Tuesday, February 21, 2012

കർദ്ദിനാളിന്റെ കൂറ് ഇന്ത്യക്കോ ഇറ്റലിക്കോ?

റോമിൽ പോയി കർദ്ദിനാൾ പട്ടം വാങ്ങി തിരികെ വരും മുൻപ് സീറോ മലബാർ സഭയുടെ ആർച്ച്ബിഷപ്പ് ജോർജ്ജ് ആലഞ്ചേരി അത് വ്യക്തമാക്കിക്കഴിഞ്ഞു.

വത്തിക്കാന്റെ വാർത്താ ഏജൻസിയായ ഫിഡെസിനു നൽകിയ അഭിമുഖത്തിൽ, മത്സ്യത്തൊഴിലാളികളെ അരുംകൊല ചെയ്ത രണ്ട് ഇറ്റാലിയൻ നാവികരെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി 'സമാധാനപരമായി' കൈകാര്യം ചെയ്യാൻ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോട് താൻ പ്രത്യേകം നിർദ്ദേശിച്ചിട്ടൂണ്ടെന്നും, സർക്കാർ ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കരുതെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

ഈ സംഭവത്തിൽ കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തിവരികയാണെന്നും കർദ്ദിനാൾ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.

ഇറ്റലിയിൽ ഇപ്പോഴുള്ള കേന്ദ്ര മന്ത്രി കെ.വി തോമസ് കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള ആളാണന്നും അദ്ദേഹം എല്ലാ സഹകരണവും ഇക്കാര്യത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കർദ്ദിനാൾ പറയുന്നു.

ഈ പ്രശ്നത്തിൽ കേരളവും കേന്ദ്ര ഗവണ്മെന്റും നിയമ നടപടികളും നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുമ്പോഴാണ് രാജ്യതാത്പര്യത്തിനു വിരുദ്ധമായ കർദ്ദിനാളിന്റെ ഈ പ്രസ്ഥാവന വന്നിരിക്കുന്നത്.

കർദ്ദിനാൾ പട്ടം സ്വീകരിച്ച് കർത്താവിന്റെ നല്ല ഇടയനായി മാറേണ്ട വേളയിൽ തന്റെ കമ്യൂണിസ്റ്റ് വിദ്വേഷം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല എന്നതും സ്തുത്യർഹമായ കാര്യം തന്നെ.

കേരളത്തിലെ ചില മന്ത്രിമാര്‍ വെറും മന്ത്രിമാരല്ല, , മറിച്ച് 'കത്തോലിക്കാ' മന്ത്രിമാരാണെന്നാണ് ബിഷപ്പിന്റെ കണ്ടുപിടുത്തം.
ഇന്ത്യയിലെ മതേതരത്വത്തെപറ്റി ഒരുപക്ഷേ കേട്ടിട്ടുപോലുമില്ലാത്ത ഇറ്റാലിയന്‍ സമൂഹം കര്‍ദ്ദിനാളിന്റെ ഈ പ്രസ്ഥാവന കേട്ട് കേരളത്തിലെയും കേന്ദ്രത്തിലെയും 'കത്തോലിക്കാ' മന്ത്രിമാര്‍ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മാത്രം ആ സഥാനത്തിരിക്കുന്നവരാണെന്ന് തെറ്റിദ്ധരിക്കാതിരിക്കില്ല.

ഈ ഇറ്റാലിയന്‍/വത്തിക്കാന്‍ കൂറും ഇത്തരം 'കത്തോലിക്കാ' പ്രസ്ഥാവനകളുമാണോ ഒരാളെ ആര്‍ച്ച് ബിഷപ്പ് / കര്‍ദ്ദിനാള്‍ പദവികള്‍ക്ക് അര്‍ഹനാക്കുന്നത് എന്ന് സംശയിച്ചു പോകുന്നവരെ കുറ്റം പറയാനാവില്ല.

