Wednesday, December 12, 2007

പോഴന്‍ മന്ത്രി‍മാരുടെ സ്വന്തം കേരളം

പോഴന്‍ എന്ന വാക്കിന് വിഡ്ഢി എന്നാണ് അര്‍ത്ഥം. വനം മന്ത്രി ബിനോയ് വിശ്വത്തെപ്പറ്റി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് ആ വാക്കിനെ ഇത്ര ജനപ്രിയമാക്കിയത്. മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമി ഇടപാടില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിടത്തൊക്കെ കണ്ണുമടച്ച് ഒപ്പിട്ട്, സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയെ ഏല്‍പ്പിച്ച് അവസാനം ഞാനൊനുമറിഞ്ഞില്ലേ എന്ന് കരഞ്ഞു നടന്ന ബിനോയിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്ക് വേറേ ഇല്ലായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി.

പക്ഷേ ഇപ്പോള്‍ സ്ഥിതി അതല്ല. പോഴന്മാരുടെ സംസ്ഥാന സമ്മേളനമാണ് ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്നത്. ആരാണ് വലിയ പോഴന്‍ എന്നു പരസ്പരം മത്സരിക്കുകയാണ് കേരളത്തിലെ മന്ത്രിമാര്‍. ദിവസവും പുതിയ പോഴത്തങ്ങള്‍ ചെയ്യുകയും വിഡ്ഢിത്തങ്ങള്‍ വിളമ്പുകയും ചെയ്യുന്നു. ആസ്ഥാന പോഴന്‍ പട്ടത്തിനു മത്സരിക്കുന്ന ഇവരുടെ പോഴത്തങ്ങളില്‍ അവസാനത്തേതാണ് ഭക് ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്റെ കണ്ടുപിടുത്തം. അരിവില നിയന്ത്രിക്കാന്‍ കേരളീയര്‍ ഭക്ഷണശീലം മാറ്റണമെന്നാണ് മന്ത്രി കണ്ടെത്തിയത്. മൂന്നു നേരവും ചോറുണ്ണണമെന്ന വാശി ഉപേക്ഷിച്ച് പകരം ചിക്കന്‍ ഫ്രൈയും പുഴുങ്ങിയ മുട്ടയും കഴിക്കണമത്രേ. തീര്‍ന്നില്ല, ഓരോ ഗ്ലാസ്സ് പാലും കുടിക്കണം. സസ്യഭോജികള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്കായി മന്ത്രി കണ്ടെത്തിയ പുതിയ ഭക്ഷണക്രമം ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ഇതേ ദിവസം തന്നെ മറ്റൊരു വേദിയില്‍ മന്ത്രി മറ്റൊരു പ്രഖ്യാപനവും നടത്തി. കേരളത്തില്‍ യഥാര്‍‍ത്ഥത്തില്‍ വിലക്കയറ്റം എന്നൊന്നില്ലത്രേ. ജനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് വെറുതേ പണം കൂടുതല്‍ നല്‍കി വിലക്കയറ്റമെന്ന് മുറവിളികൂട്ടുകയാണെന്നല്ലേ ഇതിനര്‍‍ത്ഥം? ഇത്രയൊക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ഒരു മന്ത്രിയെ ലഭിച്ചത് നമ്മുടെയൊക്കെ മുജ്ജന്മ സുകൃതം.

സഹകരണ-ദേവസ്വം മന്ത്രി ജി സുധാകരനാണ് അടുത്തത്. ചേകവന്‍ വാളെടുത്താല്‍ ആരെയെങ്കിലും വെട്ടിയിട്ടേ വാള്‍ ഉറയിലിടൂ എന്നു പറയുന്നതുപോലെ, വായ തുറന്നാല്‍ ആരെയെങ്കിലും നാലു തെറി പറയാതെ നാവ് തിരിച്ച് വായിലിടാന്‍ ഈ മന്ത്രിക്കാവില്ല. പട്ടി, പൂച്ച, നായ, കൊഞ്ഞാണന്‍, തെമ്മാടി, വെടക്കുകള്‍ - അങ്ങനെ മലയാള ഭാഷക്കു മുതല്‍ക്കൂട്ടാകുന്ന പല പുതിയ പദങ്ങളും സമ്മാനിച്ചിട്ടുള്ള സംസ്കാരസമ്പന്നനായ ഈ മന്ത്രിക്ക് സാംസ്കാരിക വകുപ്പിന്റെ ചുമതലകൂടി നല്‍കേണ്ടതായിരുന്നു. ഇദ്ദേഹം മന്ത്രിയായ ശേഷം സഹകരണ ദേവസ്വം വകുപ്പുകളില്‍ ഏതെങ്കിലും കാര്യം ഭംഗിയായി നടന്നതായി അറിവില്ല. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അരവണയില്ലാതെ ഇത്തവണ മലയിറങ്ങുമ്പോള്‍, അമ്പലങ്ങളിലെ പൂജാരിമാരുടെ വസ്ത്രധാരണരീതി പരിഷ്കരിക്കാനുള്ള പദ്ധതിയുമായും, എഴുത്തുകാരി സാറാ ജോസഫിനെ സംസ്കാരം പഠിപ്പിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ മന്ത്രിപുംഗവന്‍.

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ഇതറിയാതെ പോയ ഒരു പാവം പോഴനുണ്ട്-ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. വ്യാജ സി ഡി നിര്‍മ്മിച്ചുകൊണ്ടിരുന്ന ടോമിന്‍ തച്ചങ്കരിയെ പിടിക്കാന്‍ പോയ ഋഷിരാജ് സിംഗിനെ തച്ചങ്കരിയുടെ വീട്ടുമുറ്റത്തു നില്‍കുമ്പോഴാണത്രെ ഫോണ്‍ വഴി സ്ഥലം മാറ്റിയതായി അറിയിച്ചത്. പിന്നീട് സംഭവം വിവാദമായി മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ ആ ഉത്തരവു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, താനറിയാതെയാണ് ഐ ജി ഉത്തരവിറക്കിയതെന്നു പറഞ്ഞ്, കുറ്റം മുഴുവന്‍ അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവെച്ച് മന്ത്രി കൈ കഴുകി. തന്നോടാലോചിക്കാതെ ഉത്തരവു പിന്‍വലിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയോട് രണ്ടാഴ്ച മന്ത്രി പിണക്കമായിരുന്നത്രെ; എന്നാല്‍ സിംഗിനെ മാറ്റാന്‍ സ്വയം തീരുമാനമെടുത്ത(എന്നു മന്ത്രി പറഞ്ഞ) ഐ ജി യോട് പിണക്കമൊന്നും ഇല്ലതാനും. ഇതൊക്കെ മന്ത്രി ഇപ്പോള്‍ മറന്നുകാണും; പക്ഷേ ജനം ഇതൊന്നും ഒരുകാലവും മറക്കില്ല.

വിദ്യഭ്യാസത്തെ തന്റെ പോഴത്തം കൊണ്ട് കുളം തോണ്ടിയ മന്ത്രിയാണ് എം എ ബേബി. സ്വാശ്രയ പ്രശ്നത്തില്‍ തുടക്കത്തില്‍ കാണിച്ച തിടുക്കത്തിനൊടുവില്‍ എങ്ങുമെത്താത്ത കുറേ പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായി. ഇതിനെല്ലാം പുറമേയാണ് പാഠപുസ്തകങ്ങളുടെ ദൗര്‍ലഭ്യവും, ഉത്തരവാദിത്തം തീരെയില്ലാത്ത പരീക്ഷാ നടത്തിപ്പുകളും. SSLC പരീക്ഷക്ക് ലോകത്തില്‍ ഒരു പരീക്ഷക്കുമില്ലാത്ത പ്രാധാന്യമാണ് ഇപ്പോഴുള്ളതെന്നും ഈ പ്രവണത കുറച്ചു കൊണ്ടുവരണമെന്നും മന്ത്രി കുറച്ചുനാള്‍ മുന്‍പ് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു തന്നെ വലിയ പ്രാധാന്യം ആവശ്യമില്ല എന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍.

ആരോഗ്യ മേഖല അടിമുടി ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ശ്രീമതി ടീച്ചര്‍. പക്ഷേ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുറയ്ക്കു വരുമ്പോഴും, കേരള ജനതയുടെ ആരോഗ്യം ക്ഷയിക്കുന്നു. പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും പടര്‍ന്നു പിടിക്കുന്നു, ഡോക്ടര്‍മാര്‍ മാസങ്ങളായി സമരം ചെയ്യുന്നു, മരുന്നു മാഫിയ അരങ്ങു വാഴുന്നു, ആശുപത്രികളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു;അപ്പോഴതാ പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കിയ മന്ത്രി ഡല്‍‍ഹിയില്‍ പാര്‍ട്ടി സമ്മേളനത്തിനു പോകുന്നു.

ഇങ്ങനെ എത്ര പോഴന്മാര്‍ വേറേ!

സംസ്ഥാനത്തെ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാര്‍ഷിക കടാശ്വാസ കമ്മീഷന്റെയും പേരുപറഞ്ഞ് കൃഷി മന്ത്രിയും ധനമന്ത്രിയും പരസ്യമായി പോരടിക്കുന്നു. പദ്ദതികള്‍ ഇങ്ങനെ പലതുണ്ടെങ്കിലും, കേരളത്തില്‍ കര്‍ഷക ആത്മഹത്യക്കുമാത്രം കുറവൊന്നും കാണാനുമില്ല.

മണ്ണിന്റേയും പെണ്ണിന്റേയും പേരില്‍ രണ്ടു പോഴന്മാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായതും ചരിത്രത്തിന്റെ ഭാഗം.

ചുരുക്കത്തില്‍, ഈ പോഴരെ ഇങ്ങനെ പോഴത്തം കാട്ടാന്‍ പറഞ്ഞുവിട്ട നാം തന്നെയല്ലേ ഏറ്റവും വലിയ പോഴര്‍?

No comments: