Thursday, February 14, 2008

നീതി നിര്‍വ്വഹണമോ നീതി നിഷേധമോ?

"നീതി നിര്‍വ്വഹണത്തിനാധാരം നിയമപുസ്തകങ്ങളല്ല, മറിച്ച് രാജ്യത്തോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്"

മുന്‍ അമേരിക്കന്‍ പ്രസിഡന്റും, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടറുടേതാണ് ഈ വാക്കുകള്‍. നമ്മുടെ കോടതികള്‍ പുറപ്പെടുവിക്കുന്ന ചില വിധികള്‍ കേള്‍ക്കുമ്പോള്‍ നീതിപീഢത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ രാഹിത്യത്തെക്കുറിച്ച് നാം ചിന്തിച്ചു പോകുന്നു. നീതി നടപ്പാക്കുകയല്ല, മറിച്ച് നിയമങ്ങളുടെ നൂലാമാലകളില്‍ കുരുക്കി, സധാരണക്കാരന് നീതി നിഷേധിക്കുകയാണ് പലപ്പോഴും നമ്മുടെ കോടതികള്‍ ചെയ്യുന്നത്.

ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പുതുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പെപ്സി ബോട്ട്ലിംഗ് പ്ലാന്റിനനുകൂലമായി വന്ന സുപ്രീം കോടതി വിധി. പുതുശ്ശേരി പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷ്മായ കുടിവെള്ള ക്ഷാമം കാരണം, ദിനം പ്രതി 18 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തന ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പെപ്സി നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുകൂല വിധി. ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന് അത് റദ്ദാക്കാനുള്ള അധികാരമില്ലെന്നാണ്, പഴയ ഒരു ഹൈക്കോടതി വിധിയെ ആധാരമാക്കി സുപ്രീം കോടതി കണ്ടെത്തിയത്. കാര്യങ്ങള്‍ അവിടെ കഴിഞ്ഞു.

ഈ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ആര്‍ക്കാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചാല്‍..? അത് കോടതിയെ സംബന്ധിക്കുന്ന കാര്യമല്ല. That's none of our business എന്നു പറഞ്ഞ് കൈ കഴുകും കോടതികള്‍. ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ടെന്നു പറയപ്പെടുന്ന fundamental rights എവിടെ? അതു സംരക്ഷിക്കാന്‍ നിലകൊള്ളുന്ന കോടതികള്‍ എവിടെ? ജീവിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ പുതുശ്ശേരി പഞ്ചായത്തുകാര്‍ ഇനി എവിടെയാണ് പരാതി നല്‍കേണ്ടത്?

ഈ വിധിയുടെ ആനുകൂല്യത്തില്‍, 2004 ല്‍ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കോ കോള പ്ലാന്റും തുറന്നു പ്രവര്‍ത്തിക്കട്ടെ. നമ്മുടെ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്ന, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാന്‍ ഒരുതുള്ളി വെള്ളം പോലും ബാക്കിവെക്കാതെ കുപ്പിയിലാക്കി വിറ്റ് കാശുവാരുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പിണിയാളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറുന്ന ദു:ഖകരമായ അവസ്ഥ.

പരമോന്നത നീതിപീഢത്തിന്റെ വിശ്വാസ്യതയെത്തന്നെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് കുറെ നാളുകളായി കോടതികളുടെ ചില വിധികളും ഇടപെടലുകളും. സ്വാശ്രയ കോളേജ് പ്രവേശനവും, ജസീക്ക ലാല്‍ വധക്കേസും, തമിഴ്നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചതും, പൊതു താല്പര്യ ഹര്‍ജികള്‍ നിര്‍ത്തലാക്കണമെന്ന ആഹ്വാനവുമൊക്കെ അവയില്‍ ചിലതു മാത്രം. ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ സര്‍ക്കാരുകള്‍ക്കും, ഭരണ വ്യവസ്ഥിതികള്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന ജഡ്ജിമാര്‍ പക്ഷേ, തങ്ങളുടെ ന്യായവിധികളില്‍ പലതും കണ്ടില്ലെന്നു നടിക്കുന്നു; ചിലത് സൗകര്യപൂര്‍വ്വം സാങ്കേതികത്വത്തിന്റെ മറയ്ക്കുള്ളിലാക്കുന്നു. വിമര്‍ശിക്കുന്നവരെ 'കോടതിയലക്‌ഷ്യം' എന്ന് പറഞ്ഞ് വിരട്ടുന്നു. സുപ്രീം കോടതിയിലെ ഒരു ജഡ്ജിക്കെതിരെ ലേഖനമെഴുതി‍യ, മിഡ് ഡേ പത്രത്തിന്റെ നാല് ലേഖകര്‍ക്കാണ് കോടതിയലക്‌ഷ്യത്തിന് അഴിയെണ്ണേണ്ടി വന്നത്.

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"

മലയാളത്തിന്റെ പ്രിയകവി വയലാറിന്റെ ഈ വാക്കുകള്‍, ശുഷ്ക നിയമങ്ങളുടെ പേരില്‍ സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നമ്മുടെ നീതിപീഢങ്ങളിലെ വിധികര്‍ത്താക്കള്‍ കേള്‍ക്കാന്‍ വഴിയില്ല. കേട്ടിരുന്നെങ്കില്‍, മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു!

3 comments:

മൂര്‍ത്തി said...

ആഗോളവല്‍ക്കരണകാലമല്ലേ..?

പ്രസക്തമായ പോസ്റ്റ്..

Roby said...

ജിമ്മിന്റെ പോസ്റ്റുകള്‍ അഗ്രിഗേറ്ററിലൊന്നും കാണാറില്ലല്ലോ..?
തനിമലയാളത്തില്‍ (www.thanimalayalam.org)ഒന്നു ചേര്‍ക്കൂ. മറ്റ് ബ്ലോഗുകളിലെ ചര്‍ച്ചകളിലും കാണാറില്ല ജിമ്മിന്റെ സാന്നിധ്യം. ഇടയ്ക്കൊക്കെ എന്തെങ്കിലും പറയൂ...നമുക്ക് കൊച്ചുവര്‍ത്തമാനം പറയാം.
ചിന്ത ബ്ലോഗ് റോളില് നിന്നും പുതിയ പോസ്റ്റുകള്‍ അറിയാം.

Anonymous said...

I agree with your views. In these days our judicial is doing sheer favorism to the big pockets.

Have we ever heard that any judge is punished?

There should be a body to monitor the loyalty of the judge to their post and common men's interest.

Vinu