Friday, August 24, 2007

ഓര്‍മ്മയില്‍ ഒരു ബാംഗ്ലൂര്‍ ഓണം

"എടീ തിങ്കളാഴ്ച ഇവിടെ ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷമുണ്ട്. നമുക്ക് പോയാലോ?" ചോദിച്ചത് ഞാന്‍, എന്റെ സ്വന്തം ഭാര്യയോട്.

"അതു വേണോ? ഞാന്‍ കൂടി വന്നാല്‍ ബുദ്ധിമുട്ടാവില്ലേ..അതോ ഇത്തവണ ഉര്‍വശീം മേനകേം ഒന്നും ഇല്ലേ.." തമാശയായാണ് അവള്‍ അതു പറഞ്ഞതെങ്കിലും, എന്റെ ഓര്‍മ്മകളില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ഓണക്കാലം നിറഞ്ഞു.

ബാഗ്ലൂരിലെ അന്നത്തെ എന്റെ ഓഫീസില്‍ ഞങ്ങളുടെ ടീമിലെ എല്ലാവരും ഓണാഘോഷങ്ങള്‍ക്കായി ഒരുങ്ങുകയായിരുന്നു. ഞാനുള്‍പ്പെട്ട കോര്‍ ടെക്നോളജി ടീം ഒരു മേജര്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്ന സമയം. എല്ലാ ടീമുകള്‍ക്കും മാസത്തില്‍ ഒരു തവണ കമ്പനി അനുവദിച്ചിട്ടുള്ള ഔട്ടിംഗിന് തിരക്കു കാരണം കഴിഞ്ഞ മാസങ്ങളില്‍ ഞങ്ങള്‍ പോയിരുന്നില്ല. അതുകൊണ്ട്, അത്തവണ കമ്പനി ചെലവില്‍ തന്നെ ഓണം കാര്യമായി ആഘോഷിച്ചു കളയാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഓണം എന്താണെന്നറിയാത്ത അന്യ ഭാഷക്കാരും സാരിയും മുണ്ടുമൊക്കെ ഉടുത്ത് നല്ല മലയാളി മങ്കമാരും മങ്കന്മാരും ആയി.

താജ് ഹോട്ടലിലായിരുന്നു ഞങ്ങള്‍ പരിപാടി അറേഞ്ച് ചെയ്തത്. അന്യ നാട്ടിലാണെങ്കിലും ഓണം അതിന്റെ തനിമയോടെ തന്നെ വേണമല്ലോ. ചെറിയൊരു പൂക്കളമൊരുക്കാനും, പിന്നെ നിലവിളക്ക്, പറ, നെല്ല്, പൂക്കുല എന്നിവക്കൊക്കെയായി രാവിലെ മുതല്‍ ഓടി നടക്കുകയായിരുന്നു ഞങ്ങള്‍ . മലയാളികളായ പെണ്‍കുട്ടികളാവട്ടെ, മറ്റു ടീമുകളില്‍ നിന്നും ഹോസ്റ്റലില്‍ നിന്നുമൊക്കെ കൂട്ടുകാരെ സംഘടിപ്പിച്ച് തിരുവാതിര കളി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

ഇടക്കെപ്പോഴോ ദീപ വിളിച്ചു. അവള്‍ക്ക് ഹോസ്പിറ്റലില്‍ പൂക്കളമിടാന്‍ ശിവാജി നഗറില്‍ പോയി കുറച്ച് പൂക്കള്‍ വാങ്ങിക്കൊടുക്കണം. അന്ന് കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഞാന്‍ അത് ചെയ്തു കൊടുക്കുമായിരുന്നു.

"എടീ ഇന്ന് ഞങ്ങള്‍ക്കിവിടെ ഓണപ്പരിപാടികളാ.. വൈകുന്നേരം ഞാന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ മതിയോ..?" ഞാന്‍ ചോദിച്ചു.

"രാവിലെയാ ഇവിടെയും പരിപാടികള്‍. സാരമില്ല, ഞങ്ങള്‍ പോയി വാങ്ങിച്ചോളാം."

എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ഫോണ്‍ കട്ടു ചെയ്ത്, ഓണത്തിനിടക്കാണോ പൂ കച്ചോടം എന്ന് ആത്മഗതം ചെയ്ത് ഞാന്‍ തിരുവാതിര പ്രാക്ടീസ് ചെയ്യുന്നിടത്ത് പോയി വായി നോക്കി നിന്നു.

എല്ലാവരും തയ്യാറായി, താജിലേക്കു പോകാന്‍ തുടങ്ങുമ്പോള്‍ ദാ മൊബൈല്‍ അടിക്കുന്നു. ശ്രീറാം - ഞങ്ങളുടെ പ്രോജക്ട് മാനേജറാണ്. ഓണപ്പരിപാടിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമായിരിക്കുമെന്നു കരുതിയാണ് ഫോണെടുത്തത്.

"ജിം, ഹാവ് യു റിപ്ലൈഡ് റ്റു മത്ത്യാസ്?"

മത്ത്യാസ് അന്നത്തെ ഞങ്ങളുടെ ഓണ്‍സൈറ്റ് പ്രോജക്ട് കോര്‍ഡിനേറ്ററായിരുന്നു. അമേരിക്കയിലുള്ള ഞങ്ങളുടെ ക്ലയന്റുമായി 6 മാസത്തെ ഒരു സപ്പോര്‍ട്ട് കോണ്‍ട്രാക്റ്റിനായുള്ള ശ്രമത്തിലായിരുന്നു മത്ത്യാസ്. ഈ പുതിയ കോണ്‍ട്രാക്റ്റു കൊണ്ട് കസ്റ്റമര്‍ കമ്പനിക്ക് ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങള്‍ വിവരിക്കുന്ന ഒരു പ്രോജക്ട് പ്രപ്പോസല്‍ ഡോക്യുമെന്റ് ഉണ്ടാക്കി അയക്കാന്‍ രണ്ടു ദിവസം മുന്‍പ് മത്ത്യാസിന്റെ ഒരു മെയില്‍ വന്നിരുന്നു. ഓണപ്പരിപാടികള്‍ അറേഞ്ച് ചെയ്യുന്ന തിരക്കില്‍ അത് ഞാന്‍ മറന്നു പോയിരുന്നു.

"ജിം, വീ മസ്റ്റ് സെന്‍ഡ് ഇറ്റ് റ്റുഡേ ഇറ്റ്സെല്‍ഫ്. ഈഫ് യു ഹാവിന്റ് സ്റ്റാര്‍ട്ടഡ് യെറ്റ്, പ്ലീസ് ഡൂ ഇറ്റ് ബിഫോര്‍ യു ഗോ ഫോര്‍ ദ പാര്‍ട്ടി.." - ശ്രീറാം മാനേജറുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി.

സമ്മതിക്കാതെ എനിക്കു വേറെ വഴിയില്ലായിരുന്നു. എല്ലാവരും താജിലേക്ക് പോയി. ഞാന്‍ മുണ്ടും ജുബ്ബയുമൊക്കെയിട്ട് വിധിയെ പഴിച്ചുകൊണ്ട് ഓഫീസിലിരുന്ന് ഡോക്യുമെന്റ് നിര്‍മ്മാണവും തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ അങ്ങനെയിരുന്നു കാണും. പഴയ ഒരു ഡോക്യുമെന്റ് ഇരുന്നതില്‍ അത്യാവശ്യം മാറ്റങ്ങളൊക്കെ വരുത്തി ഞാന്‍ മത്ത്യാസിനയച്ചു കൊടുത്തു. ഓഫീസില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു. ഭാഗ്യം ഇത്തവണ ശ്രീറാമല്ല, ടീമിലുള്ള ഗായത്രിയാണ്.

ഇവള്‍ക്കേ ഉള്ളൂ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം, ഞാന്‍ ഇതുവരെ ചെല്ലാത്ത വിഷമത്തില്‍ വിളിക്കുന്നതായിരിക്കും എന്നൊക്കെ മനസ്സിലോര്‍ത്ത് ഞാന്‍ ഫോണെടുത്തു.

"ജിമ്മേ താന്‍ സ്റ്റാര്‍ട്ട് ചെയ്തില്ലല്ലോ..നന്നായി..ഫസ്റ്റ് ഫ്ലോറില്‍ നമ്മുടെ കാമിനി ഉണ്ട്...അതെ ഫ്രഷറായി കഴിഞ്ഞ മാസം ചേര്‍ന്ന...വരുമ്പോള്‍ അവളെക്കൂടി ഒന്നു പിക്ക് ചെയ്യണേ...മറക്കരുതേ.."
അവള്‍ ഫോണ്‍ കട്ട് ചെയ്തു.

കാമിനി! പഴുത്തു തുടുത്ത ചാമ്പക്ക പോലിരിക്കുന്ന ഡ്ല്‍ഹിക്കാരി സുന്ദരി. അവളുമായി ഞാനിതാ ബൈക്കില്‍ ബാഗ്ലൂര്‍ നഗരം ചുറ്റാന്‍ പോകുന്നു. നേരത്തെ പോകാന്‍ പറ്റാത്തതിലുള്ള എന്റെ വിഷമമൊക്കെ എവിടെയോ പോയൊളിച്ചു. ഞാന്‍ മുടിയൊക്കെ ഒന്നുകൂടി ചീകിയൊതുക്കി, മുണ്ട് മുറുക്കിയുടുത്ത് , ഇന്നു കണി കണ്ടവനെ എന്നും കാണണേ എന്നു മനസ്സില്‍ പറഞ്ഞ് താഴേക്കു ചെന്നു.

സെറ്റു സാരിയൊക്കെ ഉടുത്ത് മലയാളി ലുക്കിലായിരുന്നു അവളും. അവളോട് ബൈക്കിന് പോകാം എന്ന് എങ്ങനെ പറയും എന്നായിരുന്നു എന്റെ വിഷമം. ഇതുവരെ ഒരു പെണ്ണിനും ഞാന്‍ അങ്ങോട്ടു കേറി ലിഫ്റ്റ് ഓഫര്‍ ചെയ്തിട്ടില്ല. ഇനി വരുന്നില്ല എന്നെങ്ങാനും അവള്‍ പറഞ്ഞാല്‍ ആകെ നാണക്കേടാകും.

ഏതായാലും ദൈവം എന്റെ കൂടെയായിരുന്നു. എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവള്‍. ഗായത്രി വിളിച്ചു പറഞ്ഞിട്ടുണ്ടാവണം. ഞാന്‍ എന്തെങ്കിലും ചോദിക്കും മുന്‍പേ അവളുടെ ചോദ്യമെത്തി.

"ജിം, ഐ വാസ് വെയ്റ്റിംഗ് ഫോര്‍ യു. ആപ്കാ കാം ഹോഗയാ ക്യാ...?"

"യെസ്.. ആര്‍ യു കമിംഗ് വിത് മീ..? യു നോ, ഐ ആം ഗോയിംഗ് ബൈ ബൈക്..ഈഫ് യു വാണ്ട്, ഐ ക്യാന്‍ അറേഞ്ച് യു എ കാബ്.." ഞാന്‍ മാന്യനായി.

"ആപ് കേ സാത് കോയീ ഓര്‍ തോ നഹീ ന...ദെന്‍ ഐ വില്‍ കം വിത് യു.."

കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ എന്റെ ടീ വീ എസ് വിക്ടര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്തേക്കോടി. ബൈക്കില്‍ വെച്ചിരുന്ന, എപ്പോഴും തലയില്‍ വെക്കാറുള്ള ഹെല്‍മറ്റെടുത്ത് അടുത്തുകിടന്ന വേറൊരു വണ്ടിയുടെ മേലേക്കിട്ട്, ഒരിക്കലും ഉപയോഗിക്കാറില്ലാത്ത ഒരു കൂളിഗ് ഗ്ലാസ്സെടുത്ത് മുഖത്ത് ഫിറ്റ് ചെയ്ത് വണ്ടി അവളുടെ മുന്‍പില്‍ കൊണ്ടുവന്ന് നിര്‍ത്തി. എപ്പോഴും എന്തെങ്കിലും കുശലം പറയാറുള്ള പാര്‍ക്കിംഗിലെ സെക്യൂരിറ്റിക്കാരനെ അന്ന് ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അവള്‍ വന്ന് ബൈക്കില്‍ കയറി ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. പിന്നെ സാരി നേരെയാക്കി ഒരു കൈ എന്റെ ചുമലില്‍ പിടിച്ചുകൊണ്ടു പറഞ്ഞു.

"ലെറ്റ്സ് ഗോ..!"

ഞാന്‍ വണ്ടി വിട്ടു. ബൈക്കില്‍ കയറിയാല്‍ ഞാന്‍ നൂറിലേ പോകൂ. അന്നും അങ്ങനെ തന്നെ. ഫോറം മാളിനടുത്തെത്തിയപ്പോള്‍ ഒരു ഓട്ടോ കുറുകെ ചാടി. ഞാന്‍ ബ്രേക്ക് ആഞ്ഞു ചവിട്ടി. അതിന്റെ ആഘാതത്തില്‍ പിന്നിലിരുന്ന കാമിനി മൊത്തമായി എന്റെ പുറത്തേക്കു ചാരി. എന്റെ തലക്കകത്ത് ഒരു ഇടിവാള്‍ മിന്നി. ന്യൂട്ടന്റേതു പോലെ ഒരു ചലന നിയമം ഞാനും കണ്ടുപിടിക്കുകയായിരുന്നു. അല്ലെങ്കിലും ശാസ്ത്ര സത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ഇങ്ങനെ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാവണം. ന്യൂട്ടന്റെ കാര്യത്തില്‍ അത് ഒരു ആപ്പിളിന്റെ രൂപത്തില്‍ വന്നുവെങ്കില്‍, ഇവിടെ കാമിനിയുടെ രൂപത്തിലായെന്നു മാത്രം.

ആവശ്യത്തിനും അനാവശ്യത്തിനും ബ്രേക്ക് ചവിട്ടി വളരെ പതുക്കെയായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. അതുവരെ മിണ്ടാതിരുന്ന കാമിനി പതുക്കെ സംസാരിച്ചു തുടങ്ങി. പഠിച്ച ഡല്‍ഹിയിലെ കോളേജിലുണ്ടായിരുന്ന മലയാളി കൂട്ടുകാരെക്കുറിച്ചും, ഓഫീസില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്ടിനെക്കുറിച്ചും ഒക്കെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു. സംസാരത്തേക്കാളുപരി എഫക്ടീവായി ബൈക്ക് ഓടിക്കുന്നതിലായിരുന്നു അപ്പോഴത്തെ എന്റെ ശ്രദ്ധയത്രയും.

ട്രിനിറ്റി സര്‍ക്കിളിലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്തു കിടന്ന ബീയെംടീസി ബസ്സിലെ ആളുകള്‍ എന്നേയും കാമിനിയേയും മാറിമാറി നോക്കുന്നതു കണ്ടു. ഞങ്ങളു തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ കണ്ടിട്ടാവും. അതുവരെഅല്പം പുറകോട്ടു ചാഞ്ഞിരുന്ന ഞാന്‍ അതുകണ്ട് തല നേരെ പിടിച്ച് നിവര്‍‍ന്നിരുന്നു. കാമിനി അതൊന്നും ശ്രദ്ധിച്ചു പോലുമില്ല. വരുന്ന ആഴ്ച അവളെക്കാണാന്‍ മാബാപ്പ് വരുന്നതിനെക്കുറിച്ച് പറയുകയായിരുന്നു അപ്പോഴവള്‍.

ട്രിനിറ്റി സര്‍ക്കിള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു:

"ഓ..ഐ ഫോര്‍ഗോട്ട് സംതിംഗ്.."

എന്താണെന്നു ചോദിച്ചുകൊണ്ട് ഞാന്‍ വണ്ടി സൈഡിലേക്കൊതുക്കി.

"ഐ ഫോര്‍ഗോട്ട് റ്റു റ്റേക് ദാറ്റ് ജാസ്മിന്‍ ഗാര്‍ലന്റ് ഫ്രം ഓഫീസ്.."

"ഓ റിയലി.? നോ പ്രോബ്സ്..വീ വില്‍ ഗോ ബാക്ക്.."

വീണ്ടും ഓഫീസിലേക്കും തിരിച്ചും വരാന്‍ ഏകദേശം അര മണിക്കൂര്‍ കൂടി ഇങ്ങനെ ബൈക്കില്‍...എന്റെ ചിന്തകള്‍ കാടുകയറി. അതു മനസ്സിലാക്കിയിട്ടോ എന്തോ അവള്‍ ചോദിച്ചു.

"ആര്‍ ദേര്‍ എനി ഫ്ലവര്‍ ഷോപ്സ് നിയര്‍ബൈ..?"

എനിക്കറിയാവുന്ന പൂക്കടകള്‍ ശിവാജി നഗറിലായിരുന്നു. അവിടെ പോകണമെങ്കിലും കുറച്ചു ദൂരം വണ്ടി ഓടിക്കണം. അത്രയെങ്കിലുമായല്ലോ എന്നൊര്‍ത്ത് ഞാന്‍ വണ്ടി ശിവാജി നഗറിലേക്കു വിട്ടു. കഴിഞ്ഞ ദിവസം പൂക്കളത്തിനായി ഞങ്ങള്‍ പൂ വാങ്ങിച്ച കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവള്‍ കടയിലേക്കു കയറി. അവള്‍ തിരിച്ചിറങ്ങി വന്ന് മുല്ലപ്പൂ ചൂടിത്തരാന്‍ പറഞ്ഞേക്കുമോ എന്നൊക്കെ ആലോചിച്ച് വണ്ടിയിലിരിക്കുമ്പോള്‍ അതാ കടയില്‍ നിന്ന് ഇറങ്ങിവരുന്നു, ദീപ. സാരിയുടുത്ത് കടയിലേക്കു കയറിപ്പോയ കാമിനിയിതാ ചുരിദാറിട്ട് ദീപയായി ഇറങ്ങിവരുന്നു. കാണുന്നത് സത്യം തന്നെയാണോ എന്നറിയാന്‍ ഞാനൊന്ന് കണ്ണു തിരുമ്മി വീണ്ടും നോക്കി. അതെ ദീപ തന്നെ. അവിടെ നിന്ന് മുങ്ങാനുള്ള പഴുതു കിട്ടുന്നതിനു മുന്‍പേ അവള്‍ അടുത്തെത്തി.

"വലിയ തിരക്കാണന്നൊക്കെ പറഞ്ഞിട്ട് ഇവിടെക്കിടന്ന് കറങ്ങുവാണോ..നിങ്ങളുടെ പരിപാടി തുടങ്ങിയില്ലേ..പൂവിനൊക്കെ ഇപ്പോള്‍ എന്താ വില.."

"ഞാന്‍..അത്..പിന്നെ..." എന്തുപറയണമെന്നറിയാതെ ഞാനിരുന്ന് വിക്കുമ്പോള്‍ മുല്ലപ്പൂവും വാങ്ങി ചിരിച്ചുംകൊണ്ട് ദാ വരുന്നു കാമിനി. ഭാഗ്യത്തിന് അവള്‍ കടയില്‍ വെച്ചു തന്നെ പൂ ചൂടിയിരുന്നു. ദീപയുടെ മുഖം മങ്ങി. രാവിലെ അവള്‍ ചോദിച്ചപ്പോള്‍ ഞാന്‍ തിരക്കഭിനയിച്ചത് ഇതാ ഈ പെണ്ണിനേയും കൊണ്ട് കറങ്ങാനായിരുന്നെന്ന് സ്വാഭാവികമായും അവളൂഹിച്ചു കാണണം.

ചെകുത്താനും കടലിനും നടുവില്‍ പെട്ടപോലായി എന്റെ അവസ്ഥ. പരിഭ്രമം മറച്ചുവെച്ച് ഞാന്‍ ഇരുവരേയും പരസ്പരം പരിചയപ്പെടുത്തി ഒരു വിധത്തില്‍ അവിടെ നിന്ന് തടിയൂരി.

ശിവാജി നഗറില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍, പുറകിലിരുന്ന് കാമിനി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല; റോഡിലെ തിരക്കും ബഹളവും അറിഞ്ഞുമില്ല. ഞാന്‍ ചിന്തിക്കുകയായിരുന്നു - എന്നെ കെട്ടാന്‍ മനസ്സില്ലെന്നെങ്ങാനും ദീപ പറഞ്ഞു കളയുമോ? ഇനി അവളു വഴി ഇക്കാര്യം നാട്ടില്‍ പാട്ടായാല്‍ പിന്നെ ഈ ജന്മം എനിക്കാരെങ്കിലും പെണ്ണു തരുമോ? ദൈവമേ നീ എന്നോടീ ചതി ചെയ്തല്ലോ..!

ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ കോമ്പൗണ്ട് വാളില്‍ എഴുതിവെച്ചിരിക്കുന്ന ബൈബിള്‍ വാക്യത്തിലൂടെ ദൈവം എനിക്കതിനുള്ള ഉത്തരം നല്‍കി. അതിങ്ങനെയായിരുന്നു.

Do not covet your neighbor's wife [Mat 15:19]

വചനം പഠിപ്പിക്കാന്‍ ദൈവം കണ്ടുപിടിക്കുന്ന ഓരോ വഴികളേ!

ഹോട്ടലില്‍ ചെന്നിറങ്ങുമ്പോള്‍ കാമിനി പറഞ്ഞു: "ജിം, ലെറ്റ് മീ നോ വെന്‍ യു ലീവ്. ഐ വില്‍ കം വിത് യു ബാക്ക് ടു ഓഫിസ്"

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, പരിപാടി കഴിയുന്നതിനു മുന്‍പേ ഇറങ്ങി ഹോസ്റ്റലില്‍ ചെന്ന് ദീപയെ കണ്ട് എന്റെ ഭാഗം ക്ലിയര്‍ ചെയ്തു. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനിന്നും ഒരു 'ബാച്ചി'യായി നടന്നേനെ.

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!

4 comments:

ജിം said...

ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ കോമ്പൗണ്ട് വാളില്‍ എഴുതിവെച്ചിരിക്കുന്ന ബൈബിള്‍ വാക്യത്തിലൂടെ ദൈവം എനിക്കതിനുള്ള ഉത്തരം നല്‍കി.

ഓണത്തിന് വായിച്ചു തള്ളാന്‍ എന്റെ ഒരു പഴയ ഓണാനുഭവം.

ശ്രീ said...

ഓണ അനുഭവം നന്നായി ജിം...ദൈവം എന്നും എപ്പോഴും നമ്മോടു കൂടെയുണ്ട്, അല്ലേ?

ഓണാശംസകള്‍‌!

ജാസൂട്ടി said...

കൊള്ളാം..എല്ലാ ഓണത്തിനും ഓര്‍ത്തു ചിരിക്കാന്‍ ജിമ്മിനും ദീപക്കും ഒരു ബാംഗ്ലൂര്‍ ഓണം അല്ലേ? :)

ഇന്നലെ ഓണം പൂ പായസം സദ്യ എന്നൊക്കെ പറഞ്ഞ് ദിവസം മുഴുവന്‍ ചുറ്റിനടന്ന് , തന്നിരുന്ന പണിയൊക്കെ അപ്പാടെ ബാക്കി വച്ച് , ഉച്ച തിരിഞ്ഞ് ഓണ്‍സൈറ്റ് കോര്‍ഡിനേറ്ററിന്റെ കോള്‍ വരുന്നതിനു മുന്‍പേ മുങ്ങിയ കാര്യമാണ്‌ മത്ത്യാസ് നെ പറ്റി വായിച്ചപ്പോള്‍ ഓര്‍മ വന്നത്...

യരലവ~yaraLava said...

:)