Friday, July 27, 2007

ചീഞ്ഞു നാറുന്ന കൊച്ചി

കൊച്ചി നഗരത്തില്‍ മാലിന്യസംസ്കരണം വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. മാലിന്യ നിക്ഷേപണത്തിന് പറ്റിയ സ്ഥലം കണ്ടുപിടിക്കാനാവാത്തതിനാല്‍, മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ കുമിഞ്ഞുകൂടുന്നു. മൂക്കു പൊത്താതെ കൊച്ചി നഗരത്തിലെവിടെയും സഞ്ചരിക്കാനാവില്ല എന്നതാണത്രെ ഇപ്പോഴത്തെ സ്ഥിതി. അതിനിടെ മഴ കൂടിയായപ്പോഴത്തെ സ്ഥിതി പറയുകയും വേണ്ട. മാലിന്യങ്ങള്‍ റോഡുകളില്‍ പരന്നൊഴുകുന്നു. കൊതുകിനും എലിക്കുമെല്ലാം പെറ്റുപെരുകാന്‍ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു, ഈ മാലിന്യക്കൂമ്പാരങ്ങള്‍.

കൊച്ചിയില്‍ പ്ലേഗ് ഭീക്ഷണി നിലനില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍.

മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലം 5 ദിവസത്തിനകം കണ്ടുപിടിക്കണമെന്ന് കോടതി ജില്ലാ കളക്ടര്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് ഇന്ന് വാര്‍ത്തകളില്‍ കണ്ടു.

ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു ചെറിയ സംശയം ബാക്കി നില്‍ക്കുന്നു. നമുക്ക് വേണ്ടത് മാലിന്യ നിക്ഷേപണമൊ അതോ മാലിന്യ സംസ്കരണമോ?

മാലിന്യങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ ഒരു സ്ഥലം കണ്ടുപിടിച്ചുവെന്നു തന്നെയിരിക്കട്ടെ. അനുദിനം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തില്‍ എത്ര നാള്‍ ഇങ്ങനെയൊരു ഈ നിക്ഷേപണം തുടരാനാവും? അതു മാത്രമല്ല, നഗരം പുറംതള്ളുന്ന വിവിധങ്ങളായ മാലിന്യങ്ങള്‍ ഇവിടെനിന്ന് മഴയും, കാറ്റും, പക്ഷികളും വഴി വീണ്ടും നഗരത്തില്‍ തന്നെയെത്തുകയും ചെയ്യും. ഈ മാലിന്യങ്ങളില്‍ അത്യന്തം അപകടകാരികളായ സര്‍ജിക്കല്‍ വേസ്റ്റുകളും മറ്റ് കെമിക്കല്‍ വേസ്റ്റുകളും ഉള്‍പ്പെടും.(കേരളത്തില്‍ ഏതെങ്കിലും ആശുപത്രികള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകളുണ്ടോയെന്ന സംശയം എനിക്കുണ്ട്. - കോഴിക്കോട് നഗരത്തിലെ ചില ആശുപത്രികളെങ്കിലും, മാലിന്യങ്ങള്‍ കോര്‍പ്പറേഷന്‍ വെച്ചിട്ടുള്ള മാലിന്യ സംഭരണികളിലാണ് നിക്ഷേപിക്കുന്നത്).

യഥാര്‍ത്ഥത്തില്‍ നമുക്കു വേണ്ടത് മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളാണ്. കൊച്ചി നഗരസഭക്ക് മാലിന്യനിക്ഷേപത്തിന് സ്ഥലമന്‍വേഷിച്ച് ഇപ്പോള്‍ നെട്ടോട്ടമോടേണ്ടി വരുമ്പോള്‍ ഇങ്ങനെയൊരു സംവിധാനം നിലവിലില്ല എന്നല്ലേ അതിനര്‍ത്ഥം?

സാക്ഷരരും, വിദ്യാസമ്പന്നരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും, ധാരാളം അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ഇനിയും വളരെപ്പേര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുങ്ങിയിരിക്കുന്നതുമായ കൊച്ചിയില്‍ ഇങ്ങനെയൊരു പ്ലാന്റിന്റെ ആവശ്യകത ഇതുവരെ നമ്മുടെ ഭരണാധികാരികള്‍ക്ക് തോന്നിയില്ലേ? അതോ അതുണ്ടായിരുന്നോ? ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായതാണോ? കേരളത്തിലെ മറ്റു കോര്‍പ്പറേഷനുകളിലും ഇതു തന്നെയാണോ അവസ്ഥ? ഒരുപാട് ചോദ്യങ്ങള്‍. ആരോടു ചോദിക്കും ഇതൊക്കെ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂറത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച ശേഷമാണ് മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത അവിടുത്തുകാര്‍ക്ക് മനസ്സിലായത് എന്നു കേട്ടിട്ടുണ്ട്. ഏതായാലും അന്നത്തെ പ്ലേഗിനുശേഷം, ഏറ്റവും വൃത്തിഹീനമായിരുന്ന സൂറത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി മാറി.

കൊച്ചിയില്‍ ഒന്നും വരാതിരിക്കട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥന.
ഒപ്പം, മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ക്കും നമുക്കോരോരുത്തര്‍ക്കും മനസ്സിലാവട്ടെയെന്നും!

2 comments:

Anonymous said...

വളരെ പ്രധാനപ്പെട്ട വിഷയം. നന്ദി. ഇതിനേക്കുറിച്ച് ചര്‍ച്ച തുടങ്ങിയതിന്.
അതെ, മാലിന്യസംസ്കരണത്തിനുള്ള സംവിധാനം തന്നെയാണ് വേണ്ടത്.

Inji Pennu said...

This is so true. Waste elimination should be taken care first. Currently Cochin waste scenario is very dangerous. I really hope something will be done soon!