Wednesday, March 26, 2008

അപ്പുഘര്‍ ഓര്‍മ്മയാകുമ്പോള്‍

ഞാന്‍ ആദ്യമായി ഡല്‍ഹി കാണുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സഹപാഠിയായിരുന്ന ഉത്തര്‍പ്രദേശുകാരനായ കാന്തി പ്രസാദ് യാദവിനൊപ്പം.

ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹര്‍ നവോദയ സ്കൂളില്‍ നിന്ന് ഞങ്ങളുടെ നവോദയയില്‍ പഠിക്കാനെത്തിയ ഓരോ വിദ്യാര്‍‍ത്ഥിക്കുമൊപ്പം സമ്മര്‍ വെക്കേഷനില്‍ ഇവിടെനിന്ന് ഒരാള്‍ പോയി, അവരുടെ വീടുകളില്‍ താമസിച്ച് അവിടുത്തെ ജീവിതരീതികളും മറ്റും മനസ്സിലാക്കുകയും, അതുവഴി ദേശീയോത്ഗ്രഥനം വളര്‍ത്തുകയും ചെയ്യുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായായിരുന്നു എന്റെ യാത്ര.

ബുക്‌ലാന ജില്ലയിലെ ജഹാംഗിര്‍ബാദ് എന്ന സ്ഥലത്തായിരുന്നു കാന്തിയുടെ വീട്. കരിമ്പും മാവും കൃഷി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബമായിരുന്നു അവ്ന്റേത്. കാന്തിയുടേയും അവന്റെ കൂട്ടുകാരുടേയുമൊപ്പം ഉത്തര്‍പ്രദേശിന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കുന്നതിനിടയിലൊരു ദിവസമാണ് കാന്തിയുടെ ഡല്‍ഹിയിലുള്ള അളിയനും പെങ്ങളും വീട്ടില്‍ വന്നത്. മടങ്ങുമ്പോള്‍ ഡല്‍ഹി കാണിക്കാമെന്നു പറഞ്ഞ് അവര്‍ ഞങ്ങളേയും ഒപ്പം കൂട്ടി. പാര്‍ലമെന്റ് മന്ദിരവും, കുത്തബ് മിനാറും ,ചെങ്കോട്ടയും, ലോട്ടസ് ടെമ്പിളും,രാജ് ഘട്ടും, പുരാനാ കിലയും ഒക്കെ കണ്ട് ഞങ്ങള്‍ അപ്പു ഘറിലുമെത്തി.

അദ്ഭുതങ്ങളുടെ ഒരു മായികലോകമായിരുന്നു ഞാന്‍ കണ്ട അപ്പു ഘര്‍. റോളര്‍ കോസ്റ്ററും, മറ്റ് റൈഡുകളും ഒക്കെ ജീവിതത്തില്‍ ആദ്യം കാണുകയായിരുന്നു. പക്ഷേ, കൂടുതലും റൈഡുകള്‍ വെറുതെ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു എന്നു മാത്രം. ഒരു റൈഡിന് അന്ന് പത്തു രൂപയായിരുന്നു ചാര്‍ജ്ജ്. എങ്കിലും ഒന്നു രണ്ടു റൈഡുകളിലും, റോപ് വേയിലും ഒക്കെ കയറിയാണ് അന്ന് ഞങ്ങള്‍ ടങ്ങിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങും മുന്‍പ് ഒരിക്കല്‍ കൂടി അപ്പു ഘറില്‍ വരണമെന്ന് അന്നു ഞങ്ങളെടുത്ത തീരുമാനം, പക്ഷേ നടന്നില്ല; പിന്നീടൊരിക്കലും.

ഇപ്പോള്‍ ഇതൊക്കെ വീണ്ടുമോര്‍ത്തത്, അപ്പു ഘര്‍ നിര്‍ത്തലാക്കി എന്ന വാര്‍ത്ത കണ്ടപ്പോഴാണ്. തലസ്ഥാന നഗരിയിലെത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിനോദത്തിന്റേയും വിസ്മയത്തിന്റേയും മായികലോകം തുറന്നു കൊടുത്ത അപ്പുഘര്‍ എന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്ക്, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണം ആരംഭിച്ച്, 1984 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രഗതി മൈതാനിയില്‍ കേന്ദ്ര ഗവണ്മെന്റ് ലീസിനു നല്‍കിയ 17 ഏക്കര്‍ സ്ഥലത്താണ് അപ്പു ഘര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലം ഇനി ഡെല്‍ഹി മെട്റോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രീം കോടതിയുടെ ഭാഗമായി പുതിയ കേട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നല്‍കാനുമാണ് തീരുമാനം.

അപ്പു ഘര്‍ ഇല്ലാതാകുമ്പോള്‍ നഷ്ടം ഡല്‍ഹിയിലെ കുട്ടികള്‍ക്കാണ്. അവധിക്കാലവും അവധിദിനങ്ങളും ആര്‍ത്തുല്ലസിച്ച് ആഘോഷിക്കാന്‍ ഇവിടെ എത്തിയിരുന്നവരില്‍ കൂടുതല്‍ അവരായിരുന്നു. ദിവസവും പതിനായിരത്തിലധികം ആളുകളാണ് അപ്പു ഘറില്‍ എത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും കുട്ടികളും.

അപ്പു ഘര്‍ ഒരു പ്രതീകം മാത്രമാണ്. ഗ്രാമങ്ങള്‍ നഗരങ്ങളും നഗരങ്ങള്‍ മഹാനഗരങ്ങളും ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ ഇനിയും എത്രയോ അപ്പു ഘറുകള്‍ വിസ്മൃതിയിലായേക്കും. കമ്പ്യൂട്ട‌ര്‍ ഗെയിമുകളില്‍ മാത്രമൊതുങ്ങുന്ന വിനോദങ്ങളില്‍ ബാല്യം തളയ്ക്കപ്പെടാന്‍ ഇനിയും തലമുറകള്‍ കടന്നുവരും; അവര്‍ക്കുവേണ്ടി മറ്റൊന്നും നാം ബാക്കിവെക്കുന്നില്ലല്ലോ!

5 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Nishedhi said...

സമാധാനിക്കൂ സുഹൃത്തേ, അപ്പുഘറിലും ഉഗ്രന്‍ ഒരെണ്ണം നോയിടയില്‍ തുടങ്ങിയിട്ടുണ്ട്‌!

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Notebook, I hope you enjoy. The address is http://notebooks-brasil.blogspot.com. A hug.

Sanal Kumar Sasidharan said...

കുറച്ചു നാള്‍ ഡെല്‍ഹിയിലുണ്ടായിട്ടും കാണാനൊത്തില്ല അപ്പു ഘര്‍.കാണാനിറങ്ങിയ ദിവസം മഴകൊണ്ടുപോയി.പിന്നീടൊരു ദിവസം ആകട്ടെ എന്നു കരുതി ആ ദിവസം ഇനി വരില്ല അല്ലേ..

,, said...

അപ്പുഘര്‍ ഗൃഹാതുരതുയുണര്‍ത്തുന്ന ഒരോര്‍മ്മയായിരുന്നു. എവിടെയോ വാര്‍ത്ത വായിച്ചിരുന്നു.

നല്ല കുറിപ്പ്