Sunday, July 29, 2007

നമ്പൂരിക്കഥകള്‍

ഇത് എന്റെ സുഹൃത്തായ നമ്പൂരിക്കു പിണഞ്ഞ ചില അമളികള്‍..ചെയ്ത ചില മണ്ടത്തരങ്ങള്‍..
മനസ്സില്‍ നിന്ന് മായും മുന്‍പ് വെറുതെ ഇതൊക്കെ ഇവിടെ കുറിച്ചിടുന്നു.
പിന്നീടെപ്പോഴെങ്കിലും കടന്നുപോയ ആ നല്ല ദിനങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍..!!

സിഗരറ്റ് ലൈറ്റര്‍

ബാംഗ്ലൂരില്‍ ജോലിതപ്പി അലയുന്ന കാലത്താണ് സദ്ഗുണ സമ്പന്നനും സുശീലനുമായ നമ്പൂരിയെ അത്യാവശ്യം വേണ്ട ദുര്‍ഗുണങ്ങള്‍ പഠിപ്പിച്ച് ഒരു മനുഷ്യക്കോലം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ഓരോരുത്തരും തനിക്കുള്ള ഏതെങ്കിലും ഒരു ഗുണം അഥവാ കഴിവ് നമ്പൂരിക്കു പകര്‍ന്നു നല്‍കണം എന്നായിരുന്നു ഞങ്ങളുടെ അലിഖിത അജണ്ട.

പലരില്‍ നിന്നായി ചീട്ടുകളി, അല്പസ്വല്പം മദ്യസേവ, മദ്യം കുപ്പിയില്‍ നിന്ന് കൃത്യ അളവില്‍ ഗ്ലാസ്സുകളിലേക്ക് പകരുന്ന വിധം, സിഗരറ്റ് വലി, അങ്ങനെ നാനാവിധമായ കഴിവുകള്‍ നമ്പൂരി സ്വായത്തമാക്കി. എങ്കിലും, അവന്‍ ഏറ്റവും എളുപ്പത്തില്‍ പഠിച്ച വിദ്യ സിഗററ്റ് വലിയായിരുന്നു. ഗുരുക്കന്മാര്‍ പലരുണ്ടായിരുന്നു എന്നതാവാം ഒരുപക്ഷേ കാരണം.
ആദ്യമാദ്യം, ആരെങ്കിലും വലിക്കുമ്പോള്‍ ഒന്നോ രണ്ടോ പുകവിട്ടുകൊണ്ടു തുടങ്ങിയ നമ്പൂരി അതിവേഗം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറി ഗുരുക്കന്മാരേക്കാള്‍ മിടുക്കനായി.

സിഗററ്റ് വലി എന്തോ മഹത്തായ കാര്യമാണ്, ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള സാധനമാണ് സിഗരറ്റ് എന്നൊക്കെ ഏതൊരു തുടക്കക്കാരനെയും പോലെ നമ്പൂരിയും പതുക്കെ വിശ്വസിച്ചു തുടങ്ങി. പുറത്തേക്കിറങ്ങിയാല്‍ പുകവിട്ടില്ലെങ്കില്‍ ഒരു അസ്ക്യത എന്ന നിലയിലായി കാര്യങ്ങള്‍. ഏതെങ്കിലും കടയില്‍ കയറി 'ഗോള്‍ഡ് ', 'ഫില്‍റ്റര്‍', അങ്ങനെ വായില്‍ വരുന്നതെന്തെങ്കിലും ഒന്നു പറഞ്ഞ്, അത് വാങ്ങി നാലാള്‍ കാണ്‍കെ സ്റ്റൈലില്‍ കത്തിച്ച്, മുഖത്ത് ലോകത്തോടു തന്നെ ഒരു പുച്ഛഭാവം വരുത്തി പുകവിട്ട് അങ്ങനെ നില്‍ക്കുമായിരുന്നു നമ്പൂരി.

അങ്ങനെയിരിക്കെ ഒരു ദിവസം സത്യം കമ്പനിയുടെ വാക്കിന്‍ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ പോയതായിരുന്നു ഞങ്ങള്‍. ബസ്സിറങ്ങി നടക്കാന്‍ തുടങ്ങിയപ്പോള്‍ പതിവു പോലെ നമ്പൂരിക്ക് ഒരു സിഗരറ്റ് വേണം. റോഡിനപ്പുറത്തെ പെട്ടിക്കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വേഗം വരാമെന്നു പറഞ്ഞ് അവന്‍ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേക്കു പോയി. ഞാന്‍ കിട്ടിയ സമയം വേസ്റ്റ് ചെയ്യാതെ ഇന്റര്‍വ്യൂന് വരുന്ന പൈങ്കിളികളുടെ സൗന്ദര്യാസ്വാദനവും തുടങ്ങി.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞു. നമ്പൂരി വരുന്ന ലക്ഷണമില്ല. ഞാന്‍ നോക്കുമ്പോള്‍ അവന്‍ പെട്ടിക്കടയുടെ ഒരു വശത്തേക്ക് അല്പം കുനിയുന്നു, പിന്നെ നിവര്‍ന്ന് കടക്കാരനെ നോക്കുന്നു. ഒന്നു രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍, കടക്കാരന്‍ ഇറങ്ങിവന്ന് അവിടെ എന്തോ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തു. പിന്നേയും ഒന്നു രണ്ടു തവണ നമ്പൂരി കുനിയുകയും നിവരുകയും കടക്കാരനെ നോക്കുകയും ചെയ്തു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ വേഗം റോഡ് ക്രോസ് ചെയ്ത് അവനടുത്തേക്കു ചെന്നു.

എന്നെ കണ്ട ആശ്വാസത്തില്‍ നമ്പൂരി പറഞ്ഞു. "എടാ ഇത് വര്‍ക്ക് ചെയ്യുന്നില്ല".

ഏത് എന്ന് എനിക്കു ചോദിക്കേണ്ടി വന്നില്ല. അപ്പോഴേക്കും സിഗരറ്റ് കത്തിക്കാന്‍ വേണ്ടി മാത്രം കടയുടെ വലതു വശത്തായി തൂക്കിയിട്ടിരിക്കുന്ന ഒരു കോയില്‍ ബോക്സ് എന്റെ കണ്ണില്‍ പെട്ടിരുന്നു. ഒരു ചെറിയ സ്വിച്ചും, സ്വിച്ചിട്ടാല്‍ ചൂടാവുന്ന ഒരു ചെറിയ ഹീറ്റിംഗ്കോയിലും, ഒരു ചുവന്ന LED യും ചേര്‍ന്നതായിരുന്നു ആ ബോക്സ്. എന്നത്തേയും പോലെ സിഗരറ്റ് വാങ്ങിയശേഷം തീപ്പെട്ടിക്കായി കൈ നീട്ടിയ നമ്പൂരിക്ക് കടക്കാരന്‍ അത് കാണിച്ചു കൊടുക്കുകയായിരുന്നു.

ഞാന്‍ അതിന്റെ സ്വിച്ച് ഒന്നു ഞെക്കി നോക്കി. LED കത്തി, കോയില്‍ പതുക്കെ ഓറഞ്ച് നിറമാവാന്‍ തുടങ്ങി. ഞാന്‍ അവനോടു പറഞ്ഞു : "ഇതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോടാ..നീ ഒന്നു കൂടി കത്തിച്ചു നോക്കിയേ.."

വിശ്വാസം വരാതെ അവന്‍ സിഗരറ്റിന്റെ ഒരറ്റം വായില്‍ വെച്ച്, മറ്റേ അറ്റം കോയില്‍ ബോക്സില്‍ മുട്ടിച്ച്, ശ്വാസം ആഞ്ഞു വലിച്ചു - കുറച്ചധികം നേരം. ഇത്ര നേരമായിട്ടും കത്തുന്നില്ലേ എന്നതിശയിച്ച് ഞാന്‍ നോക്കുമ്പോള്‍ സിഗരറ്റിന്റെ അറ്റം അവന്‍ മുട്ടിച്ചു വെച്ചിരിക്കുന്നത് LED യില്‍! അവന്റെ കൈയില്‍ നിന്ന് സിഗരറ്റ് വാങ്ങി കോയിലില്‍ വെച്ച് കത്തിച്ച് തിരിച്ചു നല്‍കുമ്പോള്‍, വാക്കിന്‍ കഴിഞ്ഞ് റൂമിലെത്തി എല്ലാവരോടും പറയാന്‍ പുതിയൊരു നമ്പൂരി ഫലിതം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍.

അനുബന്ധം:
അന്നാദ്യമായിരുന്നു നമ്പൂരി സിഗരറ്റ് കത്തിക്കാനുള്ള ആ കുന്ത്രാണ്ടം കാണുന്നത്.


വയറിളക്കം

നമ്പൂരി ഇന്‍ഫോസിസ് കമ്പനിയുടെ ടെസ്റ്റ് പാസ്സായി ഇന്റര്‍വ്യൂവിന് നാളെണ്ണിയിരിക്കുന്ന സമയം. ഇത്ര കാലം ജോലിതെണ്ടി നടന്ന് അവസാനം കിട്ടിയ ചാന്‍സ്. അതും ഇന്‍ഫോസിസ് . നമ്പൂരി കാര്യമായി പ്രിപ്പറേഷന്‍ തുടങ്ങി. ചോദിക്കാന്‍ സാദ്ധ്യതയുള്ള, സെല്‍ഫ് ഇന്റ്റോ മുതലായ ചോദ്യങ്ങള്‍ക്കുള്ള ഇംഗ്ലീഷ് മറുപടികള്‍ കാണാപ്പാഠം പഠിച്ചു. ഇന്റര്‍വ്യൂ ഹാളില്‍ പെരുമാറേണ്ട വിധവും ബോഡി ലാങ്വേജും കണ്ണാടി നോക്കി പ്രാക്ടീസ് ചെയ്തു. പുതിയ ഷര്‍ട്ടും പാന്റ്സും ടൈയും വാങ്ങി. അങ്ങനെ എല്ലാം റെഡിയായി. നമ്പൂരി ഇത്തവണ ഇന്‍ഫോസിസിന്റെ ഓഫര്‍ ലെറ്ററും കൊണ്ടേ തിരിച്ചു വരൂ എന്ന് ഞങ്ങളെല്ലാം ഉറപ്പിച്ചു.

ഇന്റര്‍വ്യൂവിന്റെ തലേ ദിവസം രാവിലെ എഴുന്നേറ്റ നമ്പൂരിക്ക് ഒരു വല്ലായ്മ. പ്രശ്നം വയറിനാണ്. ചെറിയൊരു വയറിളക്കം. ഞങ്ങള്‍ 7 പേര്‍ക്ക് ആകെക്കൂടിയുണ്ടായിരുന്ന ഒരേയൊരു ടോയ് ലെറ്റ് രാവിലെമുതല്‍ നമ്പൂരി തീറെഴുതിയെടുത്തു. കട്ടന്‍ ചായയില്‍ നാരങ്ങാ നീരു പിഴിഞ്ഞ് കുടിച്ചപ്പോള്‍ അവനു വന്ന ചെറിയ ആശ്വാസം കണ്ട്, കുറഞ്ഞോളും എന്നു കരുതിയാണ് അന്ന് ഞങ്ങള്‍ ജോലി തെണ്ടാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷേ, രാവിലെ ബിനു ഉണ്ടാക്കിവെച്ചിട്ടു പോയ ഉപ്പുമാവു കഴിച്ചതോടു കൂടി പ്രശ്നം ഗുരുതരമായി മാറുകയായിരുന്നു.

അടുത്തുള്ളത് മണിപ്പാല്‍ ഹോസ്പിറ്റലാണ്. അവിടെച്ചെന്നാല്‍ എയ് ഡ്സിനടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുമെന്നു മാത്രമല്ല, വൈകുന്നേരം വരെ അവിടെ ഒബ് സര്‍വേഷനില്‍ കിടത്തുകയും ചെയ്യും. നാളെ ഇന്റര്‍വ്യൂവിന് ഇനിയും എന്തെല്ലാം പ്രിപ്പേര്‍ ചെയ്യാന്‍ കിടക്കുന്നു. ചെലവു കുറവും സമയ ലാഭവും - ഇതു രണ്ടുമാണ് വിവരം പറഞ്ഞ് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങാമെന്ന് നമ്പൂരി തീരുമാനിച്ചത്.

നടന്ന് മെഡിക്കല്‍ ഷോപ്പിലെത്തിയ നമ്പൂരി കാണുന്നത് അവിടെ നില്‍ക്കുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ കന്നഡക്കാരി ഫാര്‍മസിസ്റ്റിനെ. എങ്ങനെ അവളോട് കാര്യം പറയും? എങ്ങനെ പറയാതിരിക്കും? ഏതായാലും, ഇന്‍ഫോസിസ് ജോലിയേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ഉള്‍വിളിയില്‍ നമ്പൂരി മറ്റെല്ലാം മറന്നു. മടിച്ചു മടിച്ച് അവളോട് കാര്യം പറഞ്ഞു:

"ഡൂ യു ഹാവ് മെഡിസിന്‍ ഫോര്‍ മോഷന്‍?"
(അവളുടെ മുന്‍പില്‍ വെയ്റ്റു പോകുമല്ലോ എന്നു കരുതിയാണത്രെ ലൂസ് മോഷന്‍ എന്നു മുഴുവന്‍ അവന്‍ പറയാതിരുന്നത്)

അവള്‍ ഗുളികയെടുത്ത് കവറിലിട്ട്, ഒപ്പം നല്ലൊരു പുഞ്ചിരിയും സമ്മാനിച്ച് നമ്പൂരിക്കു കൊടുത്തു. സന്തോഷവാനായി തിരിച്ച് വീട്ടിലെത്തിയ നമ്പൂരി ഗുളിക കഴിച്ച് ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ പുനരാരംഭിച്ചു. കുറച്ചു സമയത്തേക്ക് നല്ല ആശ്വാസം തോന്നിയെങ്കിലും, ആദ്യത്തേതിലും കഷ്ടമായി പിന്നീടങ്ങോട്ട് കാര്യങ്ങള്‍. ടോയ് ലെറ്റില്‍ നിന്ന് എണീക്കാനാവാത്ത അവസ്ഥ.

രക്ഷയില്ല എന്നായപ്പോള്‍ മണിപ്പാലില്‍ പോകാന്‍ തന്നെ തീരുമാനിച്ചു നമ്പൂരി. എമര്‍ജന്‍സിയിലെ ഡോക്ടറോട് വിവരം പറഞ്ഞു, ഒപ്പം മെഡിക്കല്‍ ഷോപ്പിലെ ഗുളിക കഴിച്ച ശേഷം കൂടുതലായ കാര്യവും. ഡോക്ടര്‍ ചോദിച്ചപ്പോള്‍, അവന്‍ പോക്കറ്റില്‍ നിന്ന് ആ ഗുളികയെടുത്തു കാണിച്ചു.

ഗുളികയുടെ പേരു വായിച്ചപ്പോള്‍ ഞെട്ടിയത് ഡോക്ടറാണ്.
അത് Dulcolax - മോഷനില്ലാത്തവന് മോഷന്‍ കിട്ടാന്‍ മെഡിക്കല്‍ ഷോപ്പിലെ സുന്ദരി കൊടുത്തത് വയറിളകാനുള്ള മരുന്നായിരുന്നു.

അര്‍ദ്ധരാത്രിയിലെ അമളി

കഥ നടക്കുമ്പോള്‍ ഏറ്റുമാനൂരിലെ അപ്പുവേട്ടന്റെ വീട്ടില്‍ ഒരു മുറി മാത്രം വാടകക്കെടുത്തു താമസിക്കുകയായിരുന്നു നമ്പൂരിയടക്കം ഞങ്ങള്‍ മൂന്നു പേര്‍. പഠിപ്പും കിടപ്പും വെപ്പും കഴിപ്പും 'കുടി'യുമെല്ലാം ആ ഒറ്റമുറിയില്‍. കുളിമുറിയും ടോയ് ലെറ്റും വെളിയില്‍ മുറ്റത്തിന്റെ ഒരു കോണിലായിരുന്നു. ചുറ്റും റബ്ബര്‍ തോട്ടമായതുകൊണ്ടും, അല്പം നടക്കാനുള്ളതുകൊണ്ടും രാത്രിയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മുറ്റത്തുതന്നെ നിര്‍വഹിക്കുകയായിരുന്നു അന്നത്തെ ഞങ്ങളുടെ പതിവ്.

അങ്ങനെയിരിക്കെ ഒരു രാത്രി, ഐശ്വര്യ റായിയെ സ്വപ്നവും കണ്ട് ഗാഢനിദ്രയിലാണ്ടു കിടന്ന എന്നെ നമ്പൂരി വിളിച്ചെണീപ്പിച്ചു.
"എടാ എനിക്കൊന്നു ടോയ് ലെറ്റില്‍ പോണം...നീയൊന്ന് പുറത്തിറങ്ങി നില്‍ക്ക്.." നമ്പൂരിയുടെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞിരുന്നു.
"നീയാ മുറ്റത്തേക്കു പിടിപ്പിക്കിഷ്ടാ.." കണ്ണു തുറക്കാതെ തന്നെ ഞാന്‍ മറുപടി പറഞ്ഞു.
"എടാ ഇതതല്ല..കക്കൂസില്‍ പോകണം..നീ വേഗം വാ.."
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ക്ലോക്കിലെ രണ്ടു സൂചികളും അപ്പോള്‍ രണ്ടിനു മുകളിലായിരുന്നു.
"#$@##*..ഞാന്‍ വരാം..നീ നടന്നോ.."
ഞാന്‍ വരുന്നുണ്ടെന്നുള്ള ഉറപ്പും, വയറിന്റെ സമ്മര്‍ദ്ദവും മൂലം നമ്പൂരി എന്നെ കാത്തു നില്‍ക്കാതെ ടോയ് ലെറ്റിലേക്കൊടി.
എണീക്കാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും, ഉറക്കം എന്നെ കട്ടിലിലേക്കു തന്നെ പിടിച്ചു വലിച്ചു. നമ്പൂരിക്കു കൊടുത്ത വാക്കു മറന്ന് ഞാന്‍ വീണ്ടും ഐശ്വര്യക്കൊപ്പം നൃത്തം ചെയ്തു തുടങ്ങി.

പിന്നീട് സംഭവിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

നമ്പൂരി ടോയ് ലെറ്റില്‍ ചെല്ലുമ്പോള്‍ പൈപ്പിനു കീഴെ വെച്ചിരിക്കുന്ന ബക്കറ്റില്‍ നിറയെ വെള്ളം. പൈപ്പില്‍ നിന്ന് ചെറുതായി വെള്ളം ഇറ്റു വീഴുന്നുമുണ്ട്. എന്നും ചെയ്യുന്നതു പോലെ നമ്പൂരി ആ വെള്ളം മുഴുവന്‍ ക്ലോസെറ്റിലേക്കു മറിച്ച് കാര്യം സാധിച്ചു തുടങ്ങി, പിന്നെ മെല്ലെ പൈപ്പ് തിരിച്ചു. തിരി മാക്സിമത്തിലെത്തിയിട്ടും പൈപ്പില്‍ നിന്ന് വരുന്നത് അപ്പോഴും തുള്ളികള്‍ മാത്രം. നമ്പൂരിക്ക് അബദ്ധം മനസ്സിലായത് അപ്പോഴാണ്. ടാങ്ക് കാലിയായിരിക്കുന്നു. ഇനി വെള്ളം വരണമെങ്കില്‍ അപ്പുവേട്ടനെ വിളിച്ചുണര്‍ത്തി മോട്ടോര്‍ അടിപ്പിക്കണം. അപ്പുവേട്ടനുംമറ്റും കിടക്കുന്നത് വീടിന്റെ മറുവശത്തെ മുറിയിലും. എന്നേയും ദീപക്കിനേയും നമ്പൂരി പലതവണവിളിച്ചുനോക്കി. പക്ഷേ സുഖനിദ്രയിലായിരുന്ന ഞങ്ങളാരും നമ്പൂരിയുടെ ആ ദീനരോദനം കേട്ടില്ല. ചുറ്റുമുള്ള റബ്ബര്‍ മരങ്ങള്‍ പതിവില്ലാത്ത "ജിമ്മേ..ദീപക്കേ.." വിളികള്‍ കേട്ട് അന്തം വിട്ടു കാണണം.

രാവിലെ ആറു മണിക്ക് അപ്പുവേട്ടന്‍ റബ്ബര്‍ വെട്ടാനെഴുന്നേക്കും വരെ നമ്പൂരിക്ക് ആ ഇരുപ്പ് അങ്ങനെതന്നെ തുടരേണ്ടി വന്നു.

7 comments:

ജിം said...

ഇത് എന്റെ സുഹൃത്തായ നമ്പൂരിക്കു പിണഞ്ഞ ചില അമളികള്‍..ചെയ്ത ചില മണ്ടത്തരങ്ങള്‍..
മനസ്സില്‍ നിന്ന് മായും മുന്‍പ് വെറുതെ ഇതൊക്കെ ഇവിടെ കുറിച്ചിടുന്നു.
പിന്നീടെപ്പോഴെങ്കിലും കടന്നുപോയ ആ നല്ല ദിനങ്ങള്‍ വീണ്ടും ഓര്‍ക്കാന്‍..!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആരാ നമ്പൂരി ആരാ ജിം എന്നൊക്കെ പിന്നെ തീരുമാനിക്കാം :) കൊള്ളാം ..
ഒരു റെസ്റ്റ് താ ഇഷ്ടാ മൂന്ന് കഥ ഒറ്റയടിക്കോ നിര്‍ത്തി നിര്‍ത്തി പറയൂ..എന്നാലല്ലേ ശ്വാസംവിടാന്‍ പറ്റൂ...

Sreejith K. said...

ചിരിപ്പിച്ചു. പക്ഷെ, പാവം നമ്പൂരി :(

ഖാന്‍പോത്തന്‍കോട്‌ said...

നല്ല ചിന്തകള്‍ ..ആശംസകളോടെ.........

Smitha said...

jimme ingane sahamuriyanare kaliyakkalletto... namboori enganum blog thudangiyal ariyam... nannayi ezhutheettundutto... Keep it up...

Binu said...
This comment has been removed by the author.
Binu said...

Jimmaa
namboorikkatha kalakki.
Sankaran is the name of the namboori.
y didnt you tell his name ,
are you afraid of him?
great story

Binu