും എന്ന കാരണത്താല്‍ തങ്ങളുടെ സ്കൂളുകളില്‍ പഠിപ്പിക്കാനനുവദിക്കുകയില്ല എന്ന പ്രഖ്യാപനം നടത്തി അധികം വൈകാതെയാണ്, വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായമയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയായ ബിഷപ്പിന്റെ ഈ 'ഉപദേശം'.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സര്‍ക്കാറുമായി നടത്തിയ നിയമ യുദ്ധവും, നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കവും, അങ്ങനെ വന്നാല്‍ വിദ്യാഭ്യാസ 'കച്ചവടം' ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല എന്ന ഭയവുമാകണം വിശ്വാസത്തിന്റെ പേരു പറഞ്ഞ് ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താന്‍ ഇത്തരം 'ലൊടുക്കു' പ്രസ്താവനകളുമായി ഇറങ്ങാന്‍ ബിഷപ്പിനു പ്രേരണയായ ചേതോവികാരം.

തങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും കോഴ വാങ്ങി അദ്ധ്യാപകരെ നിയമിക്കാനും, ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കാനും ആത്മീയതയുടെ വെള്ളക്കുപ്പായമിട്ട അച്ചന്‍ നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകള്‍ ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ദു:ഖത്തോടെയാണ് വായിച്ചത്. നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ പിന്‍ഗാമികളാണെന്ന് ഇനിയും പറഞ്ഞു നടക്കാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

ആറാം ക്ലാസ്സുവരെ, വീടിനടുത്തുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന സ്കൂളില്‍ പഠിച്ച ആളാണ് ഞാന്‍. അച്ചന്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ഒരു ക്രിസ്തീയ മൂല്യവും ആ ആറു വര്‍ഷക്കാലം ഞാന്‍ പഠിച്ചിട്ടില്ല; ആരും പഠിപ്പിച്ചിട്ടില്ല. എന്നിട്ടും 15 കൊല്ലത്തെ ബൈബിള്‍ പഠനം കൊണ്ടും, ഈ പ്രായം വരെയുള്ള ജീവിതം കൊണ്ടും അച്ചനു കിട്ടാതെ പോയ പല മൂല്യങ്ങളും അന്ന് കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഫാത്തിമ ടീച്ചറും രമണന്‍ സാറും സ്കറിയാ മാഷുമെല്ലാം ഇന്നും ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല അദ്ധ്യാപകരായതിനു കാരണം അവരുടെ ജാതിയോ മതമോ ആയിരുന്നില്ല. അവരാരും നിരീശ്വര വാദമോ ഇതര മത വിശ്വാസങ്ങളോ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. പുസ്തകത്തിലെ പാഠങ്ങള്‍‍ക്കൊപ്പം നല്ല വ്യക്തികളാകാനും സമൂഹത്തിന് നന്മ ചെയ്യാനുമാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചത്.

കൊന്ത നമസ്കാരത്തിന് പള്ളിയില്‍ പോകുന്ന എന്നേയും, വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് നിസ്കരിക്കാന്‍ പോകുന്ന നൗഫലിനേയും തിരിച്ചു വരുന്നതുവരെ ഉണ്ണാതെ കാത്തിരുന്ന സുജിത്തും പ്രദീപനുമെല്ലാം അങ്ങനെ ചെയ്തത് ഞങ്ങളുടെ വിശ്വാസത്തെ അവര്‍ അംഗീകരിച്ചിരുന്നതു കൊണ്ടല്ലേ? ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദ്ദമുണ്ടായി. ഉത്സവവും പെരുന്നാളുമല്ലാം ഒരുമിച്ചാഘോഷിക്കുമ്പോഴും മനസ്സില്‍ ജാതിചിന്തകളുണ്ടായിരുന്നില്ല.

താന്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ ദൈവ വചനങ്ങള്‍ പഠിപ്പിച്ച്, നന്മയില്‍ വളര്‍‍ത്താന്‍ കടപ്പെട്ടവനാണ് ഒരു വൈദികന്‍. ഇതര വിശ്വാസങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്. അതിനു പകരം മത വൈരം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന, വൈദികരുടെ വൈദികനായ ഈ ബിഷപ്പ് ക്രിസ്ത്യന്‍ സഭയുടെ വക്താവായി ഇനിയും ആ സ്ഥാനത്തു തുടരാന്‍ യോഗ്യനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ക്രിസ്തുവിന്റെ അനുയായികളാണ് ക്രിസ്ത്യാനികള്‍ - യേശുക്രിസ്തുവിന്റെ ഉത്ബോധനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍; അല്ലാതെ ക്രിസ്തുവിന്റെ നാമത്തില്‍ കച്ചവടം നടത്തുന്നവരല്ല.

ചില്ലുമേടകളിലിരുന്ന് തല്ലാനും കൊല്ലാനും അണികളെ ആഹ്വാനം ചെയ്ത്, അവന്റെ രക്തത്തുള്ളികള്‍ നാണയത്തുട്ടുകളായി പെട്ടിയില്‍ വീഴുന്നതു കണ്ട് ആഹ്ലാദിക്കുന്ന, വിശ്വാസത്തിന്റെ വെള്ള ളോഹയിട്ട കള്ള 'തിരുമേനി' മാരെ തിരിഞ്ഞു നിന്ന് കല്ലെറിയാന്‍ സമയമായിരിക്കുന്നു.

No comments: