Tuesday, January 22, 2008

കേരളത്തിന്റെ സ്വന്തം കേന്ദ്ര മന്ത്രി

പറഞ്ഞു വരുന്നത് ആന്റണി, ഇ അഹമ്മദ്, വയലാര്‍ രവി എന്നിവരേക്കുറിച്ചൊന്നുമല്ല. ഇവരേക്കാളൊക്കെ കേരളത്തോട് കൂറുള്ള ഒരു കേന്ദ്ര മന്ത്രിയുണ്ട് നമുക്ക്. പേര് ജയറാം രമേശ്. ഈ പേരു കേള്‍ക്കുമ്പോള്‍ അന്തരംഗം അഭിമാനപൂരിതരാക്കേണ്ടവരാണ് നാം മലയാളികള്‍. കേരളത്തിലെ തോട്ടം മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി എന്ന നിലയില്‍ മാസങ്ങളോളം ഇടുക്കി കോട്ടയം പാലക്കാട് ജില്ലകളില്‍ സ്ഥിരതാമസമായിരുന്നു ആള്‍.

ഇടുക്കി ജില്ലയിലെ ജ്വല്ലറി ഉദ്ഘാടനങ്ങള്‍ മുതല്‍ സകല ചടങ്ങുകള്‍ക്കും സജീവ സാന്നിദ്ധ്യമായിരുന്നു മന്ത്രി അക്കാലത്ത്. മൈക്ക് കിട്ടിയിടത്തൊക്കെ, പൂട്ടിക്കിടക്കുന്ന മുപ്പതോളം തേയിലത്തോട്ടങ്ങള്‍ തുറപ്പിച്ചിട്ടേ താന്‍ മടങ്ങൂ എന്ന് മന്ത്രി ഘോരഘോരം പ്രസംഗിക്കുകയും ചെയ്തിരുന്നു.

പൂട്ടിക്കിടക്കുന്ന കാപ്പി, തേയിലത്തോട്ടങ്ങള്‍ തുറപ്പിക്കുക എന്ന ദൗത്യവുമായാണ് ഈ ചുറ്റിക്കറക്കവും താമസവും എന്നൊക്കെയാണ് ഔദ്യോദിക വിശദീകരണമെങ്കിലും, ചില സ്വാര്‍ത്ഥ താല്പര്യങ്ങളാണ് ഇതിനു പുറകിലെന്ന് അസൂയക്കാര്‍ പറയും. അതിന് അവര്‍ നിരത്തുന്ന കാരണങ്ങളില്‍ പ്രധാനമാണ് പാട്ടക്കാലാവധി കഴിഞ്ഞിട്ടും പോബ്സണ്‍ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന പോബ്സണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചപ്പോള്‍ അത് അവര്‍ക്കു തന്നെ തിരിച്ചുകൊടുക്കണമെന്ന് പറഞ്ഞ് മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച രഹസ്യ സന്ദേശം. പാട്ടത്തിനു കൊടുത്ത ഈ സ്ഥലത്ത് അനധികൃത കെട്ടിട നിര്‍മ്മാണത്തിനും മരം മുറിച്ച് കടത്തിയതിനും മറ്റുമായി ഇരുപതോളം കേസുകള്‍ ഇക്കാലത്ത് പോബ്സണ്‍ ഗ്രൂപ്പിനെതിരെ ഉണ്ടായിരുന്നു. മന്ത്രി ഒപ്പിട്ട് സീലുവെച്ച് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഏതോ ചാനലുകാര്‍ പൊക്കിയെടുത്ത് വിവാദമാക്കിയപ്പോള്‍ ജയറാം രമേശ് അതിനെ ന്യായീകരിച്ചത് 'പോബ്സണ്‍ ഗ്രൂപ്പുകാരുടെ കാപ്പിപ്പൊടിക്ക് നൈജീരിയയിലെ ഒരു കമ്പനി അവാര്‍ഡ് കൊടുത്തിട്ടുണ്ടെന്നും, അതിനാല്‍ ഇനിയും ഇത്തരം അവാര്‍ഡുകള്‍ നേടാനായി എസ്റ്റേറ്റ് വിട്ടുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്' എന്നാണ്. ഒപ്പം, കത്ത് ചോര്‍ത്തിയതിന് മുഖ്യമന്ത്രിയുടെ ഓഫീസിനോടുള്ള നീരസവും അദ്ദേഹം മറച്ചു വെച്ചില്ല.

ഏതായാലും ഈ സംഭവത്തിനു ശേഷം, തോട്ടം മേഖലയിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം മന്ത്രി നിര്‍ത്തിവെച്ച മട്ടാണ്. തോട്ടങ്ങള്‍ തുറന്ന്, പഴയ ജോലി തിരിച്ചു കിട്ടിയാല്‍ വീണ്ടും കഞ്ഞികുടിച്ചു തുടങ്ങാം എന്ന് പാവം തോട്ടം തൊഴിലാളികള്‍ വ്യാമോഹിച്ചത് വെറുതെയായി.

മന്ത്രിയുടെ തോട്ടം തുറക്കല്‍ യജ്ഞം പാവപ്പെട്ട തോട്ടം തൊഴിലാളികളെ മുന്നില്‍ കണ്ടായിരിരുന്നില്ല എന്നതിന് മറ്റൊരു തെളിവാണ് പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി കാണിച്ച ശുഷ്കാന്തി. കൊച്ചിയും ബേപ്പൂരും വഴിയുള്ള പാമോയില്‍ ഇറക്കുമതി നിരോധനം കേരളത്തിന്റെ വളരെക്കാലമായുള്ള ആവശ്യമാണ്. തേങ്ങയുടെ വില കുറക്കുകയും കേരകര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന പാമോയില്‍ ഇറക്കുമതി തടയാന്‍ കേന്ദ്രത്തിന് താല്പര്യമില്ല എന്നു മാത്രമല്ല, പാമോയില്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് (കേരളത്തില്‍ ഇത് കോഴിക്കോടുള്ള പാരിസണ്‍സ് ഫുഡ് പ്രോഡകറ്റ്സ് ആണ്) ASEAN വ്യാപാര കരാര്‍ പ്രകാരം നികുതിയിളവ് നല്‍കാന്‍ ഒരുങ്ങുകയാണ് മന്ത്രിയെന്നാണ് പുതിയ വാര്‍ത്ത. ഹൈക്കോടതി ഇപ്പോള്‍ കൊച്ചി വഴിയുള്ള പാമോയില്‍ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ബേപ്പൂര്‍ തുറമുഖം വഴി പാമോയില്‍ ഇപ്പോഴും നിര്‍ലോഭം കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രോസ് ബോര്‍ഡര്‍ വ്യാപാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ BSF ഉദ്യോഗസ്ഥരോടൊപ്പം വാഗാ അതിര്‍ത്തി സന്ദര്‍ശിച്ച മന്ത്രി, പ്രത്യേക അനുമതിയൊന്നും കൂടാതെ പാകിസ്ഥാന്‍ മണ്ണിലേക്ക് നടന്നു കയറിയത് വിവാമായിരുന്നു. ഇതത്ര ഗൗരവമുള്ള കാര്യമല്ലെന്നാണ് ഇന്ത്യന്‍ ഭാഷ്യമെങ്കിലും, അന്താരാഷ്ട്ര മര്യാദകള്‍ മറന്ന് പാക് മണ്ണില്‍ ഏകദേശം 120 അടിയോളം കയറിയത് അത്ര ചെറിയ കാര്യമായി പാകിസ്ഥാന്‍ കാണുന്നില്ല. എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്.

ഒക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സില്‍ തോന്നുന്നത് ഇതാണ്:

"ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറുന്നവരെ BSF കാര്‍ വെടിവെച്ചിടുമെന്ന് കേട്ടിട്ടുണ്ട്...,പാകിസ്ഥാനില്‍ അങ്ങനെയൊരു പതിവില്ലേ?.."

Wednesday, January 02, 2008

കോഴിക്കോട് ജില്ലയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി

കേരള സര്‍ക്കാര്‍, ജപ്പാനിലെ Japanese Bank for International Co-operation(JBIC) ന്റെ സഹായത്തോടെ 1800 കോടി രൂപ മുതല്‍മുടക്കില്‍, നാലു ജില്ലക്കളിലായി 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നറിയപ്പെടുന്നത്.

കോഴിക്കോട് ജില്ലയില്‍ മാത്രം 606 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പെരുവണ്ണാമൂഴി ഡാമില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ച് കോഴിക്കോട് കോര്‍പ്പറേഷനിലും കുടിവെള്ള ക്ഷാമമുള്ള ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും വിതരണം ചെയ്യാനുള്ള പദ്ധതി, 2008 ഓഗസ്റ്റ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കരുതുന്നു. ഇതിനായി പെരുവണ്ണാമൂഴിയിലും, മെഡിക്കല്‍ കോളേജ് ഭാഗത്തും വന്‍ റിസര്‍വോയറുകളുടേയും പൊന്‍മലയില്‍ ഒരു ശുദ്ധീകരണ പ്ലാന്റിന്റേയും പണി നടക്കുന്നു. ഇതു കൂടാതെ ജലസംഭരണത്തിനായി ജില്ലയുടെ പല ഭാഗങ്ങളിലുമായി ഇരുപതോളം വലിയ ടാങ്കുകളും നിര്‍മ്മാണത്തിലിരിക്കുന്നു. 175 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പെരുവണ്ണാമൂഴി ഡാമില്‍ നിന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുടിവെള്ളമായി എത്താന്‍ പോകുന്നത്. ചുരുക്കത്തില്‍ ഒരു ഭീമന്‍ പദ്ധതി തന്നെയാണ് ഇത്.

ഈ ഭീമന്‍ പദ്ധതിക്കായി പെരുവണ്ണാമൂഴിയില്‍ നിന്ന് ചക്കിട്ടപാറ, കൂട്ടാലിട, ബാലുശ്ശേരി വഴി കടന്നു പോകുന്ന പൈപ്പ് ലൈനാണ് ഈ കുറിപ്പിനാധാരം.

ഭീമന്‍ പദ്ധതിക്കുപയോഗിക്കുന്ന ഈ പൈപ്പുകളും ഭീമാകാര്മാണ്.



ഏകദേശം 2 മീറ്റര്‍ വീതിയും 15 മീറ്റര്‍ നീളവുമുള്ള ഈ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് പകുതിഭാഗം കുഴിക്കുകയാണ് ഇപ്പോള്‍. തുരുമ്പെടുക്കില്ല എന്ന് കോണ്ട്രാക്ടര്‍ അവകാശപ്പെടുന്ന കൂറ്റന്‍ പൈപ്പുകള്‍ വരുന്നത് ഗുജറാത്തില്‍ നിന്നാണത്രെ. ഒന്നിന് ഒരു ലക്ഷത്തില്‍ പരം വിലയുള്ള ഈ പൈപ്പുകള്‍ ഇപ്പോള്‍ റോഡിന് ഇരു വശങ്ങളിലുമായി നിരത്തിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡ് മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അസഹനീയമായ പൊടിയും, യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പുകയും മൂലം സമീപവാസികളും വഴിയാത്രക്കാരുമാണ് കഷ്ടപ്പെടന്നത്.



ഇത്രയും വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാരണം അറിയില്ലെന്നായിരുന്നു പണി സ്ഥലത്തുണ്ടായിരുന്ന ഒരു കരാറുകാരന്‍ പറഞ്ഞത്. ഭൂമിക്കടിയില്‍ ജലം സംഭരിക്കുകയാണ് ഉദ്ദേശമെന്ന് ഒരു JCB ഡ്രൈവര്‍ പറഞ്ഞു. അപ്പോള്‍ നാടുനീളെ കൂറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് അയാള്‍‍ക്കുമറിയില്ല.

ലക്ഷങ്ങള്‍ വിലയുള്ള ഈ പൈപ്പുകളുടെ ആവശ്യകതയും നാട്ടുകാര്‍ക്കിടയില്‍ സംസാരവിഷയമാണ്. പൈപ്പുകള്‍ക്കും, ഗുജറാത്തില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യാനുമുള്ള കരാറുകളില്‍ വന്‍ അഴിമതിയുണ്ടെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ചും ഇത്തരം പൈപ്പുകള്‍ കേരളത്തില്‍ തന്നെ ഉണ്ടാക്കാമെന്നുള്ളപ്പോള്‍. സമീപപ്രദേശമായ കക്കയം ഡാം നിര്‍മ്മാണത്തിനാവശ്യമായിരുന്ന ഇത്തരം വലിയ പൈപ്പുകള്‍ അവിടെത്തന്നെ നിര്‍മ്മിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ പൈപ്പുകളിലൂടെ ജലമൊഴുക്കിയാല്‍ ദിവസങ്ങള്‍ കൊണ്ട് പെരുവണ്ണാമൂഴി ഡാം ശൂന്യമാകില്ലേ എന്നാണ് സാധാരണക്കാരന്റെ ചിന്ത. പെരുവണ്ണാമൂഴി ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ ഡാമില്‍ നിന്ന് ഇനി കൃഷിക്കായുള്ള ജലസേചനം ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കൃഷിയേക്കാള്‍ പ്രധാനമാണല്ലോ കുടിവെള്ളം എന്നു സമാധാനിച്ച് കഴിയുകയാണ് നാട്ടുകാര്‍; ഒപ്പം കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് നിര്‍മ്മിച്ച്, അവസാനം ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കേണ്ടിവന്ന മറ്റു പല പദ്ധതികളേപ്പോലെ ഇതും ആകരുതേ എന്ന പ്രാര്‍‍ത്ഥനയും!