ഇറ്റലിക്കൊലയാളികളുടെ വെടിയേറ്റുമരിച്ച ബിങ്കിയും ജെലസ്റ്റിനും കത്തോലിക്കരായിരുന്നു, പക്ഷേ ഇറ്റലിക്കത്തോലിക്കരായ സൈനികരല്ലേ വെറും കീടങ്ങളായ മത്സ്യത്തൊഴിലാളികളേക്കാൾ കർത്താവിനു പ്രിയപ്പെട്ട കുഞ്ഞാടുകൾ എന്നു് കർദ്ദിനാൾ കുപ്പായമിട്ട് നിൽക്കുമ്പോൾ ബിഷപ്പിനു് തോന്നിയതിൽ എന്തദ്ഭുതം?
ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്?


ഈ വിഷയത്തിൽ ജാതി മത വിവേചനമില്ലാതെ കേരളീയ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഈ പ്രശ്നത്തെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ഈ മഹാനായ ബിഷപ്പിനെ തിരിച്ചിങ്ങോട്ടൂ വിടാതെ മാർപ്പാപ്പയോ മറ്റോ ആക്കി അവിടെത്തന്നെ കുടിയിരുത്തണമേ എന്നാണ് ഈയുള്ളവന്റെ പ്രാർഥന.

ഫിഡെസ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ:




2 comments:

ജിം said...

ഭാരതീയ സംസ്കാരത്തോടുള്ള തന്റെ ആദരവിന്റെ പ്രതീകമായി രുദ്രാക്ഷം കോര്‍ത്ത കൊന്തയാണത്രേ ബിഷപ്പ് ആലഞ്ചേരി കഴുത്തിലണിയാറുള്ളത്.
വേഷഭൂഷാദികള്‍ മാത്രം കണ്ട് ഒരാളെ വിലയിരുത്തുന്നത് വലിയ അബദ്ധമായിരിക്കും.

ജിം said...

ഫിഡെസ് തെറ്റു തിരുത്തിയെന്നും തെറ്റായ വാര്‍ത്ത് കൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ചെന്നുമൊക്കെ കര്‍ദ്ദിനാളും അദ്ദേഹത്തിന്റെ കേരള വക്താക്കളും ആവര്‍ത്തിച്ചു പറയുമ്പോഴും ഫിഡെസ് പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത നോക്കൂ..

കര്‍ദ്ദിനാള്‍ തങ്ങള്‍ക്കയച്ച സന്ദേശം എന്നു പറഞ്ഞ് ഫിഡെസ് കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ കര്‍ദ്ദിനാള്‍ പറയുന്നത്, താന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം എന്നാണ് - "അന്വേഷണം നടത്തണം, കുറ്റക്കാരുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കണം, സത്യവും നീതിയും നിലനില്‍ക്കണം, ഈ പ്രശ്നം രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള വിദ്വേഷത്തിനും ശ്ത്രുതക്കും കാരണമാകരുത്. താന്‍ ഈ പ്രശ്നത്തില്‍ മീഡിയേറ്ററാകാന്‍ ഉദ്ദേശിക്കുന്നില്ല."

ഇതിലൊരിടത്തും, കത്തോലിക്കാ മന്ത്രിമാരോട് പ്രശ്നം ചര്‍ച്ച ചെയ്ത കാര്യവും, കേരളത്തിലും കേന്ദ്രത്തിലും വളരെ സ്വാധീനമുള്ള കെ വി തോമസ് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഉറപ്പു നല്‍കിയ കാര്യവും, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹം നിരാകരിച്ചതായി കാണുന്നില്ല.

ചുരുക്കത്തില്‍, ഇന്നലെ ഇത്തിരി ദീര്‍ഘമായി പറഞ്ഞത് , വിവാദ പരാമറ്‌ശങ്ങള്‍ ഒഴിവാക്കി കര്‍ദ്ദിനാള്‍ ഇത്തിരി ചുരുക്കി ഇന്നു പറഞ്ഞിരിക്കുന്നു എന്നു മാത്രം.