Sunday, February 03, 2008

ആഗോള താപനവും അമേരിക്കയും

ആഗോള താപനം നിയന്ത്രിക്കാന്‍ ‍ തങ്ങള്‍ പുറംതള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കണമെന്ന് ഹോണോലുലുവില്‍ കഴിഞ്ഞ ദിവസം നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ വികസ്വര രാജ്യങ്ങളോട് അമേരിക്കയുടെ ആഹ്വാനം.

കേട്ടപ്പോള്‍ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്.

അന്തരീക്ഷത്തിലെ ക്രമാതീതമായ താപ വര്‍ദ്ധനവിനും, മഞ്ഞുമലകള്‍ ഉരുകി സമുദ്രനിരപ്പ് ഉയരാനും, അതുവഴി കൃഷി നാശവും ശുദ്ധജല ക്ഷാമവും മുതല്‍ ചില രാജ്യങ്ങള്‍ പൂര്‍ണ്ണമായി തന്നെ വെള്ളത്തിനടിയിലായേക്കാവുന്നതു വരെയുള്ള ഭവിഷ്യത്തുകളാണ് ആഗോള താപനം എന്ന പ്രതിഭാസം വഴി അടുത്ത 30-50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കാണാന്‍ പോകുന്നത് എന്നാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇതിന് പ്രധാന കാരണം, വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായങ്ങള്‍ ഉപയോഗിക്കുന്ന ഫോസില്‍ ജന്യ ഇന്ധനങ്ങള്‍ പുറം തള്ളുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുന്നതാണ്.

1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ആഗോള താപനം നിയന്ത്രണാധീനമാക്കുക എന്ന ലക്ഷ്യത്തൊടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട, ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറം തള്ളല്‍ കേവലം 6% കണ്ട് കുറക്കാന്‍ അമേരിക്കയടക്കം 36 സമ്പന്ന രാജ്യങ്ങളോടാവശ്യപ്പെടുന്ന ക്യോട്ടോ ഉടമ്പടി ഒപ്പുവെയ്ക്കാന്‍, ഉടമ്പടിയുണ്ടായി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അമേരിക്ക തയ്യാറായിട്ടില്ല. ലോക രാജ്യങ്ങളുടെ മൊത്തം ഗ്രീന്‍ ഹൗസ് വാതക നിര്‍ഗ്ഗമനത്തില്‍‍ 25 ശതമാനവും അമേരിക്കയില്‍ നിന്നാണ് എന്ന വസ്തുത നിലനില്‍ക്കെയാണിതെന്നോര്‍ക്കണം. ജര്‍മ്മനിയും ഫ്രാന്‍സുമടക്കം മിക്ക വികസിത രാജ്യങ്ങളും 6 മുതല്‍ 20 ശതമാനം വരെ ഇത് കുറച്ചപ്പോള്‍ അമേരിക്ക ഇത് 16 ശതമാനം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ വ്യവസായ ഭീമന്മാരുടെ താല്പര്യങ്ങളും സമ്മര്‍ദ്ദവുമാണ് ഇതിനുള്ള കാരണം എന്നു വ്യക്തം.

2007 ഡിസംബറില്‍ ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന പരിസ്ഥിതി സമ്മേളനത്തിലും അമേരിക്ക ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്. ക്യോട്ടോ ഉടമ്പടി 2012 ല്‍ അവസാനിക്കുന്നതിനാല്‍ പുതിയ ഉടമ്പടിയുടെ രൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ പുറംതള്ളല്‍ 25 മുതല്‍ 40 ശതമാനം വരെ കുറക്കാന്‍ നിര്‍ദ്ദേശിക്കുന്ന പ്രമേയത്തെ അമേരിക്ക ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ എതിര്‍പ്പ് മൂലം ബാലിയില്‍അമേരിക്ക ഈ വിഷയത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയും ഉണ്ടായി.

ഹോണോലുലുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ അമേരിക്ക ആഗോള താപന പരിഹാരത്തിന് മറ്റ് രാജ്യങ്ങളുമായി സഹകരിക്കുമെന്നും, എവിടെയുമെത്താതെ പോയ ക്യോട്ടോ ഉടമ്പടിക്ക് പകരമായി പുതിയ ഉടമ്പടിക്ക് 2009 ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തോടെ രൂപം നല്‍കാമെന്നുമാണ് പുതിയ അമേരിക്കന്‍ വാഗ്ദാനം. ബുഷ് ഇതു പറഞ്ഞ് കളമൊഴിയുമ്പോള്‍, പ്രസിഡന്റ് കസേര സ്വപ്നം കണ്ടിരിക്കുന്ന ഹിലാരിയും ഒബാമയും പറയുന്നത് തങ്ങള്‍ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ നിര്‍ഗ്ഗമനം ഗണ്യമായി കുറയ്ക്കുമെന്നു തന്നെയാണ്. പക്ഷേ, ഇത് എത്രത്തോളമുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ബാലിയില്‍ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ അമേരിക്കന്‍ സംഘം പ്രമേയത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍, ബുഷിന്റെ പിന്തുണയോടെ IPCC(InterGovernmental Panel on Climate Change) ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രാജേന്ദ്ര പചൗരി, IPCC യ്ക്കു വേണ്ടി ഓസ്ലോയില്‍ നോബല്‍ സമ്മാനം ഏറ്റുവാങ്ങുകയായിരുന്നു; സമ്മാനം പങ്കിട്ടതാവട്ടെ, പരിസ്ഥിതി പ്രവര്‍ത്തകനും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റും, കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ബുഷിനോട് മത്സരിച്ച് വെറും 5 വോട്ടിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ആല്‍ബര്‍ട്ട് അര്‍നോള്‍ഡ് അല്‍ഗോറും.

പചൗരിയെ IPCC ചെയര്‍മാനായി അവരോധിച്ചതിനെ അല്‍ഗോര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അല്‍ഗോറിന്റെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ പല IPCC റിപ്പോര്‍ട്ടുകളെക്കുറിച്ചും പരാതികളുമുണ്ടായി. വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവെക്കുകയും, ശസ്ത്രീയമായ അടിത്തറയില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും, ചില രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിധേയമായി ശാസ്ത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്നാണ് IPCC ക്കും, പചൗരിക്കുമെതിരായ ആരോപണങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :

Climate Change Science

Pachauri must Resign...

The UN IPPC's artful bias

No comments: