Wednesday, March 26, 2008

അപ്പുഘര്‍ ഓര്‍മ്മയാകുമ്പോള്‍

ഞാന്‍ ആദ്യമായി ഡല്‍ഹി കാണുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സഹപാഠിയായിരുന്ന ഉത്തര്‍പ്രദേശുകാരനായ കാന്തി പ്രസാദ് യാദവിനൊപ്പം.

ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹര്‍ നവോദയ സ്കൂളില്‍ നിന്ന് ഞങ്ങളുടെ നവോദയയില്‍ പഠിക്കാനെത്തിയ ഓരോ വിദ്യാര്‍‍ത്ഥിക്കുമൊപ്പം സമ്മര്‍ വെക്കേഷനില്‍ ഇവിടെനിന്ന് ഒരാള്‍ പോയി, അവരുടെ വീടുകളില്‍ താമസിച്ച് അവിടുത്തെ ജീവിതരീതികളും മറ്റും മനസ്സിലാക്കുകയും, അതുവഴി ദേശീയോത്ഗ്രഥനം വളര്‍ത്തുകയും ചെയ്യുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു എന്റെ യാത്ര.

ബുക്‌ലാന ജില്ലയിലെ ജഹാംഗിര്‍ബാദ് എന്ന സ്ഥലത്തായിരുന്നു കാന്തിയുടെ വീട്. കരിമ്പും മാവും കൃഷി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നു അവ്ന്റേത്. കാന്തിയുടേയും അവന്റെ കൂട്ടുകാരുടേയുമൊപ്പം ഉത്തര്‍പ്രദേശിന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കുന്നതിനിടയിലൊരു ദിവസമാണ് കാന്തിയുടെ ഡല്‍ഹിയിലുള്ള അളിയനും പെങ്ങളും വീട്ടില്‍ വന്നത്. മടങ്ങുമ്പോള്‍ ഡല്‍ഹി കാണിക്കാമെന്നു പറഞ്ഞ് അവര്‍ ഞങ്ങളേയും ഒപ്പം കൂട്ടി. പാര്‍ലമെന്റ് മന്ദിരവും, കുത്തബ് മിനാറും ,ചെങ്കോട്ടയും, ലോട്ടസ് ടെമ്പിളും,രാജ് ഘട്ടും, പുരാനാ കിലയും ഒക്കെ കണ്ട് ഞങ്ങള്‍ അപ്പു ഘറിലുമെത്തി.

അദ്ഭുതങ്ങളുടെ ഒരു മായികലോകമായിരുന്നു ഞാന്‍ കണ്ട അപ്പു ഘര്‍. റോളര്‍ കോസ്റ്ററും, മറ്റ് റൈഡുകളും ഒക്കെ ജീവിതത്തില്‍ ആദ്യം കാണുകയായിരുന്നു. പക്ഷേ, കൂടുതലും റൈഡുകള്‍ വെറുതെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു എന്നു മാത്രം. ഒരു റൈഡിന് അന്ന് പത്തു രൂപയായിരുന്നു ചാര്‍ജ്ജ്. എങ്കിലും ഒന്നു രണ്ടു റൈഡുകളിലും, റോപ് വേയിലും ഒക്കെ കയറിയാണ് അന്ന് ഞങ്ങള്‍ ടങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി അപ്പു ഘറില്‍ വരണമെന്ന് അന്നു ഞങ്ങളെടുത്ത തീരുമാനം, പക്ഷേ നടന്നില്ല; പിന്നീടൊരിക്കലും.

ഇപ്പോള്‍ ഇതൊക്കെ വീണ്ടുമോര്‍ത്തത്, അപ്പു ഘര്‍ നിര്‍ത്തലാക്കി എന്ന വാര്‍ത്ത കണ്ടപ്പോഴാണ്. തലസ്ഥാന നഗരിയിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തിന്റേയും വിസ്മയത്തിന്റേയും മായികലോകം തുറന്നു കൊടുത്ത അപ്പുഘര്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണം ആരംഭിച്ച്, 1984 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രഗതി മൈതാനിയില്‍ കേന്ദ്ര ഗവണ്മെന്റ് ലീസിനു നല്‍കിയ 17 ഏക്കര്‍ സ്ഥലത്താണ് അപ്പു ഘര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലം ഇനി ഡെല്‍ഹി മെട്റോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രീം കോടതിയുടെ ഭാഗമായി പുതിയ കേട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നല്‍കാനുമാണ് തീരുമാനം.

അപ്പു ഘര്‍ ഇല്ലാതാകുമ്പോള്‍ നഷ്ടം ഡല്‍ഹിയിലെ കുട്ടികള്‍ക്കാണ്. അവധിക്കാലവും അവധിദിനങ്ങളും ആര്‍ത്തുല്ലസിച്ച് ആഘോഷിക്കാന്‍ ഇവിടെ എത്തിയിരുന്നവരില്‍ കൂടുതല്‍ അവരായിരുന്നു. ദിവസവും പതിനായിരത്തിലധികം ആളുകളാണ് അപ്പു ഘറില്‍ എത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും കുട്ടികളും.

അപ്പു ഘര്‍ ഒരു പ്രതീകം മാത്രമാണ്. ഗ്രാമങ്ങള്‍ നഗരങ്ങളും നഗരങ്ങള്‍ മഹാനഗരങ്ങളും ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ ഇനിയും എത്രയോ അപ്പു ഘറുകള്‍ വിസ്മൃതിയിലായേക്കും. കമ്പ്യൂട്ട‌ര്‍ ഗെയിമുകളില്‍ മാത്രമൊതുങ്ങുന്ന വിനോദങ്ങളില്‍ ബാല്യം തളയ്ക്കപ്പെടാന്‍ ഇനിയും തലമുറകള്‍ കടന്നുവരും; അവര്‍ക്കുവേണ്ടി മറ്റൊന്നും നാം ബാക്കിവെക്കുന്നില്ലല്ലോ!

Sunday, March 23, 2008

ഇറങ്ങിപ്പോകാന്‍ മാത്രമായി ഒരു പ്രതിപക്ഷം

കേരളത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? ഭരണപക്ഷത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളില്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹകരിക്കുകയും, ജനദ്രോഹ നടപടികളില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നൂണ്ടോ? പ്രതികരിക്കുക മാത്രമല്ല, ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടോ?

ഒന്നുമില്ല. സഭ കൂടുന്നു. എന്തെങ്കിലും വിഷയത്തില്‍ സ്പീക്കര്‍ പ്രതിപക്ഷത്തെ ഒരു എം എല്‍ എ ക്ക് അവതരണാനുമതി നിഷേധിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു. നിത്യേന ഈ പ്രതിഭാസം കേരള നിയമസഭയില്‍ ആവര്‍ത്തിക്കപ്പെടുന്നു. പലപ്പോഴും ബാലിശമായ കാര്യങ്ങള്‍ക്കാവും ഈ ബഹിഷ്കരണം എന്നതാണ് ദൗര്‍ഭാഗ്യകരം. മാര്‍ച്ച് 6 ന് നടന്ന ബജറ്റ് പ്രഖ്യാപനത്തിനു ശേഷം മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇങ്ങനെ സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.

പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞുകൂട. വിലക്കയറ്റത്തിനെതിരെ ഹര്‍ത്താലും ഉപവാസവും നടത്തി. എന്നാല്‍ കേരളത്തിന് റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തില്‍ അതിനെതിരെ ഒരു പരാതി പറയാന്‍ ആരും പോയില്ല്. അപ്പോള്‍ ജനങ്ങള്‍ക്ക് ഗുണം വരുത്തുകയല്ല, രാഷ്ട്രീയ മുതലെടുപ്പു മാത്രമാണ് ചാണ്ടിയുടേയും കൂട്ടരുടേയും ലക്ഷ്‌യമെന്നു വ്യക്തം.

ഇനി, ആത്മാര്‍ത്ഥമായി വേണമെന്നു വെച്ചാല്‍ തന്നെ പല പ്രശ്നങ്ങളിലും ോരു പരിധിയില്‍ കവിഞ്ഞ് ഇടപെടാന്‍ പ്രതിപക്ഷത്തിനാവില്ല. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്ക് അടിയന്തിരമായി വീട് വെച്ച് നല്‍കണമെന്നാവശ്യപ്പെടാന്‍ സുനാമി ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 40 കോടി രൂപകൊണ്ട് ഒരു വീടു പോലും വെച്ചു നല്‍കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിക്കു കഴിയുമോ? ഇതുകൊണ്ടു തന്നെയാണ് ISRO, HMT തുടങ്ങിയ മറ്റനേകം പ്രശ്നങ്ങളില്‍ അധികം ഇടപെടാതെ പ്രതിപക്ഷം മാറി നില്‍ക്കുന്നത്.

ചെറിയ കാര്യങ്ങള്‍ക്ക് ബഹളമുണ്ടാക്കി സഭ വിട്ടിറങ്ങുന്ന പ്രതിപക്ഷം ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. നിങ്ങളെ തെരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച ജനങ്ങളുടെ, നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്; കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും നിയമസഭാസമ്മേളനങ്ങള്‍ക്ക് ചെലവാകുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്തരത്തില്‍ ആര്‍ക്കും ഒരു ഗുണവുമില്ലാതെ വെറുതെ ഒഴുക്കിക്കളയുന്നത്. സഭയില്‍ വന്ന് ഹാജരുവെച്ച് ഇറങ്ങിപ്പോകുന്നവര്‍ക്ക് ബത്ത കൊടുക്കാതിരിക്കാനും ശമ്പളം ആനുപാതികമായി കുറക്കാനും ഒരു നിയമം ഉണ്ടായാല്‍ ഇവര്‍ ഒരു പക്ഷേ സഭയില്‍ ഇരിക്കുകയെങ്കിലും ചെയ്തേക്കും.

വാല്‍ക്കഷ്ണം :

മാര്‍ച്ച് 19 ന് കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ സഭവിട്ടിറങ്ങിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ഏഷ്യാനെറ്റ് ക്യാമറാമാനെ അക്രമിച്ച സംഭവത്തില്‍ നടപടിയുണ്ടാകാതിരുന്നതില്‍ പ്രതിഷേധിച്ച് KUWJ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍. സഭ എത്ര വൈകി പിരിഞ്ഞാലും അപ്പോള്‍ ചാണ്ടിയെക്കൊണ്ട് ഉദ്ഘാടിക്കാന്‍ കാത്തിരിക്കുകയായിരുന്നോ KUWJ? അതോ 'മാര്‍ച്ച് 19 വാക്കൗട്ട് ദിവസമാണ്. ഞാനങ്ങെത്തിയേക്കാം' എന്ന് ചാണ്ടി നേരത്തേ KUWJ ക്കാരെ അറിയിച്ചിരുന്നതോ?

Friday, March 14, 2008

ഒരു സെവന്‍‌ത് ഡേ കൃമികടി

വെള്ളിയാഴ്ചകളിലെ SSLC പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റിയ സര്‍‍ക്കാര്‍ നീക്കത്തിനെതിരെ സെവന്‍‌ത് ഡേ അഡ്‌വന്റിസ്റ്റ് മത വിശ്വാസികളായ നാലു വിദ്യാര്‍ത്ഥികളുടെ അപ്പീലിന് കേരള ഹൈക്കോടതിയുടെ മനോഹര പരിഹാരം. ഈ മതവിശ്വാസികളുടെ ആരാധന ശനിയാഴ്ചയായതിനാല്‍ ഈ നാലു കുട്ടികള്‍ക്ക് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷം പരീക്ഷ നടത്താനാണ് ഹൈക്കോടതി വിധി.

ബാലിശമായ സര്‍ക്കാര്‍ തീരുമാനങ്ങളുടെയും അര്‍ത്ഥശൂന്യമായ കോടതിവിധികളുടെയും പരമ്പരയിലെ അവസാനത്തേത്.

പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ വഴിയും ട്രഷറി വഴിയും വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് SSLC പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനമായത്. ഇത് വെള്ളിയാഴ്ചകളിലെ ജു‌മ്‌അ നമസ്കാരത്തിനെത്താന്‍ മുസ്ലിം വിദ്യാര്‍‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാരണത്താലാണ് വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ ശനിയാഴ്ചത്തേക്കു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് നോക്കിനടത്തിയപ്പോള്‍ പോലും ഉണ്ടാകാത്ത ഈ തീരുമാനം ‍ മത പ്രീണനത്തിന്റെ ഭാഗം തന്നെയാവണം - ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ശനിയാഴ്ച മാത്രം ദൈവത്തെ ആരാധിക്കുന്ന വിശ്വാസികള്‍ 40 കൊല്ലം പഴക്കമുള്ള ഒരു വിധിയുമായാണ് കോടതിയിലെത്തിയത്. തങ്ങള്‍‍ക്കും ജൂതന്മാര്‍ക്കും ശനിയാഴ്ച ആറു മണിക്കു മുന്‍പ് ദൈവാരാധനയൊഴിച്ച് മറ്റൊന്നും പാടില്ലെന്ന് അന്ന് കോത്താഴത്തെ ഒരു കോടതി വിധിച്ചിട്ടുണ്ടത്രേ.

കോടതി പിന്നെ അധികം ആലോചിച്ചില്ല. ദാ കിടക്കുന്നു അപ്പീലിന്റെ തീര്‍പ്പ്. ഈ നാലുകുട്ടികള്‍ ശനിയാഴ്ച ആറിനുശേഷം പരീക്ഷയെഴുതും. എങ്ങനെ നടത്തും? ആരു നടത്തും? ഉച്ചക്കു കഴിഞ്ഞ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വെച്ച് ഈ കുട്ടികള്‍ ആറുമണിക്ക് ശേഷം എഴുതുന്ന പരീക്ഷയുടെ വിശ്വാസ്യത? കോടതിക്കതൊന്നും അറിയണ്ട. വിധി പറയുക മാത്രമാണല്ലോ കോടതിയുടെ കര്‍‍ത്തവ്യം. നടപ്പിലാക്കേണ്ടത് സര്‍‌ക്കാരാണല്ലോ! സാമൂഹ്യപ്രതിബദ്ധതയില്ലാത്ത കോടതിവിധികള്‍ക്ക് മറ്റൊരുദാഹരണം.

മതസ്വാതന്ത്ര്യമുള്ള രാജ്യത്ത് നാളെ പുതിയൊരു മതം തുടങ്ങി, അതിന്റെ ആരാധന സമയം തിങ്കളാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണെന്നു പ്രഖ്യാപിച്ചാല്‍ ആര്‍ക്കും ഇത്തരം കോടതിവിധികള്‍ സമ്പാദിക്കാം എന്നു ചുരുക്കും. ഈ വിധി ചൂണ്ടിക്കാണിച്ച് ഇനി ഇത്തരം എത്ര അപ്പീലുകള്‍ വരാനിരിക്കുന്നു.

കോടതി വിധിക്കെതിരെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കാണിച്ച് അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍. ഇനി ഈ അപ്പീലിന്റെ വിധി വന്നിട്ട് നാള പരീക്ഷ നടത്താനാവില്ലല്ലോ. അതിനാല്‍ നാളത്തെ പരീക്ഷ കോടതി പറഞ്ഞതുപോലെ. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് രണ്ടിന്; നാലു പേര്‍ക്ക് വൈകിട്ട് ആറിന്. പക്ഷേ, പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ നാലുപേരും ഉച്ചക്ക് രണ്ടിനു തന്നെ സ്കൂളില്‍ എത്തിയിരിക്കണം എന്ന് മന്ത്രി. അത് അന്യായമാണെന്നു പറയാന്‍ വയ്യ.

അങ്ങനെയെങ്കില്‍ ഇവര്‍ സ്കൂളില്‍ വന്നിരുന്നാണോ നാളെ ദൈവത്തെ ആരാധിക്കാന്‍ പോകുന്നത്? കുട്ടികള്‍ക്കൊപ്പം അമ്മയും അച്ഛനും പള്ളീലച്ചനുമൊക്കെ ആരാധിക്കാന്‍ സ്കൂളിലെത്തുമോ എന്തോ ? ആറു മണിക്ക് പരീക്ഷയുള്ളപ്പോള്‍ കുട്ടികള്‍ സ്കൂളിലിരുന്ന് പഠിക്കുമോ അതോ ദൈവത്തെ ആരാധിക്കുമോ?

പ്രിയ സെവന്‍‌ത് ഡേ ഭക്തന്മാരെ, അപ്പീലിനു പോയപ്പോള്‍ ഇങ്ങനെയൊരു തീരുമാനമുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ? ഇതിപ്പോള്‍ പുലിവാലു പിടിച്ചപോലെ ആയിപ്പോയല്ലോ! ഇതിനൊക്കെ കൃമികടി എന്നല്ലാതെ എന്താ പറയുക? സാരമില്ല, ഭക്തി അതിരുകടന്ന് അതു ചിലപ്പോള്‍ വിവേകത്തെ ഇല്ലാതാക്കുമെന്ന് മനസ്സിലാക്കാന്‍ ഇങ്ങനെ ചില പാഠങ്ങള്‍ നല്ലതാണ്.

Thursday, March 13, 2008

കണ്ണൂരുകാര്‍ ചെയ്യേണ്ടത്

ഇന്നലെ ഏഷ്യാനെറ്റില്‍ സം‌പ്രേഷണം ചെയ്ത, CPM ന്റെ പി ജയരാജനും, BJP സംസ്ഥാന സെക്രട്ടറി എം ടി രമേഷും കോണ്‍ഗ്രസ് MLA കെ സുധാകരനും പങ്കെടുത്ത കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെയും, സമാധാന ശ്രമങ്ങളെയും ചര്‍ച്ചചെയ്ത നേര്‍ക്കുനേര്‍ എന്ന പരിപാടിയാണ് ഈ കുറിപ്പിനാധാരം.

കണ്ണൂരില്‍ സമാധാനം ഉണ്ടാകണമെന്ന് മൂവര്‍ക്കും താത്പര്യമുള്ളതായി തോന്നിയില്ല. സദസ്സിലിരുന്ന ചിലര്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് മൂന്ന് നേതാക്കള്‍ക്കും ഒരേ വികാരം. ഞങ്ങളെ മറ്റു പാര്‍ട്ടികാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അണികളെ അക്രമിക്കുന്നു. 'ഞങ്ങളുടെ പ്രവര്‍ത്തകരെ രക്ഷിക്കേണ്ട ചുമതലയുള്ള' പാര്‍ട്ടി അത്തരം ആക്രമണങ്ങളെ ചെറുക്കുന്നു.

ഈ പാര്‍ട്ടികള്‍, അല്ലെങ്കില്‍ ഇവയുടെ നേതാക്കാള്‍ ഇതുവരെ കണ്ണൂരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട് എന്ന് ആരും ചോദിച്ചു കേട്ടില്ല. അണികളെ കൊലയ്ക്കു കൊടുക്കാനല്ലാതെ രക്ഷിക്കാനൊന്നും ഒരു പാര്‍ട്ടിയും ശ്രമിക്കില്ല എന്ന സത്യം ആര്‍ക്കാ അറിയാത്തത്? ഇങ്ങനെ ചാവാന്‍ കുറേപ്പേരുണ്ടായില്ലെങ്കില്‍ ' മറ്റേ പാര്‍ട്ടി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ കൊന്നൊടുക്കിയത് ഞങ്ങളുടെ മുപ്പതോളം പ്രവര്‍ത്തകരെയാണ്' എന്ന് ആവേശത്തോടെ എങ്ങനെ പ്രസംഗിക്കാനാവും?

ഇത്തരത്തില്‍ പാര്‍ട്ടിക്കൊടി പുതച്ച് ചേതനയറ്റ് കിടക്കേണ്ടി വരുന്നരില്‍ എത്ര പേര്‍ യഥാര്‍‍ത്ഥ പാര്‍ട്ടി പ്രവര്‍‍ത്തകരാണ്? പ്രവര്‍ത്തകരാണെങ്കില്‍ തന്നെ അവര്‍ എന്തിന് കൊലചെയ്യപ്പെട്ടു? എതിര്‍ പാര്‍ട്ടിയില്‍ പെട്ട ആരുടെയെങ്കിലും കൊലപാതകത്തിന് ഉത്തരവാദികളായിരുന്നോ ഇവര്‍? തൊണ്ണൂറു ശതമാനവും അങ്ങനെയല്ലെന്നാണ് അറിയുന്നത്. ഒരു 'കണ്ണൂര്‍ സ്റ്റൈല്‍ കൊലപാതകം' നേരില്‍ കണ്ട വ്യക്തി പറഞ്ഞത്, കൊലപാതകം നടത്തുന്നത് മിക്കപ്പോഴും പുറത്തുനിന്ന് വരുന്ന ആളുകളാണ് എന്നാണ്. മംഗലാപുരത്തുനിന്നോ തിരുവനന്തപുരത്തു നിന്നോ ജീപ്പിലോ കാറിലോ എത്തി, നാട്ടുകാര്‍ നോക്കി നില്‍ക്കേ നടുറോഡില്‍ കൊലനടത്തി വന്ന വഴി അവര്‍ മടങ്ങുന്നു. കണ്ണൂരില്‍ ആരും ഇത്തരം കൊലപാതകങ്ങള്‍ക്ക് സാക്ഷിപറയാന്‍ തയ്യാറാവാറില്ല, അഥവാ തയ്യാറായാല്‍ തന്നെ കൊലപാതകികളെ എവിടെ പോയി തിരയാന്‍?

കൊല്ലെപ്പെടുന്നവരില്‍ ഏറെപ്പേരും നിരപരാധികളാണ്. ബസ് കണ്ടക്ടര്‍മാരും ഓട്ടൊ ഡ്രൈവര്‍മാരും ചുമട്ടുകാരുമൊക്കെയായ പാവപ്പെട്ട തൊഴിലാളികള്‍. പാര്‍ട്ടികള്‍ക്ക് ഇവരുടെ മരണം ഒരു മുതല്‍ക്കൂട്ടാകുമ്പോള്‍, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമ്മക്ക് മകനെ, ഭാര്യക്ക് ഭര്‍ത്താവിനെ, കുഞ്ഞുങ്ങള്‍ക്ക് അച്ഛനെ! കൊലപാതകികള്‍ എവിടെനിന്നു വന്നാലും, എങ്ങോട്ടു പോയാലും കൊല്ലപ്പെടുന്നത് കണ്ണൂരിലെ കുറെ നിരപരാധികള്‍.

ഇതെന്തു നീതി എന്ന് കണ്ണൂരുകാര്‍ ഇനിയെങ്കിലും ചിന്തിക്കണം? നിങ്ങളുടെ നാട്ടിലെ നിരപരാധികളെ - അവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും - കൊല്ലാന്‍ ദൂരദേശങ്ങളില്‍ നിന്ന് ആളുകളെത്തുന്നു. നിങ്ങള്‍ പ്രതികാരം ചെയ്യേണ്ടത് അവരോടല്ലേ? അതല്ലെങ്കില്‍ അവരെ ഇവിടെ എത്തിക്കുന്നവരോടല്ലേ? എല്ലാത്തിനും കാരണക്കാരായ കുറച്ചുപേര്‍ ഇല്ലാതായാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെങ്കില്‍ അതല്ലേ കൂടുതല്‍ നല്ലത്?

കാലങ്ങളായി തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ എന്തു നേടി? നിങ്ങളുടെ നേതാക്കള്‍ എന്തു നേടിയില്ല? നിങ്ങള്‍ക്കുവേണ്ടി എന്നു പറഞ്ഞ് നിങ്ങളെത്തന്നെ കൊന്നൊടുക്കുന്നവരുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഇനിയെങ്കിലും തിരിച്ചറിയുക